റോമർ, അദ്ധ്യായം 8

വേദപുസ്തകത്തിലെ അനുഗ്രഹിക്കപ്പെട്ട അദ്ധ്യായങ്ങളിൽ ഒന്നാണ് റോമർ 8. എങ്ങനെയാണ് ഒരു ക്രിസ്തീയ വിശ്വാസി ജീവിക്കേണ്ടത് എന്നു പൌലൊസ് ഇവിടെ വിവരിക്കുന്നു. യേശുക്രിസ്തുവിലുള്ള സ്വാതന്ത്ര്യം ഇവിടെ ഒരു പ്രധാന വിഷയമാണ്. തിരഞ്ഞെടുപ്പ്, മുന്നറിവ്, മുൻനിയമനം, പുത്രത്വം എന്നിവയും അദ്ദേഹം ഇവിടെ ചർച്ച ചെയ്യുന്നു. ഈ ലോകത്തിൽ നമ്മൾ അനുഭവിക്കുന്ന കഷ്ടതയും, പ്രാപിക്കുവാനിരിക്കുന്ന തേജസ്സ്ക്കരണവും വിഷയങ്ങൾ ആണ്. വിടുതലിന്റെ സുവിശേഷം, അത് വിശ്വസിക്കുന്നവർക്ക് എങ്ങനെ നല്ല വാർത്ത ആകുന്നു എന്നു പൌലൊസ് ഇവിടെ വിശദീകരിക്കുന്നു.

ദൈവസന്നിധിയിലുള്ള രക്ഷിക്കപ്പെട്ട ദൈവ ജനത്തിന്റെ സമ്പൂർണ്ണ സുരക്ഷിതത്വം പ്രഖ്യാപിച്ചുകൊണ്ടാണ് റോമർ 8 ആം അദ്ധ്യയം ആരംഭിക്കുന്നത്. 8:1 ൽ പൌലൊസ് എഴുതി, “ക്രിസ്തുയേശുവിലുള്ളവർക്കു ഒരു ശിക്ഷാവിധിയും ഇല്ല.” 8:39 ൽ അദ്ദേഹം പറയുന്നു, “നമ്മുടെ കർത്താവായ യേശുക്രിസ്തുവിലുള്ള ദൈവസ്നേഹത്തിൽ നിന്നു നമ്മെ വേറുപിരിപ്പാൻ കഴികയില്ല”. ക്രിസ്തുവിന്റെ സുവിശേഷത്തിൽ വിശ്വസിച്ചിരിക്കുന്ന നമ്മൾ ഇപ്പോൾ ദൈവത്തിന്റെ ആത്മാവിൽ ജീവിക്കുന്നു. അവൻ, ദൈവത്തെ അബ്ബാ പിതാവേ എന്നു വിളിക്കുവാൻ നമ്മളെ പ്രാപ്തരാക്കുന്നു. നമ്മൾ ക്രിസ്തുവിനോടു കൂടെ കഷ്ടം അനുഭവിച്ചിരികുന്നു. ഈ പ്രപഞ്ചത്തിലെ എല്ലാ ജീവജാലങ്ങളോടും കൂടെ വിടുതലിനായി ഞരങ്ങികൊണ്ടു ജീവിക്കുന്നു. നമ്മുടെ ശരീരത്തിന്റെ വീണ്ടെടുപ്പായ പുത്രത്വത്തിന്നു പ്രത്യാശയോടെ കാത്തിരിക്കുന്നു. ദൈവം നമുക്കു അനുകൂലമായിരിക്കുന്നു എന്നും നമ്മൾ അറിയുന്നു. യേശുക്രിസ്തു ദൈവത്തിന്റെ വലത്തുഭാഗത്തിരിക്കയും നമുക്കുവേണ്ടി പക്ഷവാദം കഴിക്കയും ചെയ്യുന്നു.

റോമർ, അദ്ധ്യായം 7

റോമർ 6:14 ൽ പൌലൊസ് എഴുതി, “നിങ്ങൾ ന്യായപ്രമാണത്തിന്നല്ല, കൃപെക്കത്രെ അധീനരാകയാൽ പാപം നിങ്ങളിൽ കർത്തൃത്വം നടത്തുകയില്ലല്ലോ.” ന്യായപ്രമാണം, ദൈവകൃപ എന്നിവയുടെ കർത്തൃത്വം ആണ് ഇവിടെ അദ്ദേഹത്തിന്റെ വിഷയം. കൽപ്പന ലംഘനത്തിന് ഹേതുവായ ന്യായപ്രമാണത്തിന് ഇപ്പോൾ നമ്മളുടെ മേൽ ആധിപത്യം ഇല്ല. പ്രമാണത്തിന് അധീനർ അല്ലാത്തതിനാൽ. അതിനാൽ പാപം ചെയ്യുന്നില്ല. നമ്മൾ ഇപ്പോൾ ദൈവകൃപയ്ക്ക് അധീനർ ആണ്. അതിനാൽ കൽപ്പന ലംഘനം എന്ന പാപത്തിന് നമ്മളുടെ മേൽ ഒരു യജമാനനെപ്പോലെ അധികാരം നടത്തുവാൻ കഴിയുക ഇല്ല. ഇതെല്ലാം ആയിരുന്നു 6 ആം അദ്ധ്യായത്തിലെ മുഖ്യ വാദങ്ങൾ.

റോമർ 7:1-6 വരെയുള്ള വാക്യങ്ങളിൽ ക്രിസ്തുവിൽ വിശ്വസിച്ചു രക്ഷിക്കപ്പെട്ടവർ മോശെയുടെ ന്യായപ്രമാണം അനുസരിക്കുന്നതിൽ നിന്നും സ്വതന്ത്രർ ആയിരിക്കുന്നു എന്നു പൌലൊസ് വിശദീകരിക്കുന്നു. വിശ്വാസത്താൽ ക്രിസ്തുവിനോടു ചേർന്നവർ അവനോടൊപ്പം ക്രൂശിൽ മരിച്ചിരിക്കുന്നു. ഈ മരണം ഒരു പുതിയ ജീവിതത്തിലേക്ക് അവരെ നയിക്കുന്നു. വിവാഹ നിയമങ്ങളെ ഉദാഹരണമായി എടുത്തുകൊണ്ട് പൌലൊസ് ഈ വാദം സമർത്ഥിക്കുന്നു. ഭർത്താവ് മരിച്ചു കഴിഞ്ഞാൽ, അവനോടുള്ള ബന്ധത്തിൽ അവൾ സ്വതന്ത്രയായി. ഇതുപോലെ ക്രിസ്തുവിനോടൊപ്പം ഉള്ള മരണത്താൽ ഒരു പുതിയ ജീവിതം ആരംഭിക്കുവാൻ സ്വാതന്ത്ര്യം ലഭിച്ചിരിക്കുന്നു.

റോമർ, അദ്ധ്യായം 6

പാപ നിന്നുള്ള മോചനം, യേശുക്രിസ്തുവിനോട് ചേർന്നുള്ള ജീവിതം, പാപത്തോട് എതിർത്തു നിൽക്കുക, നീതിക്കു ദാസന്മാരായി ജീവിക്കുക, എന്നീ വിഷയങ്ങൾ ആണ് റോമർ 6 ആം അദ്ധ്യായത്തിൽ പൌലൊസ് ചർച്ച ചെയ്യുന്നത്. 5 ആം അദ്ധ്യായത്തിൽ, “എങ്കിലും പാപം പെരുകിയേടത്തു കൃപ അത്യന്തം വർദ്ധിച്ചു” (5:20) എന്നു പൌലൊസ് എഴുതി. അതിനുള്ള ഒരു വിശദീകരണത്തോടെ ആണ് 6 ആം അദ്ധ്യായം ആരംഭിക്കുന്നത്.

ക്രിസ്തീയ വിശ്വാസികൾക്ക് പാപത്തിൽ തുടർന്നും ജീവിക്കാമോ എന്ന ചോദ്യത്തിന് റോമർ 6 ആം അദ്ധ്യായത്തിൽ പൌലൊസ് മറുപടി നല്കുന്നു. അദ്ദേഹത്തിന്റെ മറുപടി വ്യക്തവും ശക്തവും ആണ്, ഒരിക്കലും പാടില്ല. രക്ഷിക്കപ്പെട്ട ഒരുവൻ പാപത്തിന് മരിച്ചവൻ ആണ്. അതിനാൽ അവൻ ഇനി പാപത്തിന് അടിമയോ ദാസനോ അല്ല. പാപം ഒരുവനെ മരണത്തിന് അധീനനാക്കുന്നു. ദൈവകൃപ അവനെ ക്രിസ്തുവിലേക്കും നിത്യജീവനിലേക്കും നയിക്കുന്നു. അതിനാൽ പാപത്തിന് പകരം, നീതീയെ സേവിക്കേണം.  

റോമർ, അദ്ധ്യയം 5

റോമർ 4 ആം അദ്ധ്യായത്തിലെ വിഷയം വിശ്വാസത്താലുള്ള നീതീകരണം എന്നതായിരുന്നു. അബ്രാഹാം ദൈവത്തിൽ വിശ്വസിച്ചു, അത് അവന് നീതീയായി കണക്കിട്ടു (ഉൽപ്പത്തി 15:6). അബ്രഹാമിന്റെ ദൈവത്തിലുള്ള വിശ്വാസം പങ്കിടുന്ന എല്ലാവരും വിശ്വാസത്താൽ നീതീകരിക്കപ്പെടുന്നു എന്നും പൌലൊസ് എഴുതി (റോമർ 4:23, 24). യേശുക്രിസ്തുവിലും, അവനെ മരണത്തിന് എൽപ്പിച്ചു തരുകയും, ഉയിർപ്പിക്കുകയും ചെയ്ത ദൈവത്തിലും ഉള്ള വിശ്വാസത്താൽ നീതീകരണം കണക്കിട്ടു ലഭിക്കും. നീതീകരിക്കപ്പെട്ടവർക്ക് ദൈവത്തോട് സമാധാനം ഉണ്ട്. അവർ ദൈവ കൃപയിൽ ആയിരിക്കുന്നു. അവർ ഇപ്പോഴുള്ള കഷ്ടതയിലും സന്തോഷിക്കുന്നു. ആദാമിന്റെ പാപം, ക്രിസ്തു മുഖാന്തരം ലഭിക്കുന്ന ദൈവ കൃപ എന്നിവയും പൌലൊസ് ഈ അദ്ധ്യായത്തിൽ ചർച്ച ചെയ്യുന്നു.    

റോമർ, അദ്ധ്യായം 4

റോമർക്ക് എഴുതിയ ലേഖനം 4 ആം അദ്ധ്യായത്തിലെ മുഖ്യ വിഷയം വിശ്വാസത്താലുള്ള അബ്രാഹാമിന്റെ നീതീകരണം ആണ്. വിശ്വാസത്താലുള്ള നീതീകരണം എന്നത് യഹൂദന്മാർക്ക് സ്വീകാര്യമായ ഒരു ആശയം ആയിരുന്നില്ല. മോശെയുടെ ന്യായപ്രമാണത്തിന് വെളിയിലും, ഉപരിയായതും ആയ യാതൊന്നിലും അവർ വിശ്വസിച്ചിരുന്നില്ല. അതിനാൽ ന്യായപ്രമാണത്തിന്റെ പ്രവർത്തികളാൽ അല്ലയേശുക്രിസ്തുവിലുള്ള വിശ്വാസം മൂലം ആണ് സകല മനുഷ്യരും നീതീകരിക്കപ്പെടുന്നത് എന്നു യഹൂദന്മാരെ വിശ്വസിപ്പിക്കുവാൻ പൌലൊസ് ഏറെ പ്രയാസപ്പെട്ടു. അതിനായി അവൻ യഹൂദന്മാരുടെ പിതാവായ അബ്രാഹാമിനെ തന്നെ ഉദാഹരണമായി എടുക്കുന്നു.

അദ്ധ്യായം – 3

റോമർക്ക് എഴുതിയ ലേഖനം 3:9, ഇത്രത്തോളമുള്ള പൌലൊസിന്റെ വാദങ്ങളെ ഉപസംഹരിക്കുന്ന ഒരു വാക്യമാണ്. മൂന്നാം അദ്ധ്യായം ഈ വാക്യത്തിന്റെ വിശദീകരണമാണ് എന്നു പറയാം.

     റോമർ 3:9

ആകയാൽ എന്തു? നമുക്കു (യഹൂദന്) വിശേഷതയുണ്ടോ? അശേഷമില്ല; യെഹൂദന്മാരും യവനന്മാരും ഒരുപോലെ പാപത്തിൻ കീഴാകുന്നു എന്നു നാം മുമ്പെ തെിളിയിച്ചുവല്ലോ;

 

റോമർ മൂന്നാം അദ്ധ്യായം പൌലൊസിന്റെ വിമർശകർക്കുള്ള മറുപടിയും, യഹൂദ ന്യായപ്രമാണം സംബന്ധിച്ച അവന്റെ നിലപാടുകളും ആണ്. റോമർ 3:1-8 വരെയുള്ള വാക്യങ്ങളിൽ യഹൂദന്റെ വിശേഷതയും, ദൈവത്തിന്റെ വിശ്വസ്തതയും പൌലൊസ് ചർച്ച ചെയ്യുന്നു. യഹൂദന്റെ അവിശ്വസ്തതയിലും ദൈവം അവന്റെ വാഗ്ദത്തങ്ങളിൽ വിശ്വസ്തനായിരിക്കുന്നു. യഹൂദന്റെ അവിശ്വസ്തത ദൈവത്തിന്റെ വിശ്വസ്തതയുടെ മാറ്റ് കൂട്ടുന്നതെയുള്ളൂ. ഇത് ദൈവത്തിന്റെ വിശ്വസ്തതയെ കൂടുതൽ വെളിവാക്കേണ്ടതിന്, യഹൂദർ അവിശ്വസ്തരാകേണം എന്നല്ല. യഹൂദൻ അവിശ്വസ്തൻ ആയിരിക്കുമ്പോഴും, ദൈവം, അവന്റെ ഉടമ്പടിയിൽ വിശ്വസ്തൻ ആയിരിക്കുന്നു. ഇത് ദൈവത്തിന്റെ വിശ്വസ്തത മാറ്റമില്ലാത്തതാണ് എന്നു കാണിക്കുന്നു.

അദ്ധ്യായം 2

റോമർ ഒന്നാം അദ്ധ്യായത്തിൽ മനുഷ്യരുടെ പാപം നിറഞ്ഞ ജീവിതത്തെക്കുറിച്ചാണ് പൌലൊസ് എഴുതിയത്. എന്നാൽ, എല്ലാവരോടും, യഹൂദനോടും, ജാതീയരോടും,  ഒരുപോലെയുള്ള ദൈവത്തിന്റെ നീതി എന്നതാണ് റോമർ 2 ആം അദ്ധ്യായത്തിലെ വിഷയം. ദൈവം ന്യായപ്രമാണത്തിന് കീഴിലുള്ള യഹൂദനെ അവന്റെ പ്രവർത്തികൾക്ക് അനുസൃതമായി ന്യായം വിധിക്കും. ജാതീയരെയും ദൈവം പ്രവർത്തികൾക്ക് ഒത്തവണ്ണം ന്യായം വിധിക്കും. ഒരു മനുഷ്യനും ദൈവത്തിന്റെ ന്യായവിധിക്ക് പുറത്താകുക ഇല്ല. ഇത് ദൈവകൃപയാലുള്ള രക്ഷ എന്ന വിഷയത്തിലേക്ക് വിരൽ ചൂണ്ടുന്ന വാദമാണ്. ന്യായപ്രമാണത്തിൽ പല അനുഗ്രഹങ്ങളും ഉണ്ട്. എന്നാൽ പ്രമാണം എല്ലാം പൂർണ്ണമായി അനുസരിക്കുന്ന, ന്യായപ്രമാണത്തിന് കീഴിലുള്ളവർക്ക്  മാത്രമേ അത് ലഭ്യമാകൂ. യഹൂദന്റെ യഥാർത്ഥ പരിച്ഛേദന പുറമേ ഉള്ളതല്ല, അകമേ ഉള്ളത് ആയിരിക്കേണം.

റോമർ, അദ്ധ്യായം 1

റോമർക്ക് എഴുതിയ ലേഖനം ഒന്നാം അദ്ധ്യായം, സുദീർഘമായ ഒരു കത്തിന്റെ മുഖവുരയും, എഴുത്തുകാരനെ സ്വയം പരിചയപ്പെടുത്തലും, മുഖ്യ വിഷയത്തിന്റെ അവതരണവും ആണ്. ഗ്രന്ഥകർത്താവിന്റെ ദൌത്യം, സുവിശേഷത്തിന്റെ കേന്ദ്ര വിഷയം, രക്ഷയക്കായുള്ള സുവിശേഷത്തിന്റെ ശക്തി, എന്നിവ ഈ അദ്ധ്യായത്തിലെ വിഷയങ്ങളാണ്. ലോകത്തിന്റെ അധാർമ്മികതയും, ദൈവത്തിന്റെ നീതിയും ഇവിടെ പ്രതിവാദിക്കപ്പെടുന്നു.  

യേശുക്രിസ്തുവിന്റെ ദാസൻ എന്ന നിലയിൽ ദൈവരാജ്യത്തിന്റെ സുവിശേഷം സകല മനുഷ്യരോടും, യഹൂദനോടും, ജാതീയരോടും, വിളംബരം ചെയ്യുക എന്നതാണ് അപ്പൊസ്തലനായ പൌലൊസിന്റെ ദൌത്യം. റോമാപട്ടണത്തിലും എത്തി അവിടെയും സുവിശേഷം നേരിൽ അറിയിക്കേണം എന്നു അദ്ദേഹം ആഗ്രഹിക്കുന്നു. സുവിശേഷം നിമിത്തം അദ്ദേഹം ലജ്ജിക്കുന്നില്ല. ക്രിസ്തുവിലുള്ള വിശ്വാസം മൂലം സകലർക്കും രക്ഷ പ്രാപിക്കുവാനുള്ള ദൈവ ശക്തിയാണ് സുവിശേഷം. ദൈവ ക്രോധം മനുഷ്യർക്ക് എതിരായി ഉള്ളതിനാൽ എല്ലാവരും രക്ഷ പ്രാപിക്കേണ്ടതുണ്ട്. പാപം നിമിത്തം മനുഷ്യർ സത്യ ദൈവത്തെ സൃഷ്ടാവും പരിപാലകനും ആയി അംഗീകരിക്കുന്നില്ല. അതിനാൽ അവർ സൃഷ്ടികളെ ആരാധിക്കുന്നു. ഇതിന്റെ ഫലമായി, ദൈവം മനുഷ്യരെ എല്ലാ മ്ലേച്ഛതകൾക്കുമായി ഏൽപ്പിച്ചുകൊടുത്തു. അങ്ങനെ സകല മനുഷ്യരിലും ദൈവ ക്രോധം ഉണ്ടായിരിക്കുന്നു. ഇതിന്റെ ന്യായവിധിയും ഭാവിയിൽ ഉണ്ടാകും. ഇതെല്ലാമാണ് ഒന്നാം അദ്ധ്യായത്തിലെ വിഷയങ്ങൾ.

റോമർക്ക് എഴുതിയ ലേഖനം (പശ്ചാത്തലവും എഴുത്തുകാരനും)

റോമർക്ക് എഴുതിയ ലേഖനം, വേദപുസ്തകത്തിലെ 45 ആമത്തെ പുസ്തകമാണ്. ഇതു പുതിയനിയമത്തിലെ ആറാമത്തെ പുസ്തകവും ആണ്. ഒന്നാം നൂറ്റാണ്ടിലെ, റോമിലെ ക്രിസ്തീയ സഭയ്ക്ക് അപ്പൊസ്തലനായ പൌലൊസ് എഴുതിയ ഒരു കത്താണിത്. ക്രിസ്തീയ വിശ്വാസ പ്രമാണങ്ങൾ സമഗ്രമായി ഉൾക്കൊള്ളുന്ന ഈ ലേഖനം, പൌലൊസിന്റെ ലേഖനങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതും, ദൈർഘ്യമേറിയതുമായ രചനയാണ്. യേശുക്രിസ്തുവിന്റെ സുവിശേഷം വാഗ്ദത്തം ചെയ്യുന്ന രക്ഷ എന്നതാണ് മുഖ്യ വിഷയം.

റോമർക്ക് എഴുതിയ ലേഖനം, യേശുക്രിസ്തുവിന്റെ സുവിശേഷത്തിന്റെ മായമില്ലാത്ത വ്യാഖ്യാനമാണ്. അതിനാൽ, ഈ ലേഖനം വായിട്ടില്ലാത്തവർ പുതിയനിയമം വായിട്ടില്ല എന്നും, ഇത് പഠിച്ചിട്ടില്ലാത്തവർ പുതിയനിയമം പഠിച്ചിട്ടില്ല എന്നും പറയാം.

ഉയിർപ്പിന്റെ ശക്തി

“ഉയിർപ്പിന്റെ ശക്തി” എന്നു കേൾക്കുമ്പോൾ അത്ഭുതങ്ങളും അടയാളങ്ങളും പ്രവർത്തിക്കുവാനുള്ള അസാധാരണ ശക്തി എന്ന ചിന്തയാണ് നമ്മളുടെ മനസ്സിൽ പൊടുന്നനവേ ഉണ്ടാകുന്നത്. ഉയിർപ്പിന്റെ ശക്തി എന്ന വാക്ക്കൊണ്ടു നമ്മൾ സൂചിപ്പിക്കുന്നത് യേശുക്രിസ്തുവിന്റെ ഉയിർപ്പാണ്. പഴയനിയമത്തിലും പുതിയനിയമത്തിലും മരിച്ചുപോയ ചിലർ ജീവനിലേക്ക് തിരികെ വന്നിട്ടുണ്ട്. എന്നാൽ അവർ എല്ലാവരും, അവരുടെ ആയുസ്സിന്റെ അവസാനത്തിൽ മരിച്ചു. അവർ എന്നന്നേക്കുമായി ഈ ലോകത്തിൽ നിന്നും യാത്രയായി. എന്നാൽ യേശുക്രിസ്തു മരിച്ചു, അടക്കപ്പെട്ടു, ഉയിർത്തെഴുന്നേറ്റതിന് ശേഷം അവൻ പിന്നീട് ഒരിക്കലും മരിച്ചിട്ടില്ല. കാരണം അവൻ മരണത്തെ എന്നന്നേക്കുമായി തോൽപ്പിച്ചാണ് ഉയിർത്തെഴുന്നേറ്റത്. യേശുവിനെ ഉയിർപ്പിച്ച പരിശുദ്ധാത്മാവിന്റെ അതേ ശക്തിയേയാണ് നമ്മൾ ഉയിർപ്പിന്റെ ശക്തി എന്നു വിളിക്കുന്നത്.

യേശുക്രിസ്തുവിന്റെ ഉയിർപ്പ്

പഴയനിയമ പ്രവാചകന്മാരും, യേശുക്രിസ്തുവും, അവരുടെ ശുശ്രൂഷാ കാലയളവിൽ, മരിച്ചുപോയ ചിലരെ ജീവനിലേക്ക് തിരികെ കൊണ്ടുവന്നിട്ടുണ്ട്. ഇത്തരം സംഭവങ്ങളുടെ വിവരണങ്ങളിൽ എല്ലായിടത്തും, ഉയിർപ്പ് എന്ന വാക്ക് ഉപയോഗിക്കുന്നില്ല എങ്കിലും, അവരുടെ ജീവനിലേക്ക് ഉള്ള മടങ്ങി വരവിനെ ഉയിർപ്പ് എന്നാണ് വേദപുസ്തകത്തിൽ പൊതുവേ പരാമർശിക്കുന്നത്. ഉദാഹരണത്തിന് യേശു യോഹന്നാന്റെ ശിഷ്യന്മാരോട് പറയുന്ന ഒരു വാചകം ലൂക്കോസ് 7:22 ൽ രേഖപ്പെടുത്തിയിരിക്കുന്നത് ഇങ്ങനെയാണ്.   

ലൂക്കോസ് 7:22

കുരുടർ കാണുന്നു; മുടന്തർ നടക്കുന്നു; കുഷ്ഠരോഗികൾ ശുദ്ധരായിത്തീരുന്നു; ചെകിടർ കേൾക്കുന്നു; മരിച്ചവർ ഉയിർത്തെഴുന്നേല്ക്കുന്നു; ദിരദ്രന്മാരോടു സുവിശേഷം അറിയിക്കുന്നു എന്നിങ്ങനെ നിങ്ങൾ കാണുകയും കേൾക്കുകയും ചെയ്യുന്നതു യോഹന്നാനെ ചെന്നു അറിയിപ്പിൻ.

 

ഇവിടെ “ഉയിർത്തെഴുന്നേല്ക്കുന്നു” എന്നു പറയുവാൻ ഉപയോഗിച്ചിരിക്കുന്ന വാക്ക്, “എഗാരോ” എന്നാണ്. ഈ വാക്കിന്റെ അർത്ഥം, എഴുന്നേൽക്കുക, ഉറക്കത്തിൽ നിന്നും എഴുന്നേൽക്കുക, മരണം എന്ന ഉറക്കത്തിൽ നിന്നും എഴുന്നേൽക്കുക, മരിച്ചവരെ ജീവനിലേക്ക് തിരികെ വിളിക്കുക, ഇരിക്കുന്ന ഇരിപ്പിടത്തിൽ നിന്നും എഴുന്നേൽക്കുക, എന്നിങ്ങനെയാണ് (egeirō, eg-i'-ro - to arouse, cause to rise, to arouse from the sleep of death, to recall the dead to life, to cause to rise from a seat or bed). ഇതേ ഗ്രീക്ക് വാക്ക് തന്നെയാണ് യേശുക്രിസ്തുവിന്റെ ഉയിർപ്പിനെക്കുറിച്ചും പറയുവാൻ ഉപയോഗിച്ചിട്ടുള്ളത്.


ലൂക്കോസ് 24:6

അവൻ ഇവിടെ ഇല്ല ഉയിർത്തെഴുന്നേറ്റിരിക്കുന്നു (എഗാരോ, egeirō)

യേശുക്രിസ്തുവിന്റെ അടക്കം

1 കൊരിന്ത്യർ 15:3-8 വരെയുള്ള വാക്യങ്ങളിൽ, അപ്പൊസ്തലനായ പൌലൊസ് യേശുക്രിസ്തുവിന്റെ ഉയിർപ്പിനെക്കുറിച്ച് എഴുതുന്ന അവസരത്തിൽ, മൂന്ന് കാര്യങ്ങൾ പറയുന്നുണ്ട്. യേശു മരിച്ചു, അടക്കപ്പെട്ടു, മൂന്നാം നാൾ ഉയിർത്തെഴുന്നേറ്റു. മരിച്ചു, ഉയിർത്തു എന്നു മാത്രം പറയാതെ, അടക്കപ്പെട്ടു എന്നു കൂടി വ്യക്തമായി പൌലൊസ് പറയുന്നു. യേശുവിന്റെ ശരീരം ഒരു കല്ലറയിൽ അടക്കപ്പെട്ടു എന്നതിന്റെ പ്രധാന്യാമെന്താണ്?

    1 കൊരിന്ത്യർ 15:3-8 

ക്രിസ്തു നമ്മുടെ പാപങ്ങൾക്കു വേണ്ടി തിരുവെഴുത്തുകളിൻ പ്രകാരം മരിച്ചു അടക്കപ്പെട്ടു, തിരുവെഴുത്തുകളിൻ പ്രകാരം മൂന്നാംനാൾ ഉയിർത്തെഴുന്നേറ്റു കേഫാവിന്നും പിന്നെ പന്തിരുവർക്കും പ്രത്യക്ഷനായി എന്നിങ്ങനെ ഞാൻ ഗ്രഹിച്ചതു തന്നേ നിങ്ങൾക്കു ആദ്യമായി ഏല്പിച്ചുതന്നുവല്ലോ. അനന്തരം അവൻ അഞ്ഞൂറ്റിൽ അധികം സഹോദരന്മാർക്കു ഒരുമിച്ചു പ്രത്യക്ഷനായി; അവർ മിക്കപേരും ഇന്നുവരെ ജീവനോടിരിക്കുന്നു; ചിലരോ നിദ്രപ്രാപിച്ചിരിക്കുന്നു. അനന്തരം അവൻ യാക്കോബിന്നും പിന്നെ അപ്പൊസ്തലന്മാർക്കു എല്ലാവർക്കും പ്രത്യക്ഷനായി. എല്ലാവർക്കും ഒടുവിൽ അകാലപ്രജപോലെയുള്ള എനിക്കും പ്രത്യക്ഷനായി;

യേശുക്രിസ്തുവിന്റെ മരണം

 ഉയിർപ്പിന്റെ പ്രാധാന്യം

യേശുക്രിസ്തു ഉയിർത്തെഴുന്നേറ്റു എന്നത് ക്രിസ്തീയ വിശ്വാസത്തിന്റെ കേന്ദ്രമാണ്. ഉയിർപ്പ് ഇല്ല എങ്കിൽ ക്രിസ്തീയ വിശ്വാസം ഇല്ലാതെയാകും. യേശുക്രിസ്തുവിന്റെ മരണം ആണ് ഒരുവന്റെ പാപ പരിഹാരം സാദ്ധ്യമാക്കിയത്. എന്നാൽ ഉയിർപ്പ് ഇല്ലായെങ്കിൽ മരണം എന്നത് മൂല്യമില്ലാത്ത  ഒരു ആശയം ആകും. ഉയിർപ്പ് സത്യം അല്ലായെങ്കിൽ, ക്രിസ്തീയ വിശ്വാസം ലോകത്തിലെ ഏറ്റവും വലിയ കെട്ടുകഥയായി തീരും.

 

യാക്കോബിന്റെ ലേഖനമാണ് പുതിയനിയമത്തിൽ ആദ്യം എഴുതപ്പെട്ട പുസ്തകം. അത് AD 44-49 വർഷങ്ങളിൽ എഴുതി. പൌലൊസ് ഗലാത്യർക്ക് എഴുതിയ ലേഖനം രചിക്കുന്നത് 49-50 കളിൽ ആണ്. കൊരിന്ത്യര്‍ക്ക് എഴുതിയ ഒന്നാമത്തെ ലേഖനം AD 53-55 കാലഘട്ടത്തിൽ പൌലൊസ് എഫെസൊസില്‍ വച്ച് എഴുതിയതാണ്. കൊരിന്ത്യര്‍ക്കുള്ള രണ്ടാമത്തെ ലേഖനം AD 55 ലോ 56 ലോ മക്കെദോന്യയിൽ വച്ചു എഴുതി. മർക്കോസും, മത്തായിയും സുവിശേഷ ഗ്രന്ഥങ്ങൾ എഴുതുന്നതു AD 50-60 കളിലും, ലൂക്കോസ് 60-61 വർഷങ്ങളിലും ആണ്. അതായത് മത്തായി, മർക്കോസ് എന്നിവർ സുവിശേഷ ഗ്രന്ഥങ്ങൾ എഴുതിയതിനോടൊപ്പമോ, അതിന് മുമ്പോ കൊരിന്ത്യർക്കുള്ള ലേഖനങ്ങൾ എഴുതപ്പെട്ടു. അതിനാൽ യേശുക്രിസ്തുവിന്റെ ഉയിർപ്പിനെക്കുറിച്ചുള്ള വിവരങ്ങൾ ആദ്യമായി എഴുതുന്നതു അപ്പൊസ്തലനായ പൌലൊസ് ആണ് എന്നു ചില വേദ പണ്ഡിതന്മാർ വിശ്വസിക്കുന്നു.

ലവൊദിക്ക്യർക്ക് എഴുതിയ ലേഖനം

കൊലൊസ്സ്യർ 4:16

നിങ്ങളുടെ ഇടയിൽ ഈ ലേഖനം വായിച്ചു തീർന്നശേഷം ലവുദിക്യസഭയിൽ കൂടെ വായിപ്പിക്കയും ലവുദിക്യയിൽനിന്നുള്ളതു നിങ്ങളും വായിക്കയും ചെയ്‍വിൻ.

 

ലവൊദിക്ക്യ എന്ന സ്ഥലത്തെ ക്രിസ്തീയ സഭയ്ക്ക്, അപ്പൊസ്തലനായ പൌലൊസ് ഒരു ലേഖനം, അഥവാ എഴുത്ത് എഴുതിയിരുന്നുവോ? എഴുതിയിരുന്നു എങ്കിൽ, അതിന് പിന്നീട് എന്ത് സംഭവിച്ചു? എന്തുകൊണ്ടാണ് ഈ ലേഖനത്തെ വേദപുസ്തകത്തിൽ ഉൾപ്പെടുത്താതെ ഇരുന്നത്? പൌലൊസ് ഇങ്ങനെ ഒരു ലേഖനം എഴുതിയിരുന്നു എങ്കിൽ, അതിന്റെ മൂലകൃതിയോ, പതിപ്പോ ഇപ്പോൾ ലഭ്യമാനോ? ഇപ്പോൾ എന്തെങ്കിലും ലഭ്യമാണ് എങ്കിൽ അത് പൌലൊസ് തന്നെ എഴുതിയതാണോ?

 

ഈ ചോദിച്ച ചോദ്യങ്ങൾക്കുള്ള ഉത്തരം, അപ്പൊസ്തലനായ പൌലൊസ് ലവൊദിക്ക്യർക്ക് എഴുതിയതായി പറയപ്പെടുന്ന ലേഖനത്തെക്കുറിച്ച് വ്യക്തവും കൃത്യവുമായ വിവരങ്ങൾ നമുക്ക് ലഭ്യമല്ല, എന്നതാണ്. എന്നാൽ ഇതിനെക്കുറിച്ച് ചില വ്യത്യസ്തങ്ങൾ ആയ അഭിപ്രായങ്ങൾ വേദപണ്ഡിതന്മാരുടെ ഇടയിൽ ഉണ്ട്. അതിൽ ചിലത് എന്താണ് എന്നു ഈ ഹൃസ്വ പഠനത്തിൽ വിവരിക്കുന്നു.

ഭൂതഗ്രസ്തന്റെ വിടുതൽ

അപ്പൊസ്തലന്മാരുടെ കാലത്ത്, ദമസ്കൊസ് എന്ന പട്ടണം, പൌലൊസിന്റെ മാനസാന്തരത്താൽ പ്രസിദ്ധമായിരുന്നു (Damascus, അപ്പൊസ്തലന്മാരുടെ പ്രവൃത്തികൾ 9). ദമസ്കൊസിൽ ഉള്ള യേശുക്രിസ്തുവിൽ വിശ്വസിക്കുന്ന യഹൂദന്മാരെ പിടിച്ചുകെട്ടി, യെരൂശലേമിലെ കൊണ്ടുപോയി, ഉപദ്രവിക്കുകയും കൊല്ലുകയും ചെയ്യുക എന്ന ഉദ്ദേശ്യത്തോടെ അവിടേക്കു പോകുന്ന വഴിയിൽ വച്ചാണ് പൌലൊസ് യേശുവിനെ കണ്ടുമുട്ടുന്നത്. മഹാപുരോഹിതന്റെ അടുക്കൽ നിന്നും ദമസ്കൊസിലെ പള്ളികൾക്ക് അധികാരപത്രം വാങ്ങിയാണ് അദ്ദേഹം പുറപ്പെട്ടത് എന്നതിൽ നിന്നും, അവിടെയുള്ള യഹൂദന്മാരെ പിടിച്ചു കെട്ടുവാനായിട്ടാണ് അവിടേക്ക് പോയത് എന്നു മനസ്സിലാക്കാം. (അപ്പൊസ്തലന്മാരുടെ പ്രവൃത്തികൾ 9:1-6).

യേശു മറുവില കൊടുത്തതാർക്ക്

ചോദ്യം

1 തിമൊഥെയൊസ് 2:6 ൽ യേശുക്രിസ്തു എല്ലാ മനുഷ്യർക്കുവേണ്ടിയും തന്നെത്താൻ മറുവില ആയി കൊടുത്തു എന്നു പറയുന്നു. ആർക്കാണ് യേശു മറുവില കൊടുത്തത്? പിതാവായ ദൈവത്തിനോ, അതോ പിശാചിനോ? നമ്മളെ പാപത്തിന്റെ പരിണത ഫലത്തിൽ നിന്നും രക്ഷിക്കുവാനായി ദൈവത്തിന് മറുവില കൊടുത്തതാണോ? അതോ, മനുഷ്യരെ പാപത്തിന്റെ അടിമത്തത്തിൽ നിന്നും വിടുവിക്കുവാനായി സാത്താന് മറുവില കൊടുത്തതാണോ?

 

ഉത്തരം

 

ഈ ചോദ്യത്തിനുള്ള ഉത്തരത്തിന് ഒരു മുഖവുര ആവശ്യമുണ്ട്. പുതിയനിയമത്തിൽ ഉപയോഗിച്ചിരിക്കുന്ന, വീണ്ടെടുപ്പു, നീതീകരണം, പാപപരിഹാരം, നിരപ്പ് എന്നിങ്ങനെയുള്ള എല്ലാ വാക്കുകളും മനുഷ്യരുടെ ദൈനംദിന ജീവിതത്തിൽ നിന്നും എടുത്തതാണ്. അത് ആത്മീയ മർമ്മങ്ങൾ മനുഷ്യർക്ക് മനസ്സിലാകുന്ന ഭാഷയിൽ വിനിമയം ചെയ്യുവാൻ ഉപയോഗിക്കുന്ന പദങ്ങൾ ആണ്. ഈ വാക്കുകളിലൂടെ മനുഷ്യർ ഗ്രഹിക്കുന്ന ആശയങ്ങൾക്ക് സമാനമായ ഒരു ക്രമീകരണം ആത്മ മണ്ഡലത്തിൽ ഉണ്ടാകുന്നു. അതിനാൽ, മറുവില എന്ന വാക്കിനെ ഭൌതീക തലത്തിൽ മനുഷ്യർക്ക് ഇടയിലുള്ള വ്യവഹാരത്തോട് അക്ഷരാർത്ഥത്തിൽ തുലനം ചെയ്യേണ്ടതില്ല. ഈ വാക്കിലൂടെ നമ്മൾ മനസ്സിലാക്കുന്ന ഒരു പ്രക്രിയയ്ക്ക് സമാനമായ ഒരു ക്രമീകരണം ആത്മ മണ്ഡലത്തിൽ ഉണ്ടാകുന്നു എന്നെ ഉള്ളൂ.

വേദപുസ്തകത്തിൽ ഹൃദയം

ചോദ്യം:

കാർഡിയോളജിയിൽ പറയുന്ന ഹൃദയമെന്ന അവയവും, വേദപുസ്തകത്തിൽ പറയുന്ന ഹൃദയവും ഒന്നാണോ? വേദപുസ്തകത്തിൽ ഹൃദയം, കഠിന ഹൃദയം എന്നിങ്ങനെയുള്ള വാക്കുകൾ ഉപയോഗിക്കുമ്പോൾ എന്താണ് അർത്ഥമാക്കുന്നത്?

 

ഈ ചോദ്യത്തിന് ഉത്തരം പറയുവാൻ തുടങ്ങേണ്ടത് കാർഡിയോളജി എന്താണ് എന്നു പറഞ്ഞുകൊണ്ടു വേണം. കാരണം ചോദ്യത്തിൽ ഈ വാക്ക് ഉണ്ട്. കർഡിയോളജി എന്ന വാക്ക് “കാർഡിഅ" (cardia) എന്ന ഗ്രീക്ക് പദത്തിൽ നിന്നും രൂപം കൊണ്ടതാണ്. ഈ പദത്തിന്റെ അർത്ഥം ഹൃദയം എന്നാണ്. “ളോജി” (logy) എന്ന പദവും ഗ്രീക്ക് ആണ്. ഇതിന്റെ അർത്ഥം പഠനം എന്നാണ്. അങ്ങനെ “കർഡിയോളജി” എന്നത് ഹൃദയത്തിന്റെ പഠനം ആകുന്നു. അത് വൈദ്യശാസ്ത്രത്തിൽ, ഹൃദയത്തിന്റെ താളപ്പിഴകളെക്കുറിച്ചും, രോഗങ്ങളെക്കുറിച്ചും ഉള്ള പഠനം ആണ്. ഹൃദയവും, രക്തകുഴലുകളും ചേരുന്നതാണ് കാർഡിയോ വാസ്കുലാർ വ്യൂഹം (cardiovascular system).

“ഹോശന്നാ” എന്ന വാക്കിന്റെ അർത്ഥം

എന്താണ് “ഹോശന്നാ” എന്ന വാക്കിന്റെ അർത്ഥം. ഈ ചെറിയ ചോദ്യത്തിനുള്ള ഉത്തരം ആണ് ഇവിടെ പറയുന്നത്.

ലോകമെമ്പാടും ഉള്ള ക്രിസ്തീയ ആരാധനയിൽ ഓശാന ഞായറാഴ്ച ഉപയോഗിക്കുന്ന ഒരു സ്തുതിയുടെ പദം ആണ് “ഹോശന്നാ”. യേശുക്രിസ്തു ഒരു കഴുതപ്പുറത്തു കയറി, അവൻ മശീഹ ആണ് എന്നു വിളംബരം ചെയ്തുകൊണ്ട്, യെരൂശലേം പട്ടണത്തിലേക്ക് പ്രവേശിച്ചപ്പോൾ, അന്ന് അവിടെ ഉണ്ടായിരുന്ന അനേകം ജനങ്ങൾ അതിനെ ഒരു ആഘോഷമാക്കി മാറ്റി. “പുരുഷാരം മിക്കതും തങ്ങളുടെ വസ്ത്രം വഴിയിൽ വിരിച്ചു: മറ്റു ചിലർ വൃക്ഷങ്ങളിൽ നിന്നു കൊമ്പു വെട്ടി വഴിയിൽ വിതറി.” എന്നാണ് നമ്മൾ മത്തായി 21:8 ൽ വായിക്കുന്നത്. ജനങ്ങൾ യേശുവിന്റെ യെരൂശലേം പ്രവേശനത്തെ ആവേശത്തോടെ സ്വീകരിക്കുകയാണ്. അങ്ങനെ യേശുവിനോടൊപ്പം കൂടിയ ജനം, ഉറക്കെ വിളിച്ചു പറഞ്ഞ ഒരു പദമാണ്, “ഹോശന്നാ”. ഇത് യവന ഭാഷയിൽ ഉള്ള ഒരു പദം ആണ്. മത്തായി 21:9, മർക്കോസ് 11:9, യോഹന്നാൻ 12:13 എന്നീ വാക്യങ്ങളിൽ ഈ സംഭവം രേഖപ്പെടുത്തിയിരിക്കുന്നു.

സെരുബ്ബാബേലിനോടുള്ള അരുളപ്പാട്

ഇതു ഒരു ചോദ്യത്തിനുള്ള മറുപടിയാണ്. ചോദ്യം ഇതാണ്: സെഖർയ്യാവു 4:6, 7 വാക്യങ്ങളിൽ പറയുന്ന ദൈവീക അരുളപ്പാടിന് പുതിയ നിയമ വിശ്വാസിയുമായി എന്താണ് ബന്ധം?

 

നമുക്ക് ഉത്തരം, ഈ വേദഭാഗം വായിച്ചുകൊണ്ടു ആരംഭിക്കാം.  

 

സെഖർയ്യാവു 4:6-7

അവൻ (സ്വർഗ്ഗീയ ദൂതൻ) എന്നോടു ഉത്തരം പറഞ്ഞതെന്തെന്നാൽ: സെരുബ്ബാബേലിനോടുള്ള യഹോവയുടെ അരുളപ്പാടാവിതു: സൈന്യത്താലല്ല, ശക്തിയാലുമല്ല, എന്റെ ആത്മാവിനാലത്രേ എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു. സെരുബ്ബാബേലിന്റെ മുമ്പിലുള്ള മഹാപർവ്വതമേ, നീ ആർ? നീ സമഭൂമിയായ്തീരും; അതിന്നു കൃപ, കൃപ എന്ന ആർപ്പോടുകൂടെ അവൻ ആണിക്കല്ലു കയറ്റും.

 

ഈ വാക്യത്തിന്റെ ആശയം മനസ്സിലാക്കുവാൻ സെരുബ്ബാബേൽ ആരാണ് എന്നും, ഈ ദൈവീക ആലോചന, സെഖർയ്യാവു പ്രവചകൻ പറഞ്ഞ പശ്ചാത്തലം എന്താണ് എന്നും മനസ്സിലാക്കേണം (Zerubbabel).

പെന്തെക്കൊസ്ത് ദിവസം എന്ത് സംഭവിച്ചു?

യിസ്രായേലിന്റെ ഉൽസവങ്ങൾ

 

യിസ്രായേല്യർക്ക് ദൈവീക കൽപ്പന പ്രകാരം ഏഴ് പെരുന്നാളുകൾ, അല്ലെങ്കിൽ ഉൽസവങ്ങൾ ഉണ്ടായിരുന്നു. ഇവയെക്കുറിച്ചുള്ള ദൈവീക കൽപ്പന ലേവ്യപുസ്തകം 23 ആം അദ്ധ്യായത്തിൽ വായിക്കാം.

1.     പെസഹ പെരുനാൾ (23:5)

2.   പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുനാൾ. ഏഴു ദിവസം പുളിപ്പില്ലാത്ത അപ്പം തിന്നേണം (23:6)

3.   ആദ്യഫല പെരുനാൾ (23:10-11)

4.   പെന്തെക്കൊസ്ത് പെരുനാൾ (23:15-16)

5.   കാഹളധ്വനി പെരുനാൾ (23:24)

6.    പാപപരിഹാരദിവസം. ആത്മതപനം ചെയ്കയും യഹോവെക്കു ദഹനയാഗം അർപ്പിക്കയും വേണം (23:27)

7.   കൂടാരപ്പെരുനാൾ. ഏഴു ദിവസം ആചരിക്കുന്നു (23:34)

 

ഇതിൽ മൂന്ന് പെരുനാളുകൾക്ക്, യിസ്രായേലിലെ എല്ലാ പുരുഷന്മാരും യെരൂശലേമിൽ ഒത്തുകൂടേണം. ഇവയെ തീർത്ഥാടന പെരുനാൾ എന്നു വിളിക്കാറുണ്ട്. അവ, പുളിപ്പില്ലാത്ത അപ്പത്തിന്റെ ഉത്സവം, പെന്തെക്കൊസ്ത്, കൂടാരപ്പെരുനാൾ, എന്നിവ ആയിരുന്നു.


1.     പുളിപ്പില്ലാത്ത അപ്പത്തിന്റെ ഉത്സവം (Feast of Unleavened Bread)

2.   കൊയ്ത്തുപെരുനാൾ / പെന്തെക്കൊസ്ത്  (feast of Pentecost / feast of harvest / feast of weeks)

3.   കായ്കനിപ്പെരുനാൾ/ കൂടാരപെരുനാൾ  (feast of tabernacles / feast of the ingathering).

യേശു എന്തുകൊണ്ട് സ്നാനപ്പെട്ടു?

യേശുക്രിസ്തുവിന്റെ സ്നാനത്തിന്റെ വിവരണം മത്തായി 3:13-17, മർക്കോസ് 1:9-11, ലൂക്കോസ് 3:21-22 എന്നീ വാക്യങ്ങളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. കൂടുതൽ വിശദമായ വിവരണം മത്തായി ആണ് നല്കിയിട്ടുള്ളത്. യേശു എന്തുകൊണ്ടാണ് യോഹന്നാൻ സ്നാപകന്റെ കൈകീഴിൽ സ്നാനപ്പെട്ടത് എന്നു മനസ്സിലാക്കുവാൻ നമ്മളെ സഹായിക്കുന്ന വിവരങ്ങൾ മത്തായി രേഖപ്പെടുത്തിയിട്ടുണ്ട്.

മത്തായി 3 ആം അദ്ധ്യായം ആരംഭിക്കുന്നത്, യോഹന്നാൻ സ്നാപകന്റെ ശുശ്രൂഷയെ അവതരിപ്പിച്ചുകൊണ്ടാണ്. അദ്ദേഹത്തിന്റെ വിവരണത്തിൽ നിന്നും, യോഹന്നാന്റെ ശുശ്രൂഷയെക്കുറിച്ച് നമ്മൾ മനസ്സിലാക്കുന്ന രണ്ട്  കാര്യങ്ങൾ ഇതെല്ലാം ആണ്:

 

ഒന്ന്:  മശിഹായുടെ വരവിനായി ഒരുങ്ങിയിരിക്കുവാനായി, മാനസാന്തരപ്പെട്ട ഒരു കൂട്ടം യഹൂദന്മാരെ തയ്യാറാക്കുക ആയിരുന്നു യോഹന്നാന്റെ ദൌത്യം.

 

രണ്ടാമത്: പാപങ്ങളെ ഏറ്റ് പറഞ്ഞു മനസന്തരപ്പെട്ടവരെയാണ് യോഹന്നാൻ സ്നാനപ്പെടുത്തിയത്.

യോഹന്നാൻ സ്നാപകനെ ആരാണ് സ്നാനപ്പെടുത്തിയത്?

യോഹന്നാൻ സ്നാപകൻ സ്നാനപ്പെട്ടിരുന്നു എന്നോ, അവനെ ആരാണ് സ്നാനപ്പെടുത്തിയത് എന്നോ വേദപുസ്തകം പറയുന്നില്ല. എന്നാൽ, അന്നത്തെ മത, സാമൂഹിക പശ്ചാത്തലം പഠിച്ചാൽ, അദ്ദേഹം മാനസാന്തര സ്നാനം സ്വീകരിച്ചിരുന്നു എന്നു അനുമാനിക്കുവാൻ കഴിയും.

യോഹന്നാൻ യേശുക്രിസ്തുവിന്റെ വഴി ഒരുക്കുവാനായി ദൈവത്താൽ നിയമിക്കപ്പെട്ടവൻ ആയിരുന്നു. (മർക്കോസ് 1:2,3). യെശയ്യാവ്, മലാഖി എന്നീ പ്രവാചകന്മാർ യോഹന്നാന്റെ ശുശ്രൂഷയെക്കുറിച്ച് പ്രവചിച്ചിട്ടുണ്ട്.

 

മർക്കോസ് 1:2-3

"ഞാൻ നിനക്കു മുമ്പായി എന്റെ ദൂതനെ അയക്കുന്നു; അവൻ നിന്റെ വഴി ഒരുക്കും. കർത്താവിന്റെ വഴി ഒരുക്കുവിൻ അവന്റെ പാത നിരപ്പാക്കുവിൻ എന്നു മരുഭൂമിയിൽ വിളിച്ചുപറയുന്നവന്റെ വാക്കു" എന്നിങ്ങനെ യെശയ്യാപ്രവാചകന്റെ പുസ്തകത്തിൽ എഴുതിയിരിക്കുന്നതുപോലെ യോഹന്നാൻ വന്നു.

യേശുക്രിസ്തു ആരെയെങ്കിലും സ്നാനപ്പെടുത്തിയിരുന്നുവോ?

 യേശുക്രിസ്തു, അവന്റെ പരസ്യ ശുശ്രൂഷ വേളയിൽ, ആരെയെങ്കിലും ജലത്തിൽ സ്നാനപ്പെടുത്തിയിരുന്നോ എന്നതിന് വ്യക്തമായി ഉത്തരം നല്കുവാൻ നമുക്ക് കഴിയുക ഇല്ല. ഒരു വാക്യം യേശു സ്നാനപ്പെടുത്തിയിരുന്നു എന്ന ധ്വനി നല്കുമ്പോൾ, മറ്റൊരു വാക്യം ആ ആശയത്തെ നിഷേധിക്കുന്നു. യേശുക്രിസ്തു ആരെയെങ്കിലും സ്നാനപ്പെടുത്തിയതായിട്ട് വ്യക്തമായി, നേരിട്ട്, പറയുന്ന വാക്യം വേദപുസ്തകത്തിൽ ഇല്ല. യേശുക്രിസ്തു സ്നാനപ്പെടുത്തിയതായി വ്യാഖ്യാനിക്കുവാൻ കഴിയുന്ന ചില വാക്യങ്ങൾ ഉണ്ട്. എന്നാൽ, വാക്യങ്ങളെ പരസ്പരം ബന്ധിപ്പിച്ച്, വ്യാഖ്യാനിക്കുമ്പോൾ, യേശു ആരെയും സ്നാനപ്പെടുത്തിയതായി തീർച്ച പറയുവാൻ സാദ്ധ്യമല്ല. എങ്കിലും, ഒറ്റപ്പെട്ട വാക്യങ്ങളിൽ ആശ്രയിക്കാതെ, തിരുവെഴുത്തുകളെ മൊത്തമായി എടുത്തു, ഈ വിഷയം പഠിച്ചാൽ, ഇതിന് ഒരു വ്യക്ത ഉണ്ടാകും.

ഇതു എന്റെ ശരീരം എന്റെ രക്തം

 “അവന്റെ ഒരു അസ്ഥിയും ഒടിഞ്ഞുപോകയില്ല”

 

കർത്താവിന്റെ അത്താഴത്തിന്റെ ആത്മീയ അർത്ഥം വ്യക്തമായി മനസ്സിലാക്കുക ക്രിസ്തീയ ജീവിതത്തിൽ വളരെ പ്രധാനമാണ്. അതിൽ ആഴിയെക്കാൾ അഗാധമായ മർമ്മങ്ങൾ അടങ്ങിയിട്ടുണ്ട്. വിവിധ വീക്ഷണ കോണുകളിൽ നിന്നും നമുക്ക് ഇതിനെ വ്യാഖ്യാനിക്കാവുന്നതാണ്. എങ്കിലും, അതിന്റെയെല്ലാം സാരം യേശുക്രിസ്തുവിന്റെ ക്രൂശിലെ യാഗം ആണ്.  

 

യഹൂദന്മാരുടെ പെസഹ അത്താഴത്തിന്റെ ആചരണം ആരംഭിച്ചിട്ട് നൂറ്റാണ്ടുകൾ കഴിഞ്ഞാണ് കർത്താവിന്റെ മേശയുടെ ആചരണം സ്ഥാപിക്കപ്പെടുന്നത്. യേശുക്രിസ്തു അവന്റെ ശുശ്രൂഷ കാലത്ത് മൂന്നോ, നാലോ പ്രാവശ്യം ശിഷ്യന്മാരുമൊത്ത് പെസഹ ആചരിച്ചിട്ടുണ്ട്. അതിലെ അവസാനത്തെ പെസഹ ആചരിച്ചുകൊണ്ടിരിക്കെ, അതിലെ രണ്ട് ഘടങ്ങളെ എടുത്തു, അതിനെ പുനർ നിർവചനം ചെയ്താണ്, യേശു കർത്താവിന്റെ അത്താഴം സ്ഥാപിച്ചത്.

യേശുക്രിസ്തുവിന്റെ കാലത്തെ യഹൂദ മത വിഭാഗങ്ങൾ

 ആമുഖം

യേശുവിന്റെ കാലത്ത് യഹൂദന്മാരുടെ ഇടയില്‍ പ്രധാനമായും നാല്  മത വിഭാഗങ്ങള്‍ ഉണ്ടായിരുന്നു – സദൂക്യർ, പരീശന്മാർ, ശാസ്ത്രിമാർ, എസ്സെൻസ്. ഇവരെ കൂടാതെ രണ്ട് രാക്ഷ്ട്രീയ വിഭാഗങ്ങൾ കൂടി ഉണ്ടായിരുന്നു. ഇവരെ എരിവുകാർ എന്നും സിക്കാരി എന്നും വിളിച്ചിരുന്നു.  

 

വിവധ യഹൂദ മത വിഭാഗങ്ങളിൽ, സദൂക്യർ, ശാസ്ത്രിമാർ, പരീശന്മാർ എന്നിവരുമായി യേശു ഭിന്ന അഭിപ്രായത്തിൽ ആയിരുന്നു എന്ന് സുവിശേഷങ്ങള്‍ സാക്ഷിക്കുന്നു. യേശുവുമായി വാദപ്രതിവാദത്തിന് എസ്സെൻസ് വിഭാഗക്കാർ വന്നിരുന്നതായി രേഖപ്പെടുത്തിയിട്ടില്ല. യോഹന്നാൻ സ്നാപകൻ എസ്സെൻസ് എന്ന വിഭാഗത്തിലെ അംഗമായിരുന്നു എന്നു വേദ പണ്ഡിതന്മാർ പറയുന്നു. സദൂക്യർ, പരീശന്മാർ, എസ്സെൻസ് എന്നിവർ പ്രബലമായ മത വിഭാഗങ്ങൾ ആയി ഉദയം ചെയ്തത് ഹാസ്മോണിയൻ ഭരണകാലത്ത് ആണ്. ബി. സി. 142 മുതൽ 63 വരെ യഹൂദ്യയെ ഭരിച്ചിരുന്ന രാജവംശം ആണ് ഹാസ്മോണിയൻ വംശം. ഇവര്‍ നല് കൂട്ടർക്കും ഇടയിൽ കാര്യമായ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായിരുന്നു. സദൂക്യരും പരീശന്മാരും ഹാസ്മോനിയൻ രാജവംശത്തെ അനുകൂലിച്ചിരുന്നില്ല എന്ന് കരുതപ്പെടുന്നു. അക്കാലത്ത് അവർ എണ്ണത്തിൽ വളരെ ചുരുക്കം ആയിരുന്നു. എന്നാൽ സമൂഹത്തിൽ വളരെ സ്വാധീനം ചെലുത്തിയിരുന്നു.

വിവാഹം – പൌലൊസിന്റെ കാഴ്ചപ്പാടുകൾ

നമ്മളുടെ കർത്താവായ യേശുക്രിസ്തുവും, വേദപുസ്തകത്തിലെ വിവിധ പുസ്തകങ്ങളുടെ എഴുത്തുകാരും വിവാഹത്തെക്കുറിച്ച് ധാരാളം സംസാരിക്കുകയും എഴുതുകയും ചെയ്തിട്ടുണ്ട്. ദൈവവും മനുഷ്യരും തമ്മിലുള്ള ബന്ധത്തെ വിശദീകരിക്കുവാനായി മനുഷ്യർക്ക് ഇടയിലുള്ള വിവാഹത്തെ ഒരു സാദൃശ്യമായി ഉപയോഗിക്കാറുണ്ട്. പഴയ നിയമത്തിലെ പ്രവാചകന്മാർ ദൈവത്തെ ഭർത്താവായും, യിസ്രായേലിനെ അവിശ്വസ്തതയായ ഭാര്യയായും ചിത്രീകരിക്കാറുണ്ടായിരുന്നു. പുതിയനിയമത്തിൽ സഭയെ ക്രിസ്തുവിന്റെ മണവാട്ടിയായി അവതരിപ്പിക്കുന്നു.

വിവാഹത്തെ ദൈവവും മനുഷ്യരും തമ്മിലുള്ള ബന്ധത്തെ വിശദീകരിക്കുവാനായി ഒരു സാദൃശ്യമായി പൌലൊസ് ഉപയോഗിച്ചു എന്നതിനാൽ, അദ്ദേഹം അതിനെ വിശുദ്ധവും, ബഹുമാന്യവും ആയി കണ്ടു എന്നു അനുമാനിക്കാം.