റോമർ, അദ്ധ്യായം 6

പാപ നിന്നുള്ള മോചനം, യേശുക്രിസ്തുവിനോട് ചേർന്നുള്ള ജീവിതം, പാപത്തോട് എതിർത്തു നിൽക്കുക, നീതിക്കു ദാസന്മാരായി ജീവിക്കുക, എന്നീ വിഷയങ്ങൾ ആണ് റോമർ 6 ആം അദ്ധ്യായത്തിൽ പൌലൊസ് ചർച്ച ചെയ്യുന്നത്. 5 ആം അദ്ധ്യായത്തിൽ, “എങ്കിലും പാപം പെരുകിയേടത്തു കൃപ അത്യന്തം വർദ്ധിച്ചു” (5:20) എന്നു പൌലൊസ് എഴുതി. അതിനുള്ള ഒരു വിശദീകരണത്തോടെ ആണ് 6 ആം അദ്ധ്യായം ആരംഭിക്കുന്നത്.

ക്രിസ്തീയ വിശ്വാസികൾക്ക് പാപത്തിൽ തുടർന്നും ജീവിക്കാമോ എന്ന ചോദ്യത്തിന് റോമർ 6 ആം അദ്ധ്യായത്തിൽ പൌലൊസ് മറുപടി നല്കുന്നു. അദ്ദേഹത്തിന്റെ മറുപടി വ്യക്തവും ശക്തവും ആണ്, ഒരിക്കലും പാടില്ല. രക്ഷിക്കപ്പെട്ട ഒരുവൻ പാപത്തിന് മരിച്ചവൻ ആണ്. അതിനാൽ അവൻ ഇനി പാപത്തിന് അടിമയോ ദാസനോ അല്ല. പാപം ഒരുവനെ മരണത്തിന് അധീനനാക്കുന്നു. ദൈവകൃപ അവനെ ക്രിസ്തുവിലേക്കും നിത്യജീവനിലേക്കും നയിക്കുന്നു. അതിനാൽ പാപത്തിന് പകരം, നീതീയെ സേവിക്കേണം.  

 
പെരുകുന്ന കൃപ

 

റോമർ 6 ആം അദ്ധ്യായം ആരംഭിക്കുന്നത് ഒരു ചോദ്യത്തോടെയാണ്, “ആകയാൽ നാം എന്തു പറയേണ്ടു? കൃപ പെരുകേണ്ടതിന്നു പാപം ചെയ്തുകൊണ്ടിരിക്ക എന്നോ?” “ആകയാൽ” എന്നത് 5 ആം അദ്ധ്യായം 20-21 വാക്യങ്ങളിലെ ആശയം ആണ്.  

 

റോമർ 5:20-21

എന്നാൽ ലംഘനം പെരുകേണ്ടതിന്നു ന്യായപ്രമാണവും ഇടയിൽ ചേർന്നുവന്നു; എങ്കിലും പാപം പെരുകിയേടത്തു കൃപ അത്യന്തം വർദ്ധിച്ചു. പാപം മരണത്താൽ വാണതുപോല കൃപയും നമ്മുടെ കർത്താവായ യേശുക്രിസ്തു മുഖാന്തരം നീതിയാൽ നിത്യജീവന്നായി വാഴേണ്ടതിന്നു തന്നേ.

 

കൃപ പെരുകും എന്ന ഉദ്ദേശ്യത്തോടെയോ, ലക്ഷ്യത്തോടെയോ, പ്രതീക്ഷയോടെയോ, പാപം ചെയ്തുകൊണ്ടിരിക്കുക എന്ന ആശയം അല്ല പൌലൊസ് 5:20 ൽ പറഞ്ഞത്. അങ്ങനെ ചിന്തിക്കുന്നതിനോടും, പ്രവർത്തിക്കുന്നതിനോടും ഉള്ള അദ്ദേഹത്തിന്റെ പ്രതികരണം “ഒരുനാളും അരുതു” എന്നാണ് (6:1). ഇത് പാപം ചെയ്യുന്നതിന് യാതൊരു ഒഴിവും ഇല്ല എന്ന അർത്ഥം നല്കുന്നു. എന്തുകൊണ്ട് ദൈവകൃപ ലഭിച്ച, രക്ഷിക്കപ്പെട്ട, ദൈവജനം പാപം ചെയ്യുവാൻ പാടില്ല? അതാണ് 6:2 ആം വാക്യത്തിൽ അദ്ദേഹം ചുരുക്കമായി പറഞ്ഞത്: “പാപസംബന്ധമായി മരിച്ചവരായ നാം ഇനി അതിൽ ജീവിക്കുന്നതു എങ്ങനെ?” രക്ഷിക്കപ്പെട്ട ദൈവജനം പാപം സംബന്ധമായി മരിച്ചിരിക്കുന്നു. പാപവുമായുള്ള നമ്മളുടെ ബന്ധം മരിച്ചിരിക്കുന്നു. മരണം ഒരു അന്തിമത്വം ആണ്. മരിച്ചവർ ആരും പഴയ ജീവിതം തുടരുന്നില്ല. അതിനാൽ നമുക്ക് പാപം ചെയ്ത് ജീവിക്കുവാൻ സാദ്ധ്യമല്ല.

 

ഇവിടെ പൌലൊസ് സൂചിപ്പിക്കുന്ന മരണം സാധാരണ മരണം അല്ല. അത് ക്രൂശിലെ മരണം ആണ്. യേശുക്രിസ്തുവിനോടൊപ്പം ക്രൂശിക്കപ്പെട്ടു മരിച്ചു, അടക്കം ചെയ്യപ്പെടുന്നതാണ്.

 

ക്രൂശ് എന്ന കൊലപാതക രീതി

 

മത്തായി 16:24

പിന്നെ യേശു ശിഷ്യന്മാരോടു പറഞ്ഞതു: “ഒരുത്തൻ എന്റെ പിന്നാലെ വരുവാൻ ഇച്ഛിച്ചാൽ തന്നെത്താൻ ത്യജിച്ചു, തന്റെ ക്രൂശു എടുത്തു എന്നെ അനുഗമിക്കട്ടെ.

 

ഈ വാക്യം യേശു പറയുന്നത്, അവന്റെ ക്രൂശീകരണത്തിന് മുമ്പ് ആണ്. അതിനാൽ, “ക്രൂശ്” എന്ന വാക്കിന്, യേശുവിന്റെ ക്രൂശ് മരണത്തിന് മുമ്പ് എന്ത് അർത്ഥവും, ആശയവും ആണ് ഉണ്ടായിരുന്നത്, അതാണ് ഇവിടെ യേശു ഉദ്ദേശിച്ചത്. ഈ വാക്യത്തിൽ പറയുന്ന “ക്രൂശ്” എന്ന പദത്തിന്, യേശു യാഗമായി തീർന്ന ഇടം എന്ന അർത്ഥം ഇല്ല.

 

യേശു ഈ വാക്യം പറഞ്ഞ സന്ദർഭത്തിൽ, ക്രൂശ് ഏറ്റവും ക്രൂരമായ ഒരു കൊലപാതക രീതിയുടെ ഇടം ആയിരുന്നു. യേശുവിന്റെ കാലത്ത് റോമൻ സാമ്രാജ്യം ക്രൂശീകരണത്തെ ഏറ്റവും കഠിനമായ ശിക്ഷയായി ഉപയോഗിച്ചിരുന്നു. അത് വളരെയധികം വേദനയും, നിന്ദയും പരിഹാസവും നിറഞ്ഞതും ക്രമേണയും സാവധാനവും ഉള്ള മരണം ആയിരുന്നു. ജനങ്ങള്‍ ഒരുമിച്ച് കൂടുന്ന പൊതുവായ സ്ഥലങ്ങള്‍ക്ക് സമീപം ഉള്ള കുന്നുകള്‍ക്ക് മുകളില്‍ സകലരും കാണുവാന്‍ തക്കവണ്ണം ആയിരുന്നു ക്രൂശീകരണം നടപ്പാക്കിയിരുന്നത്. മരണം 6 മണിക്കൂര്‍ മുതല്‍ 4 ദിവസം വരെ നീണ്ടു പോയേക്കാം.

 

വളരെ താഴ്ന്ന നിലവാരത്തിലുള്ള കുറ്റവാളികള്‍, കുറ്റം ചെയ്ത പടയാളികള്‍, രാജ്യ ദ്രോഹികള്‍ എന്നിവരെ ആയിരുന്നു ക്രൂശീച്ചിരുന്നത്. യജമാനന്‍മാരെ വിട്ട് ഓടി പോയി കുറ്റകൃത്യം ചെയ്യുന്ന അടിമകള്‍, യജമാനന്‍മാരുടെ കുതിരകളെ മോഷ്ടിക്കുന്ന അടിമകള്‍, എന്നിവര്‍ താഴ്ന്ന നിലവാരത്തില്‍ ഉള്ള കുറ്റകൃത്യം ചെയ്യുന്നവരില്‍ ഉള്‍പ്പെട്ടിരുന്നു. റോമന്‍ സാമ്രാജ്യത്തിന് എതിരെയുള്ള ലഹളയും പ്രക്ഷോഭങ്ങളും പ്രവര്‍ത്തനങ്ങളും രാജ്യദ്രോഹം ആയിരുന്നു. രാജ്യദ്രോഹികള്‍ക്കുള്ള ശിക്ഷ എപ്പോഴും ക്രൂശീകരണം ആയിരുന്നു. ക്രൂശിക്കപ്പെടുന്നവൻ നിശ്ചയമായും ഈ കൂട്ടത്തിൽ ഒരുവൻ ആയിരിക്കും. 

 

ക്രൂശിക്കപ്പെടുന്ന വ്യക്തിയുടെ മരണത്തിന് ശേഷവും ചില ദിവസങ്ങള്‍ അവന്റെ ശരീരം ക്രൂശില്‍ തന്നെ വെച്ചേക്കും. കഴുകന്‍മാര്‍ കൊത്തിപ്പറിക്കുന്ന ശരീരത്തിന്റെ ഭീകര കാഴ്ച, മറ്റുള്ളവര്‍ക്ക് ഒരു പാഠം ആയിരിക്കേണം. അതിനുശേഷം ശേഷിക്കുന്ന ശരീരഭാഗങ്ങള്‍ സമീപത്തുള്ള ഏതെങ്കിലും കുഴിയില്‍ എറിഞ്ഞുകളയും. ക്രൂശിക്കപ്പെടുന്നവന് മാന്യമായ ഒരു ശവസംസ്കാരം പോലും നല്‍കുകയില്ല. അന്നത്തെ കാലത്ത്, മാന്യമായ ശവസംസ്കാരം സ്വര്‍ഗ്ഗത്തില്‍ ലഭിക്കുവാന്‍ ഇടയുള്ള മാന്യമായ സ്വീകരണത്തിന് ആവശ്യമാണ് എന്നു അവര്‍ വിശ്വസിച്ചിരുന്നു. എന്നാല്‍ ക്രൂശിക്കപ്പെടുന്നവന്, ഈ ഭൂമിയില്‍ മാന്യമായ ശവസംസ്കാരവും സ്വര്‍ഗ്ഗത്തില്‍ മാന്യമായ സ്വീകരണവും നിഷേധിക്കപ്പെടുക ആണ്. അവന്‍ ഭൂമിയിലും സ്വര്‍ഗ്ഗത്തിലും ശപിക്കപ്പെട്ടവന്‍ ആണ്.

 

ഇത്തരം അനുഭവങ്ങൾ ആണ് “ക്രൂശു എടുത്തു എന്നെ അനുഗമിക്കട്ടെ” എന്നു യേശു പറഞ്ഞപ്പോൾ അർത്ഥമാക്കിയത്. ഇതിൽ, മാന്യവും, മഹത്വവും, പവിത്രവും ആയ യാതൊന്നും ഇല്ല. ഇതിൽ ലോകത്തിൽ നിന്നും ലഭിക്കാവുന്ന ഏറ്റവും കഠിനമായ ക്രൂരതയും, വേദനയും, നിന്ദയും, തിരസ്കരണവും മാത്രമേ ഉള്ളൂ.

 

യേശുക്രിസ്തു ക്രൂശിൽ അനുഭവിച്ചത് ഇതെല്ലാം ആയിരുന്നു. യേശുവിനോടൊപ്പം ക്രൂശിക്കപ്പെടുന്നവന്റെയും അനുഭവങ്ങൾ ഇതെല്ലാം ആണ്. ഇതെല്ലാം അനുഭവിച്ചവൻ ആണ് യേശുവിനോടൊപ്പം ക്രൂശിക്കപ്പെട്ടവൻ. 

 

ക്രിസ്തീയ സ്നാനം

 

യേശുവിനോടൊപ്പം ക്രൂശിക്കപ്പെടുന്ന മനുഷ്യന്റെ ആത്മീയ അവസ്ഥയെ വിശദീകരിക്കുവാനായി സ്നാനത്തിൽ മാർമ്മികമായി എന്താണ് സംഭവിക്കുന്നത് എന്നു പൌലൊസ് വിവരിക്കുന്നു. പൌലൊസിന്റെ ഈ വിദീകരണം ക്രിസ്തീയ സ്നാനത്തിന്റെ നിർവചനമായി സ്വീകരിക്കപ്പെട്ടിട്ടുണ്ട്.   

 

ക്രിസ്തീയസ്നാനം യേശുക്രിസ്തുവിനോട് ചേരുവാനുള്ള ഒരു നിയോഗമാണ് എന്നു പൌലൊസ് പറയുന്നു. എങ്ങനെയാണ് നമ്മൾ ക്രിസ്തുവിനോടു ചേരുക എന്നും അദ്ദേഹം പറയുന്നു. യേശുക്രിസ്തുവിന്റെ മരണത്തിൽ പങ്കാളികൾ ആകുന്നവർ ആണ് അവനോടു ചേരുന്നവർ. ആരാണ് യേശുവിന്റെ മരണത്തിൽ പങ്കാളികൾ ആകുന്നവർ. യേശുവിനോടുകൂടെ ക്രൂശിൽ തറക്കപ്പെട്ടു മരിക്കുന്നവർ ആണ് അവന്റെ മരണത്തിൽ പങ്കാളികൾ ആകുന്നത്. എന്താണ് ക്രൂശിലെ മരണം?

 

ക്രിസ്തുവിന്റെ മരണത്തിൽ പങ്കാളികൾ ആകുവാനായിട്ടാണ് നമ്മൾ സ്നാനം ഏൽക്കുന്നതു. അവന്റെ മരണത്തിൽ സ്നാനത്താൽ പങ്കാളികൾ ആയിതീർന്നപ്പോൾ, അവനോടു കൂടെ മരിച്ചു, കുഴിച്ചിടപ്പെട്ടു. അതായത് സ്നാനപ്പെടുന്ന എല്ലാവരും യേശുവിനോടു കൂടെ മരിച്ചു, അടക്കപ്പെടുന്നു. മരണം, അടക്കം എന്നിവ ഒരു മനുഷ്യന്റെ ജീവിതത്തിന്റെ അന്തിമത്വം ആണ്. ഇനി ആ മനുഷ്യൻ ജീവിക്കുന്നില്ല. അവൻ അടക്കപ്പെട്ടു കഴിയുമ്പോൾ അവൻ ജീവനോടെയോ, അല്ലാതെയോ, ഈ ഭൂമിയുടെ മുഖത്ത് ഇരിക്കുന്നില്ല. അവനെക്കുറിച്ചുള്ള ഓർമ്മ കൂടി മാഞ്ഞു പോകുന്നു. ഇനി ഒരിക്കലും അവൻ തിരികെ വരുകയില്ല. അതായത് സ്നാനപ്പെടുമ്പോൾ പാപിയായ മനുഷ്യൻ ക്രിസ്തുവിനോടു കൂടെ മരിച്ചു, അടക്കപ്പെട്ടു. പാപിയായ മനുഷ്യൻ ഇനി ഒരിക്കലും ജീവിക്കുന്നില്ല, തിരികെ വരുന്നുമില്ല.  

 

റോമർ 6:3-4 വരെയുള്ള വാക്യങ്ങളിൽ പൌലൊസ് സൂചിപ്പിക്കുന്ന സ്നാനം വെള്ളത്താൽ ഉള്ള സ്നാനം ആണ് എന്നാണ് പൊതുവേ ഉള്ള ധാരണ. എന്നാൽ, അത് വെള്ളത്താൽ ഉള്ള സ്നാനം അല്ല, ആത്മാവിനാൽ ഒരുവന് ലഭിക്കുന്ന സ്നാനമാണ് എന്നും വ്യാഖ്യാനം ഉണ്ട്. ഈ വ്യാഖ്യാനം അനുസരിച്ച്, പരിശുദ്ധാത്മാവ് ഒരുവനിൽ വരുമ്പോൾ, അവൻ ആത്മാവിനാൽ സ്നാനം പ്രാപിക്കുന്നു. ഇത് അവൻ രക്ഷിക്കപ്പെടുമ്പോൾ സംഭവിക്കുന്നു. ആത്മാവിനാൽ ഉള്ള സ്നാനത്തിൽ ഒരുവൻ യേശുക്രിസ്തുവിനോട് ഒപ്പം ചേരുന്നു.

 

1 കൊരിന്ത്യർ 12:13

യെഹൂദന്മാരോ യവനന്മാരോ ദാസന്മാരോ സ്വതന്ത്രരോ നാം എല്ലാവരും ഏകശരീരമാകുമാറു ഒരേ ആത്മാവിൽ സ്നാനം ഏറ്റും എല്ലാവരും ഒരേ ആത്മാവിനെ പാനംചെയ്തുമിരിക്കുന്നു.

 

എന്നാൽ, സുവിശേഷവിഹിത സഭകൾ, പൌലൊസ് വെള്ളാത്തലുള്ള സ്നാനത്തെക്കുറിച്ചാണ് ഇവിടെ പറയുന്നത് എന്നു പഠിപ്പിക്കുന്നു. ഒരുവൻ ക്രിസ്തുവിനോടു കൂടെ ചേരുമ്പോൾ, ക്രിസ്തുവിന്റെ നീതീ അവന് ലഭിക്കുന്നു. ആത്മാവിനാൽ ഉള്ള സ്നാനം ഒരുവനെ ക്രിസ്തുവിലാക്കുന്നു. വെള്ളാത്തലുള്ള സ്നാനം, ആത്മാവിനാൽ ഉള്ള സ്നാനത്തിന്റെ ബാഹ്യമായ അടയാളം ആണ്. ഒരുവൻ ക്രിസ്തുവിലാണ് എന്നും, ക്രിസ്തുവിലായ മറ്റുള്ളവരോടോപ്പം ചേർന്നിരിക്കുന്നു എന്നും വെള്ളത്താലുള്ള സ്നാനം സാക്ഷീകരിക്കുന്നു. ഇതാണ് കൂടുതൽ ശരിയായ വ്യാഖ്യാനം.  

 

പൌലൊസ് ഇവിടെ സൂചിപ്പിക്കുന്നത് വെള്ളത്താലുള്ള സ്നാനമാണ് എന്നും, അത് ആത്മാവിനാൽ ഉള്ള സ്നാനമാണ് എന്നും വാദിക്കുന്ന ഇരുകൂട്ടരും, സ്നാനത്താൽ ഒരുവൻ ക്രിസ്തുവിനോടു കൂടെ മരിക്കുന്നു എന്നും ഈ മരണം പാപത്തിന്റെ വാഴ്ചയെ അവസാനിപ്പിക്കുന്നു എന്നും സമ്മതിക്കുന്നു. അതിനാൽ പാപത്തിന്റെ ഇച്ഛയെ അനുസരിക്കുക എന്നതിൽ നിന്നും സ്നാനം സ്വീകരിക്കുന്നവൻ സ്വതന്ത്രർ ആകുന്നു.

 

അതിന് ശേഷം സ്നാനപ്പെടുന്ന വ്യക്തിക്ക് സംഭവിക്കുന്ന മാറ്റം എന്താണ് എന്നു 4 ആം വാക്യത്തിൽ പറയുന്നു. “ക്രിസ്തു മരിച്ചിട്ടു പിതാവിന്റെ മഹിമയാൽ ജീവിച്ചെഴുന്നേറ്റതുപോലെ നാമും ജീവന്റെ പുതുക്കത്തിൽ നടക്കേണ്ടതിന്നു തന്നേ.” മരിച്ചു, അടക്കം ചെയ്യപ്പെട്ട യേശുക്രിസ്തു, പിതാവായ ദൈവത്തിന്റെ മഹിമയാൽ ഉയിർത്തെഴുന്നേറ്റു. അതുപോലെ, സ്നാനത്തിൽ യേശുവിനോടൊപ്പം മരിച്ചു അടക്കപ്പെടുന്ന വ്യക്തിയും, ദൈവത്തിന്റെ മഹിമയാൽ ഒരു പുതിയ മനുഷ്യനായി ഉയിർത്തെഴുന്നേൽക്കുന്നു. അതിന് ശേഷം അവൻ പഴയ മരിച്ചു അടക്കപ്പെട്ട മനുഷ്യൻ ആയിട്ടല്ല, പുതിയ മനുഷ്യനായി ജീവിക്കുന്നു. ഇത് നമ്മൾ ഈ ഭൂമിയിൽ ജീവിച്ചിരിക്കെ തന്നെ സംഭവിക്കുന്നു.  

 

പൌലൊസ് ഇതുവരെ പറഞ്ഞ വാദം ഇതാണ്. ക്രിസ്തുവിനോടു കൂടെ മരിച്ചു, അടക്കപ്പെട്ടു, ഉയിർക്കപ്പെട്ടവർ ഇനി പാപത്തിന്റെ വാഴ്ചയിൽ ജീവിക്കുന്നില്ല. ഈ അനുഭവത്തിന്റെ ഒരു സാദൃശ്യമാണ് സ്നാനം.  

പുനരുത്ഥാനത്തിന്റെ സാദൃശ്യം

 

6:5 മുതൽ 7 വരെയുള്ള വാക്യങ്ങളിലും ഇതേ വിഷയം തുടരുകയാണ്. ക്രിസ്തുവിനോടുകൂടെ മരിച്ച ഒരുവന്റെ, പഴയ മനുഷ്യൻ, അതായത് പാപിയായ മനുഷ്യൻ ക്രിസ്തുവിനോടു കൂടെ ക്രൂശിക്കപ്പെട്ടു. അതിനാൽ അവന്റെ പാപശരീരത്തിന് നീക്കം വന്നു. ഇങ്ങനെ മരിച്ചു, അടക്കം ചെയ്യപ്പെട്ടു, ഉയിർത്തെഴുന്നേറ്റിരിക്കുന്നവർ പാപത്തിന്റെ ആധിപത്യത്തിൽ നിന്നു മോചനം പ്രാപിച്ചിരിക്കുന്നു. മരിച്ചവർ ആരും പിന്നീട് പാപം ചെയ്യുന്നില്ല.

 

6:6 ആം വാക്യത്തിലെ “പാപശരീരത്തിന്നു” എന്നതിന് മനുഷ്യന്റെ ഭൌതീക ശരീരം പാപം ആണ് എന്നോ, അത് തിന്മയാണ് എന്നോ അർത്ഥമില്ല. ശരീരം ദൈവത്തിന്റെ ദാനം ആണ് എന്നും, അതിനാൽ ദൈവീകം ആണ് എന്നും ആണ് യഹൂദ കാഴ്ചപ്പാട്. അതിനാൽ ശരീരത്തെ മുറിപ്പെടുത്തുന്നതോ, ദോഷം വരുത്തുന്നതോ ആയ യാതൊന്നും അവർ ചെയ്യുക ഇല്ല. എന്നാൽ യവന, റോമൻ ചിന്ത ഇങ്ങനെ ആയിരുന്നില്ല. അവർ ശരീരത്തെ തിന്മയായും ആത്മാവിനെ വിശുദ്ധം ആയും കണ്ടു. അതിനാൽ ശരീരം ഉപേക്ഷിച്ചു ആത്മാവ് വിട്ടു പോകുന്ന മരണത്തെ യവന, റോമൻ ചിന്തകർ സ്വാതന്ത്ര്യവും വിടുതലും ആയി കണ്ടു.

 

എന്നാൽ യഹൂദ കാഴ്ചപ്പാട് ആണ് പൌലൊസ് പഠിപ്പിച്ചത്. ഇത് 1 കൊരിന്ത്യർ 6:18-20 വാക്യങ്ങളിൽ വായിക്കാം.

 

1 കൊരിന്ത്യർ 6:18-20

.... മനുഷ്യൻ ചെയ്യുന്ന ഏതു പാപവും ശരീരത്തിന്നു പുറത്താകുന്നു. ദുർന്നടപ്പുകാരനോ സ്വന്തശരീരത്തിന്നു വിരോധമായി പാപം ചെയ്യുന്നു. ദൈവത്തിന്റെ ദാനമായി നിങ്ങളിൽ ഇരിക്കുന്ന പരിശുദ്ധാത്മാവിന്റെ മന്ദിരമാകുന്നു നിങ്ങളുടെ ശരീരം എന്നും നിങ്ങളെ വിലെക്കു വാങ്ങിയിരിക്കയാൽ നിങ്ങൾ താന്താങ്ങൾക്കുള്ളവരല്ല എന്നും അറിയുന്നില്ലയോ? അകയാൽ നിങ്ങളുടെ ശരീരംകൊണ്ടു ദൈവത്തെ മഹത്വപ്പെടുത്തുവിൻ.

 

അതുകൊണ്ടു, റോമർ 6:6 ആം വാക്യത്തിലെ “പാപശരീരത്തിന്നു” എന്നതിന് പാപം വാഴുന്ന അല്ലെങ്കിൽ പാപത്തിന്റെ ആധിപത്യത്തിൽ ആയിരിക്കുന്ന ശരീരം എന്നാണ് അർത്ഥം. ഈ പാപ ശരീരം ക്രിസ്തുവിനോടുകൂടെ ക്രൂശിക്കപ്പെട്ടു. അതിനാൽ അതിന് നീക്കം വന്നു. ഇനി അത് ഇല്ല. അതിനാൽ പുതിയമനുഷ്യൻ പാപത്തിന്റെ ആധിപത്യത്തിൽ നിന്നും സ്വാതന്ത്ര്യം പ്രാപിച്ചവൻ ആണ്.

 

6:5 ആം വാക്യത്തിൽ ഈ അനുഭവങ്ങളുടെ അനന്തര ഫലം എന്തായിരിക്കും എന്നു പൌലൊസ് പറയുന്നു. സ്നാനത്തിലൂടെ യേശുക്രിസ്തുവിന്റെ മരണത്തിന്റെ സാദൃശ്യത്തോടു ഏകീഭവിച്ചവർ വർത്തമാന കാലത്തും, ഭാവിയിലും അവന്റെ പുനരുത്ഥാനത്തിന്റെ സാദൃശ്യത്തോടും ഏകീഭവിക്കും. അവർക്ക് പാപത്താലുള്ള മരണത്തിൽ നിന്നും സ്വാതന്ത്ര്യവും, എന്നന്നേക്കുമുള്ള ഒരു പുനരുത്ഥാനവും ലഭിക്കും. ഇത് വർത്തമാന കാലത്ത് നമ്മൾ ആയിരിക്കുന്നതും, ഭാവിയിൽ സംഭവിക്കേണ്ടതും ആണ്.

 

നമ്മൾ ഇപ്പോൾ ആയിരിക്കുന്ന ആത്മീയ അവസ്ഥയെക്കുറിച്ച് റോമർ 6:4 ൽ പൌലൊസ് എഴുതി: “അങ്ങനെ നാം അവന്റെ മരണത്തിൽ പങ്കാളികളായിത്തീർന്ന സ്നാനത്താൽ അവനോടുകൂടെ കുഴിച്ചിടപ്പെട്ടു; ക്രിസ്തു മരിച്ചിട്ടു പിതാവിന്റെ മഹിമയാൽ ജീവിച്ചെഴുന്നേറ്റതുപോലെ നാമും ജീവന്റെ പുതുക്കത്തിൽ നടക്കേണ്ടതിന്നു തന്നേ.” റോമർ 6:5 ൽ ഭാവിയിൽ സംഭവിക്കുവാനിരിക്കുന്ന ഒരു ആത്മീയ മാറ്റത്തെക്കുറിച്ച് അദ്ദേഹം ഇങ്ങനെ എഴുതി: “അവന്റെ മരണത്തിന്റെ സാദൃശ്യത്തോടു നാം ഏകീഭവിച്ചവരായെങ്കിൽ പുനരുത്ഥാനത്തിന്റെ സാദൃശ്യത്തോടും ഏകീഭവിക്കും.”

 

തുടർച്ചയായി എഴുതിയിരിക്കുന്ന ഈ രണ്ട് വാക്യങ്ങൾ ഒരുമിച്ച് വായിച്ചാൽ നമുക്ക് ഒരു ആത്മീയ മർമ്മം മനസ്സിലാകും. ക്രിസ്തുവിനോടുകൂടെ ഉയിർത്തെഴുന്നേൽക്കുക എന്നതിന്, ഇപ്പോൾ, എന്നും ഭാവിയിൽ എന്നും രണ്ട് അവസ്ഥകൾ ഉണ്ട്. സ്നാനത്തിൽ ക്രിസ്തുവിനോടുകൂടെ മരിച്ചു അടക്കപ്പെട്ടവർ, ക്രിസ്തുവിനോടുകൂടെ ഉയിർത്തെഴുന്നേറ്റിരിക്കുന്നു. അവർ ഇപ്പോൾ ജീവന്റെ പുതുക്കത്തിൽ നടക്കുന്നു. പാപത്തിന്റെ ആധിപത്യത്തിൽ ആയിരുന്ന പഴയ മനുഷ്യൻ മരിച്ചുപോയി. അവൻ ഇനി ഇല്ല. ഇപ്പോൾ ജീവിക്കുന്നത് ക്രിസ്തുവിനോടൊപ്പം ഉയിർത്തെഴുന്നേറ്റ പുതിയ മനുഷ്യൻ ആണ്. അവന് ഉയിർത്തെഴുന്നേറ്റ ക്രിസ്തുവിനോടു സാദൃശ്യം ഉണ്ട്. അവനിൽ ക്രിസ്തുവിനെ മരിച്ചവരിൽ നിന്നും ഉയിർപ്പിച്ച അതേ ആത്മാവും ശക്തിയും ഉണ്ട്.

 

ഒപ്പം, ക്രിസ്തുവിന്റെ മരണത്തോട് ഏകീഭവിച്ച്, രക്ഷിക്കപ്പെട്ട ദൈവജനം ഭാവിയിൽ, യേശുക്രിസ്തുവിന്റെ വരവിങ്കൽ, മരിച്ചവരിൽ നിന്നും ഉയിർത്തെഴുന്നേൽക്കും. അന്ന് നമ്മളുടെ മർത്യശരീരം പുനരുത്ഥാനം പ്രാപിച്ച യേശുവിന്റെ ശരീരത്തോട് ഏകീഭവിക്കും. ആത്മീയമായി ക്രിസ്തുവിൽ മരിച്ചു ഉയിർത്തെഴുന്നേറ്റ നമ്മൾ ഇപ്പോൾ പുതിയ സൃഷ്ടികളായി ജീവിക്കുന്നു. ഭാവിയിൽ ഇപ്പോഴുള്ള നമ്മളുടെ ഭൌതീക ശരീരത്തിന് ഒരു പുനരുത്ഥാനം ഉണ്ടാകും. അപ്പോൾ നമ്മൾ പുനരുത്ഥാനം പ്രാപിച്ച യേശുവിനെപ്പോലെയാകും.   

 

പാപത്തിന്റെ ആധിപത്യത്തിൽ ആയിരുന്ന പഴയ മനുഷ്യൻ മരിച്ചു, അടക്കപ്പെട്ടു. ജീവന്റെ പുതുക്കത്തിൽ നടക്കുന്ന പുതിയ മനുഷ്യൻ ക്രിസ്തുവിന്റെ ഉയിർപ്പിന്റെ ശക്തിയോടെ ഉയിർത്തെഴുന്നേറ്റു. ആയതിനാൽ, കൃപ പെരുകേണ്ടതിന്നു പാപം ചെയ്തുകൊണ്ടിരിക്കുക എന്നത് ഒരു അസാദ്ധ്യം ആണ്. പാപസംബന്ധമായി മരിച്ചവർക്ക് ഇനി പാപത്തിൽ ജീവിക്കുവാൻ സാദ്ധ്യമല്ല (6:1-2).

 

ഗലാത്യർ 2:20

ഞാൻ ക്രിസ്തുവിനോടുകൂടെ ക്രൂശിക്കപ്പെട്ടിരിക്കുന്നു; ഇനി ജീവിക്കുന്നതു ഞാനല്ല ക്രിസ്തുവത്രേ എന്നിൽ ജീവിക്കുന്നു; ഇപ്പോൾ ഞാൻ ജഡത്തിൽ ജീവിക്കുന്നതോ എന്നെ സ്നേഹിച്ചു എനിക്കു വേണ്ടി തന്നെത്താൻ ഏല്പിച്ചുകൊടുത്ത ദൈവപുത്രങ്കലുള്ള വിശ്വാസത്താലത്രേ ജീവിക്കുന്നതു

 

6:5 ആമത്തെ വാക്യത്തിലെ പുനരുത്ഥാനത്തെക്കുറിച്ചുള്ള ചിന്ത 8 ആം വാക്യത്തിലും തുടരുന്നു. “നാം ക്രിസ്തുവിനോടുകൂടെ മരിച്ചു എങ്കിൽ അവനോടുകൂടെ ജീവിക്കും എന്നു വിശ്വസിക്കുന്നു.” ഇവിടെ പറയുന്ന ഉയിർത്തെഴുന്നേൽപ്പ് രക്ഷിക്കപ്പെട്ട ഒരുവന്റെ ജീവിതത്തിൽ ഇപ്പോൾ സംഭവിക്കുന്നതാണോ, ഭാവിയിൽ ഉണ്ടാകുവാനിരിക്കുന്നതാണോ എന്നതിൽ വ്യക്തയില്ല. ഈ രണ്ട് ആശയങ്ങളും ഇവിടെ വായിക്കാവുന്നതാണ്. രക്ഷിക്കപ്പെട്ട എല്ലാവരും ക്രിസ്തുവിൽ ഒരു പുതിയ ജീവിതം നയിക്കേണ്ടത് ആണ്.

 

നമ്മളുടെ പാപിയായ പഴയ മനുഷ്യൻ ക്രിസ്തുവിനോടു കൂടെ മരിച്ചു എങ്കിൽ, പുതിയ മനുഷ്യൻ, ഉയിർത്തെഴുന്നേറ്റ ക്രിസ്തുവിനോടു കൂടെ നിത്യമായി ജീവിക്കും എന്നു നമ്മൾ വിശ്വസിക്കുന്നു. ഈ വിശ്വാസത്തിന്റെ അടിസ്ഥാനം, ക്രിസ്തു മരിച്ചിട്ട് ഉയിർത്തെഴുന്നേറ്റു എന്നതാണ്. ഉയിർത്തെഴുന്നേറ്റ ക്രിസ്തു പിന്നീട് മരിച്ചിട്ടില്ല. മരണത്തിന് ഇനി യേശുക്രിസ്തുവിന്റെമേൽ യാതൊരു കർത്തൃത്വവുമില്ല ഇല്ല. മരണത്തിന് ഇനി യേശുവിന്റെമേൽ ഒരു യജമാനൻ എന്നവണ്ണം ഉള്ള അധികാരം ഇല്ല. മരണം അവനിൽ വാഴുന്നില്ല (6:9).

 

പാപത്തിന്റെ ആധിപത്യം

 

അതുപോലെ തന്നെ പാപം, രക്ഷിക്കപ്പെട്ട ഒരുവനെ, ഒരു യജമാനനെപ്പോലെ നിയന്ത്രിക്കുന്നില്ല. അതിനാൽ പാപം അവനിൽ വാഴുന്നില്ല. യേശുക്രിസ്തു പാപസംബന്ധമായി ഒരിക്കലായിട്ടു മരിച്ചു എന്ന ആശയം 10 ആം വാക്യത്തിലും പൌലൊസ് ആവർത്തിക്കുന്നു. ഉയിർത്തെഴുന്നേറ്റവനായ യേശുക്രിസ്തു നിത്യമായി ജീവിക്കുന്നു. അവൻ ജീവിക്കുന്നത് ദൈവ മഹത്വത്തിനായി ആണ്. അതുപോലെ തന്നെ, രക്ഷിക്കപ്പെട്ട ദൈവജനം, പാപ സംബന്ധമായി ഒരിക്കലായി മരിച്ചവർ എന്നു സ്വയം എണ്ണണം. ജീവിക്കുന്നതോ, ക്രിസ്തുയേശുവിൽ ദൈവത്തിന് വേണ്ടി ആയിരിക്കേണം.

 

2 കൊരിന്ത്യർ 5:17

ഒരുത്തൻ ക്രിസ്തുവിലായാൽ അവൻ പുതിയ സൃഷ്ടി ആകുന്നു; പഴയതു കഴിഞ്ഞുപോയി, ഇതാ, അതു പുതുതായി തീർന്നിരിക്കുന്നു.

 

6:12-13 വാക്യങ്ങളിൽ പൌലൊസ് അതിന് മുമ്പ് പറഞ്ഞ വാദങ്ങൾക്ക് ഒരു പ്രബോധനത്തോടെ ഉപസംഹാരം പറയുന്നു. ക്രിസ്തുവിനോടുകൂടെ, മരിച്ചു, അടക്കം ചെയ്യപ്പെട്ടു, ഉയിർത്തെഴുന്നേവർ ആയ നമ്മളിൽ പാപം ഇനി ഒരു യജമാനന്റെ അധികാരത്തോടെ വാഴരുത്. ഇത് രക്ഷിക്കപ്പെട്ട ഓരോരുത്തരും ശ്രദ്ധിക്കേണ്ട കാര്യമാണ്. ഇതിനുള്ള മാർഗ്ഗം, നമ്മളുടെ മർത്യശരീരത്തിൽ പാപത്തിന്റെ മോഹങ്ങളെ അനുസരിക്കാതിരിക്കുക എന്നതാണ്. നമ്മളുടെ ശരീര അവയവങ്ങളെ അനീതിയുടെ ആയുധങ്ങളായി ഉപയോഗിക്കുവാൻ പാപത്തെ അനുവദിക്കരുത്. ക്രിസ്തുവിനോടു കൂടെ മരിച്ചിട്ടു, അവനോടു കൂടെ ഉയിർത്തെഴുന്നേറ്റ് ജീവിക്കുന്നവരായി നമ്മളെ ദൈവത്തിന് സമർപ്പിക്കേണം. നമ്മളുടെ അവയവങ്ങളെ നീതിയുടെ ആയുധങ്ങളായും ദൈവത്തിന്നു സമർപ്പിക്കേണം.

 

ഉയിർപ്പിന്റെ ശക്തി

 

ഇവിടെ ഒരു ചോദ്യം ഉയരുന്നു. രക്ഷിക്കപ്പെട്ട ദൈവജനം പാപ സംബന്ധമായി ക്രിസ്തുവിനോടൊപ്പം മരിച്ചു, പുതിയ മനുഷ്യനായി ഉയിർത്തെഴുന്നേറ്റു എന്ന് പൌലൊസ് മുമ്പ് പറഞ്ഞു. ഇങ്ങനെ പാപ സംബന്ധമായി മരിച്ച ഒരുവൻ വീണ്ടും പാപം ചെയ്യുവാൻ സാദ്ധ്യത ഉണ്ടോ? വീണ്ടും ജനനം പ്രാപിച്ച ഒരുവന്റെ അവയവങ്ങളെ അനീതിയുടെ ആയുധങ്ങളായി പാപത്തിന്നു സമർപ്പിക്കപ്പെടുവാൻ സാദ്ധ്യത ഉണ്ടോ?

 

നമ്മൾ ക്രിസ്തുവിനോടൊപ്പം മരിച്ചു, അടക്കപ്പെട്ടു, ഉയിർത്തെഴുന്നേറ്റപ്പോൾ, നമ്മളിൽ ഉള്ള പാപത്തിന്റെ വാഴ്ച അല്ലെങ്കിൽ അധികാരം ഇല്ലാതെയായി. ഇനി പാപം നമ്മളുടെ മേൽ വാഴുന്നില്ല. എന്നാൽ പാപത്തോടുള്ള ചായ് വ് നമ്മളുടെ ഭൌതീക ശരീരത്തിൽ തുടർന്നും ഉണ്ടാകാം. നമ്മൾ ഇനി പാപത്തിന് അടിമകൾ അല്ല, എങ്കിലും പാപം ചെയ്യുവാൻ കഴിയും. കാരണം നമ്മളുടെ ശരീരം ഇപ്പോഴും ആദാമിന്റെ പാപത്തിന്റെ ഫലമായി സമ്പൂർണ്ണമായി മലിനമാണ് (totally depraved). അതുകൊണ്ടാണ് “പാപം നിങ്ങളുടെ മർത്യശരീരത്തിൽ അതിന്റെ മോഹങ്ങളെ അനുസരിക്കുമാറു ഇനി വാഴരുതു, നിങ്ങളുടെ അവയവങ്ങളെ അനീതിയുടെ ആയുധങ്ങളായി പാപത്തിന്നു സമർപ്പിക്കയും അരുതു.” എന്നു പൌലൊസ് ഉപദേശിക്കുന്നത് (റോമർ 6:12).

 

അതിനാൽ നമ്മൾ പാപത്തോട് എപ്പോഴും ഒരു പോരാട്ടത്തിൽ ആയിരിക്കേണം. പാപത്തിന് നമ്മളുടെ മേൽ വാഴ്ചയില്ല എന്നതിനാൽ പാപം ചെയ്യുവാൻ നമ്മൾ നിർബന്ധിതർ അല്ല. നമുക്ക് പാപത്തെ എതിർത്തു പരാജയപ്പെടുത്തുവാൻ കഴിയും. രക്ഷിക്കപ്പെടുന്നതിന് മുമ്പ്, പാപത്തിന്റെ ആധിപത്യത്തെ എതിർത്തു തോൽപ്പിക്കുവാനുള്ള ശേഷി നമുക്ക് ഇല്ലായിരുന്നു. കാരണം നമ്മൾ പാപത്തിന്റെ ആധിപത്യത്തിൽ ആയിരുന്നു. എന്നാൽ വീണ്ടും ജനനം പ്രാപിച്ചവൻ ഉയരത്തിൽ നിന്നും ജനിച്ചവൻ ആണ്. അവൻ യേശുവിനോടൊപ്പം ഉയിർത്തെഴുന്നേറ്റവൻ ആണ്. അവനിൽ ഉയിർപ്പിന്റെ ശക്തി ഉണ്ട്. ഉയിർപ്പിന്റെ ശക്തി നമ്മൾ ഉപയോഗിക്കേണ്ടത് പാപത്തോട് പോരാടി അതിനെ ജയിക്കുവാനാണ്.

 

യേശുക്രിസ്തുവിന്റെ ഉയിർപ്പിന്റെ ശക്തി, നമ്മളുടെ മേലുള്ള പാപത്തിന്റെ വാഴ്ച അവസാനിപ്പിച്ചു, നമ്മളെ പാപത്തിന്റെ അധികാരത്തിൽ നിന്നും സ്വതന്ത്രർ ആക്കി. അതിനാൽ ഇപ്പോൾ നമ്മൾ പാപത്തോട് പൊരാടുവാൻ തക്കവണ്ണം ശക്തർ ആയിരിക്കുന്നു. അതിനാൽ രക്ഷിക്കപ്പെട്ട ജനം പാപത്തോടുള്ള പൊരാട്ടം തുടരുന്ന കാലമെല്ലാം അവർ പാപം ചെയ്യാതെ ജീവിക്കുവാൻ കഴിയും. മറ്റൊരു രീതിയിൽ പറഞ്ഞാൽ, രക്ഷിക്കപ്പെട്ടവർ, അവർ തിരഞ്ഞെടുക്കുന്നു എങ്കിൽ മാത്രമേ പാപം ചെയ്യുന്നുള്ളൂ.

 

അതിനാൽ പൌലൊസ് 6:12-13 വാക്യങ്ങളിൽ ഇങ്ങനെ എഴുതി, “ആകയാൽ പാപം നിങ്ങളുടെ മർത്യശരീരത്തിൽ അതിന്റെ മോഹങ്ങളെ അനുസരിക്കുമാറു ഇനി വാഴരുതു, നിങ്ങളുടെ അവയവങ്ങളെ അനീതിയുടെ ആയുധങ്ങളായി പാപത്തിന്നു സമർപ്പിക്കയും അരുതു. നിങ്ങളെത്തന്നേ മരിച്ചിട്ടു ജീവിക്കുന്നവരായും നിങ്ങളുടെ അവയവങ്ങളെ നീതിയുടെ ആയുധങ്ങളായും ദൈവത്തിന്നു സമർപ്പിച്ചുകൊൾവിൻ.” ഇത് നമ്മൾക്ക് എങ്ങനെ ചെയ്യുവാൻ കഴിയും? നമ്മൾ എപ്പോഴും, പാപത്തിന് മരിച്ചവർ ആണ് എന്നും ഉയിർപ്പിന്റെ ശക്തിയിൽ ജീവിക്കുന്നവർ ആണ് എന്നും സ്വയം ഓർമ്മിപ്പിച്ചുകൊണ്ടിരിക്കേണം. അതിനാൽ നമ്മൾ, ഇപ്പോൾ നമ്മളുടെമേൽ അധികാരം ഇല്ലാത്ത പാപവുമായി ഒരു പോരാട്ടത്തിൽ ആണ്. ഉയിർപ്പിന്റെ ശക്തി പാപത്തോട് പോരാടുവാനും, എതിർത്തു തോൽപ്പിക്കുവാനും നമ്മളെ ശക്തർ ആക്കും. ഉയിർപ്പിന്റെ ശക്തി ഉപയോഗിക്കേണ്ടത് പാപത്തോട് പോരാടുവാൻ ആണ്. പാപത്തെ ജയിക്കുവാനാണ് ഉയിർപ്പിന്റെ ശക്തി നമ്മളുടെ മേൽ പകർന്നിരിക്കുന്നത്.  

 

രണ്ട് ദാസൻമാർ

 

6:14-15 വാക്യങ്ങളിൽ പൌലൊസ് ന്യായപ്രമാണം, കൃപ, പാപം എന്നിവയെക്കുറിച്ച് പറയുന്നു. കൽപ്പന ലംഘനത്തിന് ഹേതുവായ ന്യായപ്രമാണത്തിന് ഇപ്പോൾ നമ്മളുടെ മേൽ ആധിപത്യം ഇല്ല. പ്രമാണത്തിന് അധീനർ അല്ലാത്തതിനാൽ. അതിനാൽ പാപം ചെയ്യുന്നില്ല. നമ്മൾ ഇപ്പോൾ ദൈവകൃപയ്ക്ക് അധീനർ ആണ്. അതിനാൽ പാപത്തിന് നമ്മളുടെ മേൽ ഒരു യജമാനനെപ്പോലെ അധികാരം നടത്തുവാൻ കഴിയുക ഇല്ല. എന്നാൽ ഇത് പാപം ചെയ്യുവാനുള്ള ഒരു സാഹചര്യം അല്ല. കൃപയുടെ അധികാരത്തിൻ കീഴിൽ ആയതിനാൽ പാപം ചെയ്യുവാൻ പാടില്ല. ഇവിടെ “ഒരുനാളും അരുതു” എന്ന ശക്തമായ താക്കീതാണ് പൌലൊസ് നല്കുന്നത്.

 

റോമർ 6:16 ആമത്തെ വാക്യം മുതൽ പൌലൊസ് രണ്ട് തരത്തിലുള്ള ദാസന്മാരുടെ ചിത്രം അവതരിപ്പിക്കുന്നു. ഒന്ന് പാപത്തിന്റെ ദാസൻമാർ, രണ്ട്, അനുസരണത്തിന്റെ ദാസൻമാർ. ഇവിടെ പൌലൊസ് ഒരു സർവ്വലൌകീക പ്രമാണം പറയുന്നു. നമ്മൾ ആരെ അനുസരിക്കുവാനായി സ്വയം എൽപ്പിച്ചു കൊടുക്കുന്നുവോ, അവന് ദാസൻമാർ ആയി തീരുന്നു. നമ്മൾ ആരെ അനുസരിക്കുന്നുവോ അവന് ദാസൻമാർ ആകുന്നു. നമ്മളുടെ മുന്നിൽ തിരഞ്ഞെടുക്കുവാനുള്ള രണ്ട് കാര്യങ്ങൾ മാത്രമേയുളളൂ. ഒന്നുകിൽ നമ്മൾ മരണത്തിന്നായി പാപത്തിന്റെ ദാസന്മാർ ആകുക, അല്ലെങ്കിൽ നീതിക്കായി അനുസരണത്തിന്റെ ദാസന്മാർ ആകുക.

 

ഒരു അടിമ അവന്റെ യജമാനൻ കൽപ്പിക്കുന്നത് എല്ലാം ചെയ്യുവാൻ കടപ്പെട്ടവൻ ആണ്. പാപം ചെയ്യുന്നവൻ പാപത്തിന്റെ അടിമയാകുന്നു.

 

യോഹന്നാൻ 8:34

അതിന്നു യേശു: “ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: പാപം ചെയ്യുന്നവൻ എല്ലാം പാപത്തിന്റെ ദാസൻ ആകുന്നു.

 

പാപത്തിന്റെ ഫലം ആത്മീയവും, ശാരീരികവും ആയ മരണം ആണ്. ദൈവത്തോടുള്ള അനുസരണത്തിന്റെ ഫലം നീതീകരണം ആണ്. ആർക്കും ഒരേ സമയത്ത് പാപം ചെയ്യുകയും ദൈവത്തെ അനുസരിക്കുകയും ചെയ്യുക സാദ്ധ്യമല്ല.

 

മത്തായി 6:24

രണ്ടു യജമാനന്മാരെ സേവിപ്പാൻ ആർക്കുംകഴികയില്ല; അങ്ങനെ ചെയ്താൽ ഒരുത്തനെ പകെച്ചു മറ്റവനെ സ്നേഹിക്കും; അല്ലെങ്കിൽ ഒരുത്തനോടു പറ്റിച്ചേർന്നു മറ്റവനെ നിരസിക്കും; നിങ്ങൾക്കു ദൈവത്തെയും മാമോനെയും സേവിപ്പാൻ കഴികയില്ല.

 

6:17-18 വാക്യങ്ങളിൽ പാപത്തിൽ നിന്നും സ്വാതന്ത്ര്യം പ്രാപിച്ചു നീതിയ്ക്ക് ദാസൻമാർ ആയി തീർന്നവരെ ഓർത്തു പൌലൊസ് ദൈവത്തിന് സ്തോത്രം പറയുന്നു. പൌലൊസ് ഇത് റോമിലെ ക്രിസ്തീയ വിശ്വാസികളെക്കുറിച്ചാണ് എഴുതിയിരിക്കുന്നത്. അവർ ഒരിക്കൽ പാപത്തിന്റെ ദാസൻമാർ ആയിരുന്നു. എന്നാൽ അവരെ പഠിപ്പിച്ച ഉപദേശങ്ങളെ അവർ ഹൃദയപൂർവ്വം സ്വീകരിക്കുകയും അനുസരിക്കുകയും ചെയ്തു. അങ്ങനെ അവർ പാപത്തിന്റെ ആധിപത്യത്തിൽ നിന്നും സ്വാതന്ത്ര്യം പ്രാപിച്ചു. അവർ ഇപ്പോൾ നീതിക്കു ദാസന്മാരായിത്തീർന്നിരിക്കുന്നു. ഇത് റോമിലെ ക്രിസ്തീയ വിശ്വാസികൾക്കുള്ള നല്ലയൊരു പ്രശംസയാണ്. അവർ രക്ഷിക്കപ്പെട്ടു, അപ്പൊസ്തലന്മാരുടെ ഉപദേശം കേട്ടു, അനുസരിച്ചു ജീവിച്ചു, പിന്നീട് പാപത്തിന്റെ ദാസൻമാർ ആയില്ല, ദൈവീക നീതീകരണത്തിൽ തുടരുന്നു. അവരെതന്നെ നീതിയുടെ ആയുധങ്ങളായി ദൈവത്തിന്നു സമർപ്പിച്ചുകൊണ്ടു ജീവിക്കുന്നു.

 

തെസ്സലൊനീക്യയിലെ സഭയെക്കുറിച്ചും പൌലൊസ് സമാനമായൊരു പ്രശംസ ഏഴുതുന്നുണ്ട്. 

 

1 തെസ്സലൊനീക്യർ 4:1

ഒടുവിൽ സഹോദരന്മാരേ, ദൈവ പ്രസാദം ലഭിപ്പാന്തക്കവണ്ണം നിങ്ങൾ എങ്ങനെ നടക്കേണം എന്നു ഞങ്ങളോടു ഗ്രഹിച്ചതുപോലെ — നിങ്ങൾ നടക്കുന്നതുപോലെ തന്നേ — ഇനിയും അധികം വർദ്ധിച്ചു വരേണ്ടതിന്നു ഞങ്ങൾ കർത്താവായ യേശുവിന്റെ നാമത്തിൽ നിങ്ങളോടു അപേക്ഷിച്ചു പ്രബോധിപ്പിക്കുന്നു.

 

“അടിമകൾ” എന്ന സാദൃശ്യം പൌലൊസ് 19 ആം വാക്യത്തിലും ഉപയോഗിക്കുന്നു. ജഡത്തിന്റെ ബലഹീനതനിമിത്തം മാനുഷരീതിയിൽ ആത്മീയ മർമ്മങ്ങൾ വിശദീകരിക്കുവാൻ വേണ്ടിയാണ് ഈ വാക്ക് ഉപയോഗിക്കുന്നത് എന്നു പൌലൊസ് പറയുന്നു. അധികാരത്തിൻ കീഴിൽ ആയിരിക്കുക എന്നത് എന്താണ് എന്നു വിനിമയം ചെയ്യുവാനാണ് “അടിമകൾ” എന്ന വാക്ക് അദ്ദേഹം ഉപയോഗിക്കുന്നത്.  

 

രക്ഷിക്കപ്പെടുന്നതിന് മുമ്പ്, ഒരുവൻ ഒരു അടിമയെപ്പോലെ ബലഹീനരായി അശുദ്ധിക്കും അധർമ്മത്തിന്നും അവനെ തന്നെ സമർപ്പിച്ചിരുന്നു. ഒരുവൻ ക്രിസ്തുവിൽ ആയിത്തീരുന്നതിന് മുമ്പ് പാപത്തെ അനുസരിക്കുവാൻ നിർബന്ധിതൻ ആയിരുന്നു. അതാണ് പാപത്തിന്റെ അടിമത്തം. എന്നാൽ ഇപ്പോൾ അവർ പാപത്തിന്റെ ആധിപത്യത്തിൽ നിന്നും സ്വതന്ത്രർ ആയിരിക്കുന്നു. ഇപ്പോൾ അവർ അധർമ്മത്തിന്നായി അടിമകൾ അല്ല. അതിനാൽ അവരുടെ അവയവങ്ങളെ വിശുദ്ധീകരണത്തിന്നായി നീതിക്കു അടിമകളാക്കി സമർപ്പിക്കുവാൻ പൌലൊസ് പ്രബോധിപ്പിക്കുന്നു. പുതിയനിയമ ഉപദേശത്തിൽ വിശുദ്ധീകരണം ഒരു തുടർച്ചയായ പ്രക്രിയ ആണ്.

പാപത്തിന്റെയും നീതീകരണത്തിന്റെയും ഫലങ്ങൾ  

 

6:20-23 വരെയുള്ള വാക്യങ്ങൾ ഈ അദ്ധ്യായത്തിലെ വാദങ്ങളെ ഉപസംഹരിക്കുന്നു. രണ്ട് വിധത്തിലുള്ള ജീവിതങ്ങളെ അദ്ദേഹം താരതമ്യപ്പെടുത്തുന്നു. ഒന്ന് പാപത്തിന്റെ ദാസൻമാർ, രണ്ടാമത്തേത് ദൈവത്തിന്റെ ദാസൻമാർ.   

 

റോമിലെ ക്രിസ്തീയ വിശ്വാസികൾ ആണ് ഈ ലേഖനത്തിന്റെ നേരിട്ടുള്ള വായനക്കാർ. അവർ ഒരിക്കൽ പാപത്തിന് ദാസൻമാർ ആയിരുന്നു. അപ്പോൾ അവർ നീതീക്ക് അടിമകൾ ആയിരുന്നില്ല. അതായത് നീതിയെ സംബന്ധിച്ചു സ്വതന്ത്രരായിരുന്നു. ദൈവഹിതം പ്രവർത്തിക്കുവാൻ അവർ നിർബന്ധിതർ ആയിരുന്നില്ല. എന്നാൽ പാപത്തിന്റെ ഫലം നിത്യമായ ലജ്ജയും, മരണവും ആയിരുന്നു.

 

ഇപ്പോൾ ദൈവകൃപയാൽ അവർ പാപത്തിന്റെ അടിമത്തത്തിൽ നിന്നും സ്വാതന്ത്ര്യം പ്രാപിച്ചിരിക്കുന്നു. ഒന്നുകിൽ പാപത്തിന്റെ അടിമത്തം, അല്ലെങ്കിൽ ദൈവത്തിന്റെ ദാസത്വം. ഇത് രണ്ടും അല്ലാതെ മറ്റൊരു തിരഞ്ഞെടുപ്പിനുള്ള സാധ്യത ഇല്ല. അതിനാൽ പാപത്തിന്റെ അടിമത്തത്തിൽ നിന്നും സ്വതന്ത്രർ ആയവർ ദൈവത്തിന്റെ ദാസൻമാർ ആയി തീർന്നിരിക്കുന്നു. ദൈവത്തിന്റെ ദാസത്വത്തിന്റെ ഫലം വിശുദ്ധീകരണവും അതിന്റെ അന്ത്യം നിത്യജീവനും ആകുന്നു.

 

അതിനാൽ, ദൈവത്തിന്റെ ദാസൻമാർ ആയ ദൈവജനം, ഇനി പാപം ചെയ്യാതെ നീതീ പ്രവർത്തിക്കുവാൻ ബാധ്യസ്ഥർ ആണ്. റോമർ 6:23 ൽ പൌലൊസ് എഴുതിയത് ഇങ്ങനെയാണ്: “പാപത്തിന്റെ ശമ്പളം മരണമത്രേ; ദൈവത്തിന്റെ കൃപാവരമോ നമ്മുടെ കർത്താവായ യേശുക്രിസ്തുവിൽ നിത്യജീവൻ തന്നേ.”

 

ഒരു അടിമ യജമാനന് വേണ്ടി കഠിനമായി അദ്ധ്വാനിക്കേണം എങ്കിലും, അവന് യജമാനൻ കൂലി നൽകാറില്ല. പാപത്തിന് വേണ്ടിയുള്ള അദ്ധ്വാനത്തിന്റെ അന്തിമ ഫലം നിത്യമായ മരണം ആണ്. എന്നാൽ ദൈവത്തിന്റെ കൃപാവരം പ്രാപിച്ചു പാപത്തിൽ നിന്നും സ്വതന്ത്രർ ആകുന്നവരുടെ പ്രതിഫലം കർത്താവായ യേശുക്രിസ്തുവിൽ നിത്യജീവൻ ആണ്. നിത്യജീവൻ ശമ്പളം അല്ല. അത് കൃപാദാനമാണ്. ആർക്കും ദൈവ കൃപ പ്രവർത്തികളാൽ നേടിയെടുക്കുവാൻ സാദ്ധ്യമല്ല. അത് ദൈവീക ദാനം ആണ്. 




No comments:

Post a Comment