പെന്തെക്കൊസ്ത് ദിവസം എന്ത് സംഭവിച്ചു?

യിസ്രായേലിന്റെ ഉൽസവങ്ങൾ

 

യിസ്രായേല്യർക്ക് ദൈവീക കൽപ്പന പ്രകാരം ഏഴ് പെരുന്നാളുകൾ, അല്ലെങ്കിൽ ഉൽസവങ്ങൾ ഉണ്ടായിരുന്നു. ഇവയെക്കുറിച്ചുള്ള ദൈവീക കൽപ്പന ലേവ്യപുസ്തകം 23 ആം അദ്ധ്യായത്തിൽ വായിക്കാം.

1.     പെസഹ പെരുനാൾ (23:5)

2.   പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുനാൾ. ഏഴു ദിവസം പുളിപ്പില്ലാത്ത അപ്പം തിന്നേണം (23:6)

3.   ആദ്യഫല പെരുനാൾ (23:10-11)

4.   പെന്തെക്കൊസ്ത് പെരുനാൾ (23:15-16)

5.   കാഹളധ്വനി പെരുനാൾ (23:24)

6.    പാപപരിഹാരദിവസം. ആത്മതപനം ചെയ്കയും യഹോവെക്കു ദഹനയാഗം അർപ്പിക്കയും വേണം (23:27)

7.   കൂടാരപ്പെരുനാൾ. ഏഴു ദിവസം ആചരിക്കുന്നു (23:34)

 

ഇതിൽ മൂന്ന് പെരുനാളുകൾക്ക്, യിസ്രായേലിലെ എല്ലാ പുരുഷന്മാരും യെരൂശലേമിൽ ഒത്തുകൂടേണം. ഇവയെ തീർത്ഥാടന പെരുനാൾ എന്നു വിളിക്കാറുണ്ട്. അവ, പുളിപ്പില്ലാത്ത അപ്പത്തിന്റെ ഉത്സവം, പെന്തെക്കൊസ്ത്, കൂടാരപ്പെരുനാൾ, എന്നിവ ആയിരുന്നു.


1.     പുളിപ്പില്ലാത്ത അപ്പത്തിന്റെ ഉത്സവം (Feast of Unleavened Bread)

2.   കൊയ്ത്തുപെരുനാൾ / പെന്തെക്കൊസ്ത്  (feast of Pentecost / feast of harvest / feast of weeks)

3.   കായ്കനിപ്പെരുനാൾ/ കൂടാരപെരുനാൾ  (feast of tabernacles / feast of the ingathering).

 

പെന്തെക്കൊസ്ത് പെരുനാൾ

 

പെന്തെക്കൊസ്ത് പെരുനാളിനെ, കൊയ്ത്തുപെരുനാൾ, വാരോത്സവം എന്നിങ്ങനെയും വിളിക്കുന്നു (feast of Pentecost / feast of harvest / feast of weeks).

 

ഈ പെരുനാളിനെ എബ്രായ ഭാഷയയിൽ “ഷവുഓട്”  എന്നാണ് വിളിക്കുക (Shavuot, shuh-VOH-oht). ഈ വാക്കിന്റെ ഗ്രീക്ക് പരിഭാഷയാണ് പെന്തക്കോസ്ത് എന്നത്. എബ്രായ പദത്തിന്റെ അർത്ഥം, “ആഴ്ചകൾ” (weeks) എന്നാണ്. ഇതു പെസഹ പെരുന്നാളിന് ശേഷമുള്ള ഏഴു ആഴ്ചകളെ സൂചിപ്പിക്കുന്നു. അൻപതാമത്തെ ദിവസം ആണ് പെരുനാൾ ആചരിക്കുന്നത്. പെന്തെക്കൊസ്ത് എന്ന ഗ്രീക്ക് വാക്കിന്റെ അർത്ഥം “അൻപതാമത്തെ ദിവസം” എന്നാണ്.

 

പെന്തെക്കൊസ്ത് ദിവസം യഹൂദന്മാർക്കും, ക്രൈസ്തവ വിശ്വാസികൾക്കും വ്യത്യസ്തമായ രീതിയിൽ പ്രധാനപ്പെട്ടത് ആണ്. യഹൂദന്മാരെ സംബന്ധിച്ചിടത്തോളം, പെന്തെക്കൊസ്ത്, ദൈവം സീനായ് പർവ്വതത്തിൽ വച്ചു, യിസ്രായേൽ ജനത്തിന് മേശെ മുഖാന്തരം ന്യായപ്രമാണങ്ങളെ നല്കിയ ദിവസമാണ്. ക്രിസ്തീയ വിശ്വാസികൾക്ക്, പെന്തെക്കൊസ്ത് ദിവസം, പരിശുദ്ധാത്മാവ് യേശുക്രിസ്തുവിന്റെ ശിഷ്യന്മാരുടെമേൽ ഇറങ്ങിവന്ന ദിവസം ആണ്. 

 

പെസഹ പെരുനാൾ ആണ് പഴയനിയമത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഉൽസവം. ഇത് യിസ്രായേൽ ജനം മിസ്രയീമിലെ അടിമത്തത്തിൽ നിന്നും വിടുതൽ പ്രാപിച്ചതിന്റെ ചരിത്ര പരമായ ഓർമ്മയാണ്. യഹോവയുടെ സംഹാരകൻ, മിസ്രയീമിലെ എല്ലാ ആദ്യ ജാതന്മാരെയും സംഹരിക്കുവാൻ വന്നപ്പോൾ, അവിടെ ഉണ്ടായിരുന്ന യിസ്രായേൽ ജനം ഒരു കുഞ്ഞാടിനെ കൊന്നു, അതിന്റെ രക്തം, വാതിലിന്റെ കാട്ടിളപടിമേൽ തേച്ച്, അതിന്റെ പിന്നിൽ മറഞ്ഞിരുന്നു. അങ്ങനെയാണ് അവർ സംഹാരകനിൽ നിന്നും രക്ഷ പ്രാപിച്ചതു. ഇത് ഒന്നാം മാസമായ നിസാൻ മാസം 14 ആം തീയതി സന്ധ്യയ്ക്ക് ശേഷം സംഭവിച്ചു. 15 ആം തീയതി അതിരാവിലെ യിസ്രായേൽ ജനം സ്വതന്ത്രർ ആയി മിസ്രയീമിൽ നിന്നും വാഗ്ദത്ത ദേശത്തിലേക്ക് പുറപ്പെട്ടു. അവർക്ക് പുളിച്ച മാവുകൊണ്ടു അപ്പം ഉണ്ടാക്കി ഭക്ഷിക്കുവാൻ സമയം ഇല്ലായിരുന്നു. അതിനാൽ പുളിക്കാത്ത മാവു കൊണ്ടു അപ്പം ഉണ്ടാക്കി ഭക്ഷിച്ചു. ഇതിന്റെ ഓർമ്മയ്ക്കായി പുളിക്കാത്ത അപ്പത്തിന്റെ പെരുനാൾ ആചരിക്കുന്നു. ഇത് പെസഹ പെരുനാളിന്റെ അടുത്ത ദിവസം മുതൽ ഏഴു ദിവസങ്ങൾ നീണ്ടു നിൽക്കും.

 

യേശുക്രിസ്തു ക്രൂശിക്കപ്പെട്ടത് പെസഹ പെരുനാളിന്റെ ആഴ്ചയിലാണ്. സുവിശേഷ ഗ്രന്ഥങ്ങളുടെ രചയിതാക്കൾ യേശുക്രിസ്തുവിന്റെ ക്രൂശീകരണം പെസഹയുടെ തലേദിവസം ആണ് സംഭവിച്ചത് എന്നു പറയുന്നു. യേശുക്രിസ്തു പാപത്തിന്റെ വിടുതലിനായി അറുക്കപ്പെടുന്ന പെസഹ കുഞ്ഞാടു ആയിരുന്നു.

 

പെന്തെക്കൊസ്തും ന്യായപ്രമാണവും

 

പെസഹയും, പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുന്നാളും മിസ്രയീമിലെ അടിമത്തത്തിൽ നിന്നുള്ള വിടുതലും, പുറപ്പാടും ഓർക്കുന്നതുപോലെ, പെന്തെക്കൊസ്ത് പെരുനാൾ, സീനായ് മലയുടെ താഴ് വാരത്തിലെ യിസ്രായേൽ ജനത്തിന്റെ പുറപ്പാടിന്റെ ഉന്നതാവസ്ഥ സ്മരിക്കുന്നു. സീനായ് പർവ്വതത്തിൽ വച്ചാണ് ദൈവം മോശെ മുഖാന്തിരം അവർക്കു ന്യായപ്രമാണങ്ങൾ നല്കുന്നത്. തിരഞ്ഞെടുക്കപ്പെട്ട ദൈവത്തിന്റെ സ്വന്ത ജനമായി, പുരോഹിത രാജത്വവും വിശുദ്ധജനവും ആയി, ഒരു രാജ്യമായി, യിസ്രായേൽ ജനത്തെ ദൈവം പ്രഖ്യാപിക്കുന്നത് ഇവിടെ വച്ചാണ്.

ഇതൊരു വ്യക്തിപരമായ വെളിപ്പാടു ആയിരുന്നില്ല, ഒരു ജനതയ്ക്ക് മുഴുവൻ ലഭിച്ച ദൈവീക വെളിപ്പാടു ആയിരുന്നു. ദൈവം ഒരു ജനതയോട് മൊത്തം സംസാരിച്ചു.

 

യിസ്രായേൽ ജനത്തിന് മാത്രമേ ദൈവത്തിൽ നിന്നും ന്യായപ്രമാണം ലഭിച്ചിട്ടുള്ളൂ. ദൈവവും യിസ്രായേലും തമ്മിലുള്ളത് ഒരു ഉടമ്പടി ബന്ധമാണ്. ദൈവവുമായി ഉടമ്പടി ബന്ധത്തിൽ ആയിരിക്കുന്ന ഏക ജനസമൂഹം യിസ്രായേൽ ആണ്. ഇതെല്ലാം പെന്തെക്കോസ്ത് ദിവസത്തിന്റെ പ്രത്യേകതകൾ ആണ്.

 

പെസഹ പെരുന്നാളിന് ശേഷം ഏഴ് ആഴ്ച കഴിഞ്ഞു വരുന്ന ദിവസമാണ് പെന്തെക്കൊസ്ത് ആചരിക്കുന്നത്. അതായത് പെസഹയ്ക്ക് ശേഷം 50 ആം ദിവസമാണ് പെന്തെക്കൊസ്ത് പെരുനാൾ.

 

സീനായ് മലയിലെ പെന്തെക്കോസ്തിന്റെ പ്രധാന ആഹ്വാനം, വിശുദ്ധരായിരിക്കുക എന്നതായിരുന്നു. പുതിയനിയമത്തിലും പെന്തെക്കോസ്ത് ന്റെ മുഖ്യ സന്ദേശം വിശുദ്ധരായിരിക്കുക എന്നത് തന്നെയാണ്.  

 

പെന്തെക്കൊസ്ത് ദിവസം

 

അപ്പൊസ്തലന്മാരുടെ പ്രവൃത്തികളിൽ വിവരിക്കുന്ന പെന്തെക്കൊസ്ത് ദിവസത്തിലെ സംഭവങ്ങളുടെ ആരംഭം 2:1 മുതൽ ആണ്. “പെന്തെക്കൊസ്തനാൾ വന്നപ്പോൾ എല്ലാവരും ഒരു സ്ഥലത്തു ഒന്നിച്ചു കൂടിയിരുന്നു.” എന്നു പറഞ്ഞുകൊണ്ടാണ് ഈ വിവരണം ആരംഭിക്കുന്നത്. ഇവിടെ പറയുന്ന “എല്ലാവരും” ആരൊക്കെയാണ് എന്നോ, “ഒരു സ്ഥലത്തു” എന്നത് ഏത് സ്ഥലത്താണ് എന്നോ തീർച്ചയില്ല.

 

1 ആം അദ്ധ്യായത്തിൽ ൽ ശിഷ്യന്മാരും മറ്റ് ചിലരും “അവർ പാർത്ത മാളികമുറിയിൽ” (1:13) ഒരുമിച്ച് കൂടിയിരുന്നു എന്നു പറയുന്നുണ്ട്. അത് “നൂറ്റിരുപതു പേരുള്ള ഒരു സംഘം” ആയിരുന്നു (1:15). അന്ന് അവർ, യേശുവിനെ പിടിച്ചവർക്കു വഴികാട്ടിയായിത്തീർന്ന” (1:16) യൂദാ ഈസ്കര്യോത്താവിന് പകരം മത്ഥിയാസിനെ അപ്പൊസ്തലനായി പ്രാർത്ഥനയോടെ ചീട്ടിട്ടു തിരഞ്ഞെടുത്തു.

 

അപ്പൊസ്തല പ്രവൃത്തികൾ 2 ൽ പറയുന്ന കാര്യങ്ങൾ നടന്നത് ഇതേ സ്ഥലത്ത് തന്നെയാണോ എന്നു നമുക്ക് തീർച്ചയില്ല. ഇതേ സംഘം ആളുകൾ അവിടെയും ഒരുമിച്ച് കൂടിയിരുന്നുവോ എന്നും തീർച്ചയില്ല. 2:14 ൽ പറയുന്നത്, “അപ്പോൾ പത്രൊസ് പതിനൊന്നുപേരോടുകൂടെ നിന്നുകൊണ്ടു ഉറക്കെ അവരോടു പറഞ്ഞതു:” എന്നാണ്. നൂറ്റിയിരുപത് പേരുടെ കാര്യം ഇവിടെ പറയുന്നില്ല. 

 

പെന്തെക്കൊസ്ത് നാളിൽ ശിഷ്യന്മാർ കൂടിയിരുന്ന സ്ഥലം ഏതായിരുന്നു എന്നും പറയുന്നില്ല. അത് മർക്കോസിന്റെ മാളിക മുറി ആയിരുന്നു എന്നാണ് ക്രിസ്തീയ പാരമ്പര്യ വിശ്വാസം. ജോൺ മർക്കോസ് യേശുവിന്റെ 12 ശിഷ്യന്മാരിൽ ഒരാൾ ആയിരുന്നില്ല. അദ്ദേഹം പത്രോസിന്റെ കൂട്ട് പ്രവർത്തകൻ ആയിരുന്നു. ബർന്നബാസിന്റെ ബന്ധു ആയിരുന്നു (cousin). മർക്കോസ്, പൌലൊസിനോടൊപ്പവും സുവിശേഷ യാത്ര ചെയ്തിട്ടുണ്ട്. ഇദ്ദേഹമാണ് മർക്കോസിന്റെ സുവിശേഷം എഴുതിയത്.   

 

അപ്പൊസ്തല പ്രവൃത്തികൾ 1 ൽ ആണ് യേശു സ്വർഗ്ഗാരോഹണം ചെയ്ത സംഭവം വിവരിക്കുന്നത്. ഇത് ഒലീവ് മലയിൽ വച്ചാണ് നടക്കുന്നത്. അതിന് ശേഷം ശിഷ്യന്മാർ യെരൂശലേമിലേക്ക് തിരികെപോയി, അവർ താമസിച്ചിരുന്ന മാളികമുറിയിൽ കയറി, ഒരുമനയോടെ പ്രാർത്ഥന കഴിച്ചു (1:12-14).

ഇത് ആരുടെ വീട് ആയിരുന്നു എന്നു പറയുന്നില്ല. അതിനാൽ ഇതിനെക്കുറിച്ച് വ്യത്യസ്തങ്ങൾ ആയ അഭിപ്രായങ്ങൾ ഉണ്ട്. യേശുക്രിസ്തു ശിഷ്യന്മാരുമൊത്ത് പെസഹ ആചരിച്ച അതേ വീട് തന്നെയാണ് ഇത് എന്ന അഭിപ്രായം ഉണ്ട്. മർക്കോസ് 14:15 ൽ ഇതിനെ “വിരിച്ചൊരുക്കിയ ഒരു വന്മാളിക” എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത് (a large upper room - ESV). ഇത് പെസഹ അത്താഴം ഭക്ഷിക്കുവാനായി ഒരുക്കിയ, ഒരു വീടിന്റെ രണ്ടാമത്തെ നിലയിലുള്ള മുറി ആയിരിക്കാം.

 

പെസഹ അത്താഴത്തിന്റെ കാലം ആയപ്പോൾ, അത്  ക്രമീകരിക്കുവാനുള്ള വീട് കണ്ടെത്തുന്നതിനായി യേശു രണ്ട് പേരെ നഗരത്തിലേക്ക് അയച്ചു. അവർ യേശുക്രിസ്തു പറഞ്ഞ അടയാളം അനുസരിച്ചു, ഒരു കുടം വെള്ളം ചുമന്നുകൊണ്ടു വന്ന ഒരു മനുഷ്യനെ അനുഗമിച്ചു ഒരു വീട്ടിൽ ചെന്നു. അവിടെ വീട്ടുടയവനോട് യേശു ശിഷ്യന്മാരുമായി പെസഹ കഴിപ്പാനുള്ള ശാല എവിടെ എന്നു ഗുരു ചോദിക്കുന്നു എന്നു പറഞ്ഞു. വീട്ടുടയവൻ “വിരിച്ചൊരുക്കിയ ഒരു വന്മാളിക” കാണിച്ചുകൊടുത്തു. അവർ അവിടെ പെസഹ ഒരുക്കി.

 

ഇതിന്റെ അർത്ഥം, യേശുവും ശിഷ്യന്മാരും പെസഹ പെരുനാളിന്റെ ആഴ്ചയിൽ താമസിച്ചിരുന്ന വീട്ടിൽ അല്ല പെസഹ ആചരിച്ചത്. അവർ, മറിയയുടെയും, മാർത്തയുടെയും, ലാസർ ന്റെയും ഗ്രാമമായ ബേഥാന്യയിൽ ആയിരിക്കേണം കൂടുതൽ സമയവും ചിലവഴിച്ചത്. എന്നാൽ, പെസഹ ആചരിക്കുവാനായി അവർ യെരൂശലേം നഗരത്തിലെ മറ്റൊരു വീടിന്റെ രണ്ടാമത്തെ നിലയിലെ വിശാലമായ ഒരു മുറി ഉപയോഗിച്ചു. ഇതേ ആശയം തന്നെയാണ് ലൂക്കോസ് 22 ൽ നിന്നും നമുക്ക് ലഭിക്കുന്നത്.

 

യേശുക്രിസ്തു സ്വർഗ്ഗാരോഹണം ചെയ്തതിനു ശേഷം ശിഷ്യന്മാർ, “എല്ലായ്പോഴും ദൈവലായത്തിൽ ഇരുന്നു ദൈവത്തെ വാഴ്ത്തിപ്പോന്നു.” എന്നു ലൂക്കോസ് 24:53 ൽ പറയുന്നു. അതിനാൽ അവർ പ്രാർത്ഥനയ്ക്കായി കൂടിയ മാളിക മുറി, യെരൂശലേം ദൈവാലയത്തിലെ ഏതെങ്കിലും ഒരു മുറി ആയിരിക്കാം എന്നു അഭിപ്രായപ്പെടുന്നവരും ഉണ്ട്. എന്നാൽ ഇതിന് സാദ്ധ്യത വളരെ കുറവാണ്. “എല്ലായ്പോഴും ദൈവലായത്തിൽ ഇരുന്നു ദൈവത്തെ വാഴ്ത്തിപ്പോന്നു.” എന്നതിനെ പ്രാർത്ഥനാ സമയങ്ങളിൽ ശിഷ്യന്മാർ ദൈവാലയത്തിൽ ചെന്നിരുന്നു എന്നു മനസ്സിലാക്കാവുന്നതാണ്.

 

അപ്പൊസ്തല പ്രവൃത്തികൾ 1:13 ൽ പറയുന്ന “അവർ പാർത്ത മാളികമുറി” ശിഷ്യന്മാർ താമസിച്ചിരുന്നതും, പ്രാർത്ഥനയ്ക്കായി ഒരുമിച്ച് കൂടാറുണ്ടായിരുന്നതും ആയ ഇടം ആണ്. അത് രണ്ടാമത്തെ നിലയിലെ മുറി തന്നെ ആയിരിക്കേണം എന്നില്ല. അത് ഒരു വീടിന്റെ ഏറ്റവും മുകളിലത്തെ നിലയിലെ മുറി ആയിരിക്കാം. യഹൂദന്മാർ ഇങ്ങനെയൊരു മുറി പ്രാർത്ഥനയ്ക്കായി വേർതിരിക്കുന്ന പതിവ് ഉണ്ടായിരുന്നു.

 

ഇത് യേശുവിന്റെ ശിഷ്യനായ യോഹന്നാന്റെ വീട് ആയിരുന്നു എന്ന വാദത്തിനും മതിയായ തെളിവുകൾ ഇല്ല. അപ്പൊസ്തല പ്രവൃത്തികൾ 12:12 ൽ യെരൂശലേമിലെ സഭ “മർക്കൊസ് എന്നു മറുപേരുള്ള യോഹന്നാന്റെ അമ്മ മറിയയുടെ വീട്ടിൽ” കാരാഗൃഹത്തിൽ ആയിരുന്ന പത്രോസിന്റെ വിടുതലിനായി പ്രാർത്ഥിച്ചുകൊണ്ടിരുന്നു എന്നു പറയുന്നുണ്ട്. അതിനാൽ പെന്തെക്കൊസ്ത്  ദിവസവും, ശിഷ്യന്മാർ ഒരുമിച്ച് കൂടി പ്രാർത്ഥിച്ചത് ഇവിടെ ആയിരിക്കുവാനാണ് സാദ്ധ്യത എന്നു വിശ്വസിക്കുന്നവർ ഉണ്ട്.

 

ഇത് ആരുടെ വീട് ആയിരുന്നു എന്നു നിശ്ചയം ഇല്ലാത്തതിനാൽ, ഇതിന്റെ ഉടമസ്ഥാവകാശിയായി മറ്റ് ചിലരുടെയും പേരുകൾ പറയുന്നുണ്ട്. ഈ പട്ടികയിൽ, കുഷ്ഠരോഗി ആയിരുന്ന ശീമോനും, നിക്കോദേമൊസും, അരിമഥ്യക്കാരനായ യോസേഫും ഉൾപ്പെടും.

 

യേശുക്രിസ്തുവിന്റെ വാഗ്ദത്തം

 

അപ്പൊസ്തല പ്രവൃത്തികൾ 2:1 ൽ “എല്ലാവരും ഒരു സ്ഥലത്തു ഒന്നിച്ചു കൂടിയിരുന്നു” എന്നു മാത്രമേ പറയുന്നുള്ളൂ എങ്കിലും, അവർ “ഒരുമനപ്പെട്ടു പ്രാർത്ഥന കഴിച്ചു പോന്നു” എന്നു നമുക്ക് ചിന്തിക്കാം (1;14). കാരണം, അവർക്ക് യേശുക്രിസ്തുവിന്റെ വാഗ്ദത്തം പ്രാപിക്കേണ്ടിയിരുന്നു.

 

അപ്പൊസ്തല പ്രവൃത്തികൾ 1:4-5

അങ്ങനെ അവൻ അവരുമായി കൂടിയിരിക്കുമ്പോൾ അവരോടു: നിങ്ങൾ യെരൂശലേമിൽനിന്നു വാങ്ങിപ്പോകാതെ എന്നോടു കേട്ട പിതാവിന്റെ വാഗ്ദത്തത്തിനായി കാത്തിരിക്കേണം; യോഹന്നാൻ വെള്ളംകൊണ്ടു സ്നാനം കഴിപ്പിച്ചു. നിങ്ങൾക്കോ ഇനി ഏറെനാൾ കഴിയുംമുമ്പെ പരിശുദ്ധാത്മാവുകൊണ്ടു സ്നാനം ലഭിക്കും എന്നു കല്പിച്ചു.

 

അപ്പൊസ്തല പ്രവൃത്തികൾ 1:8

എന്നാൽ പരിശുദ്ധാത്മാവു നിങ്ങളുടെ മേൽ വരുമ്പോൾ നിങ്ങൾ ശക്തി ലഭിച്ചിട്ടു യെരൂശലേമിലും യെഹൂദ്യയിൽ എല്ലാടത്തും ശമര്യയിലും ഭൂമിയുടെ അറ്റത്തോളവും എന്റെ സാക്ഷികൾ ആകും എന്നു പറഞ്ഞു.   

 

ഈ വാക്യങ്ങളിൽ യേശു നല്കുന്ന നിർദ്ദേശങ്ങൾ ഇതെല്ലാം ആണ്:


1.     “യെരൂശലേമിൽനിന്നു വാങ്ങിപ്പോകാതെ” പരിശുദ്ധാത്മാവ് എന്ന വാഗ്ദത്തിനായി കാത്തിരിക്കേണം (1:4).

വാഗ്ദത്തം ഇതുവരെയും നിവർത്തിക്കപ്പെട്ടിട്ടില്ല. അത് പ്രാപിക്കുവാനുള്ള സമയം ഇപ്പോൾ ആയിട്ടില്ല. വാഗ്ദത്ത നിവർത്തി എന്നു സംഭവിക്കും എന്നു കൃത്യമായി യേശു പറയുന്നില്ല. അതിനാൽ കാത്തിരിക്കേണം. യേശു ഭൂമിയിലെ ശുശ്രൂഷ തികച്ചു, തിരികെ സ്വർഗ്ഗത്തിലേക്ക് പോകാതെ വാഗ്ദത്തം നിവർത്തിക്കപ്പെടില്ല.

 

യോഹന്നാൻ 7:38-39

എന്നിൽ വിശ്വസിക്കുന്നവന്റെ ഉള്ളിൽ നിന്നു തിരുവെഴുത്തു പറയുന്നതുപോലെ ജീവജലത്തിന്റെ നദികൾ ഒഴുകും” എന്നു വിളിച്ചു പറഞ്ഞു. അവൻ ഇതു തന്നിൽ വിശ്വസിക്കുന്നവർക്കു ലഭിപ്പാനുള്ള ആത്മാവിനെക്കുറിച്ചു ആകുന്നു പറഞ്ഞതു; യേശു അന്നു തേജസ്കരിക്കപ്പെട്ടിട്ടില്ലായ്കയാൽ ആത്മാവു വന്നിട്ടില്ലായിരുന്നു.

 

യോഹന്നാൻ 16:7

എന്നാൽ ഞാൻ നിങ്ങളോടു സത്യം പറയുന്നു; ഞാൻ പോകുന്നതു നിങ്ങൾക്കു പ്രയോജനം; ഞാൻ പോകാഞ്ഞാൽ കാര്യസ്ഥൻ നിങ്ങളുടെ അടുക്കൽ വരികയില്ല; ഞാൻ പോയാൽ അവനെ നിങ്ങളുടെ അടുക്കൽ അയക്കും.

 

യോഹന്നാൻ 20:19-22 വരെയുള്ള വാക്യങ്ങളിൽ ഉയിർത്തെഴുന്നേറ്റവനായ യേശുക്രിസ്തു ശിഷ്യന്മാർക്ക് പ്രത്യക്ഷനാകുന്നതിന്റെ ഒരു വിവരണം ഉണ്ട്. അത് യേശു ഉയിർത്തെഴുന്നേറ്റ ആഴ്ചവട്ടത്തിന്റെ ഒന്നാം നാൾ നേരം വൈകിയപ്പോൾ ആയിരുന്നു. യെഹൂദന്മാരെ പേടിച്ചു അവർ വാതിൽ അടെച്ചിച്ച്, ഒരു മുറിയിൽ ഇരിക്കുക ആയിരുന്നു. യേശു അവരുടെ നടുവിൽ പ്രത്യക്ഷനായി. യേശു അവരോടു: “പിതാവു എന്നെ അയച്ചതുപോലെ ഞാനും നിങ്ങളെ അയക്കുന്നു എന്നു പറഞ്ഞു.” (20:21). ശേഷം “അവൻ അവരുടെമേൽ ഊതി അവരോടു: പരിശുദ്ധാത്മാവിനെ കൈക്കൊൾവിൻ.” എന്നു പറഞ്ഞു.

 

ഇതൊരു പരിശുദ്ധാത്മ പകർച്ചയാണ്. എന്നാൽ പിതാവായ ദൈവം, യേശുക്രിസ്തു മുഖാന്തിരം വാഗ്ദത്തം ചെയ്ത ആത്മ പകർച്ച ആയിരുന്നില്ല. അതുകൊണ്ടാണ്, “നിങ്ങൾ യെരൂശലേമിൽനിന്നു വാങ്ങിപ്പോകാതെ എന്നോടു കേട്ട പിതാവിന്റെ വാഗ്ദത്തത്തിനായി കാത്തിരിക്കേണം” എന്നു യേശു ശിഷ്യന്മാരോടു കൽപ്പിച്ചത് (1:4).  

   

2.   “എന്നോടു കേട്ട പിതാവിന്റെ വാഗ്ദത്തത്തിനായി” (1;4)

 

വാഗ്ദത്തം ചെയ്തിരിക്കുന്നത് പിതാവായ ദൈവം ആണ്. അത് യേശുക്രിസ്തു നമ്മളെ അറിയിച്ചിരിക്കുന്നു.

 

3.   ഏറെനാൾ കഴിയുംമുമ്പെ .... (1:5)

 

എപ്പോൾ, ഏത് ദിവസം പരിശുദ്ധാത്മ പകർച്ച ഉണ്ടാകും എന്നു യേശു നിശ്ചയമായി പറഞ്ഞില്ല. അവർ കാത്തിരിക്കേണം. ഏറെ നാൾ കഴിയുക ഇല്ല.

 

4.   “പരിശുദ്ധാത്മാവുകൊണ്ടു സ്നാനം ലഭിക്കും” (1:5). “പരിശുദ്ധാത്മാവു നിങ്ങളുടെ മേൽ വരുമ്പോൾ” (1:8).

 

വാഗ്ദത്തം പരിശുദ്ധാത്മ സ്നാനം ആണ്. യേശുവിൽ വിശ്വസിച്ച്, വാഗ്ദത്തത്തിനായി കാത്തിരിക്കുന്ന എല്ലാവർക്കും ലഭിക്കും. അത് സ്നാനപക യോഹന്നാൻ വെള്ളത്തിൽ സ്നാനപ്പെടുത്തിയത്തിന് സമാനം ആയിരിക്കും. “യോഹന്നാൻ വെള്ളംകൊണ്ടു സ്നാനം കഴിപ്പിച്ചു. നിങ്ങൾക്കോ ഇനി ഏറെനാൾ കഴിയുംമുമ്പെ പരിശുദ്ധാത്മാവുകൊണ്ടു സ്നാനം ലഭിക്കും എന്നു കല്പിച്ചു.” (1:5). വെള്ളത്തിൽ മൊത്തമായി മുങ്ങി സ്നാനപ്പെട്ടതുപോലെ, പരിശുദ്ധാത്മാവിൽ മുങ്ങി സ്നാനം ലഭിക്കും.

 

ഇതിനെക്കുറിച്ച് യോഹന്നാൻ സ്നാപകനും പ്രവചിച്ചിട്ടുണ്ട്.

 

ലൂക്കോസ് 3:16

യോഹന്നാൻ എല്ലാവരോടും ഉത്തരം പറഞ്ഞതു: ഞാൻ നിങ്ങളെ വെള്ളംകൊണ്ടു സ്നാനം കഴിപ്പിക്കുന്നു; എന്നാൽ എന്നിലും ബലവാനായവൻ വരുന്നു; അവന്റെ ചെരിപ്പിന്റെ വാറു അഴിപ്പാൻ ഞാൻ യോഗ്യനല്ല; അവൻ നിങ്ങളെ പരിശുദ്ധാത്മാവുകൊണ്ടും തീകൊണ്ടും സ്നാനം കഴിപ്പിക്കും.

 

ലൂക്കോസിന്റെ സുവിശേഷത്തിൽ, “വെള്ളംകൊണ്ടു സ്നാനം കഴിപ്പിക്കുന്നു” എന്നതിനെയും “പരിശുദ്ധാത്മാവുകൊണ്ടും തീകൊണ്ടും സ്നാനം കഴിപ്പിക്കും” എന്നതിനെയും സമാനതയോടെ ആണ് സ്നാപക യോഹന്നാൻ അവതരിപ്പിക്കുന്നത്. വെള്ളത്തിൽ മൊത്തമായി മുങ്ങി സ്നാനം ഏൽക്കുന്നതുപോലെ, പരിശുദ്ധാത്മാവിലും സ്നാനം ഏൽക്കും.

 

യോഹന്നാൻ സ്നാപകൻ പറഞ്ഞു, അവൻ വെള്ളംകൊണ്ടു സ്നാനം കഴിപ്പിക്കുന്നതുപോലെ, യേശുക്രിസ്തു പരിശുദ്ധാത്മാവിൽ സ്നാനം കഴിക്കും (ലൂക്കോസ് 3:16). യേശു പറഞ്ഞു, സ്നാപക യോഹന്നാൻ വെള്ളത്തിൽ സ്നാനം കഴിപ്പിച്ചതുപോലെ, നിങ്ങൾക്ക് പരിശുദ്ധാത്മാവുകൊണ്ടു സ്നാനം ലഭിക്കും (1:5).


5.   “നിങ്ങൾ ശക്തി ലഭിച്ചിട്ടു” ഭൂമിയുടെ അറ്റത്തോളവും എന്റെ സാക്ഷികൾ ആകും (1:8).

 

നിങ്ങൾക്ക് ഭൂമിയുടെ അറ്റത്തോളം, യേശുക്രിസ്തുവിന്റെ സാക്ഷികൾ ആകുവാൻ ശക്തി ലഭിക്കും. 

 

അപ്പൊസ്തല പ്രവർത്തികൾ 1:8 ലെ “സാക്ഷികൾ” എന്ന വാക്കിന്റെ ഗ്രീക്ക് പദം, “മാർട്ടൂസ്” എന്നാണ് (martys, mar'-toos). ഈ വാക്കിൽ നിന്നാണ് ഇംഗ്ലീഷിൽ martyr (രക്തസാക്ഷി) എന്ന പദം ഉണ്ടായത്.

 

“മാർട്ടൂസ്” എന്ന ഗ്രീക്ക് വാക്കിന്റെ അർത്ഥം, സാക്ഷികൾ ആകുക (നിയപരമായും, ചരിത്രപരമായും), രക്തസാക്ഷികൾ ആകുക, എന്നിങ്ങനെയാണ്. ഇതിന്റെ അർത്ഥം അവർ കോടതി വ്യവഹാരങ്ങളിൽ ഏർപ്പെടേണം എന്നല്ല. നിയമപരമായും, യുക്തിപരമായും ചരിത്രത്തിന് സാക്ഷികൾ ആകുക. അവർ യേശുവിനെ കണ്ടവരും, കേട്ടവരും, അനുഭവിച്ചവരും ആണ്. അവന്റെ ശുശ്രൂഷയ്ക്കും, മരണത്തിനും, ഉയിർപ്പിനും, സ്വർഗ്ഗാരോഹണത്തിനും ദൃക്സാക്ഷികൾ ആണ്. കഠിനമായ ശോധന ഉണ്ടായാലും, മരണം വരിക്കേണ്ടി വന്നാലും, അവർ ഭൂമിയുടെ അറ്റത്തോളവും യേശുവിന്റെ സുവിശേഷത്തിന്റെ സാക്ഷികൾ ആയിരിക്കേണം. അതിനാവശ്യമായ ശക്തി പരിശുദ്ധാത്മാവ് നല്കും.

 

യേശുക്രിസ്തു വാഗ്ദത്തം ചെയ്ത പരിശുദ്ധാത്മ പകർച്ച, അത്ഭുതങ്ങളും അടയാളങ്ങളും പ്രവർത്തിക്കുവാനുള്ള സവിശേഷ ശക്തിയല്ല. അപ്പൊസ്തല പ്രവൃത്തികൾ 2 ൽ വിവരിക്കുന്ന പരിശുദ്ധാത്മ പകർച്ചയ്ക്ക് മുമ്പ് തന്നെ ശിഷ്യന്മാർ രോഗികളെ സൌഖ്യമാക്കുകയും, അത്ഭുതങ്ങൾ പ്രവർത്തിക്കുകയും ചെയ്തിട്ടുണ്ട്.

 

മത്തായി 10:1

അനന്തരം അവൻ തന്റെ പന്ത്രണ്ടു ശിഷ്യന്മാരെയും അടുക്കൽ വിളിച്ചു, അശുദ്ധാത്മാക്കളെ പുറത്താക്കുവാനും സകലവിധ ദീനവും വ്യാധിയും പൊറുപ്പിപ്പാനും അവർക്കു അധികാരം കൊടുത്തു.

 

മത്തായി 10:7-8

നിങ്ങൾ പോകുമ്പോൾ: സ്വർഗ്ഗരാജ്യം സമീപിച്ചിരിക്കുന്നു എന്നു ഘോഷിപ്പിൻ. രോഗികളെ സൌഖ്യമാക്കുവിൻ; മരിച്ചവരെ ഉയിർപ്പിപ്പിൻ; കുഷ്ഠരോഗികളെ ശുദ്ധമാക്കുവിൻ; ഭൂതങ്ങളെ പുറത്താക്കുവിൻ; സൌജന്യമായി നിങ്ങൾക്കു ലഭിച്ചു സൌജന്യമായി കൊടുപ്പിൻ.

 

ലൂക്കോസ് 9:1-2  

അവൻ പന്തിരുവരെ അടുക്കൽ വിളിച്ചു, സകല ഭൂതങ്ങളുടെമേലും വ്യാധികളെ സൌഖ്യമാക്കുവാനും അവർക്കു ശക്തിയും അധികാരവും കൊടുത്തു; ദൈവരാജ്യം പ്രസംഗിപ്പാനും രോഗികൾക്കു സൌഖ്യം വരുത്തുവാനും അവരെ അയച്ചു പറഞ്ഞതു:

 

ലൂക്കോസ് 9:6

അവർ പുറപ്പെട്ടു എങ്ങും സുവിശേഷിച്ചും രോഗികളെ സൌഖ്യമാക്കിയും കൊണ്ടു ഊർതോറും സഞ്ചരിച്ചു.

 

ലൂക്കോസ് 10:1

അനന്തരം കർത്താവു വേറെ എഴുപതു പേരെ നിയമിച്ചു, താൻ ചെല്ലുവാനുള്ള ഓരോ പട്ടണത്തിലേക്കും സ്ഥലത്തിലേക്കും അവരെ തനിക്കു മുമ്പായി ഈരണ്ടായി അയച്ചു, അവരോടു പറഞ്ഞതു:

 

ലൂക്കോസ് 10:17-19  

ആ എഴുപതുപേർ സന്തോഷത്തേടെ മടങ്ങിവന്നു: കർത്താവേ, നിന്റെ നാമത്തിൽ ഭൂതങ്ങളും ഞങ്ങൾക്കു കീഴടങ്ങുന്നു എന്നു പറഞ്ഞു; അവൻ അവരോടു: “സാത്താൻ മിന്നൽപോലെ ആകാശത്തു നിന്നു വീഴുന്നതു ഞാൻ കണ്ടു. പാമ്പുകളെയും തേളുകളെയും ശത്രുവിന്റെ സകല ബലത്തെയും ചവിട്ടുവാൻ ഞാൻ നിങ്ങൾക്കു അധികാരം തരുന്നു; ഒന്നും നിങ്ങൾക്കു ഒരിക്കലും ദോഷം വരുത്തുകയും ഇല്ല.

 

പരിശുദ്ധാത്മാവ് വരുമ്പോൾ, അവൻ എന്തെല്ലാം കാര്യങ്ങളിൽ നമ്മളെ ശക്തീകരിക്കും എന്നു യേശു പറഞ്ഞിട്ടുണ്ട്.

 

യോഹന്നാൻ 16:8-11

അവൻ (പരിശുദ്ധാത്മാവ്) വന്നു പാപത്തെക്കുറിച്ചും നീതിയെക്കുറിച്ചും ന്യായവിധിയെക്കുറിച്ചും ലോകത്തിന്നു ബോധം വരുത്തും. അവർ എന്നിൽ വിശ്വസിക്കായ്കകൊണ്ടു പാപത്തെക്കുറിച്ചും, ഞാൻ പിതാവിന്റെ അടുക്കൽ പോകയും നിങ്ങൾ ഇനി എന്നെ കാണാതിരിക്കയും ചെയ്യുന്നതുകൊണ്ടു നീതിയെക്കുറിച്ചും, ഈ ലോകത്തിന്റെ പ്രഭു വിധിക്കപ്പെട്ടിരിക്കകൊണ്ടു ന്യായവിധിയെക്കുറിച്ചും തന്നേ.

 

യോഹന്നാൻ 16:12-13

ഇനിയും വളരെ നിങ്ങളോടു പറവാൻ ഉണ്ടു; എന്നാൽ നിങ്ങൾക്കു ഇപ്പോൾ വഹിപ്പാൻ കഴിവില്ല. സത്യത്തിന്റെ ആത്മാവു വരുമ്പോഴോ അവൻ നിങ്ങളെ സകല സത്യത്തിലും വഴിനടത്തും; അവൻ സ്വയമായി സംസാരിക്കാതെ താൻ കേൾക്കുന്നതു സംസാരിക്കയും വരുവാനുള്ളതു നിങ്ങൾക്കു അറിയിച്ചുതരികയും ചെയ്യും.

 

യോഹന്നാൻ 16:14

അവൻ (പരിശുദ്ധാത്മാവ്) എനിക്കുള്ളതിൽനിന്നു എടുത്തു നിങ്ങൾക്കു അറിയിച്ചുതരുന്നതുകൊണ്ടു എന്നെ മഹത്വപ്പെടുത്തും.


യോഹന്നാൻ 3:5-6

അതിന്നു യേശു: “ആമേൻ, ആമേൻ, ഞാൻ നിന്നോടു പറയുന്നു: വെള്ളത്താലും ആത്മാവിനാലും ജനിച്ചില്ല എങ്കിൽ ദൈവരാജ്യത്തിൽ കടപ്പാൻ ആർക്കും കഴികയില്ല. ജഡത്താൽ ജനിച്ചതു ജഡം ആകുന്നു; ആത്മാവിനാൽ ജനിച്ചതു ആത്മാവു ആകുന്നു.

 

എഫെസ്യർ 1:13-14

അവനിൽ നിങ്ങൾക്കും നിങ്ങളുടെ രക്ഷയെക്കുറിച്ചുള്ള സുവിശേഷം എന്ന സത്യവചനം നിങ്ങൾ കേൾക്കയും അവനിൽ വിശ്വസിക്കയും ചെയ്തിട്ടു, തന്റെ സ്വന്തജനത്തിന്റെ വീണ്ടെടുപ്പിന്നു വേണ്ടി തന്റെ മഹത്വത്തിന്റെ പുകഴ്ചെക്കായിട്ടു നമ്മുടെ അവകാശത്തിന്റെ അച്ചാരമായ വാഗ്ദത്തത്തിൻ പരിശുദ്ധാത്മാവിനാൽ മുദ്രയിട്ടിരിക്കുന്നു.

 

1 കൊരിന്ത്യർ 12:4-11 വരെയുള്ള വാക്യങ്ങൾ കൃപാവരങ്ങളെക്കുറിച്ചും, ശുശ്രൂഷകളെക്കുറിച്ചും ഉള്ളതാണ്. ഈ വാക്യം പരിശുദ്ധാത്മാവിന്റെ ശക്തി, ഇവ പ്രവർത്തിക്കുവാനാണ് എന്നു ഉദ്ദേശിക്കുന്നില്ല.

 

അതായത്, ഭൂമിയുടെ അറ്റത്തോളവും യേശുക്രിസ്തുവിന്റെ സാക്ഷികൾ ആകുവാൻ വേണ്ടിയാണ് ശിഷ്യന്മാർ യെരൂശലേം വിട്ടുപോകാതെ, ഒരു മാളിക മുറിയിൽ, പരിശുദ്ധാത്മാവിനായി കാത്തിരുന്നത്. ഇതാണ് പത്രൊസ് അവന്റെ ആദ്യ പ്രസംഗത്തിൽ പറഞ്ഞതും.

 

അപ്പൊസ്തല പ്രവൃത്തികൾ 2:32

അതിന്നു ഞങ്ങൾ എല്ലാവരും സാക്ഷികൾ (martys, mar'-toos) ആകുന്നു.

 

ആത്മ പകർച്ച

 

അപ്പൊസ്തല പ്രവൃത്തികൾ 2:2-4 വരെയുള്ള വാക്യങ്ങളിൽ, പെന്തെക്കൊസ്ത് ദിവസം, ശിഷ്യന്മാർ കൂടിയിരുന്ന മാളികമുറിയിൽ എന്താണ് സംഭവിച്ചത് എന്നു വിവരിക്കുന്നു. അന്ന് പരിശുദ്ധാത്മാവിന്റെ ശക്തമായ പകർച്ച ഉണ്ടായി. അതിന് ശേഷം, അന്ന് തന്നെ പത്രൊസ് രണ്ട് പ്രാവശ്യം പ്രസംഗിച്ചു. അതിൽ ഒന്നാമത്തെ പ്രസംഗത്തിൽ ഈ സംഭവത്തിന്റെ ആത്മീയ മർമ്മം അദ്ദേഹം വിവരിക്കുന്നു. രണ്ടാമത്തെ പ്രസംഗത്തിൽ, അദ്ദേഹം വിവരിച്ച ആത്മീയ മർമ്മത്തിൽ വിശ്വസിച്ചവർ, തുടർന്നു എന്ത് ചെയ്യേണം എന്നു പറയുന്നു. ഇതിന്റെയെല്ലാം ഫലം എന്തായിരുന്നു എന്നു പറഞ്ഞുകൊണ്ടു ഈ അദ്ധ്യായം അവസാനിക്കുന്നു.

 

അപ്പൊസ്തല പ്രവൃത്തികൾ 2:2-4

പെട്ടെന്നു കൊടിയ കാറ്റടിക്കുന്നതുപോലെ ആകാശത്തനിന്നു ഒരു മുഴക്കം ഉണ്ടായി, അവർ ഇരുന്നിരുന്ന വീടു മുഴുവനും നിറെച്ചു. അഗ്നിജ്വാലപോലെ പിളർന്നിരിക്കുന്ന നാവുകൾ അവർക്കു പ്രത്യക്ഷമായി അവരിൽ ഓരോരുത്തന്റെ മേൽ പതിഞ്ഞു. എല്ലാവരും പരിശുദ്ധാത്മാവു നിറഞ്ഞവരായി ആത്മാവു അവർക്കു ഉച്ചരിപ്പാൻ നല്കിയതുപോലെ അന്യഭാഷകളിൽ സംസാരിച്ചു തുടങ്ങി.  


1.     ആകാശത്ത് നിന്നു ഒരു വലിയ മുഴക്കം ഉണ്ടായി. അത് കൊടിയ കാറ്റ് അടിക്കുന്നതുപോലെയുള്ള ശബ്ദം ആയിരുന്നു.

 

2.   ഇതൊരു വലിയ മുഴക്കം ആയിരുന്നു. അതിനാൽ ആ ശബ്ദം അവർ ഇരുന്ന മാളികമുറി നിറയെ നിറഞ്ഞു എന്നു അവർക്ക് അനുഭവപ്പെട്ടു.


3.   ചില നാവുകൾ അവർക്ക് പ്രത്യക്ഷമായി. ഇവ അഗ്നിജ്വാല പോലെ പിളർന്നിരിക്കുന്നവ ആയിരുന്നു,


4.   നാവുകൾ അവിടെ കൂടിയിരുന്ന എല്ലാവരുടെമേലും, ഒരുപോലെ, ഒരേ അളവിൽ, പതിച്ചു. ഓരോ വ്യക്തിയുടെമേലും പ്രത്യേകമായി നാവുകൾ പതിച്ചു.


5.    അവർ പരിശുദ്ധാത്മാവ് നിറഞ്ഞവർ ആയി.


6.   ആത്മാവു അവർക്കു ഉച്ചരിപ്പാൻ നല്കിയതുപോലെ അന്യഭാഷകളിൽ സംസാരിച്ചു.


ഈ ഭാഷ ഓരോരുത്തർക്കും പരിശുദ്ധാത്മാവ് ഉച്ചരിപ്പാൻ നല്കിയതാണ്. അവർ സംസാരിച്ച അന്യഭാഷ അവർ മുമ്പ് പഠിച്ചു സ്വയത്തമാക്കിയത് അല്ല. അത് അവർ തിരഞ്ഞെടുത്തതും അല്ല. പരിശുദ്ധാത്മാവ് അവന്റെ സമ്പൂർണ്ണ ഹിതപ്രകാരം ഓരോരുത്തർക്കും നല്കിയതാണ്.  

 

ഇത് വേദപുസ്തക ചരിത്രത്തിൽ മുമ്പ് ഉണ്ടായിട്ടില്ലാത്ത ഒരു പുതിയ അനുഭവം ആയിരുന്നു. പരിശുദ്ധാത്മ പകർച്ച പഴയനിയമ കാലത്തും ദൈവത്താൽ തിരഞ്ഞെടുക്കപ്പെട്ടവരുടെ മേൽ ഉണ്ടായിട്ടുണ്ട്. അവർ വിവിധ നിലകളിൽ ശക്തി പ്രാപിച്ചിട്ടുണ്ട്. ചിലർ ശാരീരികമായി ശക്തർ ആയി, ചിലരുടെ ഭീരുത്തം മാറി, പ്രവചനം പറഞ്ഞു, ജ്ഞാനത്താൽ നിറഞ്ഞു, മറ്റ് ചിലർ വിവിധ നിലകളിൽ ദൈവത്തിന്റെ ശുശ്രൂഷ ചെയ്യുവാൻ പ്രാപ്തരായി. എന്നാൽ പരിശുദ്ധാത്മാവ്, ഒരു കൂട്ടം ജനത്തിന് മേൽ, കാണപ്പെടുന്ന അടയാളത്തോടെ ഇറങ്ങിവരുകയും, അവർ അന്യഭാഷകളിൽ സംസാരിക്കുകയും ചെയ്യുന്നത് മാനവ ചരിത്രത്തിൽ ആദ്യമായിട്ടായിരുന്നു.

 

അത് പെന്തെക്കൊസ്ത് പെരുനാളിന്റെ ദിവസം ആയിരുന്നു. ദൈവത്തിന്റെ കൽപ്പന പ്രകാരം എല്ലാ യിസ്രായേല്യരും യെരൂശലേം ദൈവാലയത്തിൽ എത്തുന്ന ദിവസം ആയിരുന്നു. അതിനാൽ യഹൂദ്യയിൽ നിന്നുള്ളവർ മാത്രമല്ല, മറ്റ് ദേശങ്ങളിൽ ചിതറി പാർക്കുന്ന യഹൂദന്മാരും യെരൂശലേമിൽ വന്നിരുന്നു. പ്രവാസികളായി മറ്റ് പ്രദേശങ്ങളിൽ താമസിക്കുന്നവർ, അവരവരുടെ പ്രാദേശിക ഭാഷ സംസാരിക്കുന്നവർ ആയിരുന്നു. ഇവർ എല്ലാവരും, മാളികമുറിയിൽ ശിഷ്യന്മാർ സംസാരിച്ച അന്യഭാഷ കേട്ടു. അവരിൽ ചിലർക്ക് അതിന്റെ അർത്ഥവും, പൊരുളും തിരിച്ചറിയുവാനും കഴിഞ്ഞു. ചിലർക്ക് അത് സുബോധമില്ലാത്ത ജൽപ്പനങ്ങൾ മാത്രം ആയിരുന്നു.  

 

അവർ താമസിച്ചിരുന്ന പ്രദേശങ്ങളിലെ സംസാര ഭാഷയിൽ ശിഷ്യന്മാർ സംസാരിച്ചതായി അവിടെ കൂടിയിരുന്ന യഹൂദന്മാരിൽ ചിലർ കേട്ടു. ശിഷ്യന്മാർ എല്ലാവരും ഒരേ ഭാഷയിൽ അല്ല സംസാരിച്ചത്. “ആത്മാവു അവർക്കു ഉച്ചരിപ്പാൻ നല്കിയതുപോലെ അന്യഭാഷകളിൽ സംസാരിച്ചു”. (2:4). “അന്യഭാഷകളിൽ” എന്നു പറഞ്ഞിരിക്കുന്നതിനാൽ, എല്ലാവരും ഒരേ ഭാഷയിൽ അല്ല സംസാരിച്ചത് എന്നു വ്യക്തമാണ്.

 

വിവിധ ഭാഷകൾ സംസാരിക്കുന്ന യഹൂദന്മാർ, അവർക്കു സുപരിചിതമായ സംസാര ഭാഷയിൽ ശിഷ്യന്മാർ സംസാരിക്കുന്നതായി കേട്ടു. ഇതിൽ അവർ അമ്പരന്നു പോയി. ഗലീലക്കാർ പൊതുവേ വിദ്യാഭ്യാസം കുറവുള്ളവരാണ് എന്നൊരു ധാരണ അവർക്ക് ഉണ്ടായിരുന്നു. അതിനാൽ ശിഷ്യന്മാർ വിവിധ ഭാഷകളിൽ സംസാരിക്കുന്നത് ഒരു അത്ഭുതം ആയിരുന്നു.

 

അപ്പൊസ്തല പ്രവർത്തികൾ 2:8 ആം വാക്യം ഇങ്ങനെയാണ്: “പിന്നെ നാം ഓരോരുത്തൻ ജനിച്ച നമ്മുടെ സ്വന്ത ഭാഷയിൽ അവർ സംസാരിച്ചു കേൾക്കുന്നതു എങ്ങനെ?

 

അപ്പൊസ്തലന്മാരുടെ പ്രവൃത്തികൾ 2:7-11

എല്ലാവരും ഭ്രമിച്ചു ആശ്ചര്യപ്പെട്ടു: ഈ സംസാരിക്കുന്നവർ എല്ലാം ഗലീലക്കാർ അല്ലയോ? പിന്നെ നാം ഓരോരുത്തൻ ജനിച്ച നമ്മുടെ സ്വന്ത ഭാഷയിൽ അവർ സംസാരിച്ചു കേൾക്കുന്നതു എങ്ങനെ? പർത്ഥരും മേദ്യരും ഏലാമ്യരും മെസപ്പൊത്താമ്യയിലും യെഹൂദ്യയിലും കപ്പദോക്യയിലും പൊന്തൊസിലും ആസ്യയിലും പ്രുഗ്യയിലും പംഫുല്യയിലും മിസ്രയീമിലും കുറേനെക്കു ചേർന്ന ലിബ്യാപ്രദേശങ്ങളിലും പാർക്കുന്നവരും റോമയിൽ നിന്നു വന്നു പാർക്കുന്നവരും യെഹൂദന്മാരും യെഹൂദമതാനുസാരികളും ക്രേത്യരും അറബിക്കാരുമായ നാം ഈ നമ്മുടെ ഭാഷകളിൽ അവർ ദൈവത്തിന്റെ വൻകാര്യങ്ങളെ പ്രസ്താവിക്കുന്നതു കേൾക്കുന്നുവല്ലോ എന്നു പറഞ്ഞു.

 

ഇതിനെക്കുറിച്ച് രണ്ട് വ്യത്യസ്തങ്ങൾ ആയ വ്യാഖ്യാനങ്ങൾ ഉണ്ട്.

 

ഒന്ന്: ശിഷ്യന്മാർ വിവിധ ഭാഷകളിൽ സംസാരിച്ചിരുന്നു. അത് അവിടെ കൂടിയിരുന്ന ജനത്തിന്റെ വ്യത്യസ്തങ്ങൾ ആയ പ്രാദേശിക ഭാഷ ആയിരുന്നു.

 

രണ്ട്: ശിഷ്യന്മാർ “ആത്മാവു അവർക്കു ഉച്ചരിപ്പാൻ നല്കിയതുപോലെ അന്യഭാഷകളിൽ സംസാരിച്ചു” (അപ്പൊസ്തല പ്രവൃത്തികൾ 2:4). അത് കേട്ട ചിലർ അവരവരുടെ ഭാഷയിൽ കേട്ടു. “നമ്മുടെ സ്വന്ത ഭാഷയിൽ അവർ സംസാരിച്ചു കേൾക്കുന്നതു എങ്ങനെ” എന്നാണ് അവർ പ്രതികരിച്ചത്. അതായത്, നമ്മളുടെ സ്വന്ത ഭാഷയിൽ അവർ സംസാരിക്കുന്നതായി നമ്മൾ കേൾക്കുന്നത് എങ്ങനെ?


ഈ സംഭവത്തോട്, അവിടെ കൂടിയിരുന്ന ജനം പ്രതികരിച്ചത് രണ്ട് രീതിയിൽ ആണ്. ചിലർ “അവർ ദൈവത്തിന്റെ വൻകാര്യങ്ങളെ പ്രസ്താവിക്കുന്നതു” കേട്ടു (2:11). അവർ “ഭ്രമിച്ചു ചഞ്ചലിച്ചു; ഇതു എന്തായിരിക്കും എന്നു തമ്മിൽ തമ്മിൽ പറഞ്ഞു.” (2:12). അതേ ജനകൂട്ടത്തിൽ ചിലർ “ഇവർ പുതു വീഞ്ഞു കുടിച്ചിരിക്കുന്നു” എന്നു പറഞ്ഞു, ശിഷ്യന്മാരെ പരിഹസിച്ചു.

 

ശിഷ്യന്മാർ അന്യഭാഷകളിൽ പറഞ്ഞ കാര്യങ്ങൾ അവിടെ കൂടിവന്നിരുന്നവരുടെ ഓരോരുത്തരുടെയും ഭാഷകളിൽ ആണ് സംസാരിച്ചിരുന്നത് എങ്കിൽ, ആ ഭാഷ സംസാരിച്ചിരുന്നവർ അത് കേൾക്കുകയും, മനസ്സിലാക്കുകയും ചെയ്യുമായിരുന്നു. എല്ലാവർക്കും, ശിഷ്യന്മാർ പറയുന്നത്, ദൈവത്തിന്റെ വൻകാര്യങ്ങളാണ് എന്നു മനസ്സിലാക്കുവാൻ കഴിയും. ശിഷ്യന്മാർ ദൈവത്തിന്റെ വൻകാര്യങ്ങളെ പ്രസ്താവിക്കുന്നു എന്നു എല്ലാവരും മനസ്സിലാക്കിയിരുന്നു എങ്കിൽ, “ഇവർ പുതു വീഞ്ഞു കുടിച്ചിരിക്കുന്നു” എന്നു പറഞ്ഞു, ശിഷ്യന്മാരെ പരിഹസിക്കുക ഇല്ലായിരുന്നു.  

 

അതായത്, ശിഷ്യന്മാർ എന്ത് പറയുന്നു എന്നു ചിലർ മനസ്സിലാക്കി, ചിലർക്ക് മനസ്സിലായില്ല. മനസ്സിലായവർ, അത് “ദൈവത്തിന്റെ വൻകാര്യങ്ങളെ പ്രസ്താവിക്കുന്നതു” എന്നു ഗ്രഹിച്ചു. ശിഷ്യന്മാർ പറഞ്ഞത് തിരിച്ചറിയുവാൻ കഴിയാതിരുന്നവർ, “ഇവർ പുതു വീഞ്ഞു കുടിച്ചിരിക്കുന്നു” എന്നു പറഞ്ഞു പരിഹസിച്ചു.  ഈ ചിന്ത, ശിഷ്യന്മാർ അന്യഭാഷകളിൽ സംസാരിച്ചു എന്നും, അത് കേട്ടവരിൽ ചിലർ, അത് അവരവരുടെ ഭാഷയിൽ കേട്ടു എന്നും ഉള്ള വ്യാഖ്യാനത്തെ ശരിവയ്ക്കുന്നു.

 

ശിഷ്യന്മാർ പറഞ്ഞത് എന്താണ് എന്നു എല്ലാവർക്കും ഗ്രഹിക്കുവാൻ കഴിഞ്ഞിരുന്നില്ല. ഇതിന് കാരണം ഉണ്ട്.


അപ്പൊസ്തല പ്രവൃത്തികൾ 13:48

ജാതികൾ ഇതു കേട്ടു സന്തോഷിച്ചു ദൈവവചനത്തെ മഹത്വപ്പെടുത്തി, നിത്യജീവന്നായി നിയമിക്കപ്പെട്ടവർ എല്ലാവരും വിശ്വസിച്ചു.

 

“നിത്യജീവന്നായി നിയമിക്കപ്പെട്ടവർ എല്ലാവരും”, ശിഷ്യന്മാർ അന്യഭാഷയിൽ “ദൈവത്തിന്റെ വൻകാര്യങ്ങളെ പ്രസ്താവിക്കുന്നതു” കേട്ടു. നിയമിക്കപ്പെടാത്തവർക്ക് ശിഷ്യന്മാർ അന്യഭാഷയിൽ സംസാരിച്ചത്, അവരവരുടെ ഭാഷയിൽ കേൾക്കുവാനോ, അതിന്റെ സാരം എന്താണ് എന്നു ഗ്രഹിക്കുവാനോ കഴിഞ്ഞില്ല. ശിഷ്യന്മാർ പറഞ്ഞത് എന്താണ് എന്നു തിരിച്ചറിഞ്ഞവർ, മാനസാന്തരപ്പെട്ട്, നിത്യജീവന് അവകാശികളായി തിരികെ പോയി. അവർ പറഞ്ഞത് ഗ്രഹിക്കുവാൻ കഴിയാഞ്ഞവർ നിത്യജീവൻ പ്രാപിക്കുവാനുള്ള അവസരം നഷ്ടപ്പെടുത്തി തിരികെ പോയി.  

 

ഇങ്ങനെ രണ്ട് രീതിയിൽ പ്രതികരിച്ചുകൊണ്ടിരുന്ന ജനക്കൂട്ടത്തോടാണ് പത്രൊസിന്റെ ആദ്യത്തെ പ്രസംഗം പറയുന്നത്. അവൻ “പതിനൊന്നുപേരോടുകൂടെ നിന്നുകൊണ്ടു” ആണ് സംസാരിച്ചത് എന്നു 2:14 ൽ പ്രത്യേകം പറയുന്നുണ്ട്. ഉറക്കെ സംസാരിക്കുന്നത് പത്രൊസ് ആണ് എങ്കിലും, ദൂത് പറയുന്നത് ശിഷ്യന്മാർ എല്ലാവരും കൂടെയാണ്. “ഇതു എന്തായിരിക്കും എന്നു തമ്മിൽ തമ്മിൽ” പറഞ്ഞവരും, “ഇവർ പുതു വീഞ്ഞു കുടിച്ചിരിക്കുന്നു” എന്നു പറഞ്ഞു പരിഹസിച്ചവരും എല്ലാ ഭാഷക്കാരിലും ഉണ്ട്. അവർക്കു എല്ലാവർക്കുമായാണ് ശിഷ്യന്മാർ വിശദീകരണം നല്കുന്നത്. ഒന്നാമത്തെ പ്രസംഗത്തിന്റെ വിഷയം, “നിങ്ങൾ ഈ കാണുകയും കേൾക്കുകയും ചെയ്യുന്നത്” എന്താണ് എന്നു വിശദീകരിക്കുക ആയിരുന്നു (2:33).

 

പത്രൊസ് ആരംഭിക്കുന്നത് അവരിൽ ചിലരുടെ പരിഹാസത്തെ തള്ളിക്കളഞ്ഞുകൊണ്ടാണ്. “നിങ്ങൾ ഊഹിക്കുന്നതുപോലെ ഇവർ ലഹരി പിടിച്ചവരല്ല; പകൽ മൂന്നാം മണി നേരമേ ആയിട്ടുള്ളുവല്ലോ.” (2:5). ഈ ഒറ്റ വാചകത്തിൽ പരിഹാസികളോടുള്ള മറുപടി പത്രൊസ് സംഗ്രഹിച്ചു.

 

ഇവർ ലഹരി പിടിച്ചവർ അല്ല എങ്കിൽ പിന്നെ എന്താണ്? ഇതാണ് തുടർന്നുള്ള വാക്യത്തിൽ പത്രൊസ് പറഞ്ഞത്. ഇവിടെയും ഒരു വാചകത്തിൽ അവൻ അവിടെ നടന്ന സംഭവത്തെ ചുരുക്കി പറഞ്ഞു: “ ഇതു യോവേൽ പ്രവാചകൻ മുഖാന്തരം അരുളിച്ചെയ്തതത്രേ;” അതായത് അവർ ലഹരിപ്പിടിച്ചവർ അല്ല, യോവേൽ പ്രവചകൻ മുഖാന്തിരം ദൈവം അരുളിച്ചെയ്തതാണ് സംഭവിച്ചിരിക്കുന്നത്.

 

അപ്പൊസ്തല പ്രവൃത്തികൾ 2:16-21

ഇതു യോവേൽ പ്രവാചകൻ മുഖാന്തരം അരുളിച്ചെയ്തതത്രേ; അതെന്തെന്നാൽ: “അന്ത്യകാലത്തു ഞാൻ സകല ജഡത്തിന്മേലും എന്റെ ആത്മാവിനെ പകരും; നിങ്ങളുടെ പുത്രന്മാരും പുത്രിമാരും പ്രവചിക്കും; നിങ്ങളുടെ യൌവ്വനക്കാർ ദർശനങ്ങൾ ദർശിക്കും; നിങ്ങളുടെ വൃദ്ധന്മാർ സ്വപ്നങ്ങൾ കാണും.” എന്റെ ദാസന്മാരുടെമേലും ദാസിമാരുടെമേലും കൂടെ ഞാൻ ആ നാളുകളിൽ എന്റെ ആത്മാവിനെ പകരും; അവരും പ്രവചിക്കും. ഞാൻ മീതെ ആകാശത്തിൽ അത്ഭുതങ്ങളും താഴെ ഭൂമിയിൽ അടയാളങ്ങളും കാണിക്കും; രക്തവും തീയും പുകയാവിയും തന്നേ. കർത്താവിന്റെ വലുതും പ്രസിദ്ധവുമായ നാൾ വരുംമുമ്പേ സൂര്യൻ ഇരുളായും ചന്ദ്രൻ രക്തമായും മാറിപ്പോകും. എന്നാൽ കർത്താവിന്റെ നാമം വിളിച്ചപേക്ഷിക്കുന്നവൻ ഏവനും രക്ഷിക്കപ്പെടും എന്നു ദൈവം അരുളിച്ചെയ്യുന്നു.”

 

യേശുക്രിസ്തു കൽപ്പിച്ചത് അനുസരിച്ചാണ് ശിഷ്യന്മാർ യെരൂശലേമിൽ തന്നെ പരിശുദ്ധാത്മാവിനായി കാത്തിരുന്നത്. എന്നാൽ അത് അല്ല പത്രൊസ് പറയുന്നത് (അപ്പൊസ്തല പ്രവൃത്തികൾ 1:4-5, 1:8). അവൻ പറയുന്നത് യഹോവയായ ദൈവം “യോവേൽ പ്രവാചകൻ മുഖാന്തരം” അരുളിച്ചെയ്തത്, ഇവിടെ, ഇപ്പോൾ, ഇങ്ങനെ, നിവർത്തിച്ചിരിക്കുന്നു എന്നാണ്. യോവേൽ പ്രവാചകന്റെ വാക്കുകൾ, യേശുക്രിസ്തു അരുളിച്ചെയ്തത് എന്നു പറയുന്നതിനെക്കാൾ, അന്നത്തെ കേൾവിക്കാരായ യഹൂദന്മാർക്കു വേഗം ബന്ധിക്കുവാൻ കഴിയുന്ന പ്രവചനം ആണ്. മറ്റൊരു രീതിയിൽ പറഞ്ഞാൽ, യേശുക്രിസ്തു പറഞ്ഞ, പിതാവിന്റെ വാഗ്ദത്തം (1:4) യോവേൽ പ്രവാചകൻ മുമ്പ് പ്രവചിച്ചതാണ്. രണ്ട് പേരും പറഞ്ഞത് ഒരേ ദൈവീക വാഗ്ദത്തത്തെക്കുറിച്ചാണ്. ഇതാണ് പത്രൊസ് വിശദീകരിക്കുന്നത്. യോവേൽ പ്രവചനം ഇങ്ങനെയാണ്:

 

യോവേല്‍ 2:28-32

അതിന്റെ ശേഷമോ, ഞാൻ സകലജഡത്തിന്മേലും എന്റെ ആത്മാവിനെ പകരും, നിങ്ങളുടെ പുത്രന്മാരും പുത്രിമാരും പ്രവചിക്കും; നിങ്ങളുടെ വൃദ്ധന്മാർ സ്വപ്നങ്ങളെ കാണും; നിങ്ങളുടെ യൌവനക്കാർ ദർശനങ്ങളെ ദർശിക്കും. ദാസന്മാരുടെ മേലും ദാസിമാരുടെമേലും കൂടെ ഞാൻ ആ നാളുകളിൽ എന്റെ ആത്മാവിനെ പകരും. ഞാൻ ആകാശത്തിലും ഭൂമിയിലും അത്ഭുതങ്ങളെ കാണിക്കും: രക്തവും തീയും പുകത്തൂണും തന്നേ. യഹോവയുടെ വലുതും ഭയങ്കരവുമായുള്ള ദിവസം വരുംമുമ്പെ സൂര്യൻ ഇരുളായും ചന്ദ്രൻ രക്തമായും മാറിപ്പോകും. എന്നാൽ യഹോവയുടെ നാമം വിളിച്ചപേക്ഷിക്കുന്നവൻ ഏവനും രക്ഷിക്കപെടും; യഹോവ അരുളിച്ചെയ്തതുപോലെ സിയോൻ പർവ്വതത്തിലും യെരൂശലേമിലും ഒരു രക്ഷിതഗണവും (escaped remnant) ശേഷിച്ചിരിക്കുന്നവരുടെ കൂട്ടത്തിൽ യഹോവ വിളിപ്പാനുള്ളവരും ഉണ്ടാകും.

 

യോവേല്‍ 2:30, 31 വാക്യങ്ങപെന്തെക്കൊസ്ത് ദിവസം നിവർത്തിക്കപ്പെട്ടില്ല. അത് ഭാവിയിൽ, അന്ത്യകാലത്ത് നിവർത്തിക്കപ്പെടുവാനിരിക്കുന്നതെ ഉള്ളൂ.

 

യോവേൽ 2:30-31

ഞാൻ ആകാശത്തിലും ഭൂമിയിലും അത്ഭുതങ്ങളെ കാണിക്കും: രക്തവും തീയും പുകത്തൂണും തന്നേ. യഹോവയുടെ വലുതും ഭയങ്കരവുമായുള്ള ദിവസം വരുംമുമ്പെ സൂര്യൻ ഇരുളായും ചന്ദ്രൻ രക്തമായും മാറിപ്പോകും.

 

യോവേൽ 2:32

എന്നാൽ യഹോവയുടെ നാമം വിളിച്ചപേക്ഷിക്കുന്നവൻ ഏവനും രക്ഷിക്കപെടും; യഹോവ അരുളിച്ചെയ്തതുപോലെ സിയോൻ പർവ്വതത്തിലും യെരൂശലേമിലും ഒരു രക്ഷിതഗണവും ശേഷിച്ചിരിക്കുന്നവരുടെ കൂട്ടത്തിൽ യഹോവ വിളിപ്പാനുള്ളവരും ഉണ്ടാകും.

 

“എന്നാൽ യഹോവയുടെ നാമം വിളിച്ചപേക്ഷിക്കുന്നവൻ ഏവനും രക്ഷിക്കപെടും” എന്ന 32 ആം വാക്യത്തിലെ “രക്ഷിക്കപ്പെടും” എന്നതിന്റെ എബ്രായ പദം “മലാറ്റ്” എന്നാണ് (māla, maw-lat', verb). ഈ വാക്കിന്റെ അർത്ഥം, രക്ഷപ്പെടുക, വിടുതൽ പ്രാപിക്കുക, രക്ഷിക്കുക, എന്നിങ്ങനെയാണ് (escape, be delivered, save)

 

32 ആം വാക്യത്തിലെരക്ഷിതഗണവും” എന്നത് എബ്രായ ഭാഷയിൽ “പെലെറ്റാ” എന്നാണ് (pâ, pel-ay-taw', noun). ഈ വാക്കിന്റെ അർത്ഥം, രക്ഷ, വിടുതൽ, രക്ഷപ്പെട്ട ഒരു ശേഷിപ്പ്, എന്നിങ്ങനെയാണ്. (escape, deliverance, escaped remnant). അതായത്, യോവേൽ പറയുന്നത് ഇതാണ്: യഹോവയുടെ വലുതും ഭയങ്കരവുമായുള്ള ദിവസം വരും. അതിന് മുമ്പെ സൂര്യൻ ഇരുളായും ചന്ദ്രൻ രക്തമായും മാറിപ്പോകും (2:31). എന്നാൽ യഹോവയുടെ നാമം വിളിച്ചപേക്ഷിക്കുന്നവൻ ഏവനും ആ ദിവസത്തിന്റെ ഭയങ്കരത്വത്തിൽ നിന്നും രക്ഷപ്പെടും. സിയോൻ പർവ്വതത്തിലും യെരൂശലേമിലും രക്ഷപ്പെട്ട ഒരു ശേഷിപ്പും, ശേഷിച്ചിരിക്കുന്നവരുടെ കൂട്ടത്തിൽ യഹോവ വിളിപ്പാനുള്ളവരും ഉണ്ടാകും.

 

പഴയ നിയമ പ്രവാചകന്മാർ പലപ്പോഴും, സമീപ ഭാവിയിലും, വിദൂര ഭാവിയിലും സംഭവിക്കുവാനിരിക്കുന്നത് ഒരുമിച്ച് പ്രവചിക്കാറുണ്ട്. അതിനാൽ, വിദൂര ഭാവിയിൽ സംഭവിക്കുവാനിരിക്കുന്ന സംഭവങ്ങളുടെ പ്രവചനം മാറ്റി നിറുത്തിയാൽ, 28, 29 വാക്യങ്ങളിൽ പറയുന്ന പ്രവചനങ്ങൾ പെന്തെക്കോസ്ത് നാളിൽ നിവർത്തിക്കപ്പെട്ടു. യോവേൽ പ്രവചകൻ പറഞ്ഞത് ഇതെല്ലാം ആണ്:   


1.     മശീഹയിൽ വിശ്വസിക്കുന്ന സകലരിലും പരിശുദ്ധാത്മാവിനെ പകരുന്ന നാൾ വരുന്നു. പഴയനിയമ കാലത്ത് തിരഞ്ഞെടുക്കപ്പെടുന്ന ചിലരിൽ മാത്രമേ ശക്തമായ ആത്മ പകർച്ച ഉണ്ടായിട്ടുള്ളൂ.

 

2.   പ്രായമോ, വർഗ്ഗമോ, വംശമോ, സമൂഹത്തിലെ സ്ഥാനമോ നോക്കാതെ, വിശ്വസിക്കുന്ന എല്ലാവരിലും പരിശുദ്ധാത്മ പകർച്ച ഉണ്ടാകും. ആത്മ നിറവിന്റെ അടയാളമായി അവർ കൃപാവരങ്ങൾ പ്രാപിക്കും.

 

3.   യഹോവയുടെ നാമം വിളിച്ചപേക്ഷിക്കുന്നവൻ ഏവനും, യഹോവയുടെ യഹോവയുടെ വലുതും ഭയങ്കരവുമായുള്ള ദിവസത്തിന്റെ ഭയങ്കരത്വത്തിൽ നിന്നും രക്ഷിക്കപെടും.  


4.   സിയോൻ പർവ്വതത്തിലും യെരൂശലേമിലും ഒരു രക്ഷിതഗണവും ശേഷിച്ചിരിക്കുന്നവരുടെ കൂട്ടത്തിൽ യഹോവ വിളിപ്പാനുള്ളവരും ഉണ്ടാകും.

 

32 ആം വാക്യത്തിൽ രണ്ട് കൂട്ടം ജനത്തെക്കുറിച്ച് പ്രവാചകൻ പറയുന്നു.

 

ഒന്ന്: ഒന്നാമത്തെ കൂട്ടർ, സിയോൻ പർവ്വതത്തിലും യെരൂശലേമിലും ഉള്ള ഒരു രക്ഷിതഗണം ആണ്. അവർ യഹോവയുടെ വലുതും ഭയങ്കരവുമായുള്ള ദിവസം വരുംമുമ്പെ, സൂര്യൻ ഇരുളായും ചന്ദ്രൻ രക്തമായും മാറിപ്പോകുന്ന നാളിലോ, അതിന് മുമ്പോ, യഹോവയുടെ വലുതും ഭയങ്കരവുമായുള്ള ദിവസത്തിന്റെ ഭയങ്കരത്വത്തിൽ നിന്നും രക്ഷപ്പെട്ട ജനം ആണ്. ഇത് യഹൂദന്റെ രക്ഷയാണ്.

 

രണ്ട്: രണ്ടാമത്തെ കൂട്ടർ, യഹോവ വിളിപ്പാനുള്ളവർ ആണ്. ഇവരെ യഹോവയായ ദൈവം രക്ഷയ്ക്കായി വിളിച്ചു ചേർക്കുന്നവർ ആണ്. ഇത് ജാതികളുടെ രക്ഷയാണ്.  

 

യോവേൽ പ്രവചകൻ

 

യോവേൽ പ്രവാചകനെക്കുറിച്ച് അധികം കാര്യങ്ങൾ നമുക്ക് അറിഞ്ഞുകൂടാ. യോവേൽ 1:1 ൽ പറയുന്നത് അനുസരിച്ച്, അദ്ദേഹം പെഥൂവേലിന്റെ മകൻ ആയിരുന്നു. പക്ഷെ പെഥൂവേൽ ആരായിരുന്നു എന്നു നമുക്ക് അറിഞ്ഞുകൂടാ. യോവേൽ എന്ന പേരിന്റെ അർത്ഥം “യഹോവ ദൈവം” എന്നാണ് (Yawheh is God). അദ്ദേഹത്തിന്റെ പുസ്തകത്തിൽ, അദ്ദേഹം ജീവിച്ചിരുന്ന കാലത്തേക്കുറിച്ചു യാതൊരു സൂചനയും ഇല്ല. യഹൂദ ജനത്തിന്റെ പാപത്തേക്കുറിച്ച് യോവേൽ പറയുന്നുണ്ട് എങ്കിലും, ഏതെങ്കിലും പ്രത്യേക പാപത്തെ എടുത്തു പറയുന്നില്ല. അക്കാലത്തെ രാജാവിന്റെയോ, ശത്രു രാജ്യത്തിന്റെയോ, പേര് അദ്ദേഹം പ്രത്യേകം പറയുന്നില്ല. അതിനാൽ അദ്ദേഹം എന്ന് ജീവിച്ചിരുന്നു എന്നും, ഈ പ്രവചന പുസ്തകം എന്ന് എഴുതി എന്നും നമുക്ക് തീർച്ചയില്ല. എങ്കിലും ഏകദേശം ബി. സി. 835 ൽ അദ്ദേഹം ശുശ്രൂഷ ആരംഭിച്ചു എന്നു കരുതപ്പെടുന്നു. അങ്ങനെയാണ് എങ്കിൽ, യോവേൽ പ്രവചന പുസ്തകം ബി. സി. 835 നും 800 നും ഇടയിൽ എഴുതപ്പെട്ടു. എന്നാൽ ബാബേൽ പ്രവാസത്തിൽ നിന്നും തിരികെ എത്തിയ യഹൂദന്മാരുടെ ഇടയിലാണ് യോവേൽ പ്രവാചകൻ ശുശ്രൂഷ ചെയ്തിരുന്നത് എന്നു ചില വേദപണ്ഡിതന്മാർ അഭിപ്രായപ്പെടുന്നു. അങ്ങനെ എങ്കിൽ അദ്ദേഹം ഏകദേശം ബി. സി. 450 ൽ ആയിരിക്കേണം ശുശ്രൂഷ ആരംഭിച്ചത്.

 

അദ്ദേഹത്തിന്റെ പുസ്തകത്തിന് മൂന്ന് അദ്ധ്യായങ്ങൾ മാത്രമേ ദൈർഘ്യം ഉള്ളൂ. എന്നാൽ യഹൂദന്മാരുടെ മൂലകൃതിയിൽ ഇത് നാല് അദ്ധ്യായങ്ങൾ ആണ്. എല്ലാ പതിപ്പുകളിലും 73 വാക്യങ്ങൾ ആണ് ഉള്ളത്. അദ്ധ്യായങ്ങളുടെ വിഭജനത്തിൽ മാത്രമേ വ്യത്യാസമുള്ളൂ.  

 

വളരെ വൈകാരികവും, നടകീയവും, ആലങ്കാരികവും ആയി എഴുതുവാൻ അദ്ദേഹത്തിന് കഴിവുണ്ടായിരുന്നു. യഹൂദന്മാർ മാനസാന്തരപ്പെടേണം എന്നും, അല്ലെങ്കിൽ ശത്രുക്കൾ അവരെ കീഴടക്കും എന്നുമുള്ള മുന്നറിയിപ്പ് നല്കുന്ന ചുരുക്കം ചില പ്രവാചകന്മാരിൽ ഒരാളാണ് യോവേൽ.  

 

യഹൂദ ജനത്തിന്റെ ഏതെങ്കിലുമൊരു പ്രത്യേക പാപത്തേക്കുറിച്ച് അദ്ദേഹം പറയുന്നില്ല. യോവേലിന്റെ കാലത്ത് യഹൂദ രാജ്യം സാമ്പത്തികമായും, ആത്മീയമായും ക്ഷീണിക്കുവാൻ തുടങ്ങിയിരുന്നു എന്നു അദ്ദേഹത്തിന്റെ പ്രവചന പുസ്തകത്തിൽ നിന്നും മനസ്സിലാക്കാം. ശത്രു രാജ്യങ്ങൾ അവരെ നിരന്തരം ആക്രമിച്ചു. കൂടാതെ വെട്ടുക്കിളികളുടെ ആക്രമണം അവരുടെ കൃഷിയിടങ്ങളെയും, മുന്തിവള്ളികളെയും, മറ്റ് ഭക്ഷ്യ വിളകളെയും നശിപ്പിച്ചു. അതിനെ തുടർന്നു മഹാ ക്ഷാമവും ദേശത്ത് ഉണ്ടായി. അങ്ങനെ അവർ കൂടുതൽ കഷ്ടത്തിൽ ആയി. ഇതിനെക്കുറിച്ച് അദ്ദേഹം ഇങ്ങനെ എഴുതി:

 

യോവേൽ 1:4

തുള്ളൻ ശേഷിപ്പിച്ചതു വെട്ടുക്കിളി തിന്നു; വെട്ടുക്കിളി ശേഷിപ്പിച്ചതു വിട്ടിൽ തിന്നു; വിട്ടിൽ ശേഷിപ്പിച്ചതു പച്ചപ്പുഴു തിന്നു.

 

യോവേൽ 1:12

മുന്തിരിവള്ളി വാടി അത്തിവൃക്ഷം ഉണങ്ങി, മാതളം, ഈന്തപ്പന, നാരകം മുതലായി പറമ്പിലെ സകലവൃക്ഷങ്ങളും ഉണങ്ങിപ്പോയിരിക്കുന്നു; ആനന്ദം മനുഷ്യരെ വീട്ടു മാഞ്ഞുപോയല്ലോ.

 

തകർച്ചയുടെ ഈ ചരിത്ര പശ്ചാത്തലം, മാനസാന്തരപ്പെടുവാനുള്ള ദൈവീക ദൂത് അറിയിക്കുവാനായി യോവേൽ ഉപയോഗിച്ചു. ഇത് ദൈവത്തിന്റെ ശിക്ഷ യഹൂദന്മാരുടെ മേൽ വരുന്നതിന്റെ മുന്നറിയിപ്പാണ്, എന്നു അദ്ദേഹം ജനത്തെ പ്രബോധിപ്പിച്ചു.  

 

അതിനാൽ മാനസാന്തരപ്പെടുവാൻ അദ്ദേഹം യഹൂദ ജനത്തിന് ദൂത് നല്കി. അവർ മാനസാന്തരപ്പെട്ടില്ല എങ്കിൽ, വെട്ടുക്കിളികൾ അവരുടെ വിളവുകൾ നശിപ്പിച്ചതുപോലെ, ശത്രുക്കൾ  അവരെ വിഴുങ്ങിക്കളയും.

 

യോവേൽ 1:6

ശക്തിയുള്ളതും സംഖ്യയില്ലാത്തതുമായോരു ജാതി എന്റെ ദേശത്തിന്റെ നേരെ വന്നിരിക്കുന്നു; അതിന്റെ പല്ലു സിംഹത്തിന്റെ പല്ലു; സിംഹിയുടെ അണപ്പല്ലു അതിന്നുണ്ടു.

 

ദൈവത്തിന്റെ ശിക്ഷാവിധിയിൽ നിന്നു രക്ഷപ്പെടുവാനുള്ള മാർഗ്ഗവും അദ്ദേഹത്തിന്റെ ദൂതിൽ ഉണ്ടായിരുന്നു. അത് നമുക്ക് യോവേൽ 2:12 -17 വരെയുള്ള വാക്യങ്ങളിൽ വായിക്കാം.

 

അദ്ദേഹം ഇങ്ങനെ ഉപദേശിച്ചു: ജനം എല്ലാം, പുരോഹിതന്മാർ ഉൾപ്പെടെ മാനസാന്തരപ്പെട്ട്, ഉപവസിക്കുകയും, അനുതപ്പിക്കുകയും ചെയ്യട്ടെ. അവർ അങ്ങനെ ചെയ്താൽ, അവരുടെ ഭൌതീകവും, ആത്മീയവും ആയ അനുഗ്രഹങ്ങൾ ദൈവം മടക്കി കൊടുക്കും.

 

യോവേൽ 2:25

ഞാൻ നിങ്ങളുടെ ഇടയിൽ അയച്ചിരിക്കുന്ന എന്റെ മഹാസൈന്യമായ വെട്ടുക്കിളിയും വിട്ടിലും തുള്ളനും പച്ചപ്പുഴുവും തിന്നുകളഞ്ഞ സംവത്സരങ്ങൾക്കു വേണ്ടി ഞാൻ നിങ്ങൾക്കു പകരം നല്കും.

 

എന്നാൽ അന്ത്യത്തിൽ “യഹോവയുടെ വലുതും ഭയങ്കരവുമായുള്ള ദിവസം” വരും (2:31). യോവേൽ പ്രവചകൻ പറയുന്ന “യഹോവയുടെ വലുതും ഭയങ്കരവുമായുള്ള ദിവസം” യേശുക്രിസ്തുവിന്റെ രണ്ടാമത്തെ വരവിന്റെ ദിവസം ആണ്. യഹോവയുടെ ദിവസം വരുന്നു എന്നതാണ് യോവേലിന്റെ മുഖ്യ ദൂത്.

 

യോവേൽ 2:1

സീയോനിൽ കാഹളം ഊതുവിൻ; എന്റെ വിശുദ്ധപർവ്വതത്തിൽ അയ്യംവിളിപ്പിൻ; യഹോവയുടെ ദിവസം വരുന്നതുകൊണ്ടും അതു അടുത്തിരിക്കുന്നതുകൊണ്ടും ദേശത്തിലെ സകലനിവാസികളും നടുങ്ങിപ്പോകട്ടെ.

 

മൂന്ന് തലത്തിലുള്ള പുനസ്ഥാപനം

 

യോവേൽ പ്രവാചകന്റെ ദൂത് അനുസരിച്ചു, ദൈവം യഹൂദ ജനത്തിന് നല്കുന്ന പുനസ്ഥാപനം മൂന്ന് തലത്തിൽ ആണ് സംഭവിക്കുക.


1.     ദേശത്തെ സൌഖ്യമാക്കും (2:21-27)

 

യോവേൽ 2:24-25

അങ്ങനെ കളപ്പുരകൾ ധാന്യംകൊണ്ടു നിറയും; ചക്കുകൾ വീഞ്ഞും എണ്ണയും കൊണ്ടു കവിയും. ഞാൻ നിങ്ങളുടെ ഇടയിൽ അയച്ചിരിക്കുന്ന എന്റെ മഹാസൈന്യമായ വെട്ടുക്കിളിയും വിട്ടിലും തുള്ളനും പച്ചപ്പുഴുവും തിന്നുകളഞ്ഞ സംവത്സരങ്ങൾക്കു വേണ്ടി ഞാൻ നിങ്ങൾക്കു പകരം നല്കും.


2.   ആത്മീയ പുനസ്ഥാപനം ഉണ്ടാകും.

 

പരിശുദ്ധാത്മാവിന്റെ പകർച്ച ഉണ്ടാകും (2:28-32).

 

യോവേൽ 2:28-32

അതിന്റെ ശേഷമോ, ഞാൻ സകലജഡത്തിന്മേലും എന്റെ ആത്മാവിനെ പകരും, നിങ്ങളുടെ പുത്രന്മാരും പുത്രിമാരും പ്രവചിക്കും; നിങ്ങളുടെ വൃദ്ധന്മാർ സ്വപ്നങ്ങളെ കാണും; നിങ്ങളുടെ യൌവനക്കാർ ദർശനങ്ങളെ ദർശിക്കും. ദാസന്മാരുടെ മേലും ദാസിമാരുടെമേലും കൂടെ ഞാൻ ആ നാളുകളിൽ എന്റെ ആത്മാവിനെ പകരും. ഞാൻ ആകാശത്തിലും ഭൂമിയിലും അത്ഭുതങ്ങളെ കാണിക്കും: രക്തവും തീയും പുകത്തൂണും തന്നേ. യഹോവയുടെ വലുതും ഭയങ്കരവുമായുള്ള ദിവസം വരുംമുമ്പെ സൂര്യൻ ഇരുളായും ചന്ദ്രൻ രക്തമായും മാറിപ്പോകും. എന്നാൽ യഹോവയുടെ നാമം വിളിച്ചപേക്ഷിക്കുന്നവൻ ഏവനും രക്ഷിക്കപെടും; യഹോവ അരുളിച്ചെയ്തതുപോലെ സിയോൻ പർവ്വതത്തിലും യെരൂശലേമിലും ഒരു രക്ഷിതഗണവും ശേഷിച്ചിരിക്കുന്നവരുടെ കൂട്ടത്തിൽ യഹോവ വിളിപ്പാനുള്ളവരും ഉണ്ടാകും.


3.   രാജ്യം എന്ന നിലയിലുള്ള പുനസ്ഥാപനം.

 

അനീതിയുള്ളവരെ ദൈവം ശിക്ഷിക്കും (3:1-21). ചുറ്റുമുള്ള സകലജാതികളെയും ന്യായം വിധിക്കും (3:12). അവന്റെ (ദൈവത്തിന്റെ) വിശുദ്ധപർവ്വതമായ സീയോനിൽ വസിക്കുന്നവനായി, അവരുടെ ദൈവമായ യഹോവ എന്നു യഹൂദ ജനം അറിയും. (3:17).

 

യോവേൽ 3:20-21

യെഹൂദെക്കോ സദാകാലത്തേക്കും യെരൂശലേമിന്നു തലമുറതലമുറയോളവും നിവാസികളുണ്ടാകും. ഞാൻ പോക്കീട്ടില്ലാത്ത അവരുടെ രക്തപാതകം ഞാൻ പോക്കും; യഹോവ സീയോനിൽ വസിച്ചുകൊണ്ടിരിക്കും.

 

യോവേൽ 3:17

അങ്ങനെ ഞാൻ എന്റെ വിശുദ്ധപർവ്വതമായ സീയോനിൽ വസിക്കുന്നവനായി നിങ്ങളുടെ ദൈവമായ യഹോവ എന്നു നിങ്ങൾ അറിയും. യെരൂശലേം വിശുദ്ധമായിരിക്കും; അന്യജാതിക്കാർ ഇനി അതിൽകൂടി കടക്കയുമില്ല.

 

എന്നാൽ, അദ്ദേഹത്തിന്റെ പ്രവചനത്തിന് യഹൂദ ജനം വേണ്ടത്ര ഗൌരവം നല്കിയില്ല. അതിനാൽ ബി. സി. 605 മുതൽ 587 വരെയുള്ള കാലത്ത്, ബാബേൽ സാമ്രാജ്യം യെഹൂദയെ ആക്രമിക്കുകയും യഹൂദന്മാരെ പിടിച്ചുകൊണ്ടു പോകുകയും ചെയ്തു. അവരുടെ പ്രവാസ ജീവിതം, 70 വർഷങ്ങൾക്ക് ശേഷം, ബി. സി. 537/538 ൽ അവസാനിച്ചു എന്നു കരുതുന്നു.

 

ആത്മീയ പുനസ്ഥാപനം

 

ആത്മീയ പുനസ്ഥാപനത്തെക്കുറിച്ച് അദ്ദേഹം പ്രവചിക്കുന്നത് 2:28-32 വരെയുള്ള വാക്യങ്ങളിൽ ആണ്. അത് സകല ജനത്തിന്റെയും മേൽ ഉണ്ടാകുവാനിരിക്കുന്ന പരിശുദ്ധാവിന്റെ പകർച്ച ആണ്. ഇതാണ് പെന്തക്കോസ്ത് നാളിൽ നിവർത്തിക്കപ്പെട്ടത് എന്നാണ് പത്രൊസ് പറഞ്ഞത്.

 

യോവേൽ 2:28-29

അതിന്റെ ശേഷമോ, ഞാൻ സകലജഡത്തിന്മേലും എന്റെ ആത്മാവിനെ പകരും, നിങ്ങളുടെ പുത്രന്മാരും പുത്രിമാരും പ്രവചിക്കും; നിങ്ങളുടെ വൃദ്ധന്മാർ സ്വപ്നങ്ങളെ കാണും; നിങ്ങളുടെ യൌവനക്കാർ ദർശനങ്ങളെ ദർശിക്കും. ദാസന്മാരുടെ മേലും ദാസിമാരുടെമേലും കൂടെ ഞാൻ ആ നാളുകളിൽ എന്റെ ആത്മാവിനെ പകരും.

 

യോവേൽ ഈ ദൂത് ആരംഭിക്കുന്നത്, “അതിന്റെ ശേഷമോ” എന്നു പറഞ്ഞുകൊണ്ടാണ്. അതിന് മുമ്പ് പറയുന്ന യഹൂദന്മാരുടെ ഭൌതീക നന്മകളുടെ പുനസ്ഥാപനത്തിന് ശേഷമാണ് ആത്മീയ പുനസ്ഥാപനം നടക്കുന്നത്. ഭൌതീക നന്മകളുടെ പുനസ്ഥാപനം ദേശത്തിന്റെ സൌഖ്യം ആണ്.

 

യഹൂദ ജനം പ്രവാസത്തിൽ നിന്നും തിരികെ വരും, ഒരു ദേശമായി തീരും. അവരെ ദൈവം ഭൌതീകമായി അനുഗ്രഹിക്കും. അതിനുശേഷം 2:28-29 വരെയുള്ള ദൂത് നിവർത്തിക്കപ്പെടും.

 

പത്രോസിന്റെ പ്രസംഗം

 

യെരൂശലേമിലെ ഒരു വീടിന്റെ മുകളിലത്തെ മുറിയിൽ കൂടിയിരുന്ന യേശുക്രിസ്തുവിന്റെ ശിഷ്യന്മാർ എല്ലാവരും പരിശുദ്ധാത്മാവു നിറഞ്ഞവരായി ആത്മാവു അവർക്കു ഉച്ചരിപ്പാൻ നല്കിയതുപോലെ അന്യഭാഷകളിൽ സംസാരിച്ചു. ഇത് കേട്ട ചിലർ, “നമ്മുടെ ഭാഷകളിൽ അവർ ദൈവത്തിന്റെ വൻകാര്യങ്ങളെ പ്രസ്താവിക്കുന്നതു കേൾക്കുന്നുവല്ലോ എന്നു പറഞ്ഞു.” (അപ്പൊസ്തല പ്രവൃത്തികൾ 2:11). എന്നാൽ ചിലർക്ക് ശിഷ്യന്മാർ എന്ത് പറഞ്ഞു എന്നു മനസ്സിലായില്ല. അതിനാൽ, “ഇവർ പുതു വീഞ്ഞു കുടിച്ചിരിക്കുന്നു എന്നു മറ്റു ചിലർ പരിഹസിച്ചു പറഞ്ഞു.” (2:13). അപ്പോൾ ഈ ആശയക്കുഴപ്പം നീക്കുവാനായി, അവർ “കാണുകയും കേൾക്കുകയും ചെയ്യുന്നത്” എന്താണ് എന്നു വിശദീകരിക്കുവാനായി (2:33) “പത്രൊസ് പതിനൊന്നുപേരോടുകൂടെ നിന്നുകൊണ്ടു ഉറക്കെ അവരോടു പറഞ്ഞതു:” (2:14).

 

പത്രോസിന്റെ പ്രസംഗം അന്യഭാഷയിൽ ആയിരുന്നില്ല. അവർ അന്യഭാഷയിൽ സംസാരിച്ചത് പരിശുദ്ധാത്മ പകർച്ചയുടെ അടയാളം ആയിരുന്നു. അവർ സംസാരിച്ചത് “ദൈവത്തിന്റെ വൻകാര്യങ്ങൾ” ആയിരുന്നു. അന്യഭാഷകളിൽ സംസാരിച്ചത് പൊതുവായ ഒരു സന്ദേശം ആയിരുന്നില്ല. 

 

പത്രൊസ് പ്രസംഗിച്ചത് അവിടെ കൂടിയിരുന്ന എല്ലാ ജനങ്ങൾക്കും ഒരുപോലെ മനസ്സിലാകുന്ന ഏതെങ്കിലും ഭാഷയിൽ ആയിരുന്നിരിക്കേണം. അദ്ദേഹം ഏത് ഭാഷയിൽ ആണ് സംസാരിച്ചത് എന്നു ഇവിടെ എടുത്തു പറയുന്നില്ല. അക്കാലത്തെ പൊതുവായ ഭാഷ ഗ്രീക്ക് ആയിരുന്നതിനാൽ, പത്രൊസ് ഗ്രീക്കിൽ ആയിരിക്കേണം പ്രസംഗിച്ചത് എന്നു കരുതുന്നു.

അപ്പോസ്തല പ്രവൃത്തികള്‍ 2:22-36 വരെയുള്ള വാക്യങ്ങൾ പത്രോസിന്റെ പെന്തെക്കോസ്ത് നാളിലെ ഒന്നാമത്തെ പ്രസംഗമാണ്. അദ്ദേഹത്തിന്റെ ആദ്യത്തെ വാചകം, അവരെ പരിഹസിച്ചവർക്കുള്ള മറുപടി ആയിരുന്നു. “നിങ്ങൾ ഊഹിക്കുന്നതുപോലെ ഇവർ ലഹരി പിടിച്ചവരല്ല; പകൽ മൂന്നാംമണിനേരമേ ആയിട്ടുള്ളുവല്ലോ. (2:15). ഈ ഒരു വാചകത്തോടെ, പരിഹാസികളോട് സംസാരിക്കുന്നത് അദ്ദേഹം അവസാനിപ്പിച്ചു. എന്നാൽ ശിഷ്യന്മാർ “ദൈവത്തിന്റെ വൻകാര്യങ്ങളെ പ്രസ്താവിക്കുന്നു” എന്നു തിരിച്ചറിഞ്ഞവരോട് അദ്ദേഹം ഈ സംഭവത്തിന്റെ ആത്മീയ മർമ്മം സുദീർഘമായി സംസാരിച്ചു. നിത്യജീവന്നായി നിയമിക്കപ്പെടാത്തവരെ പരിശുദ്ധാത്മാവ് അവരുടെ പരിഹാസത്തിൽ ഉപേക്ഷിച്ചു. നിത്യജീവന്നായി നിയമിക്കപ്പെട്ടവരോട് ദൈവരാജ്യത്തിന്റെ മർമ്മങ്ങൾ പരിശുദ്ധാത്മാവ് വിശദീകരിച്ചുകൊടുത്തു. യോവേൽ 2:32 ൽ പറയുന്നതുപോലെ, “സിയോൻ പർവ്വതത്തിലും യെരൂശലേമിലും ഒരു രക്ഷിതഗണവും ശേഷിച്ചിരിക്കുന്നവരുടെ കൂട്ടത്തിൽ യഹോവ വിളിപ്പാനുള്ളവരും ഉണ്ടാകും.”

 

അപ്പൊസ്തല പ്രവൃത്തികൾ 13:48

ജാതികൾ ഇതു കേട്ടു സന്തോഷിച്ചു ദൈവവചനത്തെ മഹത്വപ്പെടുത്തി, നിത്യജീവന്നായി നിയമിക്കപ്പെട്ടവർ എല്ലാവരും വിശ്വസിച്ചു.

 

പരിഹാസികൾക്കുള്ള മറുപടി ഒരു വാചകത്തിൽ പറഞ്ഞതിന്നു ശേഷം പത്രൊസ് പ്രസംഗം തുടരുന്നു. യാതൊരു മുഖവുരയും കൂടാതെ അദ്ദേഹം യോവേൽ പ്രവാചകന്റെ പ്രവചനത്തിലേക്ക് തിരിയുന്നു. പത്രൊസ് പറഞ്ഞു: “ഇതു യോവേൽ പ്രവാചകൻ മുഖാന്തരം അരുളിച്ചെയ്തതത്രേ; അതെന്തെന്നാൽ:” (2:16). ഇനിയുമുള്ളത്, യോവേൽ പ്രവാചകൻ മുഖാന്തിരം ദൈവം എന്ത് അരുളിച്ചെയ്തു, അത് എങ്ങനെ ഇപ്പോൾ നടന്ന സംഭത്തിൽ നിവർത്തിക്കപ്പെട്ടു എന്നതിന്റെ നാൾവഴിയുടെ വിശദീകരണം ആണ്.

 

യോവേല്‍ പ്രവചനം മശീഹ യുഗത്തില്‍ നിറവേറ്റപ്പെടും എന്നായിരുന്നു യഹൂദന്മാരുടെ വിശ്വസം. അന്ന് എല്ലാ യിസ്രയേല്യരും പരിശുദ്ധാത്മ നിറവില്‍ ആകും. എല്ലാവരും പ്രവാചകന്മാരും ദര്‍ശകന്‍മാരും ആകും. യിസ്രായേല്‍ പ്രവചന ആത്മാവിനാല്‍ നിറയും. അത് പ്രവാചകന്മാരുടെ രാജ്യമായി മാറും. ഇതായിരുന്നു യഹൂദന്മാരുടെ വ്യാഖ്യാനം.

 

യോവേൽ പ്രവചനം പെന്തെക്കൊസ്ത് നാളിലൊ, പരിശുദ്ധാത്മാവിന്റെ ശക്തമായ പകർച്ച ഉണ്ടാകുന്ന ഏതെങ്കിലും ദിവസമോ നിവർത്തിക്കപ്പെടും എന്നു യേശുക്രിസ്തു നേരിട്ട് പറഞ്ഞതായി സുവിശേഷങ്ങളിൽ രേഖപ്പെടുത്തിയിട്ടില്ല. എന്നാൽ യേശുക്രിസ്തുവിന് യോവേൽ പ്രവചനത്തെക്കുറിച്ച് അറിവുണ്ടായിരുന്നു കാണും. എങ്ങനെയാണ് പത്രൊസ് പൊടുന്നനവേ, യോവേൽ പ്രവാചകന്റെ ദൂതിലേക്ക് വന്നത് എന്നു നമുക്ക് അറിഞ്ഞുകൂടാ. പരിശുദ്ധാത്മാവ് അവരുടെ മേൽ വന്നപ്പോൾ, അത് യോവേൽ പ്രവചന നിവർത്തിയാണ് എന്ന വെളിപ്പാട് പത്രോസിന് ലഭിച്ചു എന്നു മനസ്സിലാക്കാം.

 

മശീഹ യുഗത്തിൽ നിവർത്തിക്കപ്പെടും എന്നു യഹൂദന്മാർ വിശ്വസിച്ചിരുന്ന യോവേലിന്റെ പ്രവചനം, പെന്തെക്കൊസ്ത് നാളിൽ, ശിഷ്യന്മാരുടെ ഇടയിൽ നിവർത്തിക്കപ്പെട്ടിരിക്കുന്നു എന്നാണ് പത്രൊസ് പറഞ്ഞത്. മാത്രവുമല്ല, യോവേൽ പ്രവചകൻ മുഖാന്തരം ദൈവം അരുളിച്ചെയ്ത വാഗ്ദത്തം, “നിങ്ങൾക്കും നിങ്ങളുടെ മക്കൾക്കും നമ്മുടെ ദൈവമായ കർത്താവു വിളിച്ചു വരുത്തുന്ന ദൂരസ്ഥന്മാരായ ഏവർക്കും” ലഭിക്കും. ഇത് തന്നെയാണ് യോവേൽ പ്രവാചകനും പറഞ്ഞത്.


യോവേൽ 2:32

എന്നാൽ യഹോവയുടെ നാമം വിളിച്ചപേക്ഷിക്കുന്നവൻ ഏവനും രക്ഷിക്കപെടും; യഹോവ അരുളിച്ചെയ്തതുപോലെ സിയോൻ പർവ്വതത്തിലും യെരൂശലേമിലും ഒരു രക്ഷിതഗണവും ശേഷിച്ചിരിക്കുന്നവരുടെ കൂട്ടത്തിൽ യഹോവ വിളിപ്പാനുള്ളവരും ഉണ്ടാകും.

 

അപ്പൊസ്തല പ്രവൃത്തികൾ 2:38-39

പത്രൊസ് അവരോടു: നിങ്ങൾ മാനസാന്തരപ്പെട്ടു നിങ്ങളുടെ പാപങ്ങളുടെ മോചനത്തിന്നായി ഓരോരുത്തൻ യേശുക്രിസ്തുവിന്റെ നാമത്തിൽ സ്നാനം ഏല്പിൻ; എന്നാൽ പരിശുദ്ധാത്മാവു എന്ന ദാനം ലഭിക്കും. വാഗ്ദത്തം നിങ്ങൾക്കും നിങ്ങളുടെ മക്കൾക്കും നമ്മുടെ ദൈവമായ കർത്താവു വിളിച്ചു വരുത്തുന്ന ദൂരസ്ഥന്മാരായ ഏവർക്കും ഉള്ളതല്ലോ എന്നു പറഞ്ഞു.

 

അതായത്, രണ്ട് കൂട്ടം ജനങ്ങൾക്ക് പരിശുദ്ധാവിന്റെ പകർച്ച എന്ന വാഗ്ദത്തം ലഭിക്കും.

 

ഒന്ന്: മാനസാന്തരപ്പെട്ടു പാപങ്ങളുടെ മോചനത്തിന്നായി യേശുക്രിസ്തുവിന്റെ നാമത്തിൽ സ്നാനം ഏൽക്കുന്ന യഹൂദ ജനത്തിന്. സിയോൻ പർവ്വതത്തിലും യെരൂശലേമിലും ശേഷിക്കുന്ന രക്ഷിതഗണത്തിന് വാഗ്ദത്തം ലഭിക്കും.

 

രണ്ട്: നമ്മുടെ ദൈവമായ കർത്താവു വിളിച്ചു വരുത്തുന്ന ദൂരസ്ഥന്മാരായ ജാതീയരായ ഏവർക്കും, പരിശുദ്ധാത്മാവ് എന്ന വാഗ്ദത്തം ലഭിക്കും.

 

യോവേൽ പ്രവാചകൻ മുഖാന്തരം ഉണ്ടായ അരുളപ്പാടു പെന്തെക്കോസ്ത് ദിവസം നിവര്‍ത്തിക്കപ്പെട്ടിരിക്കുന്നു. അതിനാൽ, മശീഹ യുഗം മാര്‍മ്മികമായി ആരംഭിച്ചു. യേശു പ്രസംഗിച്ചതുപോലെ ദൈവരാജ്യം വന്നിരിക്കുന്നു. ക്രിസ്തീയ വിശ്വാസികളുടെ സമൂഹം, പ്രവാചകന്‍മാരുടേയും ദര്‍ശകന്‍മാരുടെയും ദൈവരാജ്യമായി തീര്‍ന്നിരിക്കുന്നു. ഇതിൽ യഹൂദനും, ജാതീയരും ഉണ്ട്. അവർ എല്ലാവരും ദൈവരാജ്യത്തിലേക്ക് സ്വീകരിക്കപ്പെട്ടിരിക്കുന്നു എന്നതിന്റെ അടയാളം, പരിശുദ്ധാത്മാവിന്റെ പകർച്ചയാണ്. ഇതാണ് പത്രൊസ് പ്രസംഗിച്ചത്.

 

പരിശുദ്ധാത്മ പകർച്ച ജാതീയരുടെയും രക്ഷയുടെ അടയാളമാണ് എന്നു പത്രൊസ് കൊർന്നേല്യൊസിന്റെ ഭവനത്തിൽ വച്ചും പറയുന്നുണ്ട്.

 

അപ്പൊസ്തല പ്രവൃത്തികൾ 10:46-47

പത്രൊസിനോടുകൂടെ വന്ന പരിച്ഛേദനക്കാരായ വിശ്വാസികൾ, പരിശുദ്ധാത്മാവു എന്ന ദാനം ജാതികളുടെ മേലും പകർന്നതു കണ്ടു വിസ്മയിച്ചു. നമ്മെപ്പോലെ പരിശുദ്ധാത്മാവു ലഭിച്ച ഇവരെ സ്നാനം കഴിപ്പിച്ചു കൂടാതവണ്ണം വെള്ളം വിലക്കുവാൻ ആർക്കു കഴിയും എന്നു പറഞ്ഞു.

 

അപ്പൊസ്തല പ്രവൃത്തികൾ 2 ൽ, പത്രോസിന്റെ ഒന്നാമത്തെ പ്രസംഗം തുടരുകയാണ്. യോവേല്‍ പ്രവാചകന്റെ വാക്കുകള്‍ നിവര്‍ത്തിക്കപ്പെട്ടതിന്റെ നാള്‍വഴി എന്താണ് എന്നു പത്രൊസ് തുടര്‍ന്നു വിശദീകരിക്കുന്നു. യോവേൽ പ്രവചനം ഉദ്ധരിച്ച് പറഞ്ഞതിന്നു ശേഷം പത്രൊസ് അതിന്റെ വ്യാഖ്യാനത്തിലേക്ക് കടന്നു (2:16-36).

 

അപ്പോസ്തലന്മാരുടെ പ്രവൃത്തികള്‍ 2:22-23

യിസ്രായേൽ പുരുഷന്മാരേ, ഈ വചനം കേട്ടുകൊൾവിൻ. നിങ്ങൾ തന്നേ അറിയുംപോലെ ദൈവം അവനെക്കൊണ്ടു നിങ്ങളുടെ നടുവിൽ ചെയ്യിച്ച ശക്തികളും അത്ഭുതങ്ങളും അടയാളങ്ങളും കൊണ്ടു ദൈവം നിങ്ങൾക്കു കാണിച്ചുതന്ന പുരുഷനായി നസറായനായ യേശുവിനെ ദൈവം തന്റെ സ്ഥിരനിർണ്ണയത്താലും മുന്നറിവിനാലും ഏല്പിച്ചിട്ടു, നിങ്ങൾ അവനെ അധർമ്മികളുടെ കയ്യാൽ തറെപ്പിച്ചു കൊന്നു;

 

അപ്പോസ്തലന്മാരുടെ പ്രവൃത്തികള്‍ 2:32-33

ഈ യേശുവിനെ ദൈവം ഉയിർത്തെഴുന്നേല്പിച്ചു; അതിന്നു ഞങ്ങൾ എല്ലാവരും സാക്ഷികൾ ആകുന്നു. അവൻ ദൈവത്തിന്റെ വല ഭാഗത്തേക്കു ആരോഹണം ചെയ്തു പരിശുദ്ധാത്മാവു എന്ന വാഗ്ദത്തം പിതാവിനോടു വാങ്ങി, നിങ്ങൾ ഈ കാണുകയും കേൾക്കുകയും ചെയ്യുന്നത് പകർന്നുതന്നു,

 

പത്രൊസ് പറഞ്ഞതിതൊക്കെയാണ്:


1.       യേശു ക്രിസ്തുവിനെ നിങ്ങളുടെ നടുവിൽ ചെയ്ത അത്ഭുതങ്ങളും അടയാളങ്ങളും കൊണ്ടു, ദൈവം അവനെ മശീഹ ആയി നിങ്ങൾക്കു കാണിച്ചു തന്നു (2:22).

 

2.     നസറായനായ യേശുവിനെ ദൈവം തന്റെ സ്ഥിരനിർണ്ണയത്താലും മുന്നറിവിനാലും, നിങ്ങളുടെ കൈയിൽ, ക്രൂശിക്കപ്പെടുവാനായി ഏല്‍പ്പിച്ചു. അതുകൊണ്ടു നിങ്ങൾ യേശുവിനെ അധർമ്മികളുടെ കൈയാൽ തറപ്പിച്ചു കൊന്നു. (2:23).


3.     എന്നാൽ ദൈവം മരണ പാശങ്ങളെ അഴിച്ചു, അവനെ ഉയിർപ്പിച്ചു. മരണം അവനെ പിടിച്ചു വെക്കുന്നതു അസാദ്ധ്യമായിരുന്നു (2:24).


4.     ദാവീദ് രാജാവ് വരുവാനിരുന്ന മശീഹയെക്കുറിച്ച് ഇങ്ങനെ പ്രവചിച്ചിട്ടുണ്ട്:

 

അപ്പോസ്തലന്മാരുടെ പ്രവൃത്തികള്‍ 2:27

നീ എന്റെ പ്രാണനെ പാതാളത്തിൽ വിടുകയില്ല; നിന്റെ പരിശുദ്ധനെ ദ്രവത്വം കാണ്മാൻ സമ്മതിക്കയുമില്ല

 

ദാവീദ് മരിച്ചു, അടക്കപ്പെട്ടു. അവന്റെ കല്ലറ ഇന്നും അവരുടെ ഇടയിൽ ഉണ്ട്. അതിനാൽ ഈ പ്രവചനം അദ്ദേഹത്തെക്കുറിച്ച് അല്ല. ദാവീദ് ഒരു പ്രവാചകൻ ആയിരുന്നു. അവന്റെ സന്തതിയെ, അവന്റെ സിംഹാസനത്തിൽ എന്നേക്കും സ്ഥിരമായി ഇരുത്തും എന്ന ദൈവീക വാഗ്ദത്തം അവന് അറിയാമായിരുന്നു.

 

2 ശമുവേൽ 7:16

നിന്റെ ഗൃഹവും നിന്റെ രാജത്വവും എന്റെ മുമ്പാകെ എന്നേക്കും സ്ഥിരമായിരിക്കും; നിന്റെ സിംഹാസനവും എന്നേക്കും ഉറെച്ചിരിക്കും.

 

അതിനാൽ ദാവീദ്, യേശുക്രിസ്തുവിന്റെ പുനരുത്ഥാനം മുൻകൂട്ടി കണ്ടു “നീ എന്റെ പ്രാണനെ പാതാളത്തിൽ വിടുകയില്ല; നിന്റെ പരിശുദ്ധനെ ദ്രവത്വം കാണ്മാൻ സമ്മതിക്കയുമില്ല” എന്നു പ്രസ്താവിച്ചു. ഇതിന്റെ നിവർത്തിയായി യേശുക്രിസ്തുവിനെ ദൈവം ഉയിർത്തെഴുന്നേല്പിച്ചു:


5.     യേശുക്രിസ്തു മരണത്തെ ജയിച്ചു, ഉയിർത്തെഴുന്നേറ്റു എന്നതിന് “ഞങ്ങൾ എല്ലാവരും സാക്ഷികൾ ആകുന്നു.” (2:32).


6.     ഉയിർത്തെഴുന്നേറ്റവനായ യേശുക്രിസ്തു ദൈവത്തിന്റെ വലത്തു ഭാഗത്തേക്കു ആരോഹണം ചെയ്തു. യോവേൽ പ്രവചകൻ മുഖാന്തിരം അരുളിച്ചെയ്ത പരിശുദ്ധാത്മാവു എന്ന വാഗ്ദത്തം പിതാവായ ദൈവത്തോട് വാങ്ങി, നമുക്ക് പകർന്നു തന്നു.


പത്രൊസിന്‍റെ ഒന്നാമത്തെ പ്രസംഗം അവസാനിക്കുന്നത് യേശു മശീഹയാണ് എന്ന് പറഞ്ഞുകൊണ്ടാണ്.

 

അപ്പോസ്തല പ്രവൃത്തികള്‍ 2:36 

ആകയാൽ നിങ്ങൾ ക്രൂശിച്ച ഈ യേശുവിനെ തന്നേ ദൈവം കർത്താവും ക്രിസ്തുവുമാക്കിവെച്ചു (മശീഹ) എന്നു യിസ്രായേൽഗൃഹം ഒക്കെയും നിശ്ചയമായി അറിഞ്ഞുകൊള്ളട്ടെ.

 

പത്രോസിന്റെ പ്രസംഗത്തിന്റെ സംക്ഷിപ്തം ഇതാണ്:

 

പെന്തെക്കോസ്ത് നാളിൽ ശിഷ്യന്മാരുടെ മേൽ പരിശുദ്ധാത്മാവ് പകർന്നത് യോവേൽ പ്രവചന നിവർത്തിയാണ്. മശീഹ യുഗത്തിൽ സകല ജഡത്തിന്മേലും പരിശുദ്ധാവിനെ പകരും എന്നു അദ്ദേഹം പ്രവചിച്ചിട്ടുണ്ട്. ദാവീദ് രാജാവിനോടു അവന്റെ സിംഹാസനത്തിൽ എന്നന്നേക്കുമായി ഒരു രാജാവ് ഉണ്ടാകും എന്ന വാഗ്ദത്തം ദൈവം നല്കിയിട്ടുണ്ട്. ഈ രാജാവാണ് മശീഹ. യേശുക്രിസ്തു നിങ്ങളുടെ നടുവിൽ ചെയ്ത ശക്തികളും അത്ഭുതങ്ങളും അടയാളങ്ങളും കൊണ്ടു അവനെ മശീഹ എന്നു കാണിച്ചു തന്നു. നിങ്ങൾ അവനെ അധർമ്മികളുടെ കയ്യാൽ തറെപ്പിച്ചു കൊന്നു. എന്നാൽ, “നീ എന്റെ പ്രാണനെ പാതാളത്തിൽ വിടുകയില്ല; നിന്റെ പരിശുദ്ധനെ ദ്രവത്വം കാണ്മാൻ സമ്മതിക്കയുമില്ല” എന്ന ദാവീദിന്റെ പ്രവചനം നിവർത്തിയാകുവാൻ തക്കവണ്ണം, യേശുക്രിസ്തുവിനെ ദൈവം മരണത്തിൽ നിന്നും ഉയിർപ്പിച്ചു. യേശുക്രിസ്തു, സ്വർഗ്ഗാരോഹണം ചെയ്തു, യോവേൽ പ്രവാചകനിലൂടെ വാഗ്ദത്തം ചെയ്ത പരിശുദ്ധാത്മാവിനെ പിതാവിനോടു വാങ്ങി, നമ്മൾക്ക് പകർന്നു തന്നു. ഇതെല്ലാം നിങ്ങൾ ക്രൂശിച്ച യേശു തന്നേ കർത്താവും ക്രിസ്തുവുമാണ് (മശീഹ) എന്നതിന്റെ നിശ്ചയമാണ്.

 

ഈ പ്രസംഗത്തിൽ നിന്നും ജനം മൂന്ന് കാര്യങ്ങൾ മനസ്സിലാക്കി.

 

ഒന്ന്: പരിശുദ്ധാത്മാവിന്റെ പകർച്ച യോവേൽ പ്രവാചകന്റെ ദൂതിന്റെ നിവർത്തിയാണ്.

 

രണ്ട്: പരിശുദ്ധാത്മാവിന്റെ പകർച്ച, മശീഹ യുഗം വന്നിരിക്കുന്നു എന്നതിന്റെ തെളിവാണ്.

 

മൂന്ന്: യേശുക്രിസ്തു യഹൂദന്മാർ കാത്തിരിക്കുന്ന മശീഹ ആണ്.

 

ഞങ്ങൾ എന്തു ചെയ്യേണ്ടു

 

പത്രോസിന്റെ പ്രസംഗം കേട്ട് ആത്മീയ മർമ്മങ്ങൾ ഗ്രഹിച്ചവർ, യോവേലിന്റെ പ്രവചന നിവർത്തി അവരുടെ ജീവിതത്തില്‍ ഉണ്ടാകുവാൻ എന്തു ചെയ്യേണം എന്ന് ചോദിച്ചു. ശിഷ്യന്മാർ പരിശുദ്ധാത്മാവിൽ നിറഞ്ഞു അന്യഭാഷകളിൽ സംസാരിച്ചപ്പോൾ, “അവർ ദൈവത്തിന്റെ വൻകാര്യങ്ങളെ പ്രസ്താവിക്കുന്നതു” കേട്ട ജനമാണ് ഇങ്ങനെ ചോദിച്ചത് (2:11). ഇവരെക്കുറിച്ചാണ് യോവേൽ 2:32 ൽ പറഞ്ഞിരിക്കുന്നത്: “സിയോൻ പർവ്വതത്തിലും യെരൂശലേമിലും ഒരു രക്ഷിതഗണവും ശേഷിച്ചിരിക്കുന്നവരുടെ കൂട്ടത്തിൽ യഹോവ വിളിപ്പാനുള്ളവരും ഉണ്ടാകും.” ഈ രക്ഷിതഗണം, യോവേല്‍ പ്രവചിച്ച പരിശുദ്ധാത്മ സ്നാനം പ്രാപിക്കുവാന്‍ എന്ത് ചെയ്യേണം എന്നു അപ്പൊസ്തലന്മാരോട് ചോദിച്ചു. അതിനുള്ള പത്രൊസിന്റെ മറുപടി, അന്ന് അദ്ദേഹം പറയുന്ന രണ്ടാമത്തെ പ്രസംഗം ആണ്. അത് ചുരുക്കമായി മാത്രമേ രേഖപ്പെടുത്തിയിട്ടുള്ളൂ. അത് ഇങ്ങനെയായിരുന്നു:

 

 

അപ്പോസ്തലന്മാരുടെ പ്രവൃത്തികള്‍ 2:37–40

ഇതു കേട്ടിട്ടു അവർ ഹൃദയത്തിൽ കുത്തുകൊണ്ടു പത്രൊസിനോടും ശേഷം അപ്പൊസ്തലന്മാരോടും: സഹോദരന്മാരായ പുരുഷന്മാരേ, ഞങ്ങൾ എന്തു ചെയ്യേണ്ടു എന്നു ചോദിച്ചു. പത്രൊസ് അവരോടു: നിങ്ങൾ മാനസാന്തരപ്പെട്ടു നിങ്ങളുടെ പാപങ്ങളുടെ മോചനത്തിന്നായി ഓരോരുത്തൻ യേശുക്രിസ്തുവിന്റെ നാമത്തിൽ സ്നാനം ഏല്പിൻ; എന്നാൽ പരിശുദ്ധാത്മാവു എന്ന ദാനം ലഭിക്കും. വാഗ്ദത്തം നിങ്ങൾക്കും നിങ്ങളുടെ മക്കൾക്കും നമ്മുടെ ദൈവമായ കർത്താവു വിളിച്ചു വരുത്തുന്ന ദൂരസ്ഥന്മാരായ ഏവർക്കും ഉള്ളതല്ലോ എന്നു പറഞ്ഞു. മറ്റു പല വാക്കുകളാലും അവൻ സാക്ഷ്യംപറഞ്ഞു അവരെ പ്രബോധിപ്പിച്ചു; ഈ വക്രതയുള്ള തലമുറയിൽനിന്നു രക്ഷിക്കപ്പെടുവിൻ എന്നു പറഞ്ഞു.

 

“മറ്റു പല വാക്കുകളാലും അവൻ സാക്ഷ്യം പറഞ്ഞു അവരെ പ്രബോധിപ്പിച്ചു;” അതായത് പത്രോസിന്റെ രണ്ടാമത്തെ പ്രസംഗത്തിന്റെ പൂർണ്ണ രൂപം ഇവിടെ രേഖപ്പെടുത്തിയിട്ടില്ല. അതിന്റെ സാരം, “ഈ വക്രതയുള്ള തലമുറയിൽനിന്നു രക്ഷിക്കപ്പെടുവിൻ” എന്നതായിരുന്നു.   

 

പത്രൊസ് ഇവിടെ ഉപദേശിക്കുന്നതാണ് യോവേല്‍ പ്രവാചകനിലൂടെ ദൈവം നല്കിയ അരുളപ്പാടുകള്‍ നിവര്‍ത്തിയാകുവാനുള്ള ദൈവീക പദ്ധതി. ഈ ദൈവീക പദ്ധതിയാണ് ആത്മസ്നാനത്തിലൂടെ നിവര്‍ത്തിയായത്. ഈ പദ്ധതി പത്രൊസ് വിവരിക്കുന്നത് ഇങ്ങനെയാണ്:


1.     മാനസാന്തരപ്പെടേണം

2.   യേശുക്രിസ്തുവിൽ വിശ്വസിച്ചു, അവന്റെ നാമത്തിൽ സ്നാനപ്പെടേണം

3.   പരിശുദ്ധാത്മാവിന്റെ പകർച്ച എന്ന വാഗ്ദത്തം പ്രാപിക്കേണം.

4.   വാഗ്ദത്തം നിങ്ങൾക്കും നിങ്ങളുടെ മക്കൾക്കും നമ്മുടെ ദൈവമായ കർത്താവു വിളിച്ചു വരുത്തുന്ന ദൂരസ്ഥന്മാരായ ഏവർക്കും ഉള്ളതാണ്.

5.   അങ്ങനെ വക്രതയുള്ള തലമുറയിൽനിന്നു രക്ഷിക്കപ്പെടേണം.   

 

അപ്പൊസ്തല പ്രവൃത്തികൾ 2:41-47 വരെയുള്ള വാക്യങ്ങൾ, പെന്തെക്കോസ്ത് നാളിലെ പത്രോസിന്റെ രണ്ടാമത്തെ പ്രസംഗത്തിന്റെ തുടർച്ചയായി നടന്ന കാര്യങ്ങൾ ആണ്.

 

അപ്പൊസ്തല പ്രവൃത്തികൾ 2:41-47 

അവന്റെ വാക്കു കൈക്കൊണ്ടവർ സ്നാനം ഏറ്റു; അന്നു മുവായിരത്തോളം പേർ അവരോടു ചേർന്നു. അവർ അപ്പൊസ്തലന്മാരുടെ ഉപദേശം കേട്ടും കൂട്ടായ്മ ആചരിച്ചും അപ്പം നുറക്കിയും പ്രാർത്ഥന കഴിച്ചും പോന്നു. എല്ലാവർക്കും ഭയമായി; അപ്പൊസ്തലന്മാരാൽ ഏറിയ അത്ഭുതങ്ങളും അടയാളങ്ങളും നടന്നു. വിശ്വസിച്ചവർ എല്ലാവരും ഒരുമിച്ചിരുന്നു സകലവും പൊതുവക എന്നു എണ്ണുകയും ജന്മഭൂമികളും വസ്തുക്കളും വിറ്റു അവനവന്നു ആവശ്യം ഉള്ളതുപോലെ എല്ലാവർക്കും പങ്കിടുകയും, ഒരുമനപ്പെട്ടു ദിനംപ്രതി ദൈവാലയത്തിൽ കൂടിവരികയും വീട്ടിൽ അപ്പം നുറുക്കിക്കൊണ്ടു ഉല്ലാസവും ഹൃദയപരമാർത്ഥതയും പൂണ്ടു ഭക്ഷണം കഴിക്കയും ദൈവത്തെ സ്തുതിക്കയും സകല ജനത്തിന്റെയും കൃപ അനുഭവിക്കയും ചെയ്തു. കർത്താവു രക്ഷിക്കപ്പെടുന്നവരെ ദിനംപ്രതി സഭയോടു ചേർത്തുകൊണ്ടിരുന്നു.

 

പത്രോസിന്റെ വാക്ക് സ്വീകരിച്ചവർ, യേശു മശീഹ എന്നു വിശ്വസിച്ചു, അവർ സ്നാനപ്പെട്ടു, മുവായിരത്തോളം പേർ അപ്പൊസ്തലന്മാരോട് കൂടെ ചേർന്നു. അവർ അപ്പൊസ്തലന്മാരുടെ ഉപദേശം കേട്ടും കൂട്ടായ്മ ആചരിച്ചും അപ്പം നുറക്കിയും പ്രാർത്ഥന കഴിച്ചും പോന്നു. (2:42).

 

പെന്തെക്കോസ്ത് നാളിലെ സംഭവങ്ങളുടെ വിവരണം അവസാനിക്കുന്നത് ഇങ്ങനെയാണ്:    

 

അപ്പൊസ്തല പ്രവൃത്തികൾ 2:47

.... കർത്താവു രക്ഷിക്കപ്പെടുന്നവരെ ദിനംപ്രതി സഭയോടു ചേർത്തുകൊണ്ടിരുന്നു.

 

41 ആം വാക്യത്തിൽ, “മുവായിരത്തോളം പേർ അവരോടു ചേർന്നു” എന്നാണ് പറഞ്ഞിരിക്കുന്നത്. അതായത്, മൂവായിരത്തോളം പേർ അപ്പൊസ്തലന്മാരോട് കൂടെ ചേർന്നു. എന്നാൽ 47 ആം വാക്യത്തിൽ പറയുന്നത്, രക്ഷിക്കപ്പെട്ടവർ സഭയോട് ചേർക്കപ്പെട്ടു എന്നാണ്. മൂവായിരം പേർ അപ്പൊസ്തലന്മാരോട് ചേർന്നപ്പോൾ ക്രിസ്തീയ സഭ മർമ്മികമായി രൂപീകരിക്കപ്പെട്ടു എന്നല്ല. സഭ ആരംഭിച്ചത് യേശുക്രിസ്തു ആണ്. കർത്താവിന്റെ മർമ്മികമായ സഭയെ അവന്റെ ശുശ്രൂഷ കാലത്ത് തന്നെ, അവൻ പ്രഖ്യാപിച്ചിരുന്നു. അത് അവന്റെ തിരഞ്ഞെടുക്കപ്പെട്ട ജനവും, അവകാശവും ആണ്. അതിൽ ആദ്യം അപ്പൊസ്തലന്മാരും, പിന്നെ മൂവായിരം പേരും, ശേഷം, കർത്താവ് ചേർത്തുകൊണ്ടിരിക്കുന്ന അനേകരും ഉണ്ട്.

 

മത്തായി 16:18

ഈ പാറമേൽ ഞാൻ എന്റെ സഭയെ പണിയും; പാതാളഗോപുരങ്ങൾ അതിനെ ജയിക്കയില്ല

 

ക്രിസ്തുവിന്റെ സഭയെ പണിയുന്നതു അവനാണ്. അതിനാൽ, പെന്തെക്കോസ്ത് നാളിലെ സംഭവങ്ങളുടെ വിവരണം ഇങ്ങനെ അവസാനിക്കുന്നു: “കർത്താവു രക്ഷിക്കപ്പെടുന്നവരെ ദിനംപ്രതി സഭയോടു ചേർത്തുകൊണ്ടിരുന്നു” (അപ്പൊസ്തല പ്രവൃത്തികൾ 2:47). കർത്താവ് ആണ് രക്ഷിക്കപ്പെട്ടവരെ സഭയോട് ചേർത്തത്. ഇതിൽ അപ്പൊസ്തലന്മാരുടെ അദ്ധ്വാനത്തിന് പങ്കില്ല. അവർ ശക്തി പ്രാപിച്ചു, ഭൂമിയുടെ അറ്റത്തോളം യേശുവിന്റെ സാക്ഷികൾ ആകുക മാത്രം ചെയ്തു.

 

പെന്തെക്കോസ്ത് നാളിൽ യെരൂശലേമിൽ കൂടി വന്നിരുന്നവരുടെ ഇടയിൽ “യെഹൂദന്മാരും യെഹൂദമതാനുസാരികളും” ഉണ്ടായിരുന്നു (2:10). അതായത് യഹൂദ്യ ദേശത്തും, മറ്റ് പല പ്രദേശങ്ങളിലുമായി ചിതറി പാർക്കുന്ന യഹൂദന്മാരും, ജാതികളിൽ നിന്നും യഹൂദ മതം സ്വീകരിച്ചവരും ഉണ്ടായിരുന്നു. അവരിൽ മൂവായിരം പേർ മാനസാന്തരപ്പെട്ടു, യേശുക്രിസ്തുവിനെ മശീഹ ആയി സ്വീകരിച്ചു, സ്നാനപ്പെട്ടു. അവർ പരിശുദ്ധാത്മ പകർച്ചയും പ്രാപിച്ചുകാണും. അവർ പെരുന്നാളിന് ശേഷം തിരികെ അവരുടെ പ്രദേശങ്ങളിലേക്ക് പോയി. അവിടെ, മനുഷ്യർ ആരായാലും സ്ഥാപിക്കപ്പെടാത്ത, യേശുക്രിസ്തു സ്ഥാപിച്ച, ക്രിസ്തീയ സഭകൾ ഉടലെടുത്തു. റൊമ പട്ടണത്തിലെ സഭ ഇതിനൊരു ഉദാഹരണം ആണ്.  

 

അപ്പൊസ്തല പ്രവൃത്തികൾ 1:8

എന്നാൽ പരിശുദ്ധാത്മാവു നിങ്ങളുടെ മേൽ വരുമ്പോൾ നിങ്ങൾ ശക്തി ലഭിച്ചിട്ടു യെരൂശലേമിലും യെഹൂദ്യയിൽ എല്ലാടത്തും ശമര്യയിലും ഭൂമിയുടെ അറ്റത്തോളവും എന്റെ സാക്ഷികൾ ആകും എന്നു പറഞ്ഞു.

 




No comments:

Post a Comment