ക്രിസ്തുവിന്റെ സ്നേഹം ഞങ്ങളെ നിർബന്ധിക്കുന്നു

2 കൊരിന്ത്യർ 5:14 ആം വാക്യത്തിന്റെ ആരംഭ ഭാഗത്ത് അപ്പൊസ്തലനായ പൌലൊസ് പറയുന്ന ഹൃസ്വവും എന്നാൽ പ്രശസ്തവുമായ ഒരു വാക്യം ഉണ്ട്. അത് ഇങ്ങനെയാണ്:

 

2 കൊരിന്ത്യർ 5:14 ക്രിസ്തുവിന്റെ സ്നേഹം ഞങ്ങളെ നിർബന്ധിക്കുന്നു;

 

ഈ വാക്യത്തിൽ പൌലൊസ് ഞങ്ങളെ നിർബന്ധിക്കുന്നുഎന്നു പറയുന്നത്, സുവിശേഷ വേലയിൽ മുന്നോട്ട് പോകുവാൻ നിർബന്ധിക്കുന്നു എന്ന അർത്ഥത്തിലാണ്. ഇങ്ങനെ പറയുവാൻ കാരണം, അദ്ദേഹം അനുഭവിച്ച എതിർപ്പുകളും, പീഡനങ്ങളും, കഷ്ടതയും ആകാം. സുവിശേഷ വേലയിൽ പല പരാജയങ്ങളും അദ്ദേഹത്തിന് ഉണ്ടായിട്ടുണ്ട്.

 

പൌലൊസിന്റെ ഒന്നാമത്തെ സുവിശേഷ യാത്രയിൽ, പൌലൊസും ബർന്നബാസും അടങ്ങുന്ന സുവിശേഷ സംഘം സിറിയയിലെ അന്ത്യൊക്ക്യയില്‍ നിന്നും യാത്ര തിരിച്ച് സെലൂക്യ എന്ന തീര പ്രദേശത്തേക്കും അവിടെ നിന്നും തെക്ക് പടിഞ്ഞാറുമാറി സ്ഥിതിചെയ്യുന്ന കുപ്രൊസ് ദ്വീപിലെ പ്രധാന പട്ടണവും തുറമുഖവുമായിരുന്ന സലമീസ് എന്ന സ്ഥലത്തേക്കും പോയി. കുപ്രൊസ്, ബര്‍ന്നബാസിന്‍റെ ജന്മദേശം ആയിരുന്നു. അവര്‍ ആ ദേശമെല്ലാം സുവിശേഷം അറിയിച്ചിട്ടും വലിയ ഫലം ഉണ്ടായില്ല.

ഹാനോക് ദൈവത്തോട് കൂടെ നടന്നു

വേദപുസ്തകത്തിലെ പ്രശസ്തമായ ഒരു വാക്യം വായിച്ചുകൊണ്ടു നമുക്ക് ഈ പഠനം ആരംഭിക്കാം. 

ഉൽപ്പത്തി 5:24 ഹാനോക് ദൈവത്തോടുകൂടെ നടന്നു, ദൈവം അവനെ എടുത്തുകൊണ്ടതിനാൽ കാണാതെയായി.

 

ഈ വാക്യത്തിലെ “നടന്നു” എന്നതിന്റെ അർത്ഥവും, വ്യാപ്തിയും, പ്രയോഗികതയും, ആത്മീയ മർമ്മങ്ങളും ആണ് നമ്മൾ ഇവിടെ ചർച്ച ചെയ്യുന്നത്.

 

നടന്നു” എന്നു പറയുവാൻ ഇവിടെ ഉപയോഗിച്ചിരിക്കുന്ന എബ്രായ പദം “ഹലാക് “എന്നാണ് (hāla - haw-lak'). ഈ വാക്കിന് പല അർത്ഥങ്ങൾ ഉണ്ട്. ഇവയിൽ പ്രധാനമായവ ഇതെല്ലാം ആണ്: നടക്കുക, വരുക, ഒരുമിച്ച് നടക്കുക, ദൂരേക്ക് നടന്നു പോകുക, തുടർച്ചയായി അങ്ങോട്ടും ഇങ്ങങ്ങോട്ടും നടക്കുക, അലഞ്ഞുതിരിയുക, ജീവിക്കുക, ജീവിത രീതി. ഈ അർത്ഥങ്ങൾ എല്ലാം ദൈവത്തോട് കൂടെയുള്ള നടത്തത്തിൽ അടങ്ങിയിട്ടുണ്ട്.

 

എങ്കിലും “ഹലാക്” എന്ന വാക്കിൽ അടങ്ങിയിരിക്കുന്ന പ്രധാന ആശയം ഇതാണ്: ഒരുവനുമായോ, ഒരു ആദർശവുമായോ, ആശയവുമായോ, നിരന്തരമായ ബന്ധത്തിലും, യോജിപ്പിലും, തുടർച്ചയായും, ക്രമമായും, പതിവായും, അവസാനമില്ലാതെയും ചേർന്ന് നടക്കുക.

മരണത്തിന്നുള്ള പാപം (1 യോഹന്നാൻ 5:16–17)

മരണത്തിനുള്ള പാപം, മരണത്തിന്നല്ലാത്ത പാപം എന്നിങ്ങനെ രണ്ട് തരം പാപങ്ങൾ ഉണ്ടോ? ഇതാണ് നമ്മൾ ഇവിടെ ചിന്തിക്കുന്നത്. യോഹന്നാൻ അദ്ദേഹത്തിന്റെ ഒന്നാമത്തെ ലേഖനം 5 ആം അദ്ധ്യായം 16, 17 വാക്യങ്ങളിൽ ആണ് ഇപ്രകാരമൊരു പരാമർശം നടത്തുന്നത്.

യോഹന്നാൻ 20:31 ആം വാക്യത്തിൽ അദ്ദേഹം സുവിശേഷം എഴുതിയത്തിന്റെ ഉദ്ദേശ്യം പറയുന്നത് ഇങ്ങനെയാണ്:

 

യോഹന്നാൻ 20:31 എന്നാൽ യേശു ദൈവപുത്രനായ ക്രിസ്തുഎന്നു നിങ്ങൾ വിശ്വസിക്കേണ്ടതിന്നും വിശ്വസിച്ചിട്ടു അവന്റെ നാമത്തിൽ നിങ്ങൾക്കു ജീവൻ ഉണ്ടാകേണ്ടതിന്നും ഇതു എഴുതിയിരിക്കുന്നു.

 

അദ്ദേഹം ഒന്നാമത്തെ ലേഖനം എഴുതിയത്തിന്റെ ഉദ്ദേശ്യം 5:13 ൽ പറയുന്നത് ഇങ്ങനെയാണ്:

 

1 യോഹന്നാൻ 5:13 ദൈവപുത്രന്റെ നാമത്തിൽ വിശ്വസിക്കുന്ന നിങ്ങൾക്കു ഞാൻ ഇതു എഴുതിയിരിക്കുന്നതു നിങ്ങൾക്കു നിത്യജീവൻ ഉണ്ടെന്നു നിങ്ങൾ അറിയേണ്ടതിന്നു തന്നേ.

 

ലേഖനത്തിന്റെ വായനക്കാരായ ക്രിസ്തീയ വിശ്വാസികൾ, ക്രിസ്തുവിലുള്ള അവരുടെ സ്ഥാനം എന്താണ് എന്നു മനസ്സിലാക്കുകയും, ക്രിസ്തുവിൽ വിശ്വസിച്ച് അവർ പ്രാപിച്ച രക്ഷയെക്കുറിച്ചും നിത്യജീവനെക്കുറിച്ചും ഉറപ്പ് പ്രാപിക്കുകയും വേണം എന്നു യോഹന്നാൻ ആഗ്രഹിച്ചു. അതിനായിട്ടാണ് അദ്ദേഹം ഒന്നാമത്തെ ലേഖനം എഴുതുന്നതു.


ഈ ലേഖനത്തിൽ 5:16 ൽ രണ്ട് തരത്തിലുള്ള പാപങ്ങൾ ഉണ്ട് എന്നു യോഹന്നാൻ പറയുന്നു. ഒന്ന് “മരണത്തിന്നല്ലാത്ത പാപം”, രണ്ടാമത്തേത്, “മരണത്തിന്നുള്ള പാപം”.

എന്താണ് പ്രാർത്ഥന?

മനുഷ്യന്റെ ചരിത്രാതീത കാലം മുതൽ ഉള്ള ഒരു ജീവിതചര്യയാണ് പ്രാർത്ഥിക്കുക എന്നത്. മനുഷ്യർക്ക് അല്ലാതെ, മറ്റൊരു ജീവിക്കും ദൈവത്തോട് പ്രാർത്ഥിക്കുവാൻ ഉള്ള ശേഷിയോ, കഴിവോ ഇല്ല. പക്ഷികളും മൃഗങ്ങളും പ്രാർത്ഥിക്കുന്നു എന്നത് ഒരു കാവ്യ സങ്കൽപ്പം മാത്രമാണ്. പ്രാർത്ഥന മനുഷ്യന് ദൈവം നല്കിയ സവിശേഷമായ അനുഗ്രഹം അന്ന്.

പ്രാർത്ഥന ക്രിസ്തീയ വിശ്വാസികൾ മാത്രം അനുവർത്തിക്കുന്ന ഒരു രീതി അല്ല. പുരാതന കാലം മുതൽ, സകല മനുഷ്യരും അവർ ദൈവം എന്നു വിശ്വസിക്കുന്നതിനോട് പ്രാർത്ഥിക്കാറുണ്ട്.

 

മാനവ ചരിത്രത്തിൽ എന്നുമുതലാണ് മനുഷ്യർ ദൈവത്തോട് പ്രാർത്ഥിക്കുവാൻ ആരംഭിച്ചത് എന്നു നമുക്ക് കൃത്യമായി അറിഞ്ഞുകൂടാ. എന്നാൽ വേദപുസ്തകം വിവരിക്കുന്ന ചരിത്രത്തിൽ മനുഷ്യൻ ദൈവത്തോട് പ്രാർത്ഥിക്കുന്നതായി ആദ്യം രേഖപ്പെടുത്തിയിരിക്കുന്നത് ഉൽപ്പത്തി 4 ആം അദ്ധ്യയത്തിൽ ആണ്. ഇവിടെ, ആദ്യ മനുഷ്യർ ആയിരുന്ന ആദാമിന്റെയും ഹവ്വായുടെയും മക്കൾ, കയീനും, ഹാബെലും യഹോവയ്ക്ക് വഴിപാട് കഴിക്കുന്നതായി പറയുന്നു.

ഫലപ്രദമായ പ്രാർത്ഥന (effective prayer)

പര്യാപ്തമായ അല്ലെങ്കിൽ ഫലപ്രദമായ  പ്രാർത്ഥന എന്നൊന്നില്ല (effective prayer). നമ്മളുടെ എല്ലാ പ്രാർത്ഥനകളും ദൈവം കേൾക്കുന്നു. എല്ലാ പ്രാർത്ഥനകൾക്കും ദൈവം മറുപടി നല്കുന്നു. ഈ മറുപടികൾ, ഉവ്വ്, ഇല്ല (അല്ല), കാത്തിരിക്കുക, അല്ലെങ്കിൽ ദൈവത്തിന് മറ്റൊരു പദ്ധതി ഉണ്ട്, എന്നിങ്ങനെ ആയിരിക്കും. ദൈവം പ്രാർത്ഥന കേൾക്കാതിരിക്കുകയോ, അതിന് മറുപടി നല്കാതിരിക്കുകയോ ചെയ്യില്ല. ദൈവം കേൾക്കുന്ന എല്ലാ പ്രാർത്ഥനകളും പര്യാപ്തമായ അല്ലെങ്കിൽ ഫലപ്രദമായ  പ്രാർത്ഥന (effective prayer) ആണ്. അതിനാൽ പര്യാപ്തമായ അല്ലെങ്കിൽ ഫലപ്രദമായ  പ്രാർത്ഥന (effective prayer) എന്നൊരു പ്രത്യേക പ്രാർത്ഥന ഇല്ല.

 

സങ്കീർത്തനങ്ങൾ 34:17 നീതിമാന്മാർ നിലവിളിച്ചു; യഹോവ കേട്ടു. സകലകഷ്ടങ്ങളിൽനിന്നും അവരെ വിടുവിച്ചു.  

 

1 യോഹന്നാൻ 5:14, 15

14   അവന്റെ ഇഷ്ടപ്രകാരം നാം എന്തെങ്കിലും അപേക്ഷിച്ചാൽ അവൻ നമ്മുടെ അപേക്ഷ കേൾക്കുന്നു എന്നുള്ളതു നമുക്കു അവനോടുള്ള ധൈര്യം ആകുന്നു.

15   നാം എന്തു അപേക്ഷിച്ചാലും അവൻ നമ്മുടെ അപേക്ഷ കേൾക്കുന്നു എന്നറിയുന്നുവെങ്കിൽ അവനോടു കഴിച്ച അപേക്ഷ നമുക്കു ലഭിച്ചു എന്നും അറിയുന്നു.

ആരാണ് എതിർ ക്രിസ്തു?

യേശുക്രിസ്തുവിന്റെ രണ്ടാമത്തെ വരവിന് മുമ്പായി ഈ ഭൂമിയിൽ പ്രത്യക്ഷനാകുന്ന ഒരു വ്യക്തിയെയാണ് എതിർക്രിസ്തു എന്നു വേദപുസ്തകം വിളിക്കുന്നത്. ഈ വ്യക്തി സാത്താൻ അല്ല, അവൻ സാത്താന്റെ ശക്തിയോടെയും അധികാര്യത്തോടെയും പ്രവർത്തിക്കുന്നവൻ ആണ്.

 

യോഹന്നാൻ ഈ വ്യക്തിയെ “എതിർക്രിസ്തു” എന്നും അപ്പൊസ്തലനായ പൌലൊസ് ഈ വ്യക്തിയെ “നാശയോഗ്യനും അധർമ്മമൂർത്തിയുമായവൻ” എന്നും വിളിക്കുന്നു (1 യോഹന്നാൻ 2:18, 2 തെസ്സലൊനീക്യർ 2:3). “ഇപ്പോൾ അനേകം എതിർക്രിസ്തുക്കൾ” എഴുന്നേറ്റിരിക്കുന്നു എന്നും യോഹന്നാൻ പറയുന്നുണ്ട് (1 യോഹന്നാൻ 2:18). അതിനാൽ എതിർ ക്രിസ്തു എന്ന വാക്ക്, പൊതുവേ അവന്റെ ആത്മാവ് ഉള്ള ഒരു വ്യക്തിയെയും, അന്ത്യ നാളുകളിൽ വരുവാനിരിക്കുന്ന ഒരു വ്യക്തിയെയും സൂചിപ്പിക്കുന്നു എന്നു അനുമാനിക്കാം.

 

അന്ത്യ കാലത്ത് യേശുക്രിസ്തു എന്ന ഏക രാജാവിനാൽ ഈ ലോകം ഭരിക്കപ്പെടുന്നതിന് മുമ്പ്, എതിർ ക്രിസ്തു എന്നു വിളിക്കപ്പെടുന്ന, സാത്താന്റെ ആത്മാവു ഉള്ള ഒരുവൻ അൽപ്പകാലത്തേക്ക് ലോകത്തെ ഭരിക്കും എന്നാണ് വേദപുസ്തകം പ്രവചിക്കുന്നത്.

കാണാതെപോയ ആട്

മത്തായി 18:12-14 വരെയുള്ള വാക്യങ്ങളിലും, ലൂക്കോസ് 15:4-32 വരെയുള്ള വാക്യങ്ങളിലും ആയി യേശുക്രിസ്തു പറഞ്ഞ മൂന്ന് ഉപമകൾ രേഖപ്പെടുത്തിയിട്ടുണ്ട്. ഇവ മൂന്നും കാണാതെപോയവ പിന്നീട് കണ്ടുകിട്ടുന്നതിനെ കുറിച്ചുള്ളതാണ്.

ഇതിൽ മത്തായി നഷ്ടപ്പെട്ടുപോകുന്ന, എന്നാൽ പിന്നീട് കണ്ടു കിട്ടുന്ന ആടിന്റെ ഉപമയാണ് പറയുന്നത്. ഇത് ഹൃസ്വമായ ഒരു വിവരണം ആണ്.

 

മത്തായി 18:12-14

12   നിങ്ങൾക്കു എന്തു തോന്നുന്നു? ഒരു മനുഷ്യന്നു നൂറു ആടു ഉണ്ടു എന്നിരിക്കട്ടെ; അവയിൽ ഒന്നു തെറ്റി ഉഴന്നുപോയാൽ തൊണ്ണൂറ്റൊമ്പതിനെയും വിട്ടേച്ചു തെറ്റിപ്പോയതിനെ മലകളിൽ ചെന്നു തിരയുന്നില്ലയോ?

13   അതിനെ കണ്ടെത്തിയാൽ തെറ്റിപ്പോകാത്ത തൊണ്ണൂറ്റമ്പതിലും അധികം അതിനെക്കുറിച്ചു സന്തോഷിക്കും എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു.

14   അങ്ങനെതന്നേ ഈ ചെറിയവരിൽ ഒരുത്തൻ നശിച്ചുപോകുന്നതു സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവിന്നു ഇഷ്ടമല്ല.   

 

ഇവിടെ കാണാതെ പോയ ആട് “ഈ ചെറിയവരിൽ ഒരുത്തൻ” ആണ്. ആരാണ് “ഈ ചെറിയവരിൽ ഒരുത്തൻ”?

കാറ്റു ഇഷ്ടമുള്ളേടത്തു ഊതുന്നു

വീണ്ടും ജനനം ജനനം പ്രാപിച്ചവർ, അതിനുതക്ക ഫലം പുറപ്പെടുവിക്കേണം എന്ന പ്രമാണം വീണ്ടും ജനനത്തേക്കുറിച്ചുള്ള യേശുവിന്റെ പഠിപ്പിക്കലിൽ ഉണ്ടോ? ഇതാണ് നമ്മൾ ഇവിടെ ചിന്തിക്കുന്ന വിഷയം. അതിനായി, ഈ പഠനം, പുതുതായി ജനിക്കുക എന്ന പ്രക്രിയ എങ്ങനെയാണ് സംഭവിക്കുക എന്നതിനെക്കുറിച്ച് യേശു പറഞ്ഞ ഒരു വാക്യം വായിച്ചുകൊണ്ടു ആരംഭിക്കാം. 

 

യോഹന്നാന്‍ 3: 8 കാറ്റു ഇഷ്ടമുള്ളേടത്തു ഊതുന്നു; അതിന്റെ ശബ്ദം നീ കേൾക്കുന്നു; എങ്കിലും അതു എവിടെനിന്നു വരുന്നു എന്നും എവിടേക്കു പോകുന്നു എന്നും അറിയുന്നില്ല; ആത്മാവിനാൽ ജനിച്ചവൻ എല്ലാം അതുപോലെ ആകുന്നു” എന്നു ഉത്തരം പറഞ്ഞു.

ആരാണ് അന്യദേവന്മാർ?

ആരാണ് യഹോവയായ ദൈവം, അന്യദേവന്മാർ ഉണ്ട് എന്നു വേദപുസ്തകം പറയുന്നുണ്ടോ, ആരാണ് അന്യദേവന്മാർ, സാത്താനും വീണുപോയ ദൂതന്മാർക്കും അന്യദേവന്മാരെ ആരാധിക്കുന്നതിൽ എന്തെങ്കിലും പങ്ക് ഉണ്ടോ, എങ്ങനെയാണ് മനുഷ്യർ അന്യദേവന്മാരെ ആരാധിക്കുന്നതിൽ വീണുപോയത്? ഈ വിഷയങ്ങളെക്കുറിച്ചുള്ള വേദപുസ്തകത്തിന്റെ പഠിപ്പിക്കലുകളാണ് നമ്മൾ ഇവിടെ ചർച്ച ചെയ്യുന്നത്.  

ഈ പഠനത്തിൽ നമ്മൾ യഹോവയായ ദൈവം ഒഴികെയുള്ള ദൈവീക സങ്കൽപ്പങ്ങളെയാണ് അന്യദേവന്മാർ എന്നു വിളിക്കുന്നത്. 

 

പിശാചിനെയോ, ദുർഭൂതങ്ങളെയോ നേരിട്ട് ആരാധിക്കുന്നതിനെ അന്യദേവന്മാരുടെ ആരാധന എന്നു വിളിക്കുന്നില്ല. അവർ അന്യദേവന്മാർ അല്ല. അതിനാൽ അവരെ ആരാധിക്കുന്നത് ഇവിടെ ചർച്ച ചെയ്യുന്നില്ല.

വരുവാനിരിക്കുന്ന പ്രഭു

ദാനിയേൽ 9:26 ൽ പറഞ്ഞിരിക്കുന്ന “വരുവാനിരിക്കുന്ന പ്രഭു” ആരാണ് എന്നതാണ് ഈ പഠനത്തിന്റെ വിഷയം. വാക്യം ഇങ്ങനെയാണ്:

 

ദാനിയേൽ 9:26 അറുപത്തു രണ്ടു ആഴ്ചവട്ടം കഴിഞ്ഞിട്ടു അഭിഷിക്തൻ ഛേദിക്കപ്പെടും; (Messiah shall be cut offNKJV) അവന്നു ആരും ഇല്ലെന്നു വരും; പിന്നെ വരുവാനിരിക്കുന്ന പ്രഭുവിന്റെ പടജ്ജനം നഗരത്തെയും വിശുദ്ധമന്ദിരത്തെയും നശിപ്പിക്കും; അവന്റെ അവസാനം ഒരു പ്രളയത്തോടെ ആയിരിക്കും; അവസാനത്തോളം യുദ്ധമുണ്ടാകും; ശൂന്യങ്ങളും നിർണ്ണയിക്കപ്പെട്ടിരിക്കുന്നു.

 

ദാനിയേൽ പ്രവചന പുസ്തകത്തിന്റെ മുഖ്യ വിഷയം ദൈവരാജ്യത്തിന്റെ പുനസ്ഥാപനം ആണ്. ദാനിയേൽ, ബാബേല്‍ പ്രവാസത്തില്‍ ആയിരുന്നപ്പോള്‍ ലഭിച്ച ദൈവീക വെളിപ്പാടുകള്‍ ആണിവ. ഇതിന്റെ കാലഗതികളെക്കുറിച്ചുള്ള ഒന്നിലധികം പ്രവചനങ്ങൾ അദ്ദേഹത്തിന്റെ പുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. അതിൽ ഒന്നാണ് “ദാനിയേലിന്റെ 70 ആഴ്ചവട്ടം” എന്നു അറിയപ്പെടുന്നത്. ഇത് ദാനിയേലിന്റെ പുസ്തകം 9 ആം അദ്ധ്യായം 24 മുതൽ 27 വരെയുള്ള വാക്യങ്ങളിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

 

ദാനിയേൽ, യെരൂശലേമിന്റെയും യഹൂദ ജനത്തിന്റെയും പുനസ്ഥാപനത്തിനായി ദൈവത്തോട് പ്രാർത്ഥിച്ചപ്പോൾ, ഗബ്രീയേൽ ദൂതൻ മുഖാന്തിരം ദൈവം അറിയിച്ച വെളിപ്പാടുകൾ ആണ് “ദാനിയേലിന്റെ 70 ആഴ്ചവട്ടം” എന്ന് അറിയപ്പെടുന്നത്.

ഇയ്യോബിന്റെ കഷ്ടത

 ഇയ്യോബിന്റെ പുസ്തകത്തിന് ഒരു ആമുഖം

 

യഹൂദന്മാരുടെ തനാക്ക് ൽ (പഴനിയമ ഗ്രന്ഥങ്ങൾ), കെറ്റുവിം എന്നു വിളിക്കപ്പെടുന്ന “രചനകൾ” എന്ന ഭാഗത്ത് ഉൾപ്പെടുത്തിയിടുഉള്ള ഒരു പുസ്തകമാണ് “ഇയ്യോബിന്റെ പുസ്തകം” (Tanakh, Ketuvimwritings, Book of Job). ക്രിസ്തീയ വേദപുസ്തകത്തിൽ, പഴയനിയമ ഭാഗത്ത്, കവിതാ രചനകളിൽ (poetic books) ആദ്യത്തേത് ആണ് ഇയ്യോബ്. ഈ പുസ്തകത്തിലെ പ്രധാന കഥാപാത്രമായ ഇയ്യോബ് ന്റെ പേരാണ് പുസ്തകത്തിനുള്ളത്.  

 

ഇയ്യോബിന്റെ പുസ്തകം BC 7 ആം നൂറ്റാണ്ടിനും 4 ആം നൂറ്റാണ്ടിനും ഇടയിലായിരിക്കേണം എഴുതപ്പെട്ടത് എന്നു വേദപുസ്തക പണ്ഡിതന്മാർ കരുതുന്നു. 6 ആം നൂറ്റാണ്ടിൽ എഴുതപ്പെട്ടത് ആയിരിക്കുവാനാണ് കൂടുതൽ സാദ്ധ്യത. തിന്മ എങ്ങനെ ഉണ്ടാകുന്നു, അതിൽ, ദൈവത്തിന്റെ പങ്ക് എന്താണ് എന്നതാണ് മുഖ്യവിഷയം. തിന്മയെക്കുറിച്ചുള്ള ദൈവശാസ്ത്രപരമായ പഠനത്തെ “തിയോഡെസി” എന്നാണ് വിളിക്കുന്നത് (theodicy). ഇയ്യോബ് എന്ന ഇതിഹാസ തുല്യനായ ഒരു വ്യക്തിയുടെ ജീവിത ചരിത്രത്തിലൂടെ, എന്തുകൊണ്ട് ദൈവം കഷ്ടതകളെ മനുഷ്യരുടെ ജീവിതത്തിൽ അനുവദിക്കുന്നു എന്ന ദാർശനികമായ വിഷയമാണ് ഇവിടെ ചർച്ച ചെയ്യുന്നത്. ഇയ്യോബിന്റെ പുസ്തകത്തിൽ കഷ്ടത, അതിന് അർഹനല്ലാത്ത ഒരു വ്യക്തിയുടെ ജീവിതത്തിൽ ആണ് സംഭവിക്കുന്നത്. കഷ്ടത, പാപം എന്ന കാരണത്താൽ അതിനർഹരായവരുടെമേലും, പാപം എന്ന കാരണം കൂടാതെ, അർഹരല്ലാത്തവരുടെമേലും സംഭവിക്കുന്നു. ഇത് ഈ വിഷയത്തെ വിശദീകരിക്കുവാൻ പ്രായസമുള്ളതാക്കുന്നു.

 

ഈ പുസ്തകത്തിലെ ഭാഷ പുരാതനമാണ്. ഇതിൽ നിയമ വ്യവഹാരങ്ങളിൽ ഉപയോഗിക്കുന്ന വാക്കുകളും, വിലാപങ്ങളും, വേദപുസ്തകത്തിൽ മറ്റൊരിടത്തും കാണാത്ത ചില എബ്രായ പദങ്ങളും ഉണ്ട്. ഇതിൽ കവിതകളിലെ പോലെയുള്ള സമാന്തര വരികൾ ആണ് രചനാശൈലിയായി ഉപയോഗിച്ചിട്ടുള്ളത്. അതിനാൽ ഇത് കാവ്യ ശൈലിയിൽ എഴുതപ്പെട്ടത് ആയിരുന്നിരിക്കാം. ഭാഷയും ശൈലയും ഇതിന്റെ പൗരാണികതയെ സൂചിപ്പിക്കുന്നു.

നരകം: ചില ചോദ്യങ്ങൾ

1.       ദൈവം എന്തുകൊണ്ട് നരകത്തെ സൃഷ്ടിച്ചു?

 

ഒന്നാമത്തെ ചോദ്യം, ദൈവം എന്തുകൊണ്ട് നരകത്തെ സൃഷ്ടിച്ചു എന്നതാണ്. വേദപുസ്തകം, ദൈവം സർവ്വ സ്നേഹവാനും നീതിമാനുമാണ് എന്നു പഠിപ്പിക്കുന്നു. അതായത്, ദൈവം സ്നേഹം ആണ്, എന്നാൽ അവൻ സ്നേഹം മാത്രമല്ല. അവൻ നീതിമാനായ ദൈവമാണ്. നീതി നടപ്പിലാക്കുക അവന്റെ അധികാരവും, കടമയും, പ്രവർത്തന രീതിയും ആണ്.  

 

സൊദോമും ഗൊമോരയും നശിപ്പിക്കുവാൻ പോകുന്നു എന്നു അറിഞ്ഞ അബ്രാഹാം, അവരെ നശിപ്പിക്കാതെ ഇരിക്കേണ്ടതിനായി ദൈവത്തോട് ഇടുവിൽ നിന്നു. ഇവിടെ അബ്രാഹാം ദൈവത്തിന്റെ നീതിയിൽ ആശ്രയിച്ചാണ് ദൈവത്തോട് സംസാരിച്ചത്.

 

ഉൽപ്പത്തി 18:25 ഇങ്ങനെ നീ ഒരുനാളും ചെയ്യുന്നതല്ലല്ലോ? നീതിമാൻ ദുഷ്ടനെപ്പോലെ ആകത്തക്കവണ്ണം ദുഷ്ടനോടുകൂടെ നീതിമാനെ നീ ഒരുനാളും കൊല്ലുകയില്ല. സർവ്വ ഭൂമിക്കും ന്യായാധിപതിയായവൻ നീതി പ്രവൃത്തിക്കാതിരിക്കുമോ?

 

ദാവീദ് രാജാവും ദൈവത്തിന്റെ നീതിയെക്കുറിച്ച് പറഞ്ഞിട്ടുണ്ട്.

 

സങ്കീർത്തനം 9:8 അവൻ ലോകത്തെ നീതിയോടെ വിധിക്കും; ജാതികൾക്കു നേരോടെ ന്യായപാലനം ചെയ്യും.

  

ദൈവത്തിന്റെ നീതി നടപ്പിലാക്കുവാൻ, അവൻ സ്വർഗ്ഗത്തിൽ നിന്നും വിഭിന്നമായ ഒരു സ്ഥലം സൃഷ്ടിച്ചു. അതാണ് നരകം. ഇത്, അവന്റെ നിത്യമായ വിശുദ്ധിയുടെ പ്രമാണങ്ങളെ ലംഘിക്കുന്നവർക്കുള്ള വാസസ്ഥലമാണ്.

നരകം: ഉന്മൂലനമോ നിത്യ ശിക്ഷയോ?

വ്യത്യസ്തമായ കാഴ്ചപ്പാടുകൾ

യഹൂദ മതം

 

പുരാതന യഹൂദ മത വിശ്വാസ പ്രകാരം, മരിച്ചവരുടെ ആത്മാക്കൾ ഷിയോൾ എന്ന പാതാളത്തിലേക്ക് പോകും. അവർ അവിടെ കാര്യഗൃഹത്തിൽ എന്നതുപോലെ ജീവിക്കും. കാട്ടുമൃഗങ്ങൾ യോസേഫിനെ കടിച്ചുകീറി കൊന്നുകളഞ്ഞു എന്നു അവന്റെ സഹോദരന്മാർ, അവരുടെ അപ്പനായ യാക്കോബിനോടു പറഞ്ഞപ്പോൾ, അദ്ദേഹം പ്രതികരിച്ചത് ഇങ്ങനെയാണ്: “ഞാൻ ദുഃഖത്തോടെ എന്റെ മകന്റെ അടുക്കൽ പാതാളത്തിൽ ഇറങ്ങുമെന്നു പറഞ്ഞു.” (ഉൽപ്പത്തി 37:35).

 

യാക്കോബിന്റെ വാക്കുകളിൽ, “പാതാളം” എന്നു പറയുവാൻ ഉപയോഗിച്ചിരിക്കുന്ന എബ്രായ വാക്ക് “ഷിയോൾ” എന്നാണ്. (sh@'owl - sheh-ole', Sheol). ഈ വാക്കിന്റെ അർത്ഥം, മരിച്ചവരുടെ വാസസ്ഥലം, കല്ലറ, നരകം, കുഴി, എന്നിങ്ങനെയാണ്. ഇത് ഭൂഗർത്തത്തിലുള്ള, അന്ധകാര നിബിഡമായ, നിശബ്ദതയുടെയും, സ്മൃതിഭ്രംശത്തിന്റെയും, സ്ഥലമായിട്ടാണ് പഴയനിയമ വിശ്വാസികൾ കരുതിയത്.

 

ഇയ്യോബ് 10:20-22

20 എന്റെ ജീവകാലം ചുരുക്കമല്ലയോ? ഇരുളും അന്ധതമസ്സും ഉള്ള ദേശത്തേക്കു അർദ്ധരാത്രിപോലെ കൂരിരുളും ക്രമമില്ലാതെ അന്ധതമസ്സും

21   വെളിച്ചം അർദ്ധരാത്രിപോലെയും ഉള്ള ദേശത്തേക്കു തന്നേ, മടങ്ങിവരാതവണ്ണം പോകുന്നതിന്നുമുമ്പെ

22 ഞാൻ അല്പം ആശ്വസിക്കേണ്ടതിന്നു നീ മതിയാക്കി എന്നെ വിട്ടുമാറേണമേ.        

 

ഈ വാക്കിനെ, പഴയനിയമത്തിന്റെ ഗ്രീക്ക് പരിഭാഷയിൽ, “ഹാഡേസ്” എന്നാണ് മൊഴിമാറ്റിയിരിക്കുന്നത്. (Hades ). മലയാളത്തിൽ ഈ വാക്ക് “പാതാളം” എന്നാണ് വിവർത്തനം ചെയ്തിരിക്കുന്നത്.

 

യേശുക്രിസ്തു പറഞ്ഞ ധനവാന്റേയും ലാസരിന്റെയും ഉപമയിൽ, പാതാളത്തിന് രണ്ട് ഭാഗങ്ങൾ ഉള്ളതായി നമ്മൾ കാണുന്നു. ഈ ആശയം BC രണ്ട്, മൂന്ന് നൂറ്റാണ്ടുകൾ മുതൽ യഹൂദന്മാർക്കിടയിൽ ഉടലെടുത്തതാണ് എന്നാണ് വേദപണ്ഡിതന്മാരുടെ അഭിപ്രായം. നീതിമാന്മാർ സ്വർഗ്ഗീയ വിശ്രമത്തിന്റെ ഇടത്തേക്കും, ദുഷ്ടന്മാർ യാതനയുള്ള ഇടത്തേക്കും പോകും. യേശുക്രിസ്തുവിന്റെ കാലമായപ്പോഴേക്കും, ഷിയോളിൽ ഉള്ള ആത്മാക്കൾക്ക് ഒരു ഉയിർത്തെഴുന്നേൽപ്പ് ഉണ്ട് എന്ന വിശ്വാസം സാധാരണമായി.

നരകം സത്യമാണോ?

സ്വർഗ്ഗവും നരകവും ഒരുപോലെ സത്യമാണ് എങ്കിലും, സ്വർഗ്ഗം ഉണ്ട് എന്നു വിശ്വസിക്കുന്ന എല്ലാവരും നരകം ഉണ്ട് എന്നു വിശ്വസിക്കുന്നില്ല. അന്ത്യ ന്യായവിധിയക്ക് ശേഷം, യേശുക്രിസ്തുവിലുള്ള വിശ്വാസത്താൽ രക്ഷിക്കപ്പെടാത്ത സകലമനുഷ്യരും നരകത്തിലേക്ക് തള്ളിയിടപ്പെടും എന്നാണ് വേദപുസ്തകം പഠിപ്പിക്കുന്നത്.

 

ദൈവശാസ്ത്രത്തിൽ, “വ്യക്തിപരമായ യുഗാന്ത ശാസ്ത്ര”ത്തിന്റെ (personal eschatology) ഭാഗമാണ് നരകം എന്ന വിഷയം. പഴയനിയമത്തിലും പുതിയ നിയനിയമത്തിലും വിവരിക്കുന്ന ലോകത്തിന്റെയും മനുഷ്യരാശിയുടെയും അന്ത്യകാലങ്ങളെക്കുറിച്ചുള്ള പഠനമാണ് “യുഗാന്ത ശാസ്ത്രം” (eschatology). ദാനിയേൽ, യെശയ്യാവ്, യെഹേസ്കേൽ, സെഖർയ്യാവ്, വെളിപ്പാട് എന്നീ പുസ്തകങ്ങളെ ഭാഗികമായോ മുഴുവനായോ ഈ പഠന ശാഖയിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ലോകത്തിന്റെ അന്ത്യകാലത്ത് സംഭവിക്കുവാനിരിക്കുന്ന കാര്യങ്ങൾ പ്രവചന ഭാഷയിൽ ഈ പുസ്തകങ്ങളിൽ വിവരിക്കുന്നു.

സത്യം എന്നാൽ എന്തു?

പുരാതന കാലം മുതല്‍ ഇന്നേവരെ, ലോകം ഏറ്റവും അധികം ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്ന ഒരു ദാര്‍ശനികമായ ചോദ്യമാണ് “സത്യം എന്നാല്‍ എന്ത്? ലോകാരംഭം മുതലുള്ള എല്ലാ തത്വചിന്തകരുടെയും അന്വേഷണം സത്യം എന്താണ് എന്നു കണ്ടെത്തുകയാണ്. സത്യത്തെ എങ്ങനെ നിര്‍വചിക്കാം? എന്താണ് പ്രപഞ്ചത്തിന്റെയും മനുഷ്യരുടെയും സത്യം? എന്താണ് മനുഷ്യ ജീവിതത്തിന്റെ ലക്ഷ്യം? മരണത്തിനപ്പുറം മനുഷന് എന്തു സംഭവികുന്നു. എന്താണ് ഇതിന്റെയെല്ലാം സത്യം? ഇതെല്ലാം അവരുടെ അന്വേഷണത്തിലെ വിഷയങ്ങള്‍ ആയിരുന്നു.

 

എന്നാല്‍, ഇന്ന് ലോകത്തിലെ ചിന്തകരും, പ്രഭാഷകരും ഉദ്ധരിക്കുന്ന ഈ ചോദ്യം ചോദിച്ച വ്യക്തി ഒരു തത്വ ചിന്തകന്‍ ആയിരുന്നില്ല. അദ്ദേഹം, റോമന്‍ സാമ്രാജ്യകാലത്ത്, യഹൂദ്യ എന്ന പ്രദേശത്തിലെ ഗവര്‍ണര്‍ ആയിരുന്ന പീലാത്തൊസ് ആയിരുന്നു. അദ്ദേഹം ഇങ്ങനെ ഒരു ചോദ്യം ചോദിച്ച്, അതിന് ദര്‍ശനികമായ ഉത്തരം അന്വേഷിക്കുക ആയിരുന്നില്ല. അദ്ദേഹത്തിന്റെ ചോദ്യത്തിന് ഒരു മറുപടി ആരെങ്കിലും പറഞ്ഞതായി വേദപുസ്തകത്തിലോ, ചരിത്രത്തിലോ രേഖപ്പെടുത്തിയിട്ടില്ല. അതിനാല്‍ ഉത്തരമില്ലാത്ത ഒരു ചോദ്യമായി തത്വ ചിന്തകര്‍ ഈ ചോദ്യത്തെ കാണുന്നു.

ദാനീയേലിന്റെ 70 ആഴ്ചവട്ടം

വേദപുസ്തകത്തിലെ പഴയനിയമ ഭാഗത്തുള്ള ദാനിയേൽ എന്ന പുസ്തകം എഴുതിയത്, ദാനിയേൽ പ്രവാചകനാണ് എന്നതാണ് പാരമ്പര്യ വിശ്വാസം. ഇതിന് ആസ്പദമായി, ദാനിയേൽ 9: 2, 10: 2 എന്നീ വാക്യങ്ങൾ ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇതിന്റെ എഴുത്തുകാരൻ ദാനീയേലയാണ് എന്ന സൂചനയാണ് യേശുക്രിസ്തുവും നല്കിയത് (മത്തായി 24: 15). 540 BC യ്ക്കും 537 BC യ്ക്കും ഇടയിൽ ഈ പുസ്തകത്തിന്റെ രചന നടന്നിട്ടുണ്ടാകേണം. 537 BC ആണ് ദാനിയേൽ പുസ്തകത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന അവസാനത്തെ തീയതി. അതിനാൽ, ഇതേ വർഷത്തോടെ പുസ്തകത്തിന്റെ രചന പൂർത്തിയായതായി കണക്കാക്കാം.

 

ദാനിയേൽ പ്രവചന പുസ്തകത്തിന്റെ മുഖ്യ വിഷയം, ദൈവത്തിന്റെ സർവ്വാധികാരവും, ദൈവരാജ്യത്തിന്റെ പുനസ്ഥാപനവും ആണ്. ദൈവീക ഭരണം സ്ഥാപിക്കപ്പെടുന്നതിനുള്ള കാലങ്ങളെക്കുറിച്ചാണ് നെബൂഖദ്നേസർ രാജാവിന്റെ സ്വപ്ന വ്യാഖ്യാനത്തിലും, ദർശനങ്ങളുടെ വിവരണത്തിലും ദാനിയേൽ പ്രവചിക്കുന്നത്. ഈ കാലഗതികളെ കുറിച്ചുള്ള മറ്റൊരു പ്രവചനമാണ് പൊതുവേ “ദാനിയേലിന്റെ 70 ആഴ്ചവട്ടം” എന്നു അറിയപ്പെടുന്നത്.  

പഴയനിയമത്തിലെ ദൈവം ക്രൂരനോ?

വേദപുസ്തകത്തിലെ ദൈവം ക്രൂരനും, മൃഗീയനുമായ ഒരു ദൈവമാണോ? ഈ ചോദ്യത്തിനുള്ള ഒരു വിശദീകരണമാണ് ഈ വീഡിയോയിലെ വിഷയം. ഈ ചോദ്യം പഴയനിയമത്തിലെയും പുതിയനിയമത്തിലെയും ദൈവത്തെക്കുറിച്ചാണ് എങ്കിലും, ക്രിസ്തീയ വിശ്വാസത്തെ വിമർശിക്കുന്നവർ കൂടുതലായി ചൂണ്ടിക്കാണിക്കുന്നത്, പഴയനിയമ ചരിത്രമാണ്. അവർ എടുത്തു പറയുന്ന വേദപുസ്തകത്തിലെ സംഭവങ്ങളിൽ ചിലത് മാത്രം ഇവിടെ പഠനവിഷയമാക്കുകയാണ്.

അന്യഭാഷ - എന്ത്? എന്തിന്?

പഴയനിയമകാലം മുതല്‍ ദൈവത്താല്‍ തിരഞ്ഞെടുക്കപ്പെട്ടവരുടെമേല്‍ പരിശുദ്ധാത്മാവിന്റെ ശക്തമായ പകര്‍ച്ച ഉണ്ടായിട്ടുണ്ട്. അതിന്റെ മുഖ്യ അടയാളം പ്രവചനം ആയിരുന്നു. എന്നാല്‍ അവര്‍ അന്യഭാഷാ ഭാഷണം നടത്തിയിരുന്നില്ല. അന്യഭാഷ പഴയനിയമത്തില്‍ ഒരു അടയാളം ആയിരുന്നില്ല. ആത്മനിറവ് പ്രാപിച്ചവര്‍ ആദ്യമായി അന്യഭാഷ സംസാരിക്കുന്നതു പുതിയനിയമ സഭയുടെ ആരംഭത്തില്‍ ആണ്. യേശുക്രിസ്തുവിന്റെ ഉയിര്‍പ്പിന് ശേഷം പരിശുദ്ധാത്മാവിന്റെ ശക്തമായ പകര്‍ച്ച, യേശുവില്‍ വിശ്വസിച്ചിരുന്ന 120 പേരുടെമേല്‍ വന്നപ്പോള്‍, അവര്‍ എല്ലാവരും അന്യഭാഷയില്‍ സംസാരിച്ചു. അന്നുമുതല്‍ പരിശുദ്ധാത്മ സ്നാനത്തിന്റെ അടയാളമായി അന്യഭാഷ മാറി.

 

ഭാഷാ വരത്തെക്കുറിച്ച് നമ്മള്‍ ആദ്യമായി വായിക്കുന്നത്, സ്വര്‍ഗ്ഗാരോഹരണം ചെയ്യുന്നതിന് മുമ്പ് യേശുക്രിസ്തു ശിഷ്യന്മാരോടു അത് വാഗ്ദത്തം ചെയ്യുമ്പോള്‍ ആണ്.

 

മര്‍ക്കോസ് 16: 17വിശ്വസിക്കുന്നവരാൽ ഈ അടയാളങ്ങൾ നടക്കും: എന്റെ നാമത്തിൽ അവർ ഭൂതങ്ങളെ പുറത്താക്കും; പുതുഭാഷകളിൽ സംസാരിക്കും

ആസ്ബറിയിലെ ഉണർവ് 2023


മെത്തോഡിസ്റ്റ് സഭാ സ്ഥാപകനായിരുന്ന ജോൺ വെസ്ലിയുടെ ചിന്തകളിൽ അടിസ്ഥാനമായി, 19 ആം നൂറ്റാണ്ടിൽ അമേരിക്കയിൽ രൂപപ്പെട്ട ഹോളിനെസ്സ് മുന്നേറ്റത്തോട് ചേർന്ന് നിലക്കുന്ന, ഒരു താരതമ്യേന ചെറിയ സ്വകാര്യ സർവ്വകലാശാലയാണ്, ആസ്ബറി യൂണിവേഴ്സിറ്റി (Asbury University). ഇത് അമേരിക്കയിൽ, കെൻറ്റുക്കി എന്ന സംസ്ഥാനത്തെ, വിൽമോർ എന്ന ഒരു ചെറിയ പട്ടണത്തിലാണ് സ്ഥിതിചെയ്യുന്നത് (Kentucky, Wilmore). ഈ യൂണിവേർസീറ്റിയിൽ, എല്ലാ ബുധനാഴ്ചയും വിദ്യാർത്ഥികൾക്കായി നടക്കറുണ്ടായിരുന്ന ആരാധന, അന്ന് അവസാനിക്കാതെ, ഏകദേശം രണ്ട് ആഴ്ചയോളം തുടർന്നു. ഇതിനെയാണ് ആസ്ബറി ഉണർവ് 2023 എന്നു വിളിക്കുന്നത്. ഇവിടെ കഴിഞ്ഞകാലങ്ങളിലും സമാനമായ ഉണർവ് സംഭവിച്ചിട്ടുണ്ട് എന്നതിനാൽ ആണ് അതിനെ 2023 എന്ന വർഷം കൂടി ചേർത്ത് വിളിക്കുന്നത്.

തിന്മ ആര് സൃഷ്ടിച്ചു?

എന്താണ് തിന്മ?

 

ഈ പ്രപഞ്ചത്തിലെ തിന്മയുടെ അസ്തിത്വത്തെക്കുറിച്ച് പഠിക്കുവാന്‍ ആദിമകാലം മുതല്‍ മനുഷ്യര്‍ ശ്രമിച്ചിട്ടുണ്ട്. ഇതിന്റെ പിന്നിലെ രഹസ്യത്തിന്റെ ചുരുള്‍ പൂര്‍ണ്ണമായും അഴിക്കുവാന്‍ മനുഷ്യമനസ്സുകള്‍ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. നമ്മള്‍ നന്‍മയുള്ളവരായി ജീവിക്കുവാന്‍ ശ്രമിക്കുന്നു, നന്മ മാത്രം പരത്തുവാന്‍ ശ്രമിക്കുന്നു, നന്മ പ്രവര്‍ത്തിക്കേണം എന്നു മറ്റുള്ളവരെ പ്രബോധിപ്പിക്കുന്നു, തിന്മ ചെയ്യുന്നവരെ ശിക്ഷിക്കുന്നു, തിന്മയെ തുടച്ചു നീക്കുവാന്‍ നമുക്ക് ചെയ്യുവാന്‍ കഴിയുന്നതെല്ലാം ചെയ്യുന്നു. എന്നിട്ടും തിന്മ ഇല്ലാതാകുന്നില്ല എന്നു മാത്രമല്ല, അത് നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുവരുന്നു. മതങ്ങളും, രാക്ഷ്ട്രീയ സിന്ധാന്തങ്ങളും മനുഷ്യ നന്മയാണ് ലക്ഷ്യം വയ്ക്കുന്നത് എന്നു അവകാശപ്പെടുമ്പോഴും, അതിന്റെ അനുയായികൾ നിരപരാധികളായ ആയിരങ്ങളെ കൊന്നൊടുക്കുന്നു. ലോകമഹായുദ്ധങ്ങള്‍, പ്രാദേശിക യുദ്ധങ്ങള്‍, ആഭ്യന്തര കലാപങ്ങള്‍, വംശീയ കലാപങ്ങള്‍, തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ എന്നിവയെല്ലാം അതിക്രൂരമായ അക്രമങ്ങളാണ് മനുഷ്യരുടെമേല്‍ അഴിച്ചുവിടുന്നത്. ഇവിടെയെല്ലാം നിരപരാധികളായ മനുഷ്യരാണ് കൊല്ലപ്പെടുന്നത്. തിന്മ ഇല്ലാതാകുന്നില്ല എന്നു മാത്രമല്ല, കുറയുന്നതുപോലും ഇല്ല. അതിന്റെ വ്യാപ്തിയും ക്രൂരതയും വര്‍ദ്ധിച്ചുവരുന്നതെ ഉള്ളൂ.

പരിശുദ്ധാത്മ സ്നാനം

യേശുക്രിസ്തു ഉയിര്‍ത്തെഴുന്നേറ്റത്തിന്റെ അന്‍പതാം ദിവസമായ, പെന്തക്കോസ്ത് ഉല്‍സവത്തിന്റെ ദിവസം, ശിഷ്യന്മാരുടെമേല്‍ ഉണ്ടായ ആത്മപകര്‍ച്ചയെയാണ് പരിശുദ്ധാത്മ സ്നാനം എന്ന് വിളിക്കുന്നത്. ഈ അനുഭവം, വ്യത്യസ്ഥമായ രീതിയിലും അളവിലും, ക്രിസ്തുവില്‍ വിശ്വസിക്കുന്നവരില്‍  ഇന്നും ഉണ്ടാകുന്നു എന്ന് ക്രൈസ്തവര്‍ വിശ്വസിക്കുന്നു.

 

പഴയനിയമത്തില്‍ തിരഞ്ഞെടുക്കപ്പെട്ട വ്യക്തികളില്‍ മാത്രമാണ് ആത്മപകര്‍ച്ച ഉണ്ടായത്. അന്ന് ന്യായാധിപന്‍മാരിലും പ്രവാചകന്മാരിലും പുരോഹിതന്മാരിലും ആത്മാവ് പകരപ്പെട്ടു. ഈ ആത്മപകര്‍ച്ചയെ യഹൂദ റബ്ബിമാരുടെ കൃതികളില്‍ “പ്രവാചനാത്മാവ്” എന്നാണ് വിളിക്കുന്നത്. അന്ന്, പരിശുദ്ധാത്മാവിന്റെ പകര്‍ച്ചയുടെ അടയാളം പ്രവചനം ആയിരുന്നു.

 

പെന്തെക്കോസ്ത് വിശ്വാസികള്‍ അന്യാഭാഷാ ഭാഷണം ആത്മ സ്നാനത്തിന്റെ പ്രത്യക്ഷമായ അടയാളമായി കരുതുന്നു. ഇത് ഒരുവന്‍ രക്ഷിക്കപ്പെടുമ്പോള്‍ ഉണ്ടാകുന്ന ആത്മ പകര്‍ച്ചയില്‍ നിന്നും വ്യത്യസ്തമായ അനുഭവമാണ് എന്നും അവര്‍ വിശ്വസിക്കുന്നു. പെന്തെക്കോസ്ത് വിശ്വാസമനുസരിച്ച്, പരിശുദ്ധാത്മ സ്നാനം രക്ഷിക്കപ്പെട്ടതിന് ശേഷം പ്രാപിക്കുന്നതാണ്.

 

ആദ്യകാല സഭയില്‍, പരിശുദ്ധാത്മ സ്നാനത്തിനായി, രക്ഷിക്കപ്പെട്ട ഒരു വ്യക്തിയുടെമേല്‍, അപ്പോസ്തലന്മാര്‍ കൈവച്ച് പ്രാര്‍ത്ഥിക്കുന്ന പതിവുണ്ടായിരുന്നു. എന്നാല്‍ അപ്പോസ്തലന്‍മാര്‍ക്ക് ശേഷം ഈ പതിവ് നമ്മള്‍ ചരിത്രത്തില്‍ കാണുന്നില്ല.

യേശുക്രിസ്തു ദൈവമാണോ?

യേശുക്രിസ്തു ദൈവമാണോ? യേശുക്രിസ്തു ഈ ഭൂമിയില്‍ മനുഷ്യനായി ജീവിച്ചിരുന്നപ്പോള്‍ അവന്‍ ദൈവമായിരുന്നുവോ? യേശുക്രിസ്തു ഈ ഭൂമിയില്‍ മനുഷ്യനായി ജനിക്കുന്നതിന് മുമ്പും അവന്‍ സ്വര്‍ഗ്ഗാരോഹണം ചെയ്തതിന് ശേഷവും ദൈവമാണോ? ഈ ചോദ്യങ്ങള്‍ ആദ്യ നാളുകള്‍ മുതല്‍ ക്രിസ്തീയ വിശ്വാസികള്‍ അഭിമുഖീകരിക്കുന്ന ചോദ്യങ്ങള്‍ ആണ്. ഇതിന് അന്നുമുതല്‍ തന്നെ അവര്‍ മറുപടി നല്കുന്നുണ്ട്. എങ്കിലും ഇന്നും നിരീശ്വര വാദികളും, മറ്റ് മത വിശ്വാസികളും ഇതേ ചോദ്യം ഉയര്‍ത്തുന്നു. ഇന്ന്, ഉത്തരാധുനിക കാലത്ത് ക്രൈസ്തവര്‍ അഭിമുഖീകരിക്കുന്ന പ്രധാന ചോദ്യവും ഇത് തന്നെയാണ്.

വേദപുസ്തകത്തില്‍ എവിടേയും, “ഞാന്‍ ദൈവമാണ്” എന്നോ “ഞാന്‍ ദൈവമല്ല” എന്നോ, അതേ വാക്കുകള്‍ തന്നെ ഉപയോഗിച്ച്, യേശു പറയുന്നതായി രേഖപ്പെടുത്തിയിട്ടില്ല. എന്നാല്‍ ഇത് യേശു ദൈവമല്ല എന്നതിന്റെ തെളിവല്ല. ഈ കാരണം കൊണ്ട്, യേശു ദൈവമല്ല എന്നു വാദിക്കുവാന്‍ തര്‍ക്ക ശാസ്ത്ര പ്രകാരം സാധ്യമല്ല. നിശബ്ദത ഒരു സത്യത്തെ ഇല്ലാതാക്കുന്നില്ല.