അബ്രഹാമിന്റെ ഉടമ്പടി

അബ്രഹാമിനോടുള്ള ദൈവത്തിന്റെ ഉടമ്പടിയെകുറിച്ചുള്ള വ്യക്തമായ അറിവ് ദൈവരാജ്യം എന്ന മര്‍മ്മം ശരിയായി മനസ്സിലാക്കുവാന്‍ ആവശ്യമാണ്‌.

ഈ ഉടമ്പടി പഴയനിയമ ദൈവശാസ്ത്രത്തിന്റെ അടിസ്ഥാനം ആണ്.

മനുഷ്യരുടെ വീണ്ടെടുപ്പിന്റെ പദ്ധതിയിലെ നിര്‍ണ്ണായകമായ സംഭവം ആണിത്.

അബ്രഹാമിന്റെ ഉടമ്പടി യിസ്രായേല്‍ ജനത്തോടുള്ള ദൈവത്തിന്റെ ബന്ധം മാത്രമല്ല കാണിക്കുന്നത്; അത് ദൈവവും സകല മനുഷ്യരും തമ്മിലുള്ള ബന്ധത്തെയും നിര്‍വചിക്കുകയാണ്.

യിസ്രായേല്‍ ജനത്തെകുറിച്ചും മറ്റ് എല്ലാ ജനവിഭാവങ്ങളെ കുറിച്ചുമുള്ള ദൈവത്തിന്റെ പദ്ധതി ശരിയായി മനസ്സിലാക്കുവാന്‍ അബ്രഹമുമായുള്ള ദൈവത്തിന്റെ ഉടമ്പടി ശരിയായി മനസ്സിലാക്കേണം.

കാരണം സകല മനുഷ്യരേയുംക്കുറിച്ചുള്ള ദൈവീക പദ്ധതി ഈ ഉടമ്പടിയില്‍ ഉണ്ട്.

അബ്രഹാമിന്റെ ഉടമ്പടിക്ക് അനേകം മുഖങ്ങള്‍ ഉണ്ട്.

ദൈവരാജ്യത്തിന്റെ ആദ്യ ഉടമ്പടിയാണിത്‌; അന്ത്യകാലത്തിലേക്ക് നീളുന്ന ഉടമ്പടിയുമാണിത്.

ഇതിനുശേഷമുള്ള മറ്റ് എല്ലാ ഉടമ്പടികളും അബ്രഹാമിന്റെ ഉടമ്പടിയെ അടിസ്ഥാനമാക്കി വിപുലീകരിച്ചതാണ്.

ഈ പഠനത്തില്‍ ഈ ഉടമ്പടിയെക്കുറിച്ചുള്ള ചില കാര്യങ്ങള്‍ മാത്രമേ നമ്മള്‍ ചര്‍ച്ച ചെയ്യുന്നുള്ളൂ:

· ഉടമ്പടിയുടെ പ്രഖ്യാപനം

· ഉടമ്പടി ഉറപ്പിക്കുകയും വീണ്ടും ഉറപ്പിക്കുകയും ചെയ്യുന്നു.

· ഉടമ്പടിയുടെ അടയാളം അഥവാ സാക്ഷി.

എന്താണ് ഒരു ഉടമ്പടി - What is a Covenant?

നമ്മളുടെ ചര്‍ച്ച മുന്നോട്ടു നീങ്ങുന്നതിന് മുമ്പായി പഴയനിയമ കാലത്തെ ഉടമ്പടി എന്താണ് എന്ന് ചിന്തിക്കാം.

ഉടമ്പടി എന്നത് പരസ്പര വിശ്വാസത്തില്‍ അധിഷ്ടിതമായ ഒരു കരാര്‍ ആണ്.

സാധാരണ കരാറുകളില്‍ നിന്നും ഉടമ്പടിക്കുള്ള വ്യത്യാസം, ഉടമ്പടികള്‍ പരസ്പര വിശ്വാസത്തില്‍ അധിഷ്ടിതമാണ് എന്നതാണ്.

ദൈവീക ഉടമ്പടികള്‍ ദൈവവും മനുഷ്യനും തമ്മിലുള്ള പരസ്പര വിശ്വാസത്തില്‍ അധിഷ്ടിതമായ നിയമ സാധുത ഉള്ള കരാറുകള്‍ ആണ്.

ദൈവീക ഉടമ്പടികള്‍ രണ്ടു തരത്തില്‍ ഉണ്ട്: നിബന്ധനകളോട്കൂടിയതും നിബന്ധനകള്‍ ഇല്ലാത്തതും.

1. നിബന്ധനകളോട്കൂടിയ ഉടമ്പടി അഥവാ ദ്വിപക്ഷ ഉടമ്പടികളില്‍ രണ്ടോ അതിലധികമോ കക്ഷികള്‍ ഉണ്ടായിരിക്കുകയും അവയുടെ പൂര്‍ത്തീകരണം ഇരുകൂട്ടരുടെയും ഉത്തരവാദിത്തം ആയിരിക്കുകയും ചെയ്യും.

അതായതു ഇരുകൂട്ടരും പാലിക്കേണ്ടുന്ന നിബന്ധനകള്‍ ഉടമ്പടിയില്‍ ഉണ്ടായിരിക്കും.

ഏതെങ്കിലും ഒരു കക്ഷി ഏതെങ്കിലും നിബന്ധന ലങ്കിച്ചാല്‍ ഉടമ്പടി റദ്ദാക്കപെടും.

ഉടമ്പടിയില്‍ പറഞ്ഞിരിക്കുന്ന അനുഗ്രഹം ഉണ്ടാകുകയും ഇല്ല.

2. നിരുപധികമായ അഥവാ ഏകപക്ഷ ഉടമ്പടികളില്‍ രണ്ടോ അതിലധികമോ കക്ഷികള്‍ ഉണ്ടായിരിക്കും എങ്കിലും ഉടമ്പടിയുടെ നിവര്‍ത്തി ഒരാളിന്റെ മാത്രം ഉത്തരവാദിത്തം ആയിരിക്കും.

അതായതു രണ്ടാമത്തെ കക്ഷി ഉടമ്പടിയുടെ നിവര്‍ത്തിക്കായി യാതൊന്നും ചെയ്യേണ്ടതില്ല.

ഉടമ്പടിയുടെ പ്രാധാന്യത്തെ വിളിച്ചറിയിക്കുവാനായി ഉടമ്പടിയുടെ ഒപ്പം ഒരു മൃഗത്തെ കൊല്ലുന്ന പതിവ് ഉണ്ടായിരുന്നു.

ഈ മൃഗത്തിന്റെ മാംസം ഭക്ഷിക്കുന്ന ഉടമ്പടിയുടെ അത്താഴവും ക്രമീകരിക്കപ്പെടുമായിരുന്നു.

ഉടമ്പടിയുടെ അത്താഴം ഉടമ്പടിയുടെ അംഗീകാരം കൂടി ആയിരുന്നു.

അതായത്, അത്താഴത്തില്‍ പങ്കെടുക്കുന്നവര്‍ എല്ലാം ഉടമ്പടിയെ അംഗീകരിക്കുന്നു.

ഇന്നത്തെ കരാറുകളില്‍ നിന്നും വ്യത്യസ്തമായി പഴയനിയമ ഉടമ്പടികള്‍ക്ക് കാലാവധിയോ അവസാനമോ ഇല്ലായിരുന്നു.

ഉടമ്പടിയില്‍ ഏര്‍പ്പെടുന്ന എല്ലാവരും അവരുടെ മരണംവരെ ഉടമ്പടിയുടെ അവകാശികള്‍ അല്ലെങ്കില്‍ പങ്കാളികള്‍ ആയിരുന്നു.

ആദമിന്റെ വീഴ്ചക്ക് ശേഷം ദൈവവും മനുഷ്യരും തമ്മിലുണ്ടായ എല്ലാ ഉടമ്പടികളും ദൈവ കൃപയുടെ അടിസ്ഥാനത്തില്‍ തന്നെ ആയിരുന്നു.

പാപത്താല്‍ ആദമിലൂടെ എല്ലാ മനുഷ്യരും ദൈവകൃപയില്‍ നിന്നും അകന്നു പോയി.

എന്നാല്‍ മനുഷ്യരെ ഇപ്രകാരം നാശത്തിലേക്ക് തള്ളിയിടുവാന്‍ ദൈവത്തിന് ഇഷ്ടം ഇല്ലായിരുന്നു.

അതുകൊണ്ട് കൃപയുടെ ഉടമ്പടി ദൈവം മനുഷ്യരുമായി ഉണ്ടാക്കി.

ഈ കൃപയുടെ ഉടമ്പടി ചെറുതും വലുതുമായ അനേകം ഉടമ്പടികളിലൂടെ വെളിപ്പെട്ടുവന്നു.

അങ്ങനെ, മനുഷ്യര്‍ക്കായുള്ള ദൈവത്തിന്റെ രക്ഷാപദ്ധതിയ്ക്ക് അനുയോജ്യമായ രീതിയില്‍ പ്രകൃതിയെ സ്ഥിരപ്പെടുത്തുന്ന ഉടമ്പടി നോഹയുമായി ഉണ്ടായി.

ദൈവം തിരഞ്ഞെടുത്ത ജനത്തിനു വേണ്ടിയുള്ള കൃപയാലുള്ള വീണ്ടെടുപ്പ് പദ്ധതി അബ്രഹാമിനും മുമ്പേ ഉണ്ടായിരുന്നു എന്നാണ് നോഹയുടെ ഉടമ്പടി കാണിക്കുന്നത്.

അബ്രഹാമിനെക്കാള്‍ അധികമായി കൃപയുടെ ഉടമ്പടിയുമായി ബന്ധമുള്ള മറ്റൊരു വ്യക്തിയെ പഴയനിയമത്തില്‍ കാണുകയില്ല.

അനേകം ജാതികളെ അല്ലെങ്കില്‍ രാജ്യക്കാരെ തന്റെ അടുക്കലേക്ക്‌ കൂട്ടിച്ചേര്‍ക്കും എന്ന് ദൈവം അരുളിച്ചെയ്തത് അബ്രഹാമിനോട് ആണ്.

ഈ ഉടമ്പടിയില്‍ ദൈവം സകലതും നിവര്‍ത്തിക്കും എന്നും നാം കാണുന്നു.

ഉടമ്പടിയുടെ പ്രഖ്യാപനം - Announcement of the Covenant

ഉല്പത്തി 12 : 1 – 3 ല്‍ ആണ് ദൈവം അബ്രഹാമുമായുള്ള ഉടമ്പടി ആദ്യമായി പ്രഖ്യാപിക്കുന്നത്.

ഉല്പത്തി 12 : 1 - 3

1 യഹോവ അബ്രാമിനോടു അരുളിച്ചെയ്തതെന്തെന്നാൽ: നീ നിന്റെ ദേശത്തെയും ചാർച്ചക്കാരെയും പിതൃഭവനത്തെയും വിട്ടു പുറപ്പെട്ടു ഞാൻ നിന്നെ കാണിപ്പാനിരിക്കുന്ന ദേശത്തേക്കു പോക.

2 ഞാൻ നിന്നെ വലിയോരു ജാതിയാക്കും; നിന്നെ അനുഗ്രഹിച്ചു നിന്റെ പേർ വലുതാക്കും; നീ ഒരു അനുഗ്രഹമായിരിക്കും.

3 നിന്നെ അനുഗ്രഹിക്കുന്നവരെ ഞാൻ അനുഗ്രഹിക്കും. നിന്നെ ശപിക്കുന്നവരെ ഞാൻ ശപിക്കും; നിന്നിൽ ഭൂമിയിലെ സകല വംശങ്ങളും അനുഗ്രഹിക്കപ്പെടും.

തിരഞ്ഞെടുക്കപ്പെട്ട തന്റെ ജനവുമായി ഒരു ഉടമ്പടി ബന്ധത്തില്‍ ആകുക എന്നതാണ് എല്ലാ ദൈവീക ഉടമ്പടികളുടെയും ലക്ഷ്യം.

ഇതിനായി ഒരു പ്രത്യേക സമൂഹത്തെതന്നെ വിളിച്ചു വേര്‍തിരിക്കുവാന്‍ ദൈവം തീരുമാനിച്ചു.

ഈ സമൂഹത്തിലൂടെ മാനവരാശിയെ മുഴുവന്‍ അനുഗ്രഹിക്കുക എന്നതായിരുന്നു ദൈവത്തിന്റെ ഉദ്യേശം.

അതിനായി ദൈവം ഒരു ജാതീയ രാജ്യത്തില്‍നിന്നും ഒരു ജാതീയ ആരാധന വച്ചുപുലര്‍ത്തുന്ന കുടുംബത്തില്‍ നിന്നും അബ്രഹാം എന്ന വ്യക്തിയെ തനിക്ക് സ്വന്തമായി വിളിച്ചിറക്കി.

അബ്രഹാമിന് ദൈവം നാലു കാര്യങ്ങള്‍ നല്‍കാം എന്ന് ഉറപ്പുകൊടുത്തു:

1. അനുഗ്രഹിക്കപ്പെട്ട ഭൂപ്രദേശം

2. ഒരു വലിയ രാജ്യം, അവന്റെ പേര്‍ വലുതാക്കും, മറ്റു അനുഗ്രഹങ്ങള്‍

3. ദൈവീക സംരക്ഷണം

4. ഭൂമിയിലെ എല്ലാ മനുഷ്യരും അബ്രഹാമിലൂടെ അനുഗ്രഹിക്കപ്പെടും.

ഈ വാഗ്ദത്തങ്ങള്‍ ദൈവം കല്‍പ്പിച്ചന്നുമുതല്‍ തന്നെ അതിന്റെ നിവര്‍ത്തിക്കായി ദൈവം പ്രവര്‍ത്തിക്കുവാന്‍ ആരംഭിച്ചു.

ഒരു മകന്‍ ജനിക്കുക അല്ലെങ്കില്‍ നക്ഷത്രങ്ങളെ പോലെ സന്തതി ജനിക്കുക എന്നതായിരുന്നു ആദ്യത്തെ പ്രവചന നിവര്‍ത്തി.

ഉടമ്പടിയുടെ പ്രധാനപ്പെട്ട സവിശേഷതകള്‍ - Three Key features of the covenant

ഇനി നമുക്ക് ഉടമ്പടിയുടെ പ്രധാനപ്പെട്ട സവിശേഷതകള്‍ എന്തെല്ലാം ആണ് എന്ന് നോക്കാം:

1. നിരുപാധികമായ ഉടമ്പടി - Unconditional covenant.

അബ്രഹാമിന്റെ ഉടമ്പടി ഉപാധികള്‍ ഇല്ലാത്ത അഥവാ നിബന്ധനകള്‍ ഇല്ലാത്ത ഉടമ്പടി ആണ്.

ദൈവം ചെയ്ത ഉടമ്പടിയുടെ നിവര്‍ത്തിക്കായി അബ്രഹാം യാതൊന്നും ചെയ്യേണ്ടതില്ല.

അത് അബ്രഹാമിന്റെ പ്രവര്‍ത്തികളില്‍ അധിഷ്ടിതമല്ല.

2. അക്ഷരാര്‍ത്ഥത്തിലുള്ള ഉടമ്പടി - Literal Covenant

അബ്രഹാമിന്റെ ഉടമ്പടിയിലെ വാഗ്ദാനങ്ങള്‍ എല്ലാം അക്ഷരാര്‍ത്ഥത്തില്‍ തന്നെ നമ്മള്‍ മനസ്സിലക്കേണം.

അബ്രഹാമിന് നല്‍കാം എന്ന് ദൈവം വാഗ്ദത്തം ചെയ്ത ദേശം അക്ഷരാര്‍ത്ഥത്തില്‍ ഭൂമി തന്നെയാണ്‌.

അത് സ്വര്‍ഗീയ ദേശത്തിന്റെ നിഴല്‍ അല്ല.

ഈ വാഗ്ദത്തങ്ങള്‍ ദൈവം ഭാഗികമായി ചരിത്രത്തില്‍ നിവര്‍ത്തിച്ചു കഴിഞ്ഞു.

ഭൂമി നല്‍കാം എന്ന് ദൈവം വാഗ്ദത്തം ചെയ്തതിനു ചില വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ അബ്രഹാമിന്റെ സന്തതികള്‍ വാഗ്ദത്ത ദേശം കൈവശമാക്കി.

യോശുവ 21 : 43 യഹോവ യിസ്രായേലിന്നു താൻ അവരുടെ പിതാക്കന്മാർക്കു കൊടുക്കുമെന്നു സത്യം ചെയ്ത ദേശമെല്ലാം കൊടുത്തു; അവർ അതു കൈവശമാക്കി അവിടെ കുടിപാർത്തു.

3. നിത്യമായ ഉടമ്പടി - Everlasting covenant

ദൈവം അബ്രഹമിനോട് ചെയ്ത ഉടമ്പടി നിത്യമാണ്.

അതിനു ശേഷമുള്ള മനുഷ്യരുടെ ചരിത്രത്തെ എല്ലാം സ്വാധീനിച്ചിട്ടുള്ള ഉടമ്പടി ആണിത്.

വേദപുസ്തകത്ത്തില്‍ എല്ലായിടത്തും ഇതിനെ നിതമായ ഉടമ്പടി ആയിട്ടാണ് കാണുന്നത്.


ഉല്‍പ്പത്തി 17 : 7, 8

7 ഞാൻ നിനക്കും നിന്റെ ശേഷം നിന്റെ സന്തതിക്കും ദൈവമായിരിക്കേണ്ടതിന്നു ഞാൻ എനിക്കും നിനക്കും നിന്റെ ശേഷം തലമുറതലമുറയായി നിന്റെ സന്തതിക്കും മദ്ധ്യേ എന്റെ നിയമത്തെ നിത്യനിയമമായി സ്ഥാപിക്കും.

8 ഞാൻ നിനക്കും നിന്റെ ശേഷം നിന്റെ സന്തതിക്കും നീ പ്രവാസം ചെയ്യുന്ന ദേശമായ കനാൻദേശം ഒക്കെയും ശാശ്വതാവകാശമായി തരും; ഞാൻ അവർക്കു ദൈവമായുമിരിക്കും.

അബ്രഹാമിന്റെ ഉടമ്പടി ഒരിക്കലും ഇല്ലാതാകില്ല എന്ന് പൗലോസ്‌ ഗലാത്യര്‍ക്ക് എഴുതിയ ലേഖനത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഗലാത്യര്‍ 3 : 17 ഞാൻ പറയുന്നതിന്റെ താല്പര്യമോ: നാനൂറ്റിമുപ്പതു ആണ്ടു കഴിഞ്ഞിട്ടു ഉണ്ടായ ന്യായപ്രമാണം വാഗ്ദത്തത്തെ നീക്കുവാൻ തക്കവണ്ണം അതു ദൈവം മുമ്പു ഉറപ്പാക്കിയ നിയമത്തെ ദുർബ്ബലമാക്കുന്നില്ല.

ഗലാത്യര്‍ 3 : 8 എന്നാൽ ദൈവം വിശ്വാസംമൂലം ജാതികളെ നീതീകരിക്കുന്നു എന്നു തിരുവെഴുത്തു മുൻകണ്ടിട്ടു: “നിന്നിൽ സകലജാതികളും അനുഗ്രഹിക്കപ്പെടും” എന്നുള്ള സുവിശേഷം അബ്രാഹാമിനോടു മുമ്പുകൂട്ടി അറിയിച്ചു.

ഉടമ്പടിയുടെ വിവിധ വശങ്ങള്‍ - Different aspects or facets of the Covenant


അബ്രഹമിനോടുള്ള ഉടമ്പടിയ്ക്ക് ഒരു രത്നത്തിനു എന്നതുപോലെ വിവിധ വശങ്ങള്‍ അല്ലെങ്കില്‍ മുഖങ്ങള്‍ ഉണ്ട്.

1. അനുഗ്രഹത്തിന്റെ രക്ഷാകര്‍തൃത്വം (custodianship)

ഈ ഉടമ്പടി ദൈവവും അബ്രഹാമും തമ്മില്‍ ഉണ്ടായതാണ്.

ഇതു ദൈവവും അബ്രഹാമിന്റെ സന്തതികളും തമ്മിലുള്ള ഉടമ്പടികൂടി ആണ്.

യിസ്രായേല്‍ എന്ന ഒരു പ്രത്യേക വംശത്തിലൂടെ ദൈവം മാനവരാശിയെ മുഴുവന്‍ അനുഗ്രഹിക്കും എന്നത് ഈ ഉടമ്പടിയില്‍ വ്യക്തമാണ്.

ആകാശത്ത് നക്ഷത്രങ്ങള്‍ ഉള്ള കാലത്തോളം യിസ്രായേല്‍ എന്ന വംശവും രാജ്യവും നിലനില്‍ക്കും എന്നതും ഉടമ്പടിയുടെ വാഗ്ദത്തം ആണ്.

റോമര്‍ 9 : 4, 5

4 അവർ യിസ്രായേല്യർ; പുത്രത്വവും തേജസ്സും നിയമങ്ങളും ന്യായപ്രമാണവും ആരാധനയും വാഗ്ദത്തങ്ങളും അവർക്കുള്ളവ;

5 പിതാക്കന്മാരും അവർക്കുള്ളവർ തന്നേ; ജഡപ്രകാരം ക്രിസ്തുവും അവരിൽനിന്നല്ലോ ഉത്ഭവിച്ചതു; അവൻ സർവ്വത്തിന്നും മീതെ ദൈവമായി എന്നെന്നേക്കും വാഴ്ത്തപ്പെട്ടവൻ. ആമേൻ.

2. ഒരു ദേശം എന്ന വാഗ്ദത്തം - A promise of land

അബ്രഹാമിനെ കൽദയരുടെ ഒരു പട്ടണമായ ഊരിൽ നിന്നും ദൈവം വാഗ്ദത്തമായി നല്‍കുവാനിരിക്കുന്ന ദേശത്തിലേക്ക് യാത്ര ആകുവാനായി വിളിച്ചു.

ഈ വാഗ്ദത്തം ദൈവം വീണ്ടും ഉല്പത്തി 13 : 14 - 18 ല്‍ ആവര്‍ത്തിക്കുന്നു.

വാഗ്ദത്ത ഭൂമിയുടെ അതിരുകളും സ്ഥലവും ഉല്‍പ്പത്തി 15 : 18 - 21 ല്‍ വ്യക്തമായി പറയുന്നു.

Genesis 15 : 18, 19

18 അന്നു യഹോവ അബ്രാമിനോടു ഒരു നിയമം ചെയ്തു: നിന്റെ സന്തതിക്കു ഞാൻ മിസ്രയീംനദി തുടങ്ങി ഫ്രാത്ത് നദിയായ മഹാനദിവരെയുള്ള ഈ ദേശത്തെ,

19 കേന്യർ, കെനിസ്യർ, കദ്മോന്യർ, ഹിത്യർ,

20 പെറിസ്യർ, രെഫായീമ്യർ, അമോർയ്യർ,

21 കനാന്യർ, ഗിർഗ്ഗശ്യർ, യെബൂസ്യർ എന്നിവരുടെ ദേശത്തെ തന്നേ, തന്നിരിക്കുന്നു എന്നു അരുളിച്ചെയ്തു.

ഈ വാഗ്ദത്തം, യിസ്രായേലിന്റെ ചരിത്രത്തില്‍ ഭാഗികമായോ പൂര്‍ണമായോ നിവര്‍ത്തിക്കപ്പെട്ടിട്ടുണ്ട്.

ഇന്നു അനേക രാജ്യങ്ങളിലേക്ക് ചിതറിപോയിരുന്ന യിസ്രായേല്‍ ജനം സ്വന്ത രാജ്യത്തിലേക്ക് മടങ്ങിവരുന്നത് നമ്മള്‍ കണ്ടുകൊണ്ടിരിക്കുക ആണ്.

യിസ്രായേലില്‍ അനേകം സ്ഥലങ്ങളില്‍ ഇന്നു യേശു കര്‍ത്താവിനെ ആരാധിക്കുന്ന സഭകള്‍ ഉണ്ട്.

ഇതൊരു യദൃചിക സംഭവം അല്ല, മറിച്ച് ദൈവീക വാഗ്ദത്തിന്റെ നിവൃത്തി ആണ്.

പഴയ നിമയകാലത്ത് എന്നതുപോലെ യിസ്രായേല്‍ ജനത്തിന്റെ മടങ്ങിവരവിനെ ഇന്നും ചുറ്റുമുള്ള രാജ്യങ്ങള്‍ എതിര്‍ത്ത്കൊണ്ടിരിക്കുന്നു.

യിസ്രായേലിനെ ഇനിയും സ്വന്ത രാജ്യത്തില്‍ നിന്നും പിഴുതുമാറ്റുവാന്‍ കഴികയില്ല.

ഇതെല്ലാം 4000 വര്‍ഷങ്ങള്‍ക്കു മുമ്പ് ദൈവം അബ്രാഹമിനോട് ചെയ്ത ഉടമ്പടിപ്രകാരം സംഭവിക്കുന്നതാണ്.

3. സന്തതിയെ നല്‍കാം എന്ന വാഗ്ദത്തം - The promise of descendants

അഹാമിനെ ഒരു വലിയ ജാതി ആക്കാം എന്നാണ് ദൈവം വാഗ്ദത്തം ചെയ്തത്.

75 വയസ്സ് പ്രായമായ, ഇതുവരെയും മക്കളില്ലാതിരുന്ന, അബ്രഹാമിനാണ് അനേകം സന്തതികളെ നല്‍കാം എന്ന് ദൈവം ഉറപ്പ് നല്‍കിയത്.

വാര്‍ദ്ധിക്യത്തില്‍ ആയിരുന്ന അബ്രഹാമിന്റെ സന്തതിപരമ്പരകളില്‍ അനേകം ജാതികളും രാജാക്കന്മാരും ഉത്ഭവിക്കും എന്ന് ഉല്പത്തി 17 : 6 ല്‍ ദൈവം വിശദമാക്കുന്നു.

ദാവീദിന്റെ സിംഹാസനത്തില്‍ മശിഹ ഇരുന്ന് ലോകത്തെ മുഴുവന്‍ വാഴുമ്പോള്‍ ഈ വാഗ്ദത്തം പൂര്‍ണമായും നിവര്‍ത്തിക്കപ്പെടും.

2 ശാമുവല്‍ 7 : 16 നിന്റെ ഗൃഹവും നിന്റെ രാജത്വവും എന്റെ മുമ്പാകെ എന്നേക്കും സ്ഥിരമായിരിക്കും; നിന്റെ സിംഹാസനവും എന്നേക്കും ഉറെച്ചിരിക്കും.

4. അനുഗ്രഹത്തിന്റെയും ശാപത്തിന്റെയും വാഗ്ദത്തം - A promise of blessing and cursing

ലോകത്തിന്റെ അനുഗ്രഹത്തിനായി യിസ്രായേല്‍ വളരെ പ്രധാനപ്പെട്ട ഒരു പങ്ക് വഹിക്കേണ്ടതുണ്ട്.

അതുകൊണ്ട് തന്നെ യിസ്രായേലിന്റെ നിലനില്‍പ്പിനായും സമാധാനത്തിനായും നിലകൊള്ളുന്നവരെ ദൈവം അനുഗ്രഹിക്കും.

ഇതിന്റെ അര്‍ത്ഥം ആ രാജ്യത്തെ അന്ധമായി പിന്തുണക്കുക എന്നല്ല.

യിസ്രായേല്‍ എന്ന രാജ്യത്തെയും അവരുടെ ദൈവീക വാഗ്ദത്ത ഭൂമിയേയും ഇല്ലാതാക്കുവനുള്ള ശ്രമങ്ങള്‍ക്ക് എതിരായി നില്‍ക്കുന്നവരെ ദൈവം അനുഗ്രഹിക്കും.

ദൈവത്തിന്റെ ദാസന്‍ എന്നനിലയില്‍ യിസ്രായേലിന്റെ ദൈവീക ദൌത്യം യേശുവിന്റെ ജനനത്തോടെ അവസാനിച്ചിട്ടില്ല.

ദാവീദിന്റെ ഉടമ്പടി പ്രകാരം സകല മനവരാശിയെയും വീണ്ടെടുക്കുവാനുള്ള ദൈവീക പദ്ധതിയുടെ നിവൃത്തിക്കായി യിസ്രായേല്‍ നിലനില്‍ക്കേണ്ടത് ആവശ്യമാണ്‌.

യിസ്രായേല്‍ ജനത്തിലൂടെയുള്ള ദൈവത്തിന്റെ ഈ പദ്ധതിക്ക് എതിരായി നിന്നിട്ടുള്ള എല്ലാ രാജ്യങ്ങളും കഴിഞ്ഞകാല ലോകചരിത്രത്തില്‍ തകര്‍ന്നു വീണിട്ടുണ്ട്.

കാരണം ദൈവീക വാഗ്ദത്തപ്രകാരം യിസ്രായേല്‍ സംരക്ഷിക്കപെട്ടിരിക്കുന്നു.

അതുകൊണ്ടുതന്നെ യിസ്രായേലിന്റെ രാജ്യത്തിന്മേലുള്ള അവകാശത്തെയും യിസ്രായേലിന്റെ ചരിത്ര ദൌത്യത്തെയും ഇല്ലാതാക്കുവാന്‍ ശ്രമിക്കുന്ന എല്ലാവരും ദൈവീക ശാപം ക്ഷണിച്ചു വരുത്തുകയാണ് ചെയ്യൂന്നതു.

5. മാനവ രാശിയുടെ രക്ഷ എന്ന വാഗ്ദത്തം - A promise of salvation (Galatians 3:8)

ഉല്‍പ്പത്തി 22 ല്‍ യിസഹാക്കിനെ യാഗം കഴിക്കുന്നതിനെകുറിച്ചു പറയുന്നുണ്ട്.

ക്രിസ്തീയ വിശ്വാസികള്‍ ഈ സംഭവത്തെ യേശു ക്രിസ്തുവിന്റെ ക്രൂശു മരണത്തിന്റെ നിഴലായി കാണുന്നു.

യിസ്രായേലിന്റെ ശ്രേഷ്ട്ട സന്തതി ആയ യേശുവിലൂടെ സകല മാനവരാശിയേയും അനുഗ്രഹിക്കുക എന്നത് അബ്രഹാമിന്റെ ഉടമ്പടിയിലൂടെ യിസ്രായേലിന് ലഭിച്ച ദൈവീക ദൌത്യം ആണ്.

ദൈവം എല്ലാ രാജ്യങ്ങളെയും മനുഷ്യരെയും സ്നേഹിക്കുന്നു.

അതോടൊപ്പം തന്നെ സകല മാനവരാശിയെയും അനുഗ്രഹിക്കുക എന്ന ദൈവീക പദ്ധതി നിവൃത്തിക്കുക എന്ന ദൌത്യത്തിനായി ദൈവത്തിന്റെ ദാസന്‍ എന്ന ദൌത്യവും യിസ്രായേലിന് നല്‍കപ്പെട്ടിരിക്കുന്നു.

ഈ ദൌത്യം കാലാകാലങ്ങളില്‍ ആയി യിസ്രായേല്‍ നിവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു.

നിശ്ചയമായും, രക്ഷ യിസ്രായേലില്‍ നിന്നും വരുന്നു; അതിനു വേണ്ടി ആണ് ദൈവം അവരെ തിരഞ്ഞെടുത്തത്.

ഉടമ്പടിയുടെ ഉറപ്പ് - Affirmation of the covenant

അബ്രഹാമിന്റെ ഉടമ്പടി പ്രഖ്യപിക്കപെടുന്നത് ഉല്പത്തി 12 : 1 - 3 ല്‍ ആണ്.

ഈ ഉടമ്പടി പിന്നീട് ഉല്പത്തി 15: 18 – 21 ല്‍ ഉറപ്പിക്കപെടുന്നു.

അതായതു ഉല്പത്തി 12 ല്‍ ഉടമ്പടി പ്രഖ്യപിക്കപെടുകയും ഉല്‍പ്പത്തി 15 ല്‍ അതിനു കൂടുതല്‍ ഉറപ്പും അംഗീകാരവും നല്‍കപ്പെടുകയും ചെയ്തു.

ഉല്പത്തി 15: 18 – 21 ല്‍ ദൈവം അബ്രഹാമിന്റെ ഉടമ്പടിയുടെ ഭാഗമായ വാഗ്ദത്തദേശം എന്താണ് എന്ന് വിശദീകരിക്കുന്നു.

ഉല്പത്തി 15 : 17 - 21

17 സൂര്യൻ അസ്തമിച്ചു ഇരുട്ടായശേഷം ഇതാ, പുകയുന്ന ഒരു തീച്ചൂള; ആ ഭാഗങ്ങളുടെ നടുവെ ജ്വലിക്കുന്ന ഒരു പന്തം കടന്നുപോയി.

18 അന്നു യഹോവ അബ്രാമിനോടു ഒരു നിയമം ചെയ്തു: നിന്റെ സന്തതിക്കു ഞാൻ മിസ്രയീംനദി തുടങ്ങി ഫ്രാത്ത് നദിയായ മഹാനദിവരെയുള്ള ഈ ദേശത്തെ,

19 കേന്യർ, കെനിസ്യർ, കദ്മോന്യർ, ഹിത്യർ,

20 പെറിസ്യർ, രെഫായീമ്യർ, അമോർയ്യർ,

21 കനാന്യർ, ഗിർഗ്ഗശ്യർ, യെബൂസ്യർ എന്നിവരുടെ ദേശത്തെ തന്നേ, തന്നിരിക്കുന്നു എന്നു അരുളിച്ചെയ്തു.

ഉടമ്പടി ഉറപ്പിക്കുന്നതിനായി ഇരു പക്ഷക്കാരും പലതരത്തിലുള്ള മൃഗങ്ങളെയും കൊണ്ടുവരാറുണ്ടായിരുന്നു.

ഉടമ്പടികള്‍ക്ക് ഈ മൃഗങ്ങള്‍ സാക്ഷിനില്‍ക്കുന്നു എന്നൊരു ചിന്തയും ഉണ്ടായിരുന്നു.

ഈ മൃഗങ്ങളെ കൊന്ന്, അവയുടെ ശരീരം പിളര്‍ന്നു നിരത്തിവെക്കും.

അവയ്ക്ക് മദ്ധ്യേ നടന്നു പോകുവാനുള്ള വഴി ഉണ്ടായിരിക്കും.

ഉടമ്പടിയില്‍ പങ്കെടുക്കുന്ന ഇരുപക്ഷക്കാരും മൃഗങ്ങളുടെ മാംസത്തിനു നടുവേയുള്ള ഈ വഴിയിലൂടെ നടന്നുകൊണ്ട് ഉടമ്പടിയുടെ വ്യവസ്ഥകള്‍ പ്രഖ്യപിക്കുമായിരുന്നു.

ഉടമ്പടിയുടെ വ്യവസ്ഥകള്‍ അന്ത്യത്തോളവും പാലിക്കാം എന്ന് അവര്‍ പ്രഖ്യാപിക്കും.

വ്യവസ്ഥകളുടെ ലഘനം ഈ മൃഗങ്ങളുടെ അന്ത്യം അവര്‍ക്ക് ക്ഷണിച്ചുവരുത്തും.

എന്നാല്‍ ഉല്പത്തി Genesis 15 ല്‍ രേഖപ്പെടുത്തിയിരിക്കുന്ന സംഭവങ്ങള്‍ അബ്രഹാമിന്റെ ഉടമ്പടിയുടെ ഏകപക്ഷീയത വെളിവാക്കുന്നു.

അബ്രഹാം ദൈവീക നിര്‍ദേശപ്രകാരം മൃഗങ്ങളെ കൊന്ന് അതിന്റെ മാംസം നിരത്തി അതിനു മദ്ധ്യേ ഒരു വഴി ഉണ്ടാക്കി വച്ചു.

എന്നാല്‍ മാംസക്കഷണങ്ങള്‍ക്ക് മദ്ധ്യേ നടക്കേണ്ടുന്ന സമയം ആയപ്പോള്‍ ദൈവം അബ്രഹാമിന് ഒരു ഗാഡനിദ്രനല്‍കി ഉറക്കത്തിലാക്കി.

അങ്ങനെ അബ്രഹാം മൃഗങ്ങളുടെ മാംസക്കഷണങ്ങള്‍ക്ക് മദ്ധ്യേ നടന്നില്ല; എന്നാല്‍ ദൈവം അതിനു മദ്ധ്യേ കടന്നുപോയി ഉടമ്പടി വീണ്ടും പ്രസ്താവിച്ചു അതിനെ ഉറപ്പിച്ചു.

നിരത്തിവെച്ച മൃഗങ്ങളുടെ മംസകഷണനങ്ങളുടെ മധ്യത്തിലൂടെ ഇരു കക്ഷികളും നടക്കുന്നത് ഇരുവരും അനുസരിക്കേണ്ടുന്ന നിബന്ധനകള്‍ ഉള്ളപ്പോള്‍ മാത്രമാണ്.

ഇവിടെ മാസകഷണങ്ങളുടെ മദ്ധ്യേ ദൈവം മാത്രം നടന്നു എന്ന് പറയുന്നത് രണ്ടാമത്തെ കക്ഷിക്ക് അനുസരിക്കുവാന്‍ നിബന്ധനകള്‍ ഇല്ലാത്ത ഉപാധിരഹിത ഉടമ്പടി ആണ് ഇതു എന്ന് കാണിക്കുന്നു.

ദൈവം സ്വയം ഉടമ്പടിയുടെ ഉത്തരവാദിത്തം മുഴുവന്‍ ഏറ്റെടുത്തു.

ഉടമ്പടിയുടെ നിവര്‍ത്തി ദൈവത്തിന്റെ മാത്രം ഉത്തരവാദിത്തമായി മാറി.

ഉടമ്പടി വീണ്ടും ഉറപ്പിക്കുന്നു - Reaffirmation
ഉല്‍പ്പത്തി 22: 15 – 18 ല്‍ ഇതേ ഉടമ്പടി അതിന്റെ മറ്റൊരു വശത്തിന് ഊന്നല്‍ നല്‍കികൊണ്ട് വീണ്ടും ഉറപ്പിക്കപ്പെടുന്നു.

ഉല്‍പ്പത്തി 22 : 17, 18

17 ഞാൻ നിന്നെ ഐശ്വര്യമായി അനുഗ്രഹിക്കും; നിന്റെ സന്തതിയെ ആകാശത്തിലെ നക്ഷത്രങ്ങൾപോലെയും കടൽക്കരയിലെ മണൽപോലെയും അത്യന്തം വർദ്ധിപ്പിക്കും; നിന്റെ സന്തതി ശത്രുക്കളുടെ പട്ടണങ്ങളെ കൈവശമാക്കും.

18 നീ എന്റെ വാക്കു അനുസരിച്ചതു കൊണ്ടു നിന്റെ സന്തതി മുഖാന്തരം ഭൂമിയിലുള്ള സകലജാതികളും അനുഗ്രഹിക്കപ്പെടും എന്നു ഞാൻ എന്നെക്കൊണ്ടു തന്നേ സത്യം ചെയ്തിരിക്കുന്നു എന്നു യഹോവ അരുളിച്ചെയ്യുന്നു.

ഉടമ്പടിയുടെ സാക്ഷി അഥവാ അടയാളം - Sign or Witness to the covenant
പരിച്ഛേദന ദൈവത്തിനും അബ്രഹാമിനും ഇടയിലെ ഉടമ്പടിയുടെ അടയാളം അല്ലെങ്കില്‍ സാക്ഷി ആണ്.

ഉടമ്പടിയുടെ അടയാളമായി ദൈവം പരിച്ഛേദനയെ നല്‍കുന്നത് ഉല്‍പ്പത്തി 17 : 9 -14 ല്‍ ആണ്.

അബ്രഹാമിന്റെ എല്ലാ സന്തതിപരമ്പരകളും പരിച്ഛേദന ഏല്‍ക്കേണം.

ഈ ഭൌതീക ലോകത്തില്‍ ദൈവീക അനുഗ്രഹത്തിന്റെ പങ്കാളികള്‍ എന്നതിന്റെ അടയാളമായിട്ടു യിസ്രായേല്‍ ജനം എല്ലാവരും തങ്ങളുടെ ഭൌതീക ശരീരത്തില്‍ പരിച്ഛേദന ഏല്‍ക്കണമായിരുന്നു.

യിസ്രായേലില്‍ പരിച്ഛേദന നിരസിക്കുന്നവര്‍ അബ്രഹാമിന്റെ ഉടമ്പടിയ്ക്ക് വെളിയില്‍ ആകും.

പരിച്ഛേദന അന്ന് ഈജിപ്റ്റ്‌, മെസപ്പോട്ടെമിയ തുടങ്ങിയ ചില മധ്യപൂര്‍വ സമൂഹകങ്ങളില്‍ നില നിന്നിരുന്ന ആചാരം ആയിരുന്നു.

അവിടെ അത് ആണ്‍കുട്ടികള്‍ പ്രായപൂര്‍ത്തി ആകുന്നതുമായി ബന്ധപ്പെട്ട ആചാരം ആയിരുന്നു.

ഈ ആചാരം ക്രിസ്തുവിനും 3000 വര്‍ഷങ്ങള്‍ക്കു മുമ്പ് അബ്രഹാമിന്റെ പിതാവിന്റെ ദേശമായ മെസപ്പോട്ടെമിയയില്‍ ആരംഭിച്ചതാണ് എന്ന് കരുതപ്പെടുന്നു.

ഈജിപ്റ്റില്‍ ഈ ആചാരം ഉയര്‍ന്ന ജാതിക്കാരുടെ ഇടയില്‍ മാത്രമായി നിലനിന്നിരുന്നു എന്നും വിശ്വസിക്കപ്പെടുന്നു.

എന്നാല്‍ ചുറ്റിനുമുള്ള ജാതികളുടെ ആചാരത്തില്‍ നിന്നും ദൈവം നിര്‍ദേശിച്ച പരിച്ഛേദനയ്ക്ക് വ്യത്യാസങ്ങള്‍ ഉണ്ടായിരുന്നു.

ഈ രീതി പിന്നീട് മോശയുടെ ഉടമ്പടിയില്‍ സ്ഥിരമായ ആചാരമായി ഉള്‍പ്പെടുത്തുക ഉണ്ടായി.

എല്ലാ ഉടമ്പടികള്‍ക്കും അതിന്റെ അടയാളമായി അല്ലെങ്കില്‍ സാക്ഷിയായി ഒരു വസ്തുത ഉണ്ടായിരിക്കും.

ഉടമ്പടി നിലനില്‍ക്കുന്നു എന്നതിന്റെ എന്നന്നെക്കുമുള്ള ഓര്‍മ്മപ്പെടുത്തല്‍ ആണിത്.

ഉദാഹരണത്തിന്, ദൈവവും നോഹയും തമ്മിലുള്ള ഉടമ്പടിയ്ക്ക് മഴവില്ല് അടയാളമായി അല്ലെങ്കില്‍ സാക്ഷിയായി എന്നന്നേക്കുമായി നില്‍ക്കുന്നു.

യാക്കോബും ലാബാനും തമ്മിലുണ്ടായ ഉടമ്പടിക്ക് ഒരു കല്‍കൂന തന്നെ അടയാളമായി സ്ഥാപിച്ചു.

അബ്രഹാമിന്റെ ഉടമ്പടിയുടെ അടയാളമായി ദൈവം വെച്ചത് അബ്രഹാമും സന്തതി പരമ്പരകളും ശരീരത്തില്‍ ഏല്‍ക്കുന്ന പരിച്ഛേദന എന്ന അടയാളം ആയിരുന്നു.

ദൈവീക പ്രമാണങ്ങള്‍ പാലിക്കെണ്ടുന്നതിന്റെ ആവശ്യകതയെ എപ്പോഴും ഓര്‍ക്കുവാന്‍ പരിച്ഛേദന സഹായമായിരുന്നു.

എന്നിരുന്നാലും ശരീരത്തില്‍ പരിച്ഛേദന ഏറ്റതുകൊണ്ട് മാത്രം ഒരു വ്യക്തി ഉടമ്പടിക്ക് അവകാശി ആകുമായിരുന്നില്ല.

പരിച്ഛേദന പഴയനിയമത്തില്‍ വളരെ ഗൌരവമേറിയ വിഷയം അല്ല.

അത് അബ്രഹാമിനും അവന്റെ ഭവനത്തിലെ സന്തതിപരമ്പരകള്‍ക്കും ബാധകമായിരുന്ന ആചാരം ആയിരുന്നു.

ഉപസംഹാരം – മശിഹയുടെ രാജ്യം

അവസാനമായി നമുക്ക് അബ്രഹാമിന്റെ ഉടമ്പടിയുടെ പൂര്‍ണമായ നിവര്‍ത്തിയെകുറിച്ച് ചിന്തിക്കാം.

ഉടമ്പടിയുടെ ചില ഭാഗങ്ങള്‍ ഉടന്‍ തന്നെയോ അല്‍പ്പ കാലത്തിനു ശേഷമോ നിവര്‍ത്തിക്കപ്പെട്ടിട്ടുണ്ട്.

എന്നാല്‍ ചില അംശങ്ങള്‍ ഇനിയും നിവര്‍ത്തി ആകുവാന്‍ ഉണ്ട്.

അബ്രഹാമിന് വാഗ്ദത്തമായി നല്‍കിയ ഭൂമി പൂര്‍ണമായും നിവര്‍ത്തി ആയിട്ടില്ല.

ഉല്‍പ്പത്തി 15 : 18 - 21 ല്‍ വിശദമായി ദൈവം അരുളിച്ചെയ്ത അതിരുകള്‍ അനുസരിച്ചുള്ള ഭൂമി യിസ്രായേല്‍ ഇനിയും സ്വന്തം ആക്കിയിട്ടില്ല.

മശിഹയുടെ രാജവാഴ്ചയുടെ കാലത്തുമാത്രമേ ഈ വാഗ്ദത്തം പൂര്‍ണമായി നിവര്‍ത്തിക്കപെടുകയുള്ളൂ.

മശിഹയുടെ രാജ്യം നമ്മളുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ വാഴ്ചയുടെ കാലമാണ്.

അത് യേശു കര്‍ത്താവ് മാത്രം രാജാവായി സ്ഥാപിക്കപെടുന്ന ദൈവരാജ്യം ആണ്.

ദൈവരാജ്യമോ ദാവീദിനോടുള്ള ദൈവത്തിന്റെ ഉടമ്പടിയുടെ നിവര്‍ത്തി ആയിരിക്കും.

അബ്രഹാമിന്റെ ഉടമ്പടി, അത് പൂര്‍ണ്ണമായും നിവര്‍ത്തിക്കപെടുന്ന സമയം ഏതുമാകട്ടെ, അത് ദൈവവും യിസ്രായേലും, ദൈവവും സകല മനുഷ്യരും തമ്മിലുള്ള ബന്ധത്തിന്റെ അടിസ്ഥാനം ആണ്.

Disclaimer

Professor Jacob Abraham is a proud Indian. He professes a passionate patriotism for his country.
The message in this video does not extend a blind support to any other nation.
This video explains only the Biblical prophecies about Israel, the nation and the people.
There is no intention to disturb the hopes and sentiments of any other nation or people. 

No comments:

Post a Comment