റോമർ, അദ്ധ്യായം 11

അപ്പൊസ്തലനായ പൌലൊസ് റോമർക്ക് എഴുതിയ ലേഖനത്തിന്റെ 9-11 വരെയുള്ള ഭാഗങ്ങളിൽ വിശദീകരിക്കുന്ന, ദൈവീക പദ്ധതിയിൽ യിസ്രായേലിന്റെ പങ്ക് എന്താണ് എന്ന വിഷയത്തിന്റെ പരിസമാപ്തിയാണ് 11 ആം അദ്ധ്യായം. ഒരു ജനസമൂഹം എന്ന നിലയിൽ യിസ്രായേൽ, യേശു എന്ന മശീഹയെ തള്ളിക്കളഞ്ഞു എങ്കിലും, ഒരു ശേഷിപ്പു അവനിൽ വിശ്വസിച്ച് രക്ഷപ്രാപിച്ചു. മറ്റുള്ളവരുടെ ഹൃദയം കഠിനമായിപ്പോയി. എങ്കിലും ദൈവത്തിന്റെ തിരഞ്ഞെടുപ്പിൻ പ്രകാരമുള്ള ജാതീയരിൽ ഒരു കൂട്ടർ (യഹൂദന്മാർ അല്ലാത്തവർ), ക്രിസ്തുവിലുള്ള വിശ്വാസം മൂലം രക്ഷയിലേക്ക് വന്നുകഴിയുമ്പോൾ, ദൈവം യിസ്രായേലിനെയും മടക്കി വരുത്തും. അപ്പോൾ യിസ്രായേൽ യേശുവിനെ മശീഹയായി സ്വീകരിക്കും. ദൈവം അവരുമായുള്ള ഉടമ്പടി പുതുക്കും.   

റോമർ, അദ്ധ്യായം 10

റോമർ 10 ആം അദ്ധ്യായം, 9 ആം അദ്ധ്യയത്തിന്റെ തുടർച്ചയാണ്. പുതിയനിയമ കാലത്ത്  യഹൂദന്റെ സ്ഥാനം, അവരുടെ രക്ഷ എന്നിങ്ങനെയുള്ള വിഷയങ്ങളെക്കുറിച്ചുള്ള ചർച്ച ഇവിടെയും തുടരുകയാണ്. 9 ആം അദ്ധ്യായം ആരംഭിക്കുന്നത്, യഹൂദനെ കുറിച്ച് പൌലൊസിന് “വലിയ ദുഃഖവും ഹൃദയത്തിൽ ഇടവിടാതെ നോവും ഉണ്ടു” എന്നു സാക്ഷ്യപ്പെടുത്തികൊണ്ടാണ് (9:2). അതേ വികാരം പ്രകടിപ്പിച്ചുകൊണ്ടാണ് 10 ആം അദ്ധ്യായവും ആരംഭിക്കുന്നത്. എന്നാൽ ഇവിടെ പൌലൊസിന്റെ ആഗ്രഹം കൂടുതൽ കൃത്യതയുള്ളത് ആണ്. അവർ രക്ഷിക്കപ്പെടേണം എന്നു അദ്ദേഹം ആഗ്രഹിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നു.

സ്വന്ത ജനമായ യഹൂദരെക്കുറിച്ച് പൌലൊസിന് വേദനയുണ്ട്. അവർ യേശുക്രിസ്തുവിലുള്ള വിശ്വാസം മൂലം രക്ഷിക്കപ്പെടേണം എന്നു അദ്ദേഹം പ്രാർത്ഥിക്കുന്നു. “സഹോദരന്മാരേ, അവർ (യഹൂദന്മാർ) രക്ഷിക്കപ്പെടേണം എന്നു തന്നേ എന്റെ ഹൃദയവാഞ്ഛയും അവർക്കുവേണ്ടി ദൈവത്തൊടുള്ള യാചനയും ആകുന്നു.” (10:1). ദൈവത്തെക്കുറിച്ചു അവർ എരിവുള്ളവർ ആയിരിക്കുന്നു. എന്നാൽ, ന്യായപ്രമാണം അനുസരിക്കുന്നതിലൂടെ നീതീകരണം പ്രാപിക്കാം എന്ന അവരുടെ മോഹം നിരാശാജനകം ആണ്. യേശുക്രിസ്തുവിനെ ദൈവം രക്ഷയ്ക്കായി അയച്ചതാണ് എന്നു യിസ്രായേൽ ജനം വിശ്വസിക്കേണം, അവന്റെ ക്രൂശ് മരണത്തിലൂടെ പാപ മോചനം ഉണ്ട് എന്നും അവനെ ദൈവം മരിച്ചവരുടെ ഇടയിൽ നിന്നും ഉയിർപ്പിച്ചിരിക്കുന്നു എന്നും അവർ വിശ്വസിക്കേണം. ഈ വിശ്വാസത്തിന് മാത്രമേ അവരെ രക്ഷിക്കുവാൻ കഴിയൂ. ഇത് തന്നെയാണ് ജാതീയരും രക്ഷ പ്രാപിക്കുവാനുള്ള ഏക മാർഗ്ഗം. യിസ്രായേൽ ജനം ക്രിസ്തുവിങ്കലേക്ക് മടങ്ങി വരുന്നതിനായി ദൈവം ദീർഘക്ഷമയോടെ കാത്തിരിക്കുന്നു.  

റോമർ, അദ്ധ്യായം 9

അപ്പൊസ്തലനായ പൌലൊസ് റോമർക്ക് എഴുതിയ ലേഖനത്തിലെ 9 മുതൽ 11 വരെയുള്ള അദ്ധ്യായങ്ങൾ യിസ്രായേൽ ജനത്തെക്കുറിച്ചും, ജാതീയരെക്കുറിച്ചും (യിസ്രായേല്യർ അല്ലാത്തവർ) ഉള്ള ദൈവത്തിന്റെ പദ്ധതി വിശദീകരിക്കുന്നു. പൌലൊസ് ഈ ലേഖനം എഴുതുന്നതിനും മുമ്പേ, യിസ്രായേൽ എന്ന രാജ്യം രണ്ടായി വിഭജിക്കപ്പെട്ടിരുന്നു. അതിൽ പത്തു ഗോത്രങ്ങൾ അടങ്ങുന്ന വടക്കൻ രാജ്യമാണ്, വിഭജനത്തിനു ശേഷം യിസ്രായേൽ എന്നു അറിയപ്പെട്ടിരുന്നത്. തെക്കൻ രാജ്യം യഹൂദ്യ (യഹൂദ, Judea, Yehudah) എന്നും അറിയപ്പെട്ടിരുന്നു. പിന്നീട് ഉണ്ടായ അശ്ശൂർ സാമ്രാജ്യത്തിന്റെ ആക്രമണത്തിൽ, വടക്കൻ രാജ്യമായ യിസ്രായേലിലെ ജനങ്ങളെ അവർ പിടിച്ചുകൊണ്ടു പോകുകയും, ശേഷം അവരെക്കുറിച്ചു വ്യക്തമായ ചരിത്ര രേഖകൾ ഇല്ലാതെയാകുകയും ചെയ്തു. എന്നാൽ യഹൂദ രാജ്യം തുടർന്നും നിലനിന്നു. അതിനാൽ പിന്നീട് ഉള്ള ചരിത്രം യഹൂദന്മാരുടെ ചരിത്രമായി.

പൌലൊസിന്റെ കാലത്തിനും വളരെ മുമ്പ് ആണ് ഈ വിഭജനം സംഭവിച്ചത് എങ്കിലും, റോമർ 9 ആം അദ്ധ്യായത്തിൽ “യഹൂദൻ” എന്നത് യിസ്രായേൽ ജനത്തെ മൊത്തമായി പരാമർശിക്കുന്നു. യിസ്രായേലിനോടുള്ള ദൈവീക വാഗ്ദത്തങ്ങളുടെ നിവർത്തിയേക്കുറിച്ചാണ് പൌലൊസ് ഇവിടെ എഴുതുന്നതു. “ജാതീയർ” (Gentiles) എന്ന വാക്കിൽ യിസ്രായേൽ അല്ലാത്ത എല്ലാ മനുഷ്യരും ഉൾപ്പെടുന്നു. റോമിലെ സഭയിൽ ഈ രണ്ട് കൂട്ടരും വിശ്വാസികളായി ഉണ്ടായിരുന്നു.

റോമർ, അദ്ധ്യായം 8

വേദപുസ്തകത്തിലെ അനുഗ്രഹിക്കപ്പെട്ട അദ്ധ്യായങ്ങളിൽ ഒന്നാണ് റോമർ 8. എങ്ങനെയാണ് ഒരു ക്രിസ്തീയ വിശ്വാസി ജീവിക്കേണ്ടത് എന്നു പൌലൊസ് ഇവിടെ വിവരിക്കുന്നു. യേശുക്രിസ്തുവിലുള്ള സ്വാതന്ത്ര്യം ഇവിടെ ഒരു പ്രധാന വിഷയമാണ്. തിരഞ്ഞെടുപ്പ്, മുന്നറിവ്, മുൻനിയമനം, പുത്രത്വം എന്നിവയും അദ്ദേഹം ഇവിടെ ചർച്ച ചെയ്യുന്നു. ഈ ലോകത്തിൽ നമ്മൾ അനുഭവിക്കുന്ന കഷ്ടതയും, പ്രാപിക്കുവാനിരിക്കുന്ന തേജസ്സ്ക്കരണവും വിഷയങ്ങൾ ആണ്. വിടുതലിന്റെ സുവിശേഷം, അത് വിശ്വസിക്കുന്നവർക്ക് എങ്ങനെ നല്ല വാർത്ത ആകുന്നു എന്നു പൌലൊസ് ഇവിടെ വിശദീകരിക്കുന്നു.

ദൈവസന്നിധിയിലുള്ള രക്ഷിക്കപ്പെട്ട ദൈവ ജനത്തിന്റെ സമ്പൂർണ്ണ സുരക്ഷിതത്വം പ്രഖ്യാപിച്ചുകൊണ്ടാണ് റോമർ 8 ആം അദ്ധ്യയം ആരംഭിക്കുന്നത്. 8:1 ൽ പൌലൊസ് എഴുതി, “ക്രിസ്തുയേശുവിലുള്ളവർക്കു ഒരു ശിക്ഷാവിധിയും ഇല്ല.” 8:39 ൽ അദ്ദേഹം പറയുന്നു, “നമ്മുടെ കർത്താവായ യേശുക്രിസ്തുവിലുള്ള ദൈവസ്നേഹത്തിൽ നിന്നു നമ്മെ വേറുപിരിപ്പാൻ കഴികയില്ല”. ക്രിസ്തുവിന്റെ സുവിശേഷത്തിൽ വിശ്വസിച്ചിരിക്കുന്ന നമ്മൾ ഇപ്പോൾ ദൈവത്തിന്റെ ആത്മാവിൽ ജീവിക്കുന്നു. അവൻ, ദൈവത്തെ അബ്ബാ പിതാവേ എന്നു വിളിക്കുവാൻ നമ്മളെ പ്രാപ്തരാക്കുന്നു. നമ്മൾ ക്രിസ്തുവിനോടു കൂടെ കഷ്ടം അനുഭവിച്ചിരികുന്നു. ഈ പ്രപഞ്ചത്തിലെ എല്ലാ ജീവജാലങ്ങളോടും കൂടെ വിടുതലിനായി ഞരങ്ങികൊണ്ടു ജീവിക്കുന്നു. നമ്മുടെ ശരീരത്തിന്റെ വീണ്ടെടുപ്പായ പുത്രത്വത്തിന്നു പ്രത്യാശയോടെ കാത്തിരിക്കുന്നു. ദൈവം നമുക്കു അനുകൂലമായിരിക്കുന്നു എന്നും നമ്മൾ അറിയുന്നു. യേശുക്രിസ്തു ദൈവത്തിന്റെ വലത്തുഭാഗത്തിരിക്കയും നമുക്കുവേണ്ടി പക്ഷവാദം കഴിക്കയും ചെയ്യുന്നു.

റോമർ, അദ്ധ്യായം 7

റോമർ 6:14 ൽ പൌലൊസ് എഴുതി, “നിങ്ങൾ ന്യായപ്രമാണത്തിന്നല്ല, കൃപെക്കത്രെ അധീനരാകയാൽ പാപം നിങ്ങളിൽ കർത്തൃത്വം നടത്തുകയില്ലല്ലോ.” ന്യായപ്രമാണം, ദൈവകൃപ എന്നിവയുടെ കർത്തൃത്വം ആണ് ഇവിടെ അദ്ദേഹത്തിന്റെ വിഷയം. കൽപ്പന ലംഘനത്തിന് ഹേതുവായ ന്യായപ്രമാണത്തിന് ഇപ്പോൾ നമ്മളുടെ മേൽ ആധിപത്യം ഇല്ല. പ്രമാണത്തിന് അധീനർ അല്ലാത്തതിനാൽ. അതിനാൽ പാപം ചെയ്യുന്നില്ല. നമ്മൾ ഇപ്പോൾ ദൈവകൃപയ്ക്ക് അധീനർ ആണ്. അതിനാൽ കൽപ്പന ലംഘനം എന്ന പാപത്തിന് നമ്മളുടെ മേൽ ഒരു യജമാനനെപ്പോലെ അധികാരം നടത്തുവാൻ കഴിയുക ഇല്ല. ഇതെല്ലാം ആയിരുന്നു 6 ആം അദ്ധ്യായത്തിലെ മുഖ്യ വാദങ്ങൾ.

റോമർ 7:1-6 വരെയുള്ള വാക്യങ്ങളിൽ ക്രിസ്തുവിൽ വിശ്വസിച്ചു രക്ഷിക്കപ്പെട്ടവർ മോശെയുടെ ന്യായപ്രമാണം അനുസരിക്കുന്നതിൽ നിന്നും സ്വതന്ത്രർ ആയിരിക്കുന്നു എന്നു പൌലൊസ് വിശദീകരിക്കുന്നു. വിശ്വാസത്താൽ ക്രിസ്തുവിനോടു ചേർന്നവർ അവനോടൊപ്പം ക്രൂശിൽ മരിച്ചിരിക്കുന്നു. ഈ മരണം ഒരു പുതിയ ജീവിതത്തിലേക്ക് അവരെ നയിക്കുന്നു. വിവാഹ നിയമങ്ങളെ ഉദാഹരണമായി എടുത്തുകൊണ്ട് പൌലൊസ് ഈ വാദം സമർത്ഥിക്കുന്നു. ഭർത്താവ് മരിച്ചു കഴിഞ്ഞാൽ, അവനോടുള്ള ബന്ധത്തിൽ അവൾ സ്വതന്ത്രയായി. ഇതുപോലെ ക്രിസ്തുവിനോടൊപ്പം ഉള്ള മരണത്താൽ ഒരു പുതിയ ജീവിതം ആരംഭിക്കുവാൻ സ്വാതന്ത്ര്യം ലഭിച്ചിരിക്കുന്നു.