ആദിയിൽ വചനം ഉണ്ടായിരുന്നു

 നാല് സുവിശേഷങ്ങൾ

വേദപുസ്തകത്തിലെ പുതിയനിയമ ഭാഗത്ത് ഉൾപ്പെടുത്തിയിരിക്കുന്ന സുവിശേഷ ഗ്രന്ഥങ്ങൾ, യേശുക്രിസ്തുവിന്റെ ജീവിതം, പ്രവർത്തനങ്ങൾ, പഠിപ്പിക്കലുകൾ, മരണം, അടക്കം, ഉയിർപ്പ് എന്നിവ വിവരിക്കുന്നതാണ്. പുതിയനിയമത്തിൽ 4 വ്യത്യസ്തങ്ങൾ ആയ സുവിശേഷ രചനകൾ ഉണ്ട്. എന്നാൽ അവ ഓരോന്നായി പ്രത്യേകമായി യേശുക്രിസ്തുവിന്റെ ജീവിതം പൂർണ്ണമായി വിവരിക്കുന്നില്ല.

 

4 സുവിശേഷങ്ങളും 4 വ്യക്തികൾ ആണ് രചിച്ചത്. അവർ, മത്തായി, മർക്കോസ്, ലൂക്കോസ്, യോഹന്നാൻ എന്നിവർ ആണ്. ഇവരിൽ മത്തായിയും യോഹന്നാനും യേശുക്രിസ്തുവിന്റെ 12 ശിഷ്യന്മാരിൽ ഉൾപ്പെട്ടിരുന്നു. എന്നാൽ മർക്കൊസും ലൂക്കൊസും ശിഷ്യന്മാരുടെ കൂട്ടത്തിൽ ഉണ്ടായിരുന്നില്ല. മത്തായി ഒരു നികുതി പിരിവുകാരനും, യോഹന്നാൻ ഒരു മീൻപിടുത്തക്കാരനും ആയിരുന്നു (മത്തായി 9:9, 4:21). അവർ രണ്ടു പേരും യഹൂദന്മാർ ആയിരുന്നു. മർക്കൊസും ഒരു യഹൂദൻ ആയിരുന്നു. അദ്ദേഹം അപ്പൊസ്തലനായ പത്രോസിന്റെ അനുയായി ആയിരുന്നു. ലൂക്കോസ് ഒരു യഹൂദ ഇതര (ജാതീയൻ) വിഭാഗക്കാരൻ ആയിരുന്നു. അദ്ദേഹം ഗ്രീക്ക് പ്രദേശങ്ങളിൽ കുടിയേറി താമസിച്ച ഒരു യഹൂദ കുടുംബത്തിൽപ്പെട്ടവനായിരുന്നു എന്നും ചില പണ്ഡിതന്മാർക്ക് അഭിപ്രായം ഉണ്ട്. ലൂക്കോസ് ഒരു വൈദ്യനും, ചരിത്രകാരനും ആയിരുന്നു. അദ്ദേഹം അപ്പൊസ്തലനായ പൌലൊസിന്റെ അനുയായി ആയിരുന്നു. യേശുക്രിസ്തുവിൽ നിന്നും നേരിട്ടു കാണുകയും, കേൾക്കുകയും, ഗ്രഹിക്കുകയും ചെയ്തതിന്റെ വിവരണം ആണ് മത്തായിയും, യോഹന്നാനും രേഖപ്പെടുത്തിയത്. എന്നാൽ മർക്കൊസും ലൂക്കൊസും, യേശുക്രിസ്തുവിനെ നേരിൽ കാണുകയും, കേൾക്കുകയും ചെയ്തവരിൽ നിന്നും ശേഖരിച്ച വിവരങ്ങൾ ആണ് എഴുതിയത്. 

റോമർ, അദ്ധ്യായം 16

റോമർക്ക് എഴുതിയ ലേഖനം 16 ആം അദ്ധ്യായം ഈ ലേഖനത്തിന്റെ അവസാന ഭാഗം ആണ്. പൌലൊസിന്റെ ലേഖനം റോമിലേക്ക് കൊണ്ട്പോകുന്ന ഫേബ എന്ന സഹോദരിയെ അദ്ദേഹം ആദ്യം പരിചയപ്പെടുത്തുന്നു. അതിന് ശേഷം റോമിൽ അദ്ദേഹത്തിന് പരിചയമുള്ളവർക്ക് വന്ദനം ചെയ്യുന്നു. ഇതിനോടൊപ്പം വ്യാജ ഉപദേശകർക്ക് എതിരെ മുന്നറിയിപ്പും നല്കുന്നു. കൊരിന്തിലുള്ള വിശ്വാസികളുടെ വന്ദനവും, പ്രത്യേകിച്ച് തിമൊഥെയൊസിന്റെ വന്ദനവും, പൌലൊസ് റോമിലെ വിശ്വാസികളെ അറിയിക്കുന്നു. യേശുക്രിസ്തുവിലുള്ള വിശ്വാസം മൂലം ലഭിക്കുന്ന രക്ഷയുടെ സുവിശേഷം ഈ ഭൂമിയിലെ എല്ലാ മനുഷ്യർക്കും വെളിപ്പെടുത്തികൊടുത്ത ദൈവത്തിന് സ്തുതി കരേറ്റിക്കൊണ്ട് അദ്ദേഹം ലേഖനം അവസാനിപ്പിക്കുന്നു.

റോമർ, അദ്ധ്യായം 15

റോമർ 15 ആം അദ്ധ്യായം ആരംഭിക്കുന്നത് വിശ്വാസത്തിൽ ബലവാന്മാരായവരോടുള്ള പ്രബോധനത്തോടെയാണ്. ഇത് 14 ആം അദ്ധ്യായത്തിൽ ചർച്ച ചെയ്ത വിഷയങ്ങളുടെ തുടർച്ചയാണ്. വിശ്വാസത്തിൽ ബലവാന്മാർ ആയവർ ആരാണ് എന്നു പൌലൊസ് കഴിഞ്ഞ അദ്ധ്യായത്തിൽ നിർവചിക്കുന്നുണ്ട്. അവർ, ന്യായപ്രമാണത്തിൽ നിന്നും യേശുക്രിസ്തു നല്കിയ സ്വതന്ത്ര്യത്തെക്കുറിച്ച് ഉത്തമ ബോധ്യം ഉള്ളവർ ആണ്. ഇങ്ങനെ വിശ്വാസത്തിൽ ബലവാന്മാർ ആയവർ, ബലഹീനരായ വിശ്വാസികളോട് സഹിഷ്ണതയോടെ ആയിരിക്കേണം. എല്ലാ വിശ്വാസികളും മറ്റുള്ളവരെ പ്രസാദിപ്പിക്കുന്നവർ ആകേണം. അങ്ങനെ സഭ ഐക്യപ്പെട്ടിരിക്കേണം. യഹൂദന്മാരോടും ജാതീയരോടും ഉള്ള വാഗ്ദത്തങ്ങൾ നിവർത്തിക്കുവാനാണ് യേശുക്രിസ്തു വന്നത്. റോമിലെ വിശ്വാസികളുടെ വിശ്വാസത്തിലും ജീവിതത്തിലും പൌലൊസിന് പൂർണ്ണ തൃപ്തിയുണ്ട്. സുവിശേഷം എത്തപ്പെടാത്ത ജാതികളുടെ ലോകത്തിൽ അതിനെ വിളംബരം ചെയ്യുക എന്ന അദ്ദേഹത്തിന്റെ ദൌത്യം പൂർണ്ണതയിൽ എത്തുകയാണ്. അദ്ദേഹത്തിന് റോമിലെ വിശ്വാസികളെ നേരിൽ കാണുവാൻ ആഗ്രഹമുണ്ട്. അതിന് മുമ്പായി യെരൂശലേമിലെ വിശ്വാസികൾക്കുള്ള സാമ്പത്തിക സഹായം എത്തിക്കേണം. ഇതിനായി റോമിലെ വിശ്വാസികൾ പ്രാർത്ഥിക്കേണം. ഇതെല്ലാം ആണ് 15 ആം അദ്ധ്യായത്തിലെ വിഷയങ്ങൾ.  

റോമർ, അദ്ധ്യായം 14

അപ്പൊസ്തലനായ പൌലൊസ് റോമർക്ക് എഴുതിയ ലേഖനം 14 ആം അദ്ധ്യായത്തിൽ, റോമിലെ ക്രിസ്തീയ വിശ്വാസികൾക്ക് ഇടയിൽ നിലനിന്നിരുന്ന ചില ഭിന്ന അഭിപ്രായങ്ങൾ ആണ് ചർച്ച ചെയ്യുന്നത്. വേദപുസ്തകത്തിൽ വ്യക്തമായും നേരിട്ടും കൽപ്പനകളോ, ഉപദേശങ്ങളോ ഇല്ലാത്ത വിഷയങ്ങളെക്കുറിച്ചായിരുന്നു വ്യത്യസ്ത ചിന്തകൾ ഉണ്ടായിരുന്നത്. ഇത്തരം വ്യത്യസ്തങ്ങൾ ആയ അഭിപ്രായങ്ങൾ പ്രകടിപ്പിച്ച വിശ്വാസികളെ എങ്ങനെയാണ് സഭയും കൂടെയുള്ള വിശ്വാസികളും കാണേണ്ടത് എന്നതിനുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ ആണ് ഈ അദ്ധ്യായത്തിലെ വിഷയം.

 

ബലവാനും ബലഹീനനും

 

മോശെയുടെ ന്യായപ്രമാണം വിലക്കിയിരുന്ന ആഹാരങ്ങളെ ഭക്ഷിക്കാം എന്നു ചിന്തിക്കുന്നവരും, ന്യായപ്രമാണം വിലക്കിയത് ക്രിസ്തീയ വിശ്വാസികളും ഭക്ഷിക്കുവാൻ പാടില്ല എന്നു ചിന്തിക്കുന്നവരും റോമിലെ സഭയിൽ ഉണ്ടായിരുന്നു. ഇവർ ഇരുകൂട്ടരും മറ്റുള്ളവരെ വിധിക്കരുതു എന്നു പൌലൊസ് ഉപദേശിച്ചു. ഇവിടെ പൌലൊസ്, ക്രിസ്തീയ വിശ്വാസികളെ ബലവാന്മാർ എന്നും, ബലഹീനർ എന്നും രണ്ടായി തിരിക്കുന്നു. വിശ്വാസത്തിലുള്ള ഉറപ്പിനെയാണ് ഈ വാക്കുകൾ സൂചിപ്പിക്കുന്നത്. ഇതിൽ വിശ്വാസത്തിൽ ബലവാന്മാർ പഴയനിയമ ന്യായപ്രമാണം ഭക്ഷിക്കരുതു എന്നു വിലക്കിയിരുന്ന ആഹാരങ്ങളെ, അവരുടെ മനസാക്ഷി കുറ്റപ്പെടുത്താതെ തന്നെ, ഭക്ഷിക്കുകയും പാനം ചെയ്യുകയും ചെയ്തു. എന്നാൽ, ന്യായപ്രമാണ പ്രകാരം വിലക്കപ്പെട്ട ഭക്ഷണവും പാനീയവും ഭക്ഷിക്കാമോ എന്നതിൽ, ബലഹീന വിശ്വാസി ആശയക്കുഴപ്പത്തിൽ ആണ്.

റോമർ, അദ്ധ്യായം 13

ഒരു ക്രിസ്തീയ വിശ്വാസി പ്രായോഗിക ജീവിതത്തിൽ പാലിക്കേണ്ട പ്രമാണങ്ങൾ റോമർ 12 ആം അദ്ധ്യായം മുതൽ പൌലൊസ് ഉപദേശിക്കുന്നു. 13 ആം അദ്ധ്യായത്തിലും ഉപദേശങ്ങൾ തുടരുകയാണ്. ഈ അദ്ധ്യായത്തിൽ 14 വാക്യങ്ങൾ മാത്രമേയുളളൂ. ഒരു ക്രിസ്തീയ വിശ്വാസി, “ജീവനും വിശുദ്ധിയും ദൈവത്തിന്നു പ്രസാദവുമുള്ള യാഗമായി” ജീവിക്കുവാൻ ആവശ്യമായ മൂന്ന് ഉപദേശങ്ങൾ ആണ് ഇവിടെ പൌലൊസ് വിശദീകരിക്കുന്നത്. ഒന്നാമതായി അധികാരങ്ങളോടുള്ള വിശ്വാസിയുടെ സമീപനം എന്തായിരിക്കേണം. രണ്ടാമത് ഒരു വിശ്വാസി അന്യോന്യം സ്നേഹിക്കേണം. മൂന്നാമതായി, നമ്മൾ ഈ ഭൂമിയിൽ ആയിരിക്കുന്നത് ഈ ലോകത്തിന്റെ വെളിച്ചം ആയിരിക്കുവാനാണ്. അതിനാൽ  വെളിച്ചത്തിന്റെ ആയുധവർഗ്ഗം ധരിച്ചുകൊൾക. ഒരു വിശ്വാസിക്ക്, ലോകമനുഷ്യരിൽ നിന്നും വേർപ്പെട്ട ഒരു ജീവിതം ഉണ്ടായിരിക്കേണം. കാരണം യേശുക്രിസ്തുവിന്റെ രണ്ടാമത്തെ പ്രത്യക്ഷത ആസന്നമായിരിക്കുന്നു.