റോമർ, അദ്ധ്യായം 8

വേദപുസ്തകത്തിലെ അനുഗ്രഹിക്കപ്പെട്ട അദ്ധ്യായങ്ങളിൽ ഒന്നാണ് റോമർ 8. എങ്ങനെയാണ് ഒരു ക്രിസ്തീയ വിശ്വാസി ജീവിക്കേണ്ടത് എന്നു പൌലൊസ് ഇവിടെ വിവരിക്കുന്നു. യേശുക്രിസ്തുവിലുള്ള സ്വാതന്ത്ര്യം ഇവിടെ ഒരു പ്രധാന വിഷയമാണ്. തിരഞ്ഞെടുപ്പ്, മുന്നറിവ്, മുൻനിയമനം, പുത്രത്വം എന്നിവയും അദ്ദേഹം ഇവിടെ ചർച്ച ചെയ്യുന്നു. ഈ ലോകത്തിൽ നമ്മൾ അനുഭവിക്കുന്ന കഷ്ടതയും, പ്രാപിക്കുവാനിരിക്കുന്ന തേജസ്സ്ക്കരണവും വിഷയങ്ങൾ ആണ്. വിടുതലിന്റെ സുവിശേഷം, അത് വിശ്വസിക്കുന്നവർക്ക് എങ്ങനെ നല്ല വാർത്ത ആകുന്നു എന്നു പൌലൊസ് ഇവിടെ വിശദീകരിക്കുന്നു.

ദൈവസന്നിധിയിലുള്ള രക്ഷിക്കപ്പെട്ട ദൈവ ജനത്തിന്റെ സമ്പൂർണ്ണ സുരക്ഷിതത്വം പ്രഖ്യാപിച്ചുകൊണ്ടാണ് റോമർ 8 ആം അദ്ധ്യയം ആരംഭിക്കുന്നത്. 8:1 ൽ പൌലൊസ് എഴുതി, “ക്രിസ്തുയേശുവിലുള്ളവർക്കു ഒരു ശിക്ഷാവിധിയും ഇല്ല.” 8:39 ൽ അദ്ദേഹം പറയുന്നു, “നമ്മുടെ കർത്താവായ യേശുക്രിസ്തുവിലുള്ള ദൈവസ്നേഹത്തിൽ നിന്നു നമ്മെ വേറുപിരിപ്പാൻ കഴികയില്ല”. ക്രിസ്തുവിന്റെ സുവിശേഷത്തിൽ വിശ്വസിച്ചിരിക്കുന്ന നമ്മൾ ഇപ്പോൾ ദൈവത്തിന്റെ ആത്മാവിൽ ജീവിക്കുന്നു. അവൻ, ദൈവത്തെ അബ്ബാ പിതാവേ എന്നു വിളിക്കുവാൻ നമ്മളെ പ്രാപ്തരാക്കുന്നു. നമ്മൾ ക്രിസ്തുവിനോടു കൂടെ കഷ്ടം അനുഭവിച്ചിരികുന്നു. ഈ പ്രപഞ്ചത്തിലെ എല്ലാ ജീവജാലങ്ങളോടും കൂടെ വിടുതലിനായി ഞരങ്ങികൊണ്ടു ജീവിക്കുന്നു. നമ്മുടെ ശരീരത്തിന്റെ വീണ്ടെടുപ്പായ പുത്രത്വത്തിന്നു പ്രത്യാശയോടെ കാത്തിരിക്കുന്നു. ദൈവം നമുക്കു അനുകൂലമായിരിക്കുന്നു എന്നും നമ്മൾ അറിയുന്നു. യേശുക്രിസ്തു ദൈവത്തിന്റെ വലത്തുഭാഗത്തിരിക്കയും നമുക്കുവേണ്ടി പക്ഷവാദം കഴിക്കയും ചെയ്യുന്നു.

റോമർ, അദ്ധ്യായം 7

റോമർ 6:14 ൽ പൌലൊസ് എഴുതി, “നിങ്ങൾ ന്യായപ്രമാണത്തിന്നല്ല, കൃപെക്കത്രെ അധീനരാകയാൽ പാപം നിങ്ങളിൽ കർത്തൃത്വം നടത്തുകയില്ലല്ലോ.” ന്യായപ്രമാണം, ദൈവകൃപ എന്നിവയുടെ കർത്തൃത്വം ആണ് ഇവിടെ അദ്ദേഹത്തിന്റെ വിഷയം. കൽപ്പന ലംഘനത്തിന് ഹേതുവായ ന്യായപ്രമാണത്തിന് ഇപ്പോൾ നമ്മളുടെ മേൽ ആധിപത്യം ഇല്ല. പ്രമാണത്തിന് അധീനർ അല്ലാത്തതിനാൽ. അതിനാൽ പാപം ചെയ്യുന്നില്ല. നമ്മൾ ഇപ്പോൾ ദൈവകൃപയ്ക്ക് അധീനർ ആണ്. അതിനാൽ കൽപ്പന ലംഘനം എന്ന പാപത്തിന് നമ്മളുടെ മേൽ ഒരു യജമാനനെപ്പോലെ അധികാരം നടത്തുവാൻ കഴിയുക ഇല്ല. ഇതെല്ലാം ആയിരുന്നു 6 ആം അദ്ധ്യായത്തിലെ മുഖ്യ വാദങ്ങൾ.

റോമർ 7:1-6 വരെയുള്ള വാക്യങ്ങളിൽ ക്രിസ്തുവിൽ വിശ്വസിച്ചു രക്ഷിക്കപ്പെട്ടവർ മോശെയുടെ ന്യായപ്രമാണം അനുസരിക്കുന്നതിൽ നിന്നും സ്വതന്ത്രർ ആയിരിക്കുന്നു എന്നു പൌലൊസ് വിശദീകരിക്കുന്നു. വിശ്വാസത്താൽ ക്രിസ്തുവിനോടു ചേർന്നവർ അവനോടൊപ്പം ക്രൂശിൽ മരിച്ചിരിക്കുന്നു. ഈ മരണം ഒരു പുതിയ ജീവിതത്തിലേക്ക് അവരെ നയിക്കുന്നു. വിവാഹ നിയമങ്ങളെ ഉദാഹരണമായി എടുത്തുകൊണ്ട് പൌലൊസ് ഈ വാദം സമർത്ഥിക്കുന്നു. ഭർത്താവ് മരിച്ചു കഴിഞ്ഞാൽ, അവനോടുള്ള ബന്ധത്തിൽ അവൾ സ്വതന്ത്രയായി. ഇതുപോലെ ക്രിസ്തുവിനോടൊപ്പം ഉള്ള മരണത്താൽ ഒരു പുതിയ ജീവിതം ആരംഭിക്കുവാൻ സ്വാതന്ത്ര്യം ലഭിച്ചിരിക്കുന്നു.

റോമർ, അദ്ധ്യായം 6

പാപ നിന്നുള്ള മോചനം, യേശുക്രിസ്തുവിനോട് ചേർന്നുള്ള ജീവിതം, പാപത്തോട് എതിർത്തു നിൽക്കുക, നീതിക്കു ദാസന്മാരായി ജീവിക്കുക, എന്നീ വിഷയങ്ങൾ ആണ് റോമർ 6 ആം അദ്ധ്യായത്തിൽ പൌലൊസ് ചർച്ച ചെയ്യുന്നത്. 5 ആം അദ്ധ്യായത്തിൽ, “എങ്കിലും പാപം പെരുകിയേടത്തു കൃപ അത്യന്തം വർദ്ധിച്ചു” (5:20) എന്നു പൌലൊസ് എഴുതി. അതിനുള്ള ഒരു വിശദീകരണത്തോടെ ആണ് 6 ആം അദ്ധ്യായം ആരംഭിക്കുന്നത്.

ക്രിസ്തീയ വിശ്വാസികൾക്ക് പാപത്തിൽ തുടർന്നും ജീവിക്കാമോ എന്ന ചോദ്യത്തിന് റോമർ 6 ആം അദ്ധ്യായത്തിൽ പൌലൊസ് മറുപടി നല്കുന്നു. അദ്ദേഹത്തിന്റെ മറുപടി വ്യക്തവും ശക്തവും ആണ്, ഒരിക്കലും പാടില്ല. രക്ഷിക്കപ്പെട്ട ഒരുവൻ പാപത്തിന് മരിച്ചവൻ ആണ്. അതിനാൽ അവൻ ഇനി പാപത്തിന് അടിമയോ ദാസനോ അല്ല. പാപം ഒരുവനെ മരണത്തിന് അധീനനാക്കുന്നു. ദൈവകൃപ അവനെ ക്രിസ്തുവിലേക്കും നിത്യജീവനിലേക്കും നയിക്കുന്നു. അതിനാൽ പാപത്തിന് പകരം, നീതീയെ സേവിക്കേണം.