റോമർ, അദ്ധ്യായം 14

അപ്പൊസ്തലനായ പൌലൊസ് റോമർക്ക് എഴുതിയ ലേഖനം 14 ആം അദ്ധ്യായത്തിൽ, റോമിലെ ക്രിസ്തീയ വിശ്വാസികൾക്ക് ഇടയിൽ നിലനിന്നിരുന്ന ചില ഭിന്ന അഭിപ്രായങ്ങൾ ആണ് ചർച്ച ചെയ്യുന്നത്. വേദപുസ്തകത്തിൽ വ്യക്തമായും നേരിട്ടും കൽപ്പനകളോ, ഉപദേശങ്ങളോ ഇല്ലാത്ത വിഷയങ്ങളെക്കുറിച്ചായിരുന്നു വ്യത്യസ്ത ചിന്തകൾ ഉണ്ടായിരുന്നത്. ഇത്തരം വ്യത്യസ്തങ്ങൾ ആയ അഭിപ്രായങ്ങൾ പ്രകടിപ്പിച്ച വിശ്വാസികളെ എങ്ങനെയാണ് സഭയും കൂടെയുള്ള വിശ്വാസികളും കാണേണ്ടത് എന്നതിനുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ ആണ് ഈ അദ്ധ്യായത്തിലെ വിഷയം.

 

ബലവാനും ബലഹീനനും

 

മോശെയുടെ ന്യായപ്രമാണം വിലക്കിയിരുന്ന ആഹാരങ്ങളെ ഭക്ഷിക്കാം എന്നു ചിന്തിക്കുന്നവരും, ന്യായപ്രമാണം വിലക്കിയത് ക്രിസ്തീയ വിശ്വാസികളും ഭക്ഷിക്കുവാൻ പാടില്ല എന്നു ചിന്തിക്കുന്നവരും റോമിലെ സഭയിൽ ഉണ്ടായിരുന്നു. ഇവർ ഇരുകൂട്ടരും മറ്റുള്ളവരെ വിധിക്കരുതു എന്നു പൌലൊസ് ഉപദേശിച്ചു. ഇവിടെ പൌലൊസ്, ക്രിസ്തീയ വിശ്വാസികളെ ബലവാന്മാർ എന്നും, ബലഹീനർ എന്നും രണ്ടായി തിരിക്കുന്നു. വിശ്വാസത്തിലുള്ള ഉറപ്പിനെയാണ് ഈ വാക്കുകൾ സൂചിപ്പിക്കുന്നത്. ഇതിൽ വിശ്വാസത്തിൽ ബലവാന്മാർ പഴയനിയമ ന്യായപ്രമാണം ഭക്ഷിക്കരുതു എന്നു വിലക്കിയിരുന്ന ആഹാരങ്ങളെ, അവരുടെ മനസാക്ഷി കുറ്റപ്പെടുത്താതെ തന്നെ, ഭക്ഷിക്കുകയും പാനം ചെയ്യുകയും ചെയ്തു. എന്നാൽ, ന്യായപ്രമാണ പ്രകാരം വിലക്കപ്പെട്ട ഭക്ഷണവും പാനീയവും ഭക്ഷിക്കാമോ എന്നതിൽ, ബലഹീന വിശ്വാസി ആശയക്കുഴപ്പത്തിൽ ആണ്.