വേദപുസ്തകത്തിൽ, പുതിയനിയമത്തിലെ നാലാമത്തെ സുവിശേഷമാണ് യോഹന്നാൻ എഴുതിയ സുവിശേഷം. ഇതിന്റെ എഴുത്തുകാരൻ യേശുക്രിസ്തുവിന്റെ ശിഷ്യനായിരുന്ന യോഹന്നാൻ ആണ് എന്നു ഭൂരിപക്ഷം വേദ പണ്ഡിതന്മാരും കരുതുന്നു. ശിഷ്യനായിരുന്ന യോഹന്നാന്റെ സാക്ഷ്യവും പഠിപ്പിക്കലും ഈ സുവിശേഷ ഗ്രന്ഥത്തിൽ കാണാം. എന്നാൽ ഗ്രന്ഥകർത്താവ് ആരാണ് എന്നതിൽ വ്യത്യസ്തമായ അഭിപ്രായം ഉണ്ട്. ഇതിന്റെ രചനാ കാലവും, സ്ഥലവും തീർച്ചയില്ല. എങ്കിലും ഇത് യേശുവിന്റെ ശിഷ്യനായിരുന്ന യോഹന്നാൻ എഫെസൊസിൽ ആയിരുന്നപ്പോൾ, AD 90 നും 100 നും ഇടയിൽ രചിച്ചു എന്നു കരുതപ്പെടുന്നു.
ഇതിന്റെ വായനക്കാരായി എഴുത്തുകാരൻ ആരെയാണ് കണ്ടിരുന്നത് എന്നത് ഇതിൽ വ്യക്തമാക്കിയിട്ടില്ല. എന്നാൽ അക്കാലത്ത് റോമൻ സാമ്രാജ്യത്തിന്റെ വിവിധ പ്രവിശ്യകളിൽ താമസിച്ചിരുന്ന യഹൂദന്മാരേയും, യഹൂദ-ഇതര ക്രൈസ്തവ വിശ്വാസികളെയും ആണ് യോഹന്നാൻ വയനക്കാരായി കണ്ടിരുന്നത് എന്നു അനുമാനിക്കാം. ഇതിൽ എബ്രായ, ഗ്രീക്ക്, റോമൻ, പാരമ്പര്യമുള്ളവർ ഉണ്ട്. പലസ്തീനിലെ ഭൂപ്രകൃതിയും, ജീവിത രീതികളും എഴുത്തുകാരൻ വിശദീകരിക്കുവാൻ ശ്രമിക്കുന്നത് യഹൂദ ഇതര വംശക്കാർക്ക് വേണ്ടി ആയിരുന്നിരിക്കാം. “ആദിയിൽ വചനം ഉണ്ടായിരുന്നു” എന്നു പറഞ്ഞുകൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. “വചനം” എന്നത് ഗ്രീക്ക് തത്വ ചിന്തയിലെ “ലോഗോസ്” ആണ്. അത് പരമ സത്യമായ ദൈവമാണ്. അതായത് ഗ്രീക്ക് ദാർശനിക ചിന്തയിലെ പരമമായ ദൈവം, യേശു ആണ് എന്നു പറഞ്ഞുകൊണ്ടാണ് യോഹന്നാൻ സുവിശേഷം ആരംഭിക്കുന്നത്. ഇത് അദ്ദേഹത്തിന്റെ യവന വായനക്കാരെ ഉദ്ദേശിച്ചാണ് എഴുതിയത്. എന്നാൽ, ഒപ്പം, യേശുക്രിസ്തു, യഹൂദന്മാർ കാത്തിരിക്കുന്ന മശീഹ ആണ് എന്നും എഴുത്തുകാരൻ പറയുന്നുണ്ട്. യേശുക്രിസ്തു പറഞ്ഞ ഏഴ് “ഞാൻ ആകുന്നു” പ്രസ്താവനകൾ പുറപ്പാട് പുസ്തകം 3:14 ന്റെ പ്രതിധ്വനി ആണ്. ഇവിടെ പറയുന്ന “ഞാൻ ആകുന്നു” എന്ന ദൈവവും യേശുക്രിസ്തുവും ഒരുവൻ തന്നെയാണ്.