യിസ്രയേല്യരുടെ പലായനങ്ങള്‍

യിസ്രായേല്‍ ജനതയുടെ ചരിത്രം പലായനങ്ങളുടെയും പ്രവാസ ജീവിതത്തിന്‍റെയും ചരിത്രം ആണ്. യിസ്രായേല്‍ എന്ന വംശത്തിന്റെ ആരംഭ ദിവസം മുതല്‍ ആരംഭിച്ചതാണ് അവരുടെ പലായനങ്ങളും. നാടോടികളെപ്പോലെ അവര്‍ ദേശങ്ങളില്‍ നിന്നും ദേശങ്ങളിലേക്ക് പലായനം ചെയ്തു. സ്വന്ത ദേശം കൈവശമാക്കി, അവിടെ നൂറ്റാണ്ടുകള്‍ താമസിച്ചതിന് ശേഷവും ദേശമില്ലാത്തവരായി അന്യദേശങ്ങളില്‍ താമസിക്കേണ്ടി വന്നു. ചില പലായനങ്ങള്‍ നിര്‍ബന്ധത്താല്‍ സംഭവിച്ചു എങ്കിലും മറ്റ് ചിലത് സ്വയം തിരഞ്ഞെടുത്തത് ആയിരുന്നു. മറ്റ് ചില അവസരങ്ങളില്‍ അവരെ ശത്രു രാജ്യക്കാര്‍ തോല്‍പ്പിക്കുകയും പിടിച്ചുകൊണ്ട് പോകുകയും ചെയ്തു. ശത്രുക്കളാല്‍ വലിയ പീഡനങ്ങള്‍ അനുഭവിക്കേണ്ടി വന്ന സാഹചര്യങ്ങളില്‍, അവര്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ചിതറിപ്പോയിട്ടുണ്ട്. എന്നാല്‍ ഇന്നും യിസ്രായേല്‍ എന്ന രാജ്യവും അവരുടെ ഭാഷയും, സംസ്കാരവും, മതവും, യാതൊരുകേടും കൂടാതെ നിലനില്‍ക്കുന്നു. ഇന്ന് അവര്‍ സ്വന്ത രാജ്യത്തേക്ക് തിരികെ പലായനം ചെയ്യുന്നത് നമ്മള്‍ കാണുന്നു. അവരുടെ സുദീര്‍ഘമായ ചരിത്രത്തില്‍, സ്വയമായോ, നിര്‍ബന്ധത്താലോ അവര്‍ നടത്തിയ പലായനത്തിന്റെയും പ്രവാസ ജീവിതത്തിന്‍റെയും ഒരു ഹൃസ്വ ചരിത്രം ആണ് ഇവിടെ വിവരിക്കപ്പെടുന്നത്.  

മരുഭൂമിയില്‍ മരിച്ചുപോകാതെയിരിക്കുവാന്‍ മിസ്രയീമിനെ ഉപേക്ഷിക്കുക

ജീവിതത്തില്‍ വിജയിക്കേണം എങ്കില്‍, ജയിച്ചവരില്‍ നിന്നും പാഠം പഠിക്കേണം. ഇതാണ് ലോകതത്വം. ജീവിത വിജയം ആഗ്രഹിക്കുന്നവര്‍, പാരാജയപ്പെട്ടവരെ അല്ല മാതൃകയായി സ്വീകരിക്കേണ്ടത്, അത് തീര്‍ച്ചയായും വിജയിച്ചവരെ ആയിരിക്കേണം. ആത്മീയ ജീവിതത്തിലും ഇത് തന്നെ ആയിരിക്കേണം നമ്മളുടെ മാര്‍ഗ്ഗം. വീണുപോയ അനേകരെ നമ്മള്‍ നമ്മളുടെ വഴിയില്‍ കണ്ടേക്കാം. പക്ഷേ ജയിച്ചവരെ നോക്കി വേണം നമ്മള്‍ ആത്മീയ ഓട്ടം ഓടുവാന്‍. സാക്ഷികളുടെ സമൂഹത്തില്‍ നിന്നുവേണം പ്രചോദനം ഉള്‍ക്കൊള്ളുവാന്‍. ജയിച്ചവനായ യേശുവിനെ നോക്കി വേണം ഓടുവാന്‍. എങ്കിലേ നമ്മളും ജയിക്കുക ഉള്ളൂ.

എങ്ങനെ നമ്മളുടെ ആത്മീയ ജീവിതത്തില്‍ ജയിക്കാം എന്നാണ് നമ്മള്‍ ഇവിടെ ചിന്തിക്കുന്നത്. അതിനാല്‍ തോറ്റവരെക്കുറിച്ച് നമ്മള്‍ ഇവിടെ ചിന്തിക്കുന്നില്ല. എന്നാല്‍ വിജയിച്ചവര്‍ക്കും തൊറ്റവര്‍ക്കും ഇടയില്‍ ഒരു ചെറിയ വിഭാഗം ഉണ്ട്. അവര്‍ക്ക് അവരുടേതായ ഒരു ഇടം ഇല്ല. അതിനാല്‍ അവര്‍ തൊറ്റവരുടെ കൂട്ടത്തില്‍ എണ്ണപ്പെടുക ആണ്. അവര്‍ പരാജയപ്പെട്ടവര്‍ ആണ് എങ്കിലും പരാജയപ്പെട്ട മറ്റുള്ളവരെപ്പോലെ തോറ്റവര്‍ അല്ല. ഇവര്‍, ജയിക്കുവാന്‍ ആവശ്യമായ എല്ലാ സാഹചര്യവും ഉണ്ടായിട്ടും അതിദയനീയമായി പരാജയപ്പെട്ടവര്‍ ആണ്. നമ്മളുടെ ശൈലിയില്‍ പറഞ്ഞാല്‍, ചുണ്ടിനും കപ്പിനുമിടയില്‍ വിജയം നഷ്ടപ്പെട്ടവര്‍ ആണ്. സാഹചര്യങ്ങളുടെ ആഭാവത്താലോ, സഹായിക്കുവാന്‍ കരുത്തര്‍ ഇല്ലാത്തതിനാലോ അല്ല അവര്‍ പരാജയപ്പെട്ടത്. അവരുടെ മാത്രം കുറ്റം കൊണ്ട് വിജയം നഷ്ടമായവര്‍ ആണ്. ശരിയായി പറഞ്ഞാല്‍, ഇവര്‍ പരാജയപ്പെട്ടവര്‍ അല്ല, വിജയം നഷ്ടപ്പെടുത്തിയവര്‍ ആണ്. അതിനാല്‍ ഇവര്‍ക്ക് ചില പ്രത്യേക പാഠങ്ങള്‍ നമുക്ക് പറഞ്ഞുതരുവാന്‍ ഉണ്ട്. ഒരു പക്ഷെ ജയിച്ചവരെക്കാള്‍ കൂടുതല്‍ ഗുണകരമായ പാഠങ്ങള്‍ ഇവര്‍ പറഞ്ഞുതരുന്നത് ആയിരിയ്ക്കും. ഇവര്‍ നല്‍കുന്ന പാഠങ്ങള്‍ മുന്നറിയിപ്പിന്റെ പാഠങ്ങള്‍ ആണ്. ഇന്നത്തെ ക്രൈസ്തവ വിശ്വാസികള്‍ക്ക് ആവശ്യമായ മുന്നറിയിപ്പുകള്‍ ആണ് അവര്‍ നല്‍കുന്നത്.

ദൈവീക രോഗ സൌഖ്യം ഇപ്പൊഴും ഉണ്ടോ?

അത്ഭുത രോഗ സൌഖ്യം ക്രിസ്തീയ വിശ്വാസത്തിന്റെ ഒരു ഭാഗമാണ് എങ്കിലും, അതിനെക്കുറിച്ചുള്ള വിവിധ കാഴപ്പാടുകള്‍ വിശ്വാസികളുടെ ഇടയില്‍ നിലവില്‍ ഉണ്ട്. ദൈവം ഇന്നും അത്ഭുതകരമായി രോഗങ്ങളെ സൌഖ്യമാക്കുന്നു എന്നും, ദൈവം ഇന്ന് രോഗങ്ങളെ സൌഖ്യമാക്കും എങ്കിലും രോഗശാന്തി ശുശ്രൂഷ ഇല്ലാ എന്നും, ദൈവ രോഗങ്ങളെ സൌഖ്യമാക്കുന്നുവോ എന്നു തീര്‍ച്ചയില്ല എന്നും കരുതുന്നവര്‍ ഉണ്ട്. ചിലര്‍, ദൈവീക രോഗശാന്തിയില്‍ വിശ്വസിക്കുന്നതിനാല്‍ മരുന്നുകള്‍ ഉപയോഗിക്കുന്നില്ല. മറ്റ് ചിലര്‍, ദൈവീക രേഗശാന്തിയില്‍ വിശ്വസിക്കുകയും, അതിനായി പ്രാര്‍ത്ഥിക്കുകയും ചെയ്യും എങ്കിലും, മരുന്നുകളും ഉപയോഗിക്കുന്നു. മറ്റൊരു കൂട്ടര്‍, ദൈവീക രോഗശാന്തിയെ പൂര്‍ണ്ണമായും എതിര്‍ക്കുന്നില്ല എങ്കിലും, അതില്‍ അധികമായി ആശ്രയിക്കാറില്ല. ഈ ആശയക്കുഴപ്പത്തിന് നൂറ്റാണ്ടുകലൂടെ പഴക്കം ഉണ്ട് എങ്കിലും അതിനൊരു ശ്വാശത പരിഹരിഹാരം ഉണ്ടായിട്ടില്ല. കാരണം, ഉപദേശങ്ങള്‍ക്ക് ഉപരിയായി, ദൈവീകമായ അത്ഭുത രോഗശാന്തി, ഇന്നും നമ്മള്‍ കാണുകയും അനുഭവിക്കുകയും ചെയ്യുന്നു. എന്നാല്‍, നമ്മള്‍ പ്രാര്‍ത്ഥിക്കുന്ന എല്ലാവരും അത്ഭുത രോഗസൌഖ്യം പ്രാപിക്കുന്നതും ഇല്ല.

ക്രൈസ്തവസഭ കൊലപ്പെടുത്തിയ വിശുദ്ധന്മാര്‍

ക്രിസ്തീയ വിശ്വാസത്തിന്റെ ആദ്യനാളുകള്‍ ക്രൂരമായ പീഡനങ്ങളുടെ കാലമായിരുന്നു എന്നു നമുക്ക് അറിയാം. അന്നത്തെ യഹൂദ സമൂഹവും, ജാതീയര്‍ ആയ റോമന്‍ സാമ്രാജ്യവും പുതിയ വിശ്വാസത്തെയും വിശ്വാസികളെയും ഇല്ലാതാക്കുവാന്‍ ശ്രമിച്ചു. എന്നാല്‍, ആദ്യകാല സഭാ പിതാവായ ഐറേനിയസിന്റെ സുപ്രസിദ്ധ വാക്കുകള്‍ പോലെ, ക്രിസ്തീയ രക്ഷസാക്ഷികളുടെ രക്തം സഭയ്ക്ക് വിത്തായി മാറി. പീഡനങ്ങളില്‍ സഭ ശക്തിപ്രാപിക്കുകയും വളരുകയും ചെയ്തു. ഈ വളര്‍ച്ച, റോമന്‍ സാമ്രാജ്യത്തിന്റെ ഭരണ സംവിധാനങ്ങളെ സ്വാധീനിക്കുവാന്‍ തക്ക നിലയിലേക്ക് ഉയര്‍ന്നു. എന്നാല്‍ നിര്‍ഭാഗ്യമെന്ന് പറയട്ടെ, രാജാക്കന്മാരെ നിയന്ത്രിക്കുവാന്‍ തക്കവണം സഭ വളര്‍ന്നപ്പോള്‍, സഭയുടെ കാഴ്ചപ്പാടുകളും ഉപദേശവും ദ്രവിക്കുവാന്‍ തുടങ്ങി. സഭ ഒരു സംഘടനയും പ്രസ്ഥാനവും ആയി സ്ഥാപനവല്‍ക്കരിക്കപ്പെട്ടു. ഏത് ജനകീയ മുന്നേറ്റവും സ്ഥാപനവല്‍ക്കരിക്കപ്പെട്ട് കഴിഞ്ഞാല്‍, പിന്നീട് അതിന്റെ മുന്നോട്ടുള്ള പോക്ക്, ദ്രവീകരണത്തിലേക്കായിരിക്കും. ഇതിന് ഉദാഹരണമാണ് ക്രൈസ്തവ സഭയും ലോക കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവും, ഇന്‍ഡ്യന്‍ സ്വാതന്ത്ര്യ സമര മുന്നേറ്റവും.