പൌലോസിന്റെ യാത്രയുടെ വിജയകരമായ അന്ത്യം

ഈ സന്ദേശം അപ്പോസ്തലനായ പൌലോസിന്റെ ജീവിതയാത്രയുടെ വിജയകരമായ അന്ത്യത്തെകുറിച്ചുള്ളതാണ്.
സാധാരണ ജനങ്ങള്‍ മരണത്തെ കാണുന്നതുപോലെ തന്റെ ജീവിതാവസാനത്തെ കാണുവാന്‍ പൗലോസ്‌ ആഗ്രഹിച്ചിരുന്നില്ല.
മരണത്തെക്കുറിച്ച് അദ്ദേഹത്തിനു വ്യത്യസ്തമായ ഒരു കാഴ്ചപ്പാട് ഉണ്ടായിരുന്നു.
ഈ സന്ദേശത്തിന്റെ കേന്ദ്ര ആശയം ഇതാണ്‌.
2  തിമൊഥെയൊസ്  4: 6 – 8   ള്‍ അദ്ദേഹത്തിന്റെ യാത്രാമൊഴികള്‍ ആണ്.
  
തിമൊഥെയൊസ്  4: 6 – 8  
ഞാനോ ഇപ്പോൾതന്നേ പാനീയയാഗമായി ഒഴിക്കപ്പെടുന്നു; എന്റെ നിര്യാണകാലവും അടുത്തിരിക്കുന്നു.
ഞാൻ നല്ല പോർ പൊരുതു, ഓട്ടം തികെച്ചു, വിശ്വാസം കാത്തു.
ഇനി നീതിയുടെ കിരീടം എനിക്കായി വെച്ചിരിക്കുന്നു; അതു നീതിയുള്ള ന്യായാധിപതിയായ കർത്താവു ആ ദിവസത്തിൽ എനിക്കു നല്കും; എനിക്കു മാത്രമല്ല, അവന്റെ പ്രത്യക്ഷതയിൽ പ്രിയംവെച്ച ഏവർക്കുംകൂടെ.

ഗ്രീക്ക് റോമന്‍ സംസ്കാരങ്ങളുടെ പശ്ചാത്തലത്തില്‍ നടത്തപ്പെട്ടിരുന്ന ജയോല്‍സവം മാരത്തോണ്‍ ഓട്ടം എന്നിവയില്‍ നിന്നും ചില ചിത്രങ്ങള്‍ പൗലോസ്‌ ഇവിടെ കടം എടുക്കുകയാണ്.
തന്റെ രക്തസാക്ഷിത്വത്തെ കുറിച്ച് മാത്രമല്ല എല്ലാ ക്രിസ്തീയ വിശ്വാസികളുടെയും ജീവിതാന്ത്യത്തെകുറിച്ചുകൂടി ആണ് അദ്ദേഹം ഇവിടെ പറയുന്നത്.

അതുകൊണ്ട് യേശുവിന്റെ ക്രൂശുമരണം ക്രിസ്തീയ വിശ്വാസികളുടെ ജീവിതം മരണം എന്നിവയെകുറിച്ചുള്ള പൌലോസിന്റെ കാഴ്ചപ്പാട് എന്തായിരുന്നു എന്ന് നമുക്ക് നോക്കാം.

യേശുവിന്റെ ക്രൂശ്മരണത്തെ കുറിച്ചുള്ള പൌലോസിന്റെ കാഴ്ചപ്പാട്

ജാതികളോടു സുവിശേഷം അറിയിക്കുവാനായി ദൈവം തിരഞ്ഞെടുത്ത വ്യക്തി ആയിരുന്നതിനാല്‍ അവര്‍ക്ക് തന്റെ സന്ദേശം വേഗം മനസ്സിലാകുന്ന ഭാഷയില്‍ ആയിരുന്നു പൗലോസ്‌ സംസാരിച്ചിരുന്നത്.

തങ്ങളുടെ സാമ്രാജ്യത്തെകുറിച്ചും ഭരണ സംവിധാനങ്ങളെ കുറിച്ചും റോമാക്കാര്‍ അധികം അഭിമാനിച്ചിരുന്നു.
അവരുടെ സൈന്യം, നീതിന്യായ വ്യവസ്ഥകള്‍ എന്നിവയെല്ലാം അക്കാലത്ത് അനന്യം ആയിരുന്നു.
ഇന്നത്തെ ഇറാന്‍ മുതല്‍ ഇംഗ്ലണ്ട് വരെയുള്ള സംസ്കാരസമ്പന്നമായ എല്ലാ പ്രദേശങ്ങളും റോമന്‍ സാമ്രാജ്യത്തിന്റെ അധീനതയില്‍ ആയിരുന്നു.
സമൃദ്ധിയും വിജയവും തങ്ങളുടെ ദേവന്മാരുടെ ശക്തിമൂലമാണ് ലഭിച്ചിരിക്കുന്നത് എന്ന് അക്കാലത്തെ എല്ലാ രാജ്യങ്ങളും വിശ്വസിച്ചിരുന്നു.
അതായത് റോമന്‍ സാമ്രാജ്യം അവരുടെ ദേവന്റെ സാമ്രാജ്യം ആണ് എന്നും അത് അവരുടെ ദേവന്റെ ദാനം ആണ് എന്നും അവര്‍ വിശ്വസിച്ചിരുന്നു.

അതുകൊണ്ട് യേശുവും അവന്റെ അനുയായികളും പ്രസംഗിച്ച ദൈവരാജ്യത്തെ അവര്‍ പുച്ഛത്തോടെ കണ്ടു.
യേശുവിനെ അവരുടെ സാമ്രാജ്യത്തിന്റെ ഗൌരവമായ ഒരു ശത്രുവായി അവര്‍ കണ്ടിരുന്നില്ല.
യേശു ശക്തിയേറിയ ഒരു രാജാവോ, അദ്ദേഹം പ്രസംഗിച്ച ദൈവരാജ്യം അവരുടെ സാമ്രാജ്യത്തെകാള്‍ ശക്തമോ ആയിരുന്നു എങ്കില്‍ യേശുവിനെ കൊല്ലുക അസാധ്യമായിരുന്നു.
ഇതായിരുന്നു റോമാക്കാരുടെ വാദങ്ങള്‍.
യേശു ഒരു ദൈവമാണ് എങ്കില്‍ അപമാനകരമായ ക്രൂശുമരണം ഉണ്ടാകുമായിരുന്നുവോ എന്നും അവര്‍ സംശയിച്ചു.
അതുകൊണ്ട് ബലഹീനമായ മറ്റൊരു രാജ്യം എന്ന ആശയത്തെ അവര്‍ നിരസിച്ചു.

ഗ്രീകുകാര്‍ ആകട്ടെ, തങ്ങളുടെ ബുദ്ധിശക്തിയിലും പാണ്ഡിത്തത്തിലും അഹങ്കരിച്ചിരുന്നു.
ദൈവത്തിന്റെ പുത്രന്‍ കൊല്ലപെടുക എന്നത് അസാദ്ധ്യം ആണ് എന്ന് അവര്‍ വാദിച്ചു.
അവരുടെ ജ്ഞാനത്തിന്റെ തത്വശാസ്ത്രത്തില്‍ മനുഷ്യര്‍ ദൈവത്തെ കൊല്ലുക എന്നതിന് ഒരു സ്ഥാനവും ഉണ്ടായിരുന്നില്ല.
അവരെ സംബന്ധിച്ചിടത്തോളവും യേശു സ്വന്തജനത്താല്‍ ഒറ്റിക്കൊടുക്കപ്പെട്ട് റോമാക്കാരാല്‍ അതിനീചമായി ക്രൂശിക്കപ്പെട്ട ഒരു കലാപകാരി മാത്രം ആയിരുന്നു.

എന്നാല്‍ സത്യം എന്നത് ഈ ഭൌതീക തലത്തില്‍ നമ്മള്‍ ജഡീക കണ്ണുകള്‍കോണ്ട് കാണുന്നതല്ല മറിച്ച് ആത്മമണ്ടലത്തില്‍ സംഭവിക്കുന്നതാണ് എന്ന് ഈ ജാതീയ രാജ്യങ്ങളോട് പൗലോസ്‌ വിശദീകരിച്ചു.
നമ്മള്‍ ജഡീക കണ്ണുകള്‍ കൊണ്ട് കാണുമ്പോഴും ജഡീക ചെവികള്‍ കൊണ്ട് കേള്‍ക്കുമ്പോഴും യേശു സ്വന്തജനത്താല്‍ ഒറ്റിക്കൊടുക്കപ്പെട്ട് റോമാക്കാരാല്‍ ക്രൂശിക്കപ്പെട്ട ഒരു കലാപകാരി മാത്രം ആണ്.
എന്നാല്‍ ഭൌതീക മണ്ഡലത്തില്‍ നമ്മള്‍ കാണുന്നത് ആത്മമണ്ടലത്തില്‍ സംഭവിച്ച സത്യത്തിന്റെ സമാന്തരമായ സംഭവങ്ങള്‍ മാത്രം ആണ്.

യഥാര്‍ത്ഥ യുദ്ധം ദൈവവും സാത്താനും തമ്മിലാണ്.
യേശു പിശാചിനോടും അവന്റെ ഇരുണ്ട രാജ്യത്തോടും യുദ്ധം ചെയ്ത ദൈവത്തിന്റെ സര്‍വസൈന്യാധിപന്‍ ആണ്.
ഈ യുദ്ധത്തില്‍ യേശു പിശാചിനെ തോല്‍പ്പിച്ചു, അവന്റെ സാമ്രാജ്യത്തെ തകര്‍ത്തു, പിശാച്ച് അടിമകള്‍ ആക്കി വച്ചിരുന്ന സകലമനുഷ്യര്‍ക്കും സ്വാതന്ത്ര്യം പ്രഖ്യാപിച്ചു.
യേശുവിന്റെ ക്രൂശിലെ നിലവിളി ജയത്തിന്റെ ഘോഷം ആയിരുന്നു.
ഇതു ഗ്രീകുകാര്‍ക്ക് നല്ലതുപോലെ മനസ്സിലായി.
കാരണം, അവരുടെ തത്വശാസ്ത്രം അനുസരിച്ച് പരമമായ സത്യം ആത്മമണ്ടലത്തിലും പ്രതിനിധാന സത്യം ഭൌതീക മണ്ഡലത്തിലും കാണപ്പെടുന്നു.

ഈ സത്യത്തിന്റെ വിവരണം നമ്മള്‍ കൊലോസ്യര്‍ 2:13-15  ല്‍ വായിക്കുന്നു.

കൊലോസ്യര്‍ 2: 13 - 15  
13  അതിക്രമങ്ങളിലും നിങ്ങളുടെ ജഡത്തിന്റെ അഗ്രചർമ്മത്തിലും മരിച്ചവരായിരുന്ന നിങ്ങളെയും അവൻ, അവനോടുകൂടെ ജീവിപ്പിച്ചു;
14  അതിക്രമങ്ങൾ ഒക്കെയും നമ്മോടു ക്ഷമിച്ചു ചട്ടങ്ങളാൽ നമുക്കു വിരോധവും പ്രതികൂലവുമായിരുന്ന കയ്യെഴുത്തു മായിച്ചു ക്രൂശിൽ തറെച്ചു നടുവിൽനിന്നു നീക്കിക്കളഞ്ഞു;
15  വാഴ്ചകളെയും അധികാരങ്ങളെയും ആയുധവർഗ്ഗം വെപ്പിച്ചു ക്രൂശിൽ അവരുടെമേൽ ജയോത്സവം കൊണ്ടാടി അവരെ പരസ്യമായ കാഴ്ചയാക്കി.

യേശുവിന്റെ ക്രൂശുമരണത്തെ കുറിച്ചുള്ള പൌലോസിന്റെ ഈ വിവരണം ഈ ഭൂമിയില്‍ സംഭവിച്ചതായി യഹൂദന്മാരോ യവനരോ റോമാക്കാരോ ആരും തന്നെ കണ്ടിട്ടില്ല.
എന്നാല്‍ ഇതാണ് സത്യത്തില്‍ സംഭവിച്ചത് എന്ന് പൗലോസ്‌ വാദിക്കുന്നു.
ആത്മമണ്ടലത്തില്‍ സംഭവിക്കുന്നതാണ് സത്യമായിട്ടുള്ളത്‌; ഭൌതീക മണ്ഡലത്തില്‍ സമാന്തരമായി സംഭവിക്കുന്നതെല്ലാം പരമമായ സത്യത്തില്‍ നിന്നും ഒരു പടി അകലെ ആയിരിക്കും.

യേശുവിന്റെ മരണമെന്ന പാപപരിഹാര യാഗം നമ്മളുടെ എല്ലാ പാപങ്ങള്‍ക്കും പരിഹാരമായി തീര്‍ന്നു.
മനുഷ്യര്‍ക്ക്‌ എതിരായിരുന്ന എല്ലാ വിധികളും യേശു തന്റെ രക്തത്താല്‍ മായിച്ചു കളഞ്ഞു.
സാത്താനുമായുണ്ടായിരുന്ന എല്ലാ കരാറുകളും ക്രൂശില്‍ തറച്ച് ഇല്ലാതാക്കി.
യേശു പിശാചിനെ തോല്‍പ്പിച്ചു, അവന്റെ ഇരുണ്ട രാജ്യം കീഴടക്കി, ശത്രു രാജാവിനെ ജീവനോടെ പിടിച്ചു, അവന്റെ എല്ലാ ആയുധങ്ങളും പിടിച്ചെടുത്തു, സകല മനുഷ്യര്‍ക്കും കാഴ്ചയായി പിശാചിനെ ക്രൂശില്‍ പരസ്യമായ കാഴ്ച ആക്കി.

അതുകൊണ്ട് യേശു ഒരു ജയാളിയാണ്.
ഗ്രീക്ക്, റോമന്‍, മറ്റ് ജാതീയരാജ്യങ്ങള്‍ എന്നിവര്‍ക്കുള്ള പൌലോസിന്റെ സന്ദേശം ഇതായിരുന്നു.
ഇവിടെ പൗലോസ്‌ വരച്ചുകാട്ടിയ ചിത്രം യഹൂദ പശ്ചാത്തലം ഉള്ളതല്ല.
എന്നാല്‍ റോമന്‍ ഗ്രീക്ക് സംസ്കാരങ്ങളെ കുറിച്ചും അവിടെ ആഘോഷിക്കപ്പെടുന്ന ജയോല്‍സവത്തെ കുറിച്ചും യഹൂദന്മാര്‍ക്ക് അറിവുണ്ടായിരുന്നു.
പൗലോസ്‌ ഉന്നംവച്ച ജാതീയ രാജ്യങ്ങള്‍ക്ക് ഈ സന്ദേശം നല്ലതുപോലെ മനസ്സിലായി.

ആരാണ് ജയാളി?

പൗലോസ്‌ ഉദ്ദ്യേശിച്ച ജയാളി ആരാണ്?
ഒരു വിദേശ ശത്രുരാജ്യത്തെ യുദ്ധത്തില്‍ നിശേഷം തകര്‍ത്തു തിരികെ വരുന്ന സൈന്യാധിപന്‍ ആണ് റോമന്‍ സംസ്കാരത്തിലെ ജയാളി.
യുദ്ധം ജയിച്ചുവരുന്ന സൈന്യാധിപന് റോമന്‍ സെനറ്റ് തന്റെ വിജയം രാജ്യത്തൊട്ടാകെ ജയോത്സവം ആഘോഷിക്കുവാന്‍ അനുവാദം നല്‍കുന്നു.
ഇതു ഒരു റോമന്‍ പൌരന് ലഭികാവുന്ന പരമോന്നത ബഹുമതി ആണ്.
ഇപ്രകാരം കൊണ്ടാടുന്ന ജയോത്സവം ഒരു മതപരവും സാംസ്കാരികവുമായ റോമന്‍ ആഘോഷം ആയിരുന്നു.
ഇതു യുദ്ധത്തിന്റെ വിജയം അവരുടെ ദേവന് സമര്‍പ്പിക്കുന്ന പൊതുവായ ആഘോഷം ആയിരുന്നു.

ജയാളി ആയ സവ്വസൈന്യാധിപന്‍ ഒരു വിദേശ രാജ്യത്തിനെ യുദ്ധത്തില്‍ തോല്‍പ്പിച്ചു, ശത്രു രാജാവിനെയും ശത്രു രാജ്യത്തെയും എന്നന്നേക്കുമായി കീഴടക്കണം.
അതിന്റെ അര്‍ത്ഥം റോമന്‍ ജയോത്സവം പരാജയപെട്ടവന്റെ ദുരന്തം അല്ലായിരുന്നു.
അത് ജയിച്ചവന്റെ ഘോഷം ആയിരുന്നു.

അതുകൊണ്ടാണ് യേശുവിന്റെ മരണത്തെക്കുറിച്ച് “ജയോത്സവം കൊണ്ടാടി” എന്ന് പൗലോസ്‌ പറഞ്ഞിരിക്കുന്നത്.
റോമാക്കാരുടെ ഇടയിലെ ജയോല്‍സവത്തിന്റെ ആചാരങ്ങളുടെ സമാന്തരമായ സംഭവങ്ങള്‍ യേശുവിന്റെ അന്ത്യ വിചാരണയിലും പിന്നുള്ള സംഭവങ്ങളിലും ക്രൂശുമരണത്തിലും നമുക്ക് കാണുവാന്‍ കഴിയും.

എന്നാല്‍ ഇവിടെ നമുക്ക് സമയത്തിന്റെ പരിമിതി ഉള്ളതിനാല്‍ കോലോസ്സ്യര്‍ക്ക് എഴുതിയ ലേഖന ഭാഗത്ത്‌ പറഞ്ഞിരിക്കുന്നവ മാത്രം നമുക്ക് നോക്കാം.

റോമില്‍, ജയോല്‍സവത്തിന്റെ ദിവസം സൈന്യാധിപന്‍ തന്റെ ശിരസ്സില്‍ ഒരു കിരീടം വക്കും.
ധൂമ്രവര്‍ണ്ണത്തിലുള്ള ഒരു പ്രത്യേക വസ്ത്രം ധരിക്കും; അപ്പോള്‍ അദ്ദേഹം ഒരു രാജാവിനെ പോലെയോ ദേവനെ പോലെയോ കാഴ്ച്ചയില്‍ തോന്നിക്കും.
നാലു കുതിരകള്‍ വലിക്കുന്ന ഒരു രഥത്തില്‍ തന്റെ സൈന്യത്തിന്റെ അകമ്പടിയോടെ ആയുധങ്ങള്‍ ഇല്ലാതെ റോമന്‍ വീഥിയിലൂടെ ഘോഷയാത്രയായി അദ്ദേഹം യാത്രചെയ്യും.
തോല്‍പ്പിക്കപ്പെട്ടു പിടിക്കപ്പെട്ട രാജാവും ശത്രുരാജ്യത്തില്‍ നിന്നും പിടിച്ചെടുത്ത കൊള്ളയും പിന്നാലെ പ്രദര്‍ശിപ്പിക്കപ്പെടും.
കാപ്പിറ്റൊലിന്‍ എന്ന മലമുകളില്‍ ജൂപ്പിറ്റര്‍ ദേവന്റെ ക്ഷേത്രത്തില്‍ വിജയത്തിന്റെ നന്ദി സൂചകമായി ഒരു കാളയെ യാഗം അര്‍പ്പിക്കും.
ഏതൊക്കെ ആയിരുന്നു റോമന്‍ ജയോല്‍സവത്തിന്റെ പ്രധാന ആചാരങ്ങള്‍.

ഇനി നമുക്ക് ഇതിനു സമാന്തരമായി യേശുവിന്റെ ക്രൂശുമാരണത്തില്‍ സംഭവിച്ചത് നോക്കാം.

തലയില്‍ മുള്‍കിരീടം അണിഞ്ഞ് രക്തംകൊണ്ടു ചുവന്ന വസ്ത്രം ധരിച്ചവനായി നിരായുധനായി പരാജയപ്പെട്ട പിശാചിനെ പരസ്യമായ കാഴ്ച്ചയാക്കികൊണ്ട് സ്വയം യാഗമായിതീരുവാന്‍ യേശു യെരുശലേം വീഥിയിലൂടെ കടന്നുപോയി.

അങ്ങനെ പൗലോസ്‌ യേശുവിന്റെ മരണത്തെ ഒരു ജയോല്‍സവമായി ചിത്രീകരിച്ചു.
മനുഷ്യന്റെ യഥാര്‍ത്ഥ ശത്രുവായ പിശാചിനെ തോല്‍പ്പിച്ച യഥാര്‍ത്ഥ വിജയം ക്രൂശില്‍ ആണ് സംഭവിച്ചത്.
അതുകൊണ്ട് എല്ലാ റോമന്‍ സൈനധിപന്മാരെക്കാളും അധികം ജയാളി ആയത് യേശു ആണ്.

ഈ കാഴ്ചപ്പാടോട് കൂടി ആണ് പൗലോസ്‌ കൊരിന്ത്യര്‍ക്ക് എഴുതിയ രണ്ടാമത്തെ ലേഖനം എഴുതുന്നത്‌.

2 കൊരിന്ത്യര്‍  2:14   ക്രിസ്തുവിൽ ഞങ്ങളെ എപ്പോഴും ജയോത്സവമായി നടത്തുകയും എല്ലാടത്തും ഞങ്ങളെക്കൊണ്ടു തന്റെ പരിജ്ഞാനത്തിന്റെ വാസന വെളിപ്പെടുത്തുകയും ചെയ്യുന്ന ദൈവത്തിന്നു സ്തോത്രം.

ഈ വേദഭാഗം ക്രിസ്തീയ ജീവിതത്തെക്കുറിച്ചാണ് പറയുന്നത്.
ക്രിസ്തീയ വിശ്വാസികളുടെ വീണ്ടെടുപ്പുകാരനും രക്ഷകനുമായ യേശു ക്രിസ്തു ഇപ്പോള്‍ ജയോത്സവം കൊണ്ടാടുക ആണ്.
അതുകൊണ്ട് റോമാ പൌരന്മാരെപ്പോലെ നമ്മളും ഈ ജയോല്‍സവത്തില്‍ പങ്ക്ചേരുക ആണ്.
ഇതു ജയോല്‍സവത്തിന്റെ ഘോഷയാത്ര ആണ്.
ഈ ഘോഷയാത്ര തങ്ങളുടെ വീടുകളുടെ മുന്നിലൂടെ പോകുമ്പോള്‍ റോമാക്കാര്‍ സുഗന്ധമുള്ള പൂക്കള്‍ വീഥികളില്‍ വാരിവിതരാറുണ്ടായിരുന്നു.
അങ്ങനെ അവിടം ആകെ സുഗന്ധം കൊണ്ട് നിറയും.

നമ്മളോടും പൗലോസ്‌ ആഹ്വാനം ചെയ്യുന്നതിതാണ്.
യേശുവിന്റെ ജയോല്‍സവത്തിന്റെ ഘോഷയാത്രയില്‍ പങ്കുചേരുക, നമ്മളുടെ ജീവിതം കൊണ്ട് നമുക്ക് ചുറ്റും സുഗന്ധം പരത്തുക.
ക്രിസ്തീയ ജീവിതം ജയജീവിതം ആണ് എന്ന് പറയുവാന്‍ പൗലോസ്‌ അതിവിഗ്ദ്ധമായി റോമന്‍ ജോല്‍സവത്തിന്റെ ചിത്രം ഉപയോഗിക്കുക ആണ്.
ക്രിസ്തീയ ജീവിതം പരാജയത്തിന്റെ ജീവിതം അല്ല.

ജാതീയ രാജ്യങ്ങള്‍ക്ക് ജയത്തിന്റെ ഈ സന്ദേശം നല്‍കുവാന്‍ ആണ് പൌലോസ് ആഗ്രഹിച്ചത്.
നല്ല പോർ പൊരുതി

ഇനി നമുക്ക് തിമൊഥെയൊസ്  4: 6 – 8  ല്‍ രേഖപ്പെടുത്തിയിരിക്കുന്ന പൌലോസിന്റെ യാത്രാമൊഴികള്‍ പഠിക്കാം.
ആദ്യം നമുക്ക് 7 ഉം 8 ഉം വാക്യങ്ങള്‍ പഠിക്കാം, അതിനുശേഷം 6 -)o വാക്യത്തിലെക്ക് പോകാം.

7 -)o വാക്യത്തില്‍ മല്ലയുദ്ധം ചെയ്യുന്ന ഒരു യോദ്ധാവിന്റെ ചിത്രമാണ് ഉള്ളത്.
ഇവിടെ പൗലോസ്‌ ഉപയോഗിക്കുന്നത് agon (ag-one) എന്ന ഗ്രീക്ക് പദം ആണ്.
ഈ പദം ഗ്രീക്കുകാരുടെ ഇടയില്‍ ഗോദായില്‍ നടക്കുന്ന മല്ലയുദ്ധത്തെ സൂചിപ്പിക്കുന്നു.

പൗലോസ്‌ നല്ലതുപോലെ മല്ലുപിടിച്ചു, വിജയിയായി തീര്‍ന്നിരിക്കുന്നു.

എന്തായിരുന്നു പൌലോസിന്റെ മല്ലയുദ്ധം?
അത് ഒരു ഗോദായിലെ മല്ലയുദ്ധം മാത്രം ആയിരുന്നില്ല; അത് പിശാചിനോടും അവന്റെ സാമ്രാജ്യത്തോടുമുള്ള പോരാട്ടം തന്നെ ആയിരുന്നു.
അതുകൊണ്ട് മല്ലയുദ്ധം എന്ന ആശയം ഗോദായ്ക്ക് വെളിയിലേക്ക് സാമ്രാജ്യങ്ങള്‍ തമ്മിലുള്ള യുദ്ധത്തിലേക്ക് നീളുന്നു.

ദൈവരാജ്യത്തിന്റെ അത്യധികമായ ശക്തി തെളിയിക്കുവാനുള്ള യുദ്ധമായിരുന്നു അത്.
യേശുവിനെകുറിച്ചും യേശുവിന്റെ ക്രൂശുമരണത്തെ കുറിച്ചും ക്രിസ്തീയ ജീവിതത്തെ കുറിച്ചും തനിക്കു ലഭിച്ച വെളിപ്പാടുകള്‍ പഠിപ്പിക്കുവാനും സംരക്ഷിക്കുവാനുമുള്ള പോരാട്ടം ആയിരുന്നു അത്.
ഒരു റോമന്‍ സൈന്യാധിപന്‍ പോരടുന്നതിനേക്കാള്‍ അധികം തീഷ്ണതയോടെ, പിശാചിന്റെ അടിമത്തത്തില്‍ നിന്നും മനുഷ്യരെ വിടുവിക്കുവാന്‍ പൗലോസ്‌ പോരാടി.

ദൈവരാജ്യത്തിന്റെ സുവിശേത്താല്‍ പൗലോസ്‌ രാജ്യങ്ങളെ കീഴടക്കി.
ദൈവരാജ്യത്തിന്റെ വ്യാപ്തി വര്‍ദ്ധിപ്പിച്ചു.
മരണത്തോളം ശത്രുവിനെ എതിര്‍ത്തുനിന്നു.
ഇപ്പോള്‍ സ്വന്ത രാജ്യത്തിലേക്ക് പോകുവാനും രാജധിരാജാവിന്റെ പക്കല്‍നിന്നും പ്രതിഫലം പ്രാപിക്കുവാനും പ്രാഗത്ഭ്യത്തോടെ ആയിരിക്കുന്നു.
ഒരു ജയോത്സവം ആഘോഷിക്കുവാന്‍ യോഗ്യതയുള്ള ജയളിയായി പൗലോസ്‌ നില്‍ക്കുന്നു.
രാജാധിരാജാവിന്റെ പക്കല്‍നിന്നും നീതിയുടെ കിരീടം അദ്ദേഹം പ്രതീക്ഷിക്കുന്നു.

ഓട്ടം തികെച്ചു

ഏഴാം വാക്യത്തിലെ രണ്ടാമത്തെ ചിത്രം ഒരു മാരത്തോണ്‍ ഓട്ടക്കാരന്റെ ആണ്.
മാരത്തോണ്‍ ഓട്ടം ഗ്രീസില്‍ സംഘടിപ്പിച്ചിരുന്നത് ശത്രു രാജ്യത്തിന്റെമേല്‍ അവര്‍ക്കുണ്ടായ വിജയം ഓര്‍ക്കുവാനാണ്.
ഗ്രീക്ക് യോദ്ധാക്കള്‍ പേര്‍ഷ്യന്‍ സൈന്യത്തെ പരാജയപ്പെടുത്തിയതിന്റെ ഓര്‍മ്മ ആണത്.

പൗലോസ്‌ തന്റെ ദീര്‍ഘദൂര ഓട്ടം വിജയകരമായി അവസാനിപ്പിക്കുക ആണ്.
ശത്രുവിന്റെമേലുള്ള വിജയം ഇവിടെയും ഓര്‍മ്മിക്കപ്പെടുന്നു.

അതുകൊണ്ട് ഇതു ജയോല്‍സവത്തിന്റെ സമയം ആണ്.
വിജയിയെ കിരീടം അണിയിക്കേണ്ടുന്ന സമയം ആണ്.

വിശ്വാസം കാത്തു

ഏഴാം വാക്യത്തിലെ മൂന്നാമത്തെ ചിത്രവും ഗ്രീസിലെ കായിക മത്സരങ്ങളില്‍ നിന്നാണ്.
ഗ്രീസില്‍ ഒളിബ്ക്സ് മത്സരങ്ങളില്‍ പങ്കെടുക്കുവാനായി ലോകത്തിലെ പല രാജ്യങ്ങളില്‍ നിന്നും കായികതാരങ്ങള്‍ എത്തും.
മത്സരങ്ങള്‍ തുടങ്ങുന്നതിനു മുമ്പ് എല്ലാ കായികതാരങ്ങളും ഒരുമിച്ചുകൂടി ഗ്രീക്ക് ദേവന്റെ മുന്നില്‍ വച്ച് ഒരു പ്രതിജ്ഞ ചൊല്ലും.
തങ്ങള്‍ ഏറ്റവും കുറഞ്ഞത്‌ പത്തുമാസമെങ്കിലും പരിശീലനം നടത്തിയിട്ടുണ്ട് എന്നും മത്സരങ്ങളില്‍ ജയിക്കുവാനായി യാതൊരു വഴിവിട്ട തന്ത്രങ്ങളും ഉപയോഗിക്കില്ല എന്നും അവര്‍ ഏറ്റുപറയും.

പൗലോസ്‌ പറയുന്നു, ഞാന്‍ ഈ കായികമത്സരത്തിന്റെ എല്ലാ നിയങ്ങളും അനുസരിച്ച് മത്സരിച്ചു വിജയിച്ചിരിക്കുന്നു.

പൗലോസ്‌ പൂര്‍ണ്ണ സംതൃപ്തന്‍ ആണ്.
നല്ലതുപോലെ പ്രമാണങ്ങള്‍തെറ്റിക്കാതെ ഈ ദീര്‍ഘദൂര ഓട്ടം വിജയകരമായി ഓടി തീര്‍ത്തു.

ഒരിക്കല്‍ക്കൂടി പൗലോസ്‌ ജയാളിയായി നില്‍ക്കുന്നു.

കിരീടം

ഇനി ജയളിയായ ഒരുവനെ കാത്തിരിക്കുന്നത് വിജയ കിരീടം ആണ്.
പൗലോസ്‌ അതിനു തയ്യാറെടുത്തു കഴിഞ്ഞു.

കായികമല്‍സരങ്ങളില്‍ ഏറ്റവും ശ്രേഷ്ടമായത് വിജയ കിരീടം പ്രാപിക്കുക എന്നതാണ്.
ഈ കിരീടമാണ് എല്ലാ കായികാഭ്യാസിയുടെയും വലിയ സ്വപ്നം.

ഇവിടെ പൗലോസ്‌ മനുഷ്യരുടെ വിധിക്കായല്ല മറിച്ച് ദൈവത്തിന്റെ വിധിക്കായി തിരിയുക ആണ്.
വാട്ടമില്ലാത്ത ഒരു കിരീടം തന്റെ യജമാനന്റെ പക്കല്‍നിന്നും ലഭിക്കും എന്ന് അദ്ദേഹം പ്രത്യാശിക്കുന്നു.

പാനീയയാഗം

ഇനി നമുക്ക് ആറാമത്തെ വാക്യത്തിലേക്ക് മടങ്ങിപോകാം.

തിമൊഥെയൊസ്  4: 6  ഞാനോ ഇപ്പോൾതന്നേ പാനീയയാഗമായി ഒഴിക്കപ്പെടുന്നു; എന്റെ നിര്യാണകാലവും അടുത്തിരിക്കുന്നു.

ആറാമത്തെ വാക്യത്തിനും ശത്രുവിനോട് പോരാടി ജയിക്കുന്നതിന്റെ പശ്ചാത്തലം തന്നെ ആണ് ഉള്ളത്.
ഈ ചിത്രവും റോമന്‍ സംസ്കാരത്തില്‍നിന്നും കടമെടുത്തതാണ്.
പക്ഷെ പാനീയ യാഗത്തിന് ജയോല്‍സവവുമായി എന്താണ് ബന്ധം?

പൗലോസ്‌ ഇവിടെ ഉപയോഗിക്കുന്ന ഗ്രീക്ക് പദം ‘spendo’ എന്നതാണ്.
ഈ വാക്കിന്റെ പദാനുപത അര്‍ത്ഥം ദേവന്മാര്‍ക്ക് അര്‍പ്പിക്കുന്ന പാനീയയാഗം എന്നാണു.
റോമാക്കാര്‍ ഭക്ഷണം കഴിച്ചു തീരുമ്പോള്‍ എല്ലാം ഒരു കപ്പു വീഞ്ഞ് അവരുടെ ദേവന് എന്ന വിശ്വാസത്തോടെ നിലത്തു ഒഴിച്ചുകളയാറുണ്ട്.

പൗലോസ്‌ ഇവിടെ ഈ വാക്ക് ഉപയോഗിച്ചിരിക്കുന്ന സാഹചര്യം മനസ്സിലാക്കുവാന്‍ നമുക്ക് ഒരിക്കല്‍ കൂടെ റോമാക്കാരുടെ ജയോല്‍സവത്തിന്റെ ആചാരത്തിലേക്ക് പോകാം.

ഞാന്‍ മുമ്പ് പറഞ്ഞതുപോലെ ക്രിസ്തീയ ജീവിതം എന്നത് തങ്ങളുടെ യജമാനനായ രാജാവ് നേടിയ വിജയം ആഘോഷിക്കുന്ന ജയോല്‍സവം ആണ്.

റോമില്‍ ജയോത്സവം എങ്ങനെ ആണ് ആചരിക്കുന്നത് എന്ന് നമ്മള്‍ കണ്ടു കഴിഞ്ഞു.
ജയോത്സവത്തിന്റെ ഘോഷയാത്ര റോമന്‍ തെരുവീധികളിലൂടെ കാപ്പിറ്റൊലിന്‍ മലമുകളിലേക്ക് ജൂപ്പിറ്റര്‍ ദേവന് നന്ദി സൂചകമായി യാഗം അര്‍പ്പിക്കുവാന്‍ യാഗമൃഗത്തേയും കൂട്ടി പോകുകയാണ്.
വിജത്തിന്റെ പരമോന്നത നിമിഷം യാഗം അര്‍പ്പിക്കുന്ന സമയം ആണ്.
യാഗമൃഗത്തെ യാഗം അര്‍പ്പിക്കുന്നതിനു മുമ്പോ യഗത്തോടൊപ്പമോ ജയളിയായി നില്‍ക്കുന്ന സൈന്യാധിപന് കുടിക്കുവാന്‍ ഒരു കപ്പു വീഞ്ഞ് നല്‍കും.
എന്നാല്‍ അദ്ദേഹം അത് കുടിക്കുവാന്‍ വിസമ്മതിക്കുകയും അത് വാങ്ങി യാഗ മൃഗത്തിന്റെ തലയിലേക്കോ യാഗ പീഠത്തിലേക്കോ ഒഴിക്കുകയും ചെയ്യും.
ഇതു അദ്ദേഹത്തിന്റെ രക്തം ആണ്.

പൗലോസ്‌ ജയാളി ആണ്, അദ്ദേഹത്തിന്റെ മരണം ആണ് ജയത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട നിമിഷം.
ജയാളിയായ റോമന്‍ സൈന്യാധിപനെ പോലെ ഒരു പാനീയ യാഗമായി തന്റെ രക്തം, തന്റെ ജീവിതം തന്നെ ഒഴിക്കുവാന്‍ തയ്യാറായി കഴിഞ്ഞു.
പൌലോസിന്റെ മരണം സഹാനുഭൂതി അര്‍ഹിക്കുന്ന ഒരു ദുരന്തം അല്ല; അത് ജയോത്സവത്തിന്റെ പരിസമാപ്തി ആണ്.

പൗലോസ്‌ പറഞ്ഞതെന്താണ് എന്ന് ജാതീയ രാജ്യങ്ങള്‍ക്ക് നല്ലതുപോലെ മനസ്സിലായി.
  
നിര്യാണകാലവും അടുത്തിരിക്കുന്നു

നിര്യാണകാലം എന്നതിന് പൗലോസ്‌ ഉപയോഗിച്ച ഗ്രീക്ക് പദം ‘analusis’ എന്നതാണ്.
യാത്ര പുറപ്പെടുന്നതിന്റെ ഭാഗമായി ഒരു കപ്പലിനെ തീരത്തോട് കെട്ടിയിട്ടിരിക്കുന്ന കെട്ടു അഴിക്കുക എന്നതാണ് ഈ വാക്കിന്റെ അര്‍ത്ഥം.
പൗലോസ്‌ മരണത്തെ കണ്ടത് നിത്യതയിലേക്കുള്ള യാത്രയ്ക്കായുള്ള സ്വാതന്ത്ര്യം ആയിട്ടാണ്.
ഇനി അദ്ദേഹത്തിന് നിത്യത എന്ന മഹാസമുദ്രത്തിലേക്ക് യാത്ര ആരംഭിക്കാം.

നിലം ഉഴുവാന്‍ ഉപയോഗിക്കുന്ന മൃഗങ്ങളെ നുകത്തില്‍ നിന്നും അഴിച്ചുമാറ്റുന്നതിനും ഈ വാക്ക് ഉപയോഗിക്കാറുണ്ട്.
മരണം അദ്ദേഹത്തിന് അദ്ധ്വാനത്തില്‍ നിന്നുമുള്ള വിശ്രമം ആയിരുന്നു.

ഒരു കൂടാരം മാറ്റിസ്ഥാപിക്കുന്നതിനായി അതിന്റെ കെട്ട് അഴിക്കുന്നതിനും ഇതേ വാക്കാണ്‌ ഉപയോഗിക്കാറ്.
പൌലോസിനെ അത് തന്റെ കൂടാരം മാറ്റി അടിക്കുവാനുള്ള സമയം ആയിരുന്നു.
അദ്ദേഹം തന്റെ അവസാനത്തെ യാത്ര ആരംഭിക്കുകയാണ്; ദൈവ സന്നിധിയിലേക്കുള്ള തന്റെ അവസാനത്തെ യാത്രയുടെ ആരംഭം ആയിരുന്നു അത്.

ഉപസംഹാരം

ഈ ഹൃസ്വസന്ദേശം ഇവിടെ അവസാനിപ്പിക്കട്ടെ.

പൌലോസിന് മരണം എന്നത് സഹാനുഭൂതി അര്‍ഹിക്കുന്ന ഒരു ദുരന്തം അല്ല; അത് അദ്ദേഹത്തിന്റെ പോരാട്ടങ്ങളുടെ വിജയകരമായ അന്ത്യം ആണ്.
പരാജിതനായി മറവിയിലേക്ക് മാഞ്ഞുപോകുന്ന ഒരു ജീവിതമല്ല അദ്ദേഹത്തിന്റേത്.
ഒരു ജയാളിയുടെ കിരീടം അദ്ദേഹം പ്രാപിക്കും.

പൗലോസ്‌ മരണത്തെകുരിച്ചും കിരീടത്തെക്കുറിച്ചും സംസാരിക്കുന്നത് അദ്ദേഹത്തിനു വേണ്ടി മാത്രം അല്ല.
ജയാളികളായി ക്രിസ്തീയ ജീവിതം അവസാനിപ്പിക്കുന്ന എല്ലാവര്‍ക്കും കിരീടം ലഭിക്കും.
എല്ലാ ക്രിസ്തീയ വിശ്വാസികളുടെയും ജീവിതവും അന്ത്യം ജയോത്സവം ആയിരിക്കേണം എന്ന് പൗലോസ്‌ ആഗ്രഹിക്കുന്നു.

No comments:

Post a Comment