യോഹന്നാന്റെ സുവിശേഷം 16 ആം അദ്ധ്യായം 33
ആം വാക്യം ആധാരമാക്കി, ചില ആത്മീയ മര്‍മ്മങ്ങള്‍ ഗ്രഹിക്കുവാനാണ്
നമ്മള്‍ ഇവിടെ ആഗ്രഹിക്കുന്നത്. വാക്യം ഇങ്ങനെയാണ്:
യോഹന്നാന്‍
16: 33 നിങ്ങൾക്കു എന്നിൽ സമാധാനം ഉണ്ടാകേണ്ടതിന്നു ഇതു നിങ്ങളോടു
സംസാരിച്ചിരിക്കുന്നു; ലോകത്തിൽ നിങ്ങൾക്കു കഷ്ടം ഉണ്ടു; എങ്കിലും ധൈര്യപ്പെടുവിൻ; ഞാൻ ലോകത്തെ
ജയിച്ചിരിക്കുന്നു എന്നു പറഞ്ഞു.
യേശുക്രിസ്തുവിന്‍റെ ഭൌതീക ശുശ്രൂഷ്യയുടെ
അന്ത്യത്തില്‍, അവന്‍ ശിഷ്യന്മാരൊട് പറഞ്ഞ,
യാത്രാമൊഴിയുടെ അവസാന വാചകമാണ് ഇത്. അവന്‍ ശിഷ്യന്‍മാരുമൊത്ത് പെസഹ ആചരിച്ചതിന്
ശേഷമാണ് സുദീര്‍ഘമായ യാത്രാമൊഴി പറഞ്ഞത്. അന്ത്യ യാത്രാമൊഴി വിശദമായി, യോഹന്നാന്‍ 13: 31 മുതല്‍ 16: 33 വരെയുള്ള വാക്യങ്ങളില്‍
രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിനെ തുടര്‍ന്നു നമ്മള്‍ മഹാപുരോഹിത പ്രാര്‍ത്ഥനയാണ്
വായിക്കുന്നത്.
ഇതിന്റെ പശ്ചാത്തലം ഇതാണ്: പെസഹ അത്താഴ
വേളയില്‍, യേശുക്രിസ്തു, വീഞ്ഞില്‍ മുക്കിയ അപ്പത്തിന്റെ ഒരു കഷണം, അവന്റെ ശിഷ്യന്‍ ആയിരുന്ന യൂദാ ഈസ്കര്യോത്താവിന് നല്കി. അവന്‍ അത്
സ്വീകരിച്ചതിന് ശേഷം, യേശുവിനെ ഒറ്റിക്കൊടുക്കുവാനായി, മുഖ്യ പുരോഹിതന്മാരെ കാണുവാന്‍ പോയി. യൂദാ പോയിക്കഴിഞ്ഞപ്പോള്‍ യേശു
അന്ത്യ യാത്രാമൊഴി പറഞ്ഞു തുടങ്ങി:
യോഹന്നാന്‍
13: 31 അവൻ പോയശേഷം യേശു പറഞ്ഞതു: ഇപ്പോൾ മനുഷ്യപുത്രൻ മഹത്വപ്പെട്ടിരിക്കുന്നു; ദൈവവും
അവനിൽ മഹത്വപ്പെട്ടിരിക്കുന്നു.
അന്ത്യയാത്രാമൊഴി
പറയുക എന്നത് യിസ്രയേല്യ പിതാക്കന്മാരുടെ ഒരു കീഴ് വഴക്കം ആയിരുന്നു. മോശെയും, യാക്കോബും, യോശുവയും
പറഞ്ഞ യാത്രാമൊഴികള്‍ അതിനു ഉദാഹരണം ആണ്. (ആവര്‍ത്തനപുസ്തകം
31-33, ഉല്‍പ്പത്തി 49, യോശുവ 23, 24). ഇവ ഭാവിയെക്കുറിച്ചുള്ള പ്രവചനങ്ങള്‍ കൂടിയായിരുന്നു. യേശുവിന്‍റെ
യാത്രാമൊഴി, അപ്പോള്‍ ശിഷ്യന്മാര്‍ അഭിമുഖീകരിച്ച
സാഹചര്യത്തെക്കുറിച്ചുള്ളതാണ്. അതില്‍ ഭാവിയില്‍ സംഭവിക്കാനിരിക്കുന്ന
കാര്യങ്ങളെക്കുറിച്ചുള്ള പ്രവചനവും ഉണ്ട്. അത് അപ്പോള്‍ അവന്റെ ചുറ്റും കൂടിനിന്ന
ശിഷ്യന്മാര്‍ക്കും, ഭാവിയില്‍ അവന്റെ ശിഷ്യന്മാര്‍ ആകുവാന്‍
പോകുന്നവര്‍ക്കും ഉള്ള സന്ദേശം ആയിരുന്നു. അതിനാല്‍ ഇതിലെ ഓരോ വാക്കുകളും
നമുക്കുള്ള സന്ദേശം കൂടിയാണ്.