യേശുക്രിസ്തു ജീവിച്ചിരുന്നുവോ? ചരിത്ര തെളിവുകള്‍

 വിശ്വാസവും ചരിത്രവും

ഏകദേശം രണ്ടായിരം വര്‍ഷങ്ങള്‍ക്ക് മുമ്പ്, യേശുക്രിസ്തു ഈ ഭൂമിയില്‍ മനുഷ്യനായി ജീവിച്ചിരുന്നു എന്ന് ലോകത്തിലെ ജനങ്ങളില്‍ മൂന്നിലൊന്ന്പേര്‍ വിശ്വസിക്കുന്നു. അവന്റെ എബ്രായ പേര് “യേഷുഅ” എന്നായിരുന്നു. അവന്റെ ശിഷ്യന്മാര്‍ അവന്‍ യഹൂദന്മാരുടെ മശിഹ ആണ് എന്ന് വിശ്വസിച്ചിരുന്നു. യേശുവില്‍ വിശ്വസിക്കുന്നവര്‍ക്ക് അവന്‍ ഈ ഭൂമിയില്‍ ജീവിച്ചിരുന്നു എന്നത് അവരുടെ വിശ്വാസം ആണ്. അതിന് കൂടുതല്‍ തെളിവുകള്‍ അവര്‍ക്ക് ആവശ്യമില്ല. എന്നാല്‍ വിശ്വസം എന്നതിന് ഉപരിയായി, യേശു ജീവിച്ചിരുന്നു എന്നതിന് എന്തെല്ലാം തെളിവുകള്‍ നമുക്ക് ഇന്ന് ലഭ്യമാണ് എന്നതാണ് ഈ ലഘു ഗ്രന്ഥത്തിലെ പ്രതിപാദ്യ വിഷയം.


പുരാവസ്തു ഗവേഷകരും ചരിത്രകാരന്മാരും വേദപുസ്തക പണ്ഡിതന്മാരും യേശുവിന്റെ ജീവിതത്തിന്‍റെ ചരിത്ര സ്വഭാവത്തെക്കുറിച്ച് ധാരാളം തെളിവുകള്‍ കണ്ടെത്തിയിട്ടുണ്ട്. പുതിയ എന്തെങ്കിലും തെളിവ് നിരത്തുവാനല്ല ഇവിടെ നമ്മള്‍ ശ്രമിക്കുന്നത്. ഇന്നേവരെ കണ്ടെത്തിയ തെളിവുകള്‍ ഒന്നുകൂടി ക്രമമായി പറയുക മാത്രമേ ചെയ്യുന്നുള്ളൂ.

 യേശുക്രിസ്തുവിന്റെ ജീവിതകാലത്തിന് ശേഷം, പത്തോ ഇരുപതോ വര്‍ഷങ്ങള്‍ക്കുളില്‍ തന്നെ, അവനെക്കുറിച്ച് യഹൂദ, റോമന്‍ ചരിത്രകാരന്മാരും, എഴുത്തുകാരും അവരുടെ രചനകളില്‍ പരാമര്‍ശങ്ങള്‍ നടത്തിയിട്ടുണ്ട്. കൂടാതെ, അവന്റെ ശിഷ്യന്മാരും. അപ്പോസ്തലന്മാരും അനേകം ആദിമ ക്രിസ്തീയ എഴുത്തുകാരും യേശു യഥാര്‍ഥമായും ഈ ഭൂമിയില്‍ ജീവിച്ചിരുന്ന മനുഷ്യന്‍ ആയിരുന്നു എന്നു രേഖപ്പെടുത്തിയിട്ടുണ്ട്. ചരിത്രകാരന്‍മാര്‍ക്കിടയില്‍ യേശുവിന്‍റെ പഠിപ്പിക്കലിനെ കുറിച്ച് അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ട്; എന്നാല്‍ അവരില്‍ ഭൂരിപക്ഷത്തിനും യേശു ഭൂമിയില്‍ ജീവിച്ചിരുന്നു എന്നതില്‍ ഭിന്നാഭിപ്രായം ഇല്ല. 

വ്യാജമായ ഭൌതീക വസ്തുക്കള്‍

 എന്നാല്‍ യൂറോപ്പിലെ ചില പുണ്യ സ്ഥലങ്ങളില്‍ പ്രദര്‍ശിപ്പിക്കപ്പെടുന്ന ഭൌതീക വസ്തുക്കളായ, വസ്ത്രങ്ങള്‍, മരക്കഷണങ്ങള്‍, ചെടികളുടെ ശാഖകള്‍ എന്നിവയ്ക്ക് ഒന്നും യേശുക്രിസ്തുവുമായി യാതൊരു ബന്ധവും ഇല്ല. മാത്രവുമല്ല, ഈ വ്യാജമായ വസ്തുക്കള്‍ യേശുക്രിസ്തുവിന്‍റെ ചരിത്ര സ്വഭാവത്തിന് ദോഷം വരുത്തുകയും ചെയ്യുന്നു. ഇവയെല്ലാം നിരീശ്വരവാദികള്‍ക്കും യുക്തിവാദികള്‍ക്കും അവരുടെ വാദങ്ങള്‍ അവതരിപ്പിക്കുവാന്‍ മാത്രമേ സഹായമാകുന്നുള്ളൂ.

സത്യത്തില്‍, യേശുവിന്റെ ജീവിതത്തെ കുറിച്ചുള്ള, കൃത്യമായ, ശാസ്ത്രീയമായി തെളിയിക്കപ്പെട്ട യാതൊരു പുരാവസ്തുക്കളും ലഭ്യമല്ല.

യോസേഫിന്‍റെ കുടുംബം കൃഷിക്കാരുടെ കുടുംബം ആയിരുന്നിരിക്കേണം. എന്നാല്‍ പിന്നീട്, കൃഷിയില്‍ നഷ്ടം ഉണ്ടായപ്പോള്‍ യോസേഫ് മരപ്പണിയിലേക്ക് തിരിഞ്ഞതായിരിക്കേണം. ഇന്‍ഡ്യയില്‍ ഉള്ളതുപോലെ ജാതി വ്യവസ്ഥ യഹൂദന്മാരിക്കിടയില്‍ ഇല്ല എന്നും തച്ചന്‍ എന്നത് യഹൂദന്മാരുടെ ഇടയില്‍ ഒരു പ്രത്യേക ജാതി അല്ല എന്നു ഓര്‍ക്കുക. കൃഷിക്കാരും മരപ്പണി ചെയ്യുന്നവരും സാധാരണക്കാര്‍ ആണ്. അവരെക്കുറിച്ച് ആരും ചരിത്രത്തില്‍ രേഖപ്പെടുത്താറില്ല, അവര്‍ അമൂല്യങ്ങള്‍ ആയ പുരാവസ്തുക്കള്‍ അവശേഷിപ്പിക്കാറില്ല.

എങ്കിലും, ചരിത്ര രേഖകളില്‍ പരാമര്‍ശിക്കപ്പെട്ടിട്ടില്ല എന്നതും, പുരാവസ്തുക്കള്‍ ഇല്ല എന്നതും ഒരു മനുഷ്യന്‍ ജീവിച്ചിരുന്നില്ല എന്ന് വാദിക്കുവാന്‍ മതിയായ കാരണം അല്ല. നമ്മളുടെ പൂര്‍വ്വപിതാക്കന്‍മാരുടെ ജീവിതത്തെക്കുറിച്ച് ചരിത്ര രേഖകള്‍ ഇല്ലല്ലോ. അവരുടെ അടയാളമായ പുരാവസ്തുക്കളും കാണുവാന്‍ സാധ്യമല്ല. എന്നാല്‍ അവര്‍ ജീവിച്ചിരുന്നു എന്നത് സത്യമാണ്. അവരുടെ ജീവിതത്തിന്റെ സാക്ഷികള്‍ ആണ് ഇന്ന് ജീവിച്ചിരിക്കുന്ന നമ്മള്‍. നമ്മളുടെ പൂര്‍വ്വപിതാക്കന്മാര്‍ ജീവിച്ചിരുന്നതുകൊണ്ടാണ് നമ്മള്‍ ഇന്ന് ജീവിക്കുന്നത്. ഇതൊരു പൊതുവായ തത്ത്വം ആണ്. യേശുക്രിസ്തുവിന്റെ കാലത്ത് ജീവിച്ചിരുന്നവരില്‍ 99% പേരും അവരുടെ ജീവിതത്തിന്റെ അടയാളങ്ങള്‍ ശേഷിപ്പിച്ചിട്ടില്ല.

ഷ്രൌഡ് ഓഫ് ടൂറിന്‍

 അതിനാല്‍, യേശുവുമായി ബന്ധമുണ്ട് എന്ന പേരില്‍, യൂറോപ്പില്‍ പല ഇടങ്ങളില്‍ ആയി പ്രദശിപ്പിക്കപ്പെടുന്ന ചില ഭൌതീക വസ്തുക്കളുടെ സത്യാവസ്ഥ എന്താണ് എന്നു നമുക്ക് നോക്കാം. വിശുദ്ധമായി കരുതപ്പെടുന്ന ഇത്തരം ഭൌതീക വസ്തുക്കളില്‍ പ്രധാനപ്പെട്ടതാണ് യേശുവിന്‍റെ ശവശരീരം അടക്കം ചെയ്തപ്പോള്‍ പൊതിഞ്ഞിരുന്ന ശീല. ഇതിനെ ഷ്രൌഡ് ഓഫ് ടുറിന്‍ (Shroud of Turin) എന്നാണ് വിളിക്കുന്നത്. ഇത് 14 അടി നീളവും 4 അടി വീതിയും ഉള്ള ചണനൂല്‍ കൊണ്ടുണ്ടാക്കിയ ഒരു പുതപ്പാണ്.  ഇതില്‍ ഒരു മനുഷ്യന്റെ അവ്യക്തമായ ചിത്രം പതിപ്പിച്ചിട്ടുണ്ട്. ഇത് ഇപ്പോള്‍ ഇറ്റലിയിലെ ടുറിന്‍ എന്ന സ്ഥലത്തെ കത്തീഡ്രലില്‍ പ്രദര്‍ശിപ്പിക്കപ്പെട്ടിട്ടുണ്ട്.

ശാസ്ത്രീയമായി പറഞ്ഞാല്‍, ഷ്രൌഡ് ഓഫ് ടുറിന്‍ മദ്ധ്യകാലത്ത് സൃഷ്ടിക്കപ്പെട്ട ഒരു വ്യാജമായ വസ്ത്രം ആണ്.

ഒന്നാം നൂറ്റാണ്ടില്‍ ഇത്തരം വസ്ത്രങ്ങള്‍ ലഭ്യമായിരുന്നില്ല. ഇതിലുള്ള ചിത്രം ഒന്നാം നൂറ്റാണ്ടിലെ പുരുഷന്മാരുടെ ആകാര പ്രകൃതിയോടോ ഒരു ഗലീലക്കാരന്റെ ശാരീരിക അളവുകളോടോ യോജിക്കുന്നുമില്ല. മാത്രവുമല്ല, അക്കാലത്ത് യഹൂദന്മാര്‍ ശവശരീരത്തെ ഒരു വലിയ വസ്ത്രം കൊണ്ട് പൊതിയുക ആയിരുന്നില്ല, അവര്‍ ഒന്നിലധികം വസ്ത്രങ്ങള്‍ കൊണ്ട് ശരീരത്തെ ചുറ്റുക ആയിരുന്നു പതിവ്.

ശാസ്ത്രീയമായ പരീക്ഷണങ്ങളിലും ഇത് യേശുവിന്റെ ശരീരത്തെ പൊതിഞ്ഞിരുന്ന വസ്ത്രം ആണ് എന്നു തെളിയിക്കപ്പെട്ടിട്ടില്ല. പുരാവസ്തുക്കളുടെ കാലപ്പഴക്കം നിര്‍ണ്ണയിക്കുന്ന ശാസ്ത്രീയ രീതി ആണ് റേഡിയോ കാര്‍ബണ്‍ ഡേറ്റിങ് എന്നത്. ഈ രീതി ഉപയോഗിച്ച് പരിശോധിച്ചപ്പോള്‍ ഈ വസ്ത്രം 14 ആം നൂറ്റാണ്ടില്‍ മാത്രം നിര്‍മ്മിക്കപ്പെട്ടതാണ് എന്നാണ് തെളിയിക്കപ്പെട്ടിട്ടുള്ളത്. ഈ പുതപ്പ് ലഭിച്ചതായി ചരിത്രത്തില്‍ ആദ്യമായി രേഖപ്പെടുത്തിയിരിക്കുന്നതും 14 ആം നൂറ്റാണ്ടില്‍ ആണ്.

1390 ല്‍ ബിഷപ്പ് പെരെ ഡി ആര്‍കിസ് ഓഫ് ഫ്രാന്‍സ്, ഷ്രൌഡ് ഓഫ് ടൂറിന്‍ എന്ന പുതപ്പിലെ ചിത്രം, ഒരു കലാകാരന്‍ വിദഗ്ദമായി വരച്ചതാണ് എന്നും അയാള്‍ തന്നെ അത് സമ്മതിച്ചിട്ടുണ്ട് എന്നും പറഞ്ഞിട്ടുണ്ട്. ഇന്ന് കത്തോലിക്ക സഭാ അത് യേശുവിന്‍റെ ശവശരീരത്തെ പുതപ്പിച്ചിരുന്ന വസ്ത്രം തന്നെ ആണ് എന്ന് അവകാശപ്പെടുന്നില്ല എങ്കിലും, അതിന്റെ വിശുദ്ധിയെ അവര്‍ തള്ളിപ്പറയുന്നില്ല. പോപ്പ് ബെനെഡിക്ട് പതിനാറാമന്‍, അത് ഒരു മനുഷ്യനും നിര്‍മ്മിക്കുവാന്‍ കഴിയുന്നതല്ല എന്നും അതിനാല്‍ അത് വിശുദ്ധ ശനിയാഴ്കയുടെ പ്രതീകം ആണ് എന്നും അഭിപ്രായപ്പെട്ടിട്ടുണ്ട്. മറ്റ് അനേകം കത്തോലിക സഭാ പുരോഹിതന്മാരും അതിന്റെ ദിവ്യത്വത്തില്‍ വിശ്വസം പ്രകടിപ്പിച്ചിട്ടുണ്ട്.

ക്രൂശിലെ ആണികള്‍

 യേശുവിനെ ക്രൂശിക്കുവാന്‍ ഉപയോഗിച്ചത് എന്ന പേരില്‍ യൂറോപ്പില്‍ ചില ആരാധനാ സ്ഥലങ്ങളില്‍ കാണുന്ന ഇരുമ്പ് ആണികള്‍ ആണ് മറ്റൊരു ഭൌതീക വസ്തു. എന്നാല്‍ ഇതിനും ശാസ്ത്രീയമായോ ചരിത്രപരമായോ ഉള്ള തെളിവുകള്‍ ഇല്ല. 1911 ല്‍ ഒരു കത്തോലിക്ക ജെസ്യൂട്ട് പുരോഹിതന്‍ ആയ ഹെര്‍ബെര്‍ട്ട് തര്‍സ്റ്റണ്‍, യൂറോപ്പിലെ ആരാധാനാലയങ്ങളില്‍ കാണുന്ന ഇത്തരം ആണികളുടെ എല്ലാം എണ്ണം എടുത്തപ്പോള്‍, അത് ഏകദേശം 30 ഓളം ആണികള്‍ ഉണ്ട് എന്ന് മനസ്സിലാക്കി. എന്നാല്‍ വേദപുസ്തക പ്രകാരം യേശുവിനെ ക്രൂശിക്കുവാന്‍ മൂന്നു ആണികള്‍ ആണ് ഉപയോഗിച്ചിരുന്നത്. അതിന്റെ അര്‍ത്ഥം, ഇന്ന് ക്രൈസ്തവ വിശ്വാസികളില്‍ ഒരുകൂട്ടര്‍ വണങ്ങുന്ന 27 ആണികള്‍ വ്യാജം ആണ് എന്നാണ്.  

ക്രൂശിന്റെ തടിക്കഷണങ്ങള്‍

 മറ്റൊരു ഭൌതീക വസ്തു ആണ്, യേശുവിനെ ക്രൂശിച്ച ക്രൂശിന്റെ തടിക്കഷണങ്ങള്‍. ഇവയുടെ പ്രദര്‍ശനവും യൂറോപ്പിലാണ് ഉള്ളത്. പാരീസിലെ വിശുദ്ധ ചാപ്പലില്‍ ഇതിന്‍റെ ഒരു ചെറിയ കഷണം മാത്രമേ ഉള്ളൂ എങ്കില്‍ റോമിലെ ദേവാലയത്തില്‍, അതുകൊണ്ടു ഒരു ക്രൂശിന്റെ രൂപം തന്നെ ഉണ്ടാക്കിയിട്ടുണ്ട്. ഇത്തരം തടിക്കഷണങ്ങള്‍ യൂറിപ്പിലെ അനേകം ദേവാലയങ്ങളിലും സന്യാസ മഠങ്ങളിലും കാണാവുന്നതാണ്. അതിനാല്‍, ഇവയെ എല്ലാം കൂടെ ശേഖരിച്ചാല്‍ അത് ഒരു കപ്പലില്‍ നിറയുവാന്‍ തക്കവണ്ണം ഉണ്ട് എന്ന്  ജോണ്‍ കാല്‍വിന്‍ അഭിപ്രായപ്പെടുക ഉണ്ടായി. എന്നാല്‍ വേദപുസ്തകം പറയുന്നത് അനുസരിച്ച്, വളരെ ഭാരമുള്ളത് ആയിരുന്നു എങ്കിലും, യേശു ഏകനായി തന്റെ ക്രൂശു ചുമന്നു. അതില്‍ നിന്നും അതിന്റെ വലുപ്പത്തെയും നമുക്ക് ഊഹിക്കാവുന്നതേ ഉള്ളൂ.

സുഡാരിയം ഓഫ് ഒവിഡോ

 യേശുക്രിസ്തുവിന്റെ ക്രൂശീകരണ വേളയില്‍ അവന്‍റെ മുഖം തുടച്ചത് എന്നും മരണ സമയത്ത് അവന്‍റെ ശിരസ്സ് മൂടിയിരുന്നത് എന്നും പറയപ്പെടുന്ന രക്തം പുരണ്ട വസ്ത്രം ആണ് മറ്റൊരു ഭൌതീക വസ്തു. സുഡാരിയം ഓഫ് ഒവിഡോ (Sudarium of Oviedo) എന്നാണ് ഇത് അറിയപ്പെടുന്നത്. AD 718 മുതല്‍ സ്പെയിനിലെ ഒരു കത്തീഡ്രലില്‍ ഇത് പ്രദര്‍ശനത്തിന് വച്ചിട്ടുണ്ട്. ഈ വസ്ത്രത്തിലെ രക്തം എ‌ബി ഗ്രൂപ്പില്‍ പെട്ടതാണ്. ഇത് മദ്ധ്യപൂര്‍വ്വ രാജ്യങ്ങളിലെ മനുഷ്യരില്‍ സാധാരണ കണ്ടുവരുന്ന രക്ത ഗ്രൂപ്പ് ആണ് എന്നതിനാല്‍ ഇത് യേശുവിന്റെ ശിരോവസ്ത്രം തന്നെ എന്ന് വിശ്വസിക്കുന്നവര്‍ അനേകര്‍ ഉണ്ട്. എന്നാല്‍, ശാസ്ത്രീയ പരിശോധനയില്‍, ഈ വസ്ത്രത്തിന്റെ പഴക്കം AD 695 ആണ് എന്ന് കണക്ക് കൂട്ടിയിട്ടുണ്ട്. ഇതേ കാലയളവില്‍ ആണ് ഇത് ആദ്യമായി പ്രദര്‍ശിപ്പിക്കപ്പെട്ടതും. അതിനാല്‍ ഇതും ഒരു വ്യാജ വസ്തു തന്നെ എന്ന് അനുമാനിക്കാം.

ഈയത്തകിടുകള്‍

 യോര്‍ദ്ദാനില്‍ നിന്നും പുരാവസ്തു ഗവേഷകര്‍ കണ്ടെത്തിയ എഴുപത് ഈയത്തകിടുകള്‍, ആദ്യകാല ക്രിസ്തീയ രേഖകള്‍ ആണ് എന്ന് ചിലര്‍ വിശ്വസിക്കുന്നു. ഇവയില്‍ രഹസ്യ ഭാഷയില്‍ ചില കുറിപ്പുകളും ഉണ്ട്. ഇതിലെ ഒരു പേജില്‍ യേശുക്രിസ്തുവിനെപ്പോലെ തോന്നിപ്പിക്കുന്ന ഒരു മനുഷ്യന്റെ ചിത്രം നല്കിയിട്ടുണ്ട്. ചില വാചകങ്ങളെ അത് യേശുക്രിസ്തുവിന്റെ ഉയിര്‍പ്പിനെക്കുറിച്ചുള്ളതാണ് എന്ന് വ്യാഖ്യാനിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഇത് വ്യാജമായ അവകാശവാദം ആണ്. ഇതില്‍ കാണുന്ന ചിത്രം, റോഡ്സ് ദീപസമൂഹത്തില്‍ നിന്നും ലഭിച്ച നാണയങ്ങളിലെ സൂര്യദേവന്റെ ചിത്രം ആണ്. ഇതില്‍ അര്‍ത്ഥശൂന്യമായ കുറിപ്പുകള്‍ ആണ് ഉള്ളത്.

യേശുവിന്‍റെ മുള്‍ക്കിരീടം

 യേശുക്രിസ്തുവിന്റെ വിചാരണ സമയത്ത് റോമന്‍ പടയാളികള്‍ അവനെ ധരിപ്പിച്ച മുള്ളുകൊണ്ടുള്ള കിരീടം ആണ് മറ്റൊരു ഭൌതീക വസ്തു. യേശുക്രിസ്തു രാജാവാണ് എന്നു അവകാശപ്പെട്ടതിനെ പരിഹസിക്കുവാനാണ് പടയാളികള്‍ അങ്ങനെ ഒരു കിരീടം അവന്റെ തലയില്‍ വച്ചത്. ക്രൂശീകരണത്തിന് ശേഷം അതിനു എന്തു സംഭവിച്ചു എന്നു വേദപുസ്തകം പറയുന്നില്ല. എങ്കിലും അത് ഇപ്പൊഴും ഉണ്ട് എന്നു വിശ്വസികുന്നവര്‍ അനേകര്‍ ഉണ്ട്. അതിന്റെ വിവിധ ഭാഗങ്ങള്‍ എന്ന് അവകാശപ്പെടുന്ന മരച്ചില്ലകള്‍ യൂറോപ്പിലെ വിവിധ ആരാധനാലയങ്ങളില്‍ ഉണ്ട്. എങ്ങും അങ്ങനെ ഒരു കിരീടം പൂര്‍ണ്ണമായും ഇല്ല. ഇവയില്‍ ഏറ്റവും പ്രശസ്തം, പാരീസില്‍ ഉള്ള നോര്‍ട്ടെ ഡെയിം കത്തീഡ്രലില്‍ (Notre Dame Cathedral) പ്രദര്‍ശിപ്പിക്കപ്പെട്ടിരിക്കുന്ന കിരീടം ആണ്. എന്നാല്‍ ശാസ്ത്രീയ പരീക്ഷണങ്ങള്‍ അതിന്റെ പഴക്കം AD 30 വരെയുള്ളൂ എന്ന് തെളിയിച്ചിട്ടുണ്ട്. മാത്രവുമല്ല, ഇതൊരു വൃത്താകാരത്തിലുള്ള കുറ്റിച്ചെടികളാല്‍ നിര്‍മ്മിക്കപ്പെട്ട കിരീടം ആണ്, അതില്‍ മുള്ളുകള്‍ യാതൊന്നും ഇല്ലാതാനും. 

അസ്ഥി പെട്ടികള്‍

 യഹൂദ, പലസ്തീന്‍ ഭാഗങ്ങളില്‍ നിന്നും മരിച്ചവരുടെ അസ്ഥികള്‍ സൂക്ഷിച്ചിരുന്ന ചില പെട്ടികള്‍ (Ossuaries) പുരാവസ്തു ഗവേഷകര്‍ക്ക് ലഭിച്ചിട്ടുണ്ട്. അതില്‍ ചിലതില്‍ യേശു എന്ന പേര് ഉണ്ട്. എന്നാല്‍ അത് യേശുക്രിസ്തുവിനെ കുറിച്ചാണ് എന്നതിന് തീര്‍ച്ചയില്ല. കാരണം, യേശു, യോസേഫ്, യാക്കോബ് എന്നീ പേരുകള്‍ അക്കാലത്ത് സര്‍വ്വസാധാരണം ആയിരുന്നു. യെരുശലേമിലെ കിഴക്കന്‍ ജില്ലയായ, കിഴക്കന്‍ റ്റാല്‍പിഓട്ട് എന്ന സ്ഥലത്തുനിന്നും ലഭിച്ച അസ്ഥിപ്പെട്ടിയില്‍, “യോസേഫിന്‍റെ മകനായ യേശു” എന്ന എഴുത്ത് ഉണ്ട്. എന്നാല്‍ ഇതും യേശുക്രിസ്തുവിനെ കുറിച്ചാണ് എന്ന് തീര്‍ച്ച പറയുവാന്‍ കഴിയുക ഇല്ല. 2002 ല്‍ മറ്റൊരു അസ്ഥിപ്പെട്ടി കണ്ടെത്തിയതായി അറിയിപ്പ് ഉണ്ടായിരുന്നു. അതില്‍, “യോസേഫിന്‍റെ മകനും യേശുവിന്‍റെ സഹോദരനും ആയ യാക്കോബ് എന്ന എഴുത്ത് ഉണ്ട്. എന്നാല്‍ അത് എവിടെനിന്നും, എങ്ങനെ ലഭിച്ചു എന്നതിനോ അതിന്റെ പഴക്കത്തിനോ വ്യക്തമായ വിവരങ്ങള്‍ ഇല്ല.

പുരാവസ്തു ഗവേഷണം

 നമ്മള്‍ ഇതുവരെ ചിന്തിച്ചതുപോലെ, ചില യൂറോപ്യന്‍ ആരാധനാലയങ്ങളില്‍, യേശുവിന്റെ ജീവിതവുമായി ബന്ധപ്പെട്ടതാണ് എന്ന രീതിയില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന ഭൌതീക വസ്തുക്കള്‍ വ്യാജമാണ്. എന്നാല്‍ സത്യസന്ധമായ ചില പുരാവസ്തുക്കളെ ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്. യേശുക്രിസ്തുവിന്റെ കുട്ടിക്കാലം ചിലവഴിച്ച നസറെത്ത് എന്ന ഗ്രാമം യഥാര്‍ഥമാണോ എന്ന സംശയം ചില ചരിത്രകാരന്‍മാര്‍ക്ക് ഉണ്ടായിരുന്നു എങ്കിലും, ഇപ്പോള്‍ ആ ഗ്രാമത്തിന്റെ അവശിഷ്ടങ്ങള്‍ പുരാവസ്തു ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്. പുതിയനിയമത്തില്‍ വിശദീകരിക്കുന്ന രീതിയില്‍, കുറ്റവാളികളെ ക്രൂശിക്കുന്ന റോമന്‍ സമ്പ്രദായത്തിനും തെളിവുകള്‍ അവര്‍ കണ്ടെത്തിയിട്ടുണ്ട്. 1990 ല്‍ യേശുവിനെ വിചാരണ ചെയ്ത മഹാപുരോഹിതന്‍ ആയിരുന്ന കൈയ്യഫായുടെ യഥാര്‍ത്ഥ ശവകുടീരം തെക്കന്‍ യരുശലേമില്‍ കണ്ടെടുത്തു. 1961 ല്‍ കൈസര്യ എന്ന പട്ടണത്തില്‍ നിന്നും യേശുവിനെ ക്രൂശിക്കുവാനായി വിധിച്ച റോമന്‍ ഗവര്‍ണര്‍ പീലാത്തൊസിന്‍റെ പേരും സ്ഥാനപ്പേരും ആലേഘനം ചെയ്ത ഒരു ഫലകം കണ്ടെടുത്തു. യേശുവിന്‍റെ ശവശരീരം അടക്കം ചെയ്ത സ്ഥലത്തു ഇന്ന് ഒരു ക്രൈസ്തവ ദേവാലയം ഉണ്ട്. ഈ സ്ഥലവും യഥാര്‍ത്ഥമാണ് എന്നാണ് ഗവേഷകരുടെ അഭിപ്രായം.

 അക്രൈസ്തവ ചരിത്ര രേഖകള്‍

 യേശുവിന്‍റെ ജീവിതവുമായി ബന്ധപ്പെട്ട, ഭൌതീക വസ്തുക്കളോ പുരാവസ്തുക്കളോ അധികം ഇല്ല എങ്കിലും, യേശുക്രിസ്തു ഈ ഭൂമിയില്‍ 2000 വര്‍ഷങ്ങള്‍ക്ക് മുമ്പ് ജീവിച്ചിരുന്നു എന്നതിന് വ്യക്തമായ ചരിത്ര രേഖകള്‍ ഉണ്ട്. ഈ ചരിത്ര രേഖകളെ നമുക്ക് രണ്ടായി തിരിക്കാം. അവ അക്രൈസ്തവ ചരിത്ര രേഖകളും, ക്രൈസ്തവ ചരിത്ര രേഖകളും ആണ്. ഇതില്‍ അക്രൈസ്തവ ചരിത്ര രേഖകളെ നമുക്ക് ആദ്യം പരിശോധിക്കാം.

 അക്രൈസ്തവ ചരിത്ര രേഖകള്‍, യഹൂദന്മാരാലും, റോമന്‍ ചരിത്രകാരന്‍മാരാലും, ഗ്രീക്ക് സാഹിത്യകാരന്മാരാലും രചിക്കപ്പെട്ടതാണ്. ഇവരാരും യേശുക്രിസ്തുവിനോടോ, ക്രിസ്തീയ വിശ്വാസത്തോടോ യോജിപ്പുള്ളവര്‍ ആയിരുന്നില്ല. ഇവരുടെ എഴുത്തുകള്‍ എല്ലാം അവരുടെ സ്വതന്ത്ര കണ്ടത്തെലുകളും അഭിപ്രായങ്ങളും ആണ്.

 ജോസെഫസ്

 ആദ്യമായി നമുക്ക് യഹൂദ ചരിത്രകാരന്‍ ആയിരുന്ന ജോസെഫസിന്റെ (Josephus) ചരിത്ര പുസ്തകത്തിലേക്ക് നോക്കാം. അദ്ദേഹത്തിന്‍റെ യഹൂദ പേര് ജോസെഫസ് ബെന്‍ മത്ഥിത്യാഹു (Yosef ben Matityahu) എന്നായിരുന്നു. അദ്ദേഹം AD 37 നും 100 നും ഇടയില്‍ ജീവിച്ചിരുന്നു എന്നു കണക്കാക്കപ്പെടുന്നു. അദ്ദേഹത്തിന്റെ പിതാവ് മത്ഥിയാസ് (Matthias) വളരെ ആദരിക്കപ്പെട്ടിരുന്ന ഒരു യഹൂദ പുരോഹിതന്‍ ആയിരുന്നു. യേശുക്രിസ്തുവിന്‍റെ ക്രൂശീകരണത്തിന് തൊട്ട് ശേഷം ആണ് ജോസെഫസ് ജനിച്ചത്. തന്റെ പിതാവിനു ശേഷം അദ്ദേഹവും ഒരു പുരോഹിതന്‍ ആയി ദൈവാലയത്തില്‍ സേവനം അനുഷ്ഠിച്ചിരുന്നിരിക്കേണം. അതിനാല്‍ യേശുക്രിസ്തുവിനെ കുറിച്ചും അവന്റെ ക്രൂശ് മരണത്തെക്കുറിച്ചും, പിന്നീട് സഭയ്ക്ക് ഉണ്ടായ വളര്‍ച്ചയെക്കുറിച്ചും ജോസെഫസിന് നല്ല അറിവ് ഉണ്ടായിരുന്നു. ഒരു പക്ഷേ, അദ്ദേഹം പിന്നീട് റോമന്‍ കാരാഗൃഹത്തില്‍ ആയപ്പോള്‍, അവിടെ ഉണ്ടായിരുന്ന അപ്പോസ്തലന്മാരുടെ പ്രസംഗങ്ങളും ജോസെഫസ് കേട്ടിരുന്നിരിക്കാം. എന്നാല്‍ ജോസെഫസിനെ പോലെ ഉള്ള അന്നത്തെ യഹൂദന്മാര്‍, യഹൂദ മതത്തിന് നേരെയുള്ള ഒരു ഭീഷിണി  ആയാണ് ക്രിസ്തീയ വിശ്വാസത്തെ കണ്ടിരുന്നത്.

ജോസെഫസ് പലസ്തീന്‍ പ്രദേശത്ത് ആണ് ജനിച്ചത് എങ്കിലും അദ്ദേഹത്തിന്‍റെ പില്‍ക്കാല ജീവിതം മുഴുവന്‍ റോമന്‍ ചക്രവര്‍ത്തിമാരുടെ രക്ഷാകര്‍ത്തൃത്വത്തില്‍, റോമില്‍ ആയിരുന്നു ചിലവഴിച്ചത്. തുടര്‍ച്ചയായ മൂന്നു റോമന്‍ ചക്രവര്‍ത്തിമാരുടെ രക്ഷാകര്‍ത്തൃത്വം അദ്ദേഹത്തിന് ലഭിച്ചു. അതിനു ഒരു കാരണം ഉണ്ടായിരുന്നു. AD 66 നും 70 നും ഇടയില്‍ ഉണ്ടായ, റോമന്‍ സാമ്രാജ്യത്തിനെതിരെ ഉള്ള യഹൂദന്മാരുടെ ആഭ്യന്തര കലാപത്തില്‍, ഗലീലിയയില്‍ കലാപകാരികളുടെ കമാന്‍ഡര്‍ ആയി പ്രവര്‍ത്തിച്ച വ്യക്തി ആണ് ജോസെഫസ്. എന്നാല്‍ റോമന്‍ ഭരണകൂടം ആ കലാപത്തെ, വെസ്പേഷിയന്‍ (Vespasian) എന്ന സൈന്യാധിപന്റെ നേതൃത്വത്തില്‍, നിഷ്കരുണം അടിച്ചമര്‍ത്തി. അങ്ങനെ ജോസെഫസ് ഒരു യുദ്ധതടവുകാരന്‍ ആയി റോമന്‍ സൈന്യത്തിന് കീഴടങ്ങി.

തടവറയില്‍ ആയിരുന്ന ജോസെഫസ്, വെസ്പേഷിയന്‍ ഉടന്‍ തന്നെ ചക്രവര്‍ത്തി ആകും എന്ന് പ്രവചിച്ചു. അങ്ങനെ വെസ്പേഷിയന്‍ ചക്രവര്‍ത്തി ആയപ്പോള്‍, അദ്ദേഹം ജോസെഫസിനെ തടവറയില്‍ നിന്നും മോചിപ്പിച്ചു. അതിനുശേഷം, തന്റെ ജീവിതാന്ത്യം വരെ, വെസ്പേഷിയന്‍ സ്ഥാപിച്ച ഫ്ലേവിയന്‍ രാജവംശത്തിന്‍റെ (Flavian dynasty) സംരക്ഷണത്തില്‍ റോമില്‍ ജീവിച്ചു. തന്റെ രക്ഷകര്‍ത്താക്കളോടുള്ള ആദരവ് കാരണം, അദ്ദേഹം തന്റെ പേര് മാറ്റി, ഫ്ലേവിയസ് ജോസെഫസ് എന്നാക്കി. ചരിത്രത്തില്‍ ഇന്ന് അദ്ദേഹം ഈ പേരില്‍ അറിയപ്പെടുന്നു. 

വെസ്പേഷിയന്‍ (Vespasian), റ്റൈറ്റസ് (Titus), ഡൊമീഷിയന്‍ (Domitian) എന്നീ റോമന്‍ ചക്രവര്‍ത്തിമാരുടെ കാലത്താണ് ജോസെഫസ് ജീവിച്ചിരുന്നത്.    

 ഹൃദയത്തിന്റെ ആഴത്തില്‍ ജോസെഫസ് എന്നും ഒരു യാഥാസ്ഥിക യഹൂദന്‍ തന്നെ ആയിരുന്നു. യഹൂദന്മാരെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ചരിത്ര രേഖകള്‍, യഹൂദ മതത്തെ റോമാക്കാര്‍ക്ക് പരിചയപ്പെടുത്തി കൊടുത്തു. അദ്ദേഹത്തിന്റെ രചനാ ശൈലി തികച്ചും സ്വതന്ത്രം ആയിരുന്നു; അത് യഹൂദ റബ്ബിമാരുടെ എഴുത്തുകളുടെ ആവര്‍ത്തനം ആയിരുന്നില്ല. അദ്ദേഹം എഴുതിയ ചരിത്ര പുസ്തകത്തില്‍, മഹാപുരോഹിതന്മാര്‍ ആയിരുന്ന ഹന്നാ, കൈയ്യഫാ, യഹൂദ ദേശത്തിലെ റോമന്‍ ഗവര്‍ണര്‍ ആയിരുന്ന പീലാത്തൊസ്, ഹെരോദാ രാജാവ്, സ്നാപക യോഹന്നാന്‍, യേശുക്രിസ്തു എന്നിവരെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ കാണാവുന്നതാണ്.

അദ്ദേഹത്തിന്റെ രണ്ടു ചരിത്ര പുസ്തകങ്ങള്‍ ആണ് പ്രശസ്തമായിട്ടുള്ളത്. അവ, യഹൂദന്മാരുടെ യുദ്ധങ്ങള്‍ (The Jewish War),  യഹൂദ പുരാതനത്വങ്ങള്‍ (Jewish Antiquities) എന്നീ ഗ്രന്ഥങ്ങള്‍ ആണ്. ഇതില്‍ യഹൂദന്മാരുടെ യുദ്ധങ്ങള്‍ എന്ന ഗ്രന്ഥത്തില്‍ യേശുക്രിസ്തുവിനെക്കുറിച്ച് വ്യക്തമായ പരാമര്‍ശങ്ങള്‍ ഇല്ല. ചില വാചകങ്ങള്‍ യേശുവിനെക്കുറിച്ചുള്ളതാണ് എന്ന് വ്യാഖ്യാനിക്കാം എങ്കിലും അവ ജോസെഫസ് എഴുതിയതാണോ എന്ന് ചരിത്രകാരന്‍മാര്‍ക്കിടയില്‍ സംശയം ഉണ്ട്. അതിനാല്‍ അതിനെക്കുറിച്ച് നമ്മള്‍ ഇവിടെ ചിന്തിക്കുന്നില്ല.

എന്നാല്‍ യഹൂദ പുരാതനത്വങ്ങള്‍ എന്ന ഗ്രന്ഥത്തില്‍ യേശുക്രിസ്തുവിനെക്കുറിച്ച് വ്യക്തമായ രണ്ട് പരാമര്‍ശങ്ങള്‍ ഉണ്ട്. ഈ ഗ്രന്ഥം AD 93 മുതലുള്ള യഹൂദ ചരിത്രമാണ്. ഈ ഗ്രന്ഥത്തിലെ 18 ആം പുസ്തകം, 3 ആം അദ്ധ്യായം 3 ആം വാക്യത്തില്‍ യേശുക്രിസ്തുവിനെക്കുറിച്ചുള്ള വിവരണം രേഖപ്പെടുത്തിയിരിക്കുന്നു. ഈ ഭാഗത്തെ ടെസ്റ്റിമോണിയം ഫ്ലേവിയാനം (Testimonium Flavianum) അഥവാ “ഫ്ലേവിയസ് ജോസെഫസിന്‍റെ സാക്ഷ്യം” എന്നാണ് അറിയപ്പെടുന്നത്. അതില്‍ രേഖപ്പെടുത്തിയിരിക്കുന്ന വാചകങ്ങളില്‍ ചിലത് മാത്രം ഇവിടെ ഉദ്ദരിക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഇതൊരു സ്വതന്ത്ര പരിഭാഷ ആണ്പദാനുപദ തര്‍ജ്ജമ അല്ല.

 

“അവനെ മനുഷ്യന്‍ എന്ന് വിളിക്കുന്നത് ന്യായമാണ് എങ്കില്‍, യേശു എന്നൊരു ബുദ്ധിമാനായ മനുഷ്യന്‍ അക്കാലത്ത് ജീവിച്ചിരുന്നു. അവന്‍ അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുന്നവന്‍ ആയിരുന്നു. അവന്‍ പഠിപ്പിച്ച സത്യം അനേകര്‍ സന്തോഷത്തോടെ സ്വീകരിക്കുവാന്‍ തക്കവണ്ണം, അവയെ പഠിപ്പിക്കുവാന്‍ അവന് പ്രത്യേക കഴിവുണ്ടായിരുന്നു. അവന്‍ അനേകം യഹൂദന്മാരെയും ജാതികളെയും തന്നിലേക്ക് ആകര്‍ഷിച്ചു. അവന്‍ ക്രിസ്തു ആയിരുന്നു. നമ്മളുടെ ഇടയിലെ പ്രമുഖരായ വ്യക്തികളുടെ നിര്‍ദ്ദേശപ്രകാരം, പീലാത്തൊസ് അവനെ ക്രൂശിക്കുവാനായി വിധിച്ചു. അവനെ സ്നേഹിച്ചിരുന്നവര്‍ ആദ്യം അവനെ വിട്ടു പോയില്ല, അതിനാല്‍ അവന്‍ മരണത്തിന് ശേഷവും ജീവനോടെ, മൂന്നാം ദിവസം അവര്‍ക്ക് പ്രത്യക്ഷന്‍ ആയി. ഇത്, ദൈവീകരായ പ്രവാചകന്മാര്‍ മുങ്കൂട്ടി പറഞ്ഞിരുന്നു. അവനെക്കുറിച്ച് അവര്‍ പറഞ്ഞിരുന്ന പതിനായിരക്കണക്കിന് പ്രവാചനങ്ങളും നിവര്‍ത്തി ആയി. അവന്റെ പിന്‍ഗാമികള്‍ ആയ ക്രിസ്ത്യാനികള്‍ എന്ന ഗോത്രം ഇന്നും നശിച്ചു പോയിട്ടില്ല.”

ജോസെഫസിന്റെ പുസ്തകത്തിലെ ഈ ഭാഗത്തെ ചില വാക്കുകള്‍, പിന്നീട് ക്രിസ്തീയ വേദപണ്ഡിതന്‍ ആയ യൂസേബിയസ് (Eusebius) 4 ആം നൂറ്റാണ്ടില്‍ കൂട്ടിചേര്‍ത്തതാണ് എന്നൊരു ആരോപണം ഉണ്ട് എങ്കിലും ഇതിലെ പ്രധാനപ്പെട്ട എല്ലാ വാചകങ്ങളും ജോസെഫസ് തന്നെ എഴുതിയാണ് എന്നാണ് ബഹുഭൂരിപക്ഷം ചരിത്രകാരന്മാരും വിശ്വസിക്കുന്നത്. അതിനു അവര്‍ പറയുന്ന ന്യായങ്ങള്‍ ഇവയാണ്: ഈ ചരിത്ര ഭാഗത്ത്, ജോസെഫസ് യേശുവിനെ “ബുദ്ധിമാനായ ഒരു മനുഷ്യന്‍” എന്നാണ് വിളിച്ചിരിക്കുന്നത്. ജോസെഫസ് ഇതേ ഗ്രന്ഥത്തില്‍ ശലോമോന്‍, ദാവീദ്, സ്നാപക യോഹന്നാന്‍ എന്നിവരെക്കുറിച്ച് പറയുമ്പോഴും ഇതേ പദസമുച്ചയം ഉപയോഗിച്ചിട്ടുണ്ട്. ക്രിസ്തീയ വിശ്വാസികള്‍ ഒരിയ്ക്കലും യേശുക്രിസ്തുവിനെ അങ്ങനെ വിളിക്കാറില്ല.

 “അവന്‍ അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുന്നവന്‍ ആയിരുന്നു” എന്ന ജോസെഫസിന്റെ അഭിപ്രായം യേശുവിനെ ഒരു മാന്ത്രികനെപ്പോലെ ചില അത്ഭുതങ്ങള്‍ പ്രവര്‍ത്തിച്ച ഒരു വ്യക്തിയായി മാത്രം കാണുന്നു. ഇവിടെയും ക്രിസ്തീയ വിശ്വാസികള്‍ ഒരിയ്ക്കലും അങ്ങനെ യേശുവിനെ കാണുന്നില്ല. യേശുക്രിസ്തു തനിക്കുണ്ടായിരുന്ന പ്രത്യേക കഴിവിനാല്‍ ഉപദേശങ്ങള്‍ പഠിപ്പിരുന്നു എന്ന ജോസെഫസിന്റെ അഭിപ്രായവും ക്രിസ്തീയം അല്ല. യേശുക്രിസ്തുവിനെ, ദൈവമായും, ദൈവ പുത്രന്‍ ആയും ദൈവത്തിന്റെ അഭിഷിക്തനായ മശിഹയും ആയാണ് ക്രിസ്ത്യാനികള്‍ കണ്ടിരുന്നത്. യേശുക്രിസ്തു യഹൂദന്മാരെയും ജാതികളെയും ഒരുപോലെ തന്നിലേക്ക് ആകര്‍ഷിച്ചു എന്നതും വേദപുസ്തകം പറയുന്ന കാര്യം അല്ല. യേശുക്രിസ്തു ഈ ഭൂമിയില്‍ ആയിരുന്നപ്പോള്‍ യഹൂദന്മാരുടെ ഇടയില്‍ ആണ് ശുശ്രൂഷ ചെയ്തിരുന്നത്. “അവനെ സ്നേഹിച്ചിരുന്നവര്‍ ആദ്യം അവനെ വിട്ടു പോയില്ല,” എന്ന വാചകത്തിന്റെ ഘടനയും ജോസെഫസിന്‍റേതാണ്. “ക്രിസ്ത്യാനികള്‍ എന്ന ഗോത്രം” എന്ന വാചകവും ക്രിസ്തീയ വിശ്വാസികള്‍ പറയുന്നതു അല്ല.  

 ഇതേ ഗ്രന്ഥത്തില്‍ തന്നെ രണ്ടാമതൊരു ഭാഗത്തു കൂടി യേശുക്രിസ്തുവിനെക്കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്. അത് 20 ആമത്തെ പുസ്തകത്തില്‍ 9 ആമത്തെ അദ്ധ്യായത്തില്‍ ആണ്. ഇവിടെ, യഹൂദ മഹാപുരോഹിതന്‍ ആയ ഹന്നാവിന്‍റെ നിര്‍ബന്ധത്താല്‍ ആണ് യോക്കോബിനെ കൊന്നത് എന്നു പറയുന്നു. യാക്കോബ് എന്നു പേരുള്ള അനേകര്‍ അക്കാലത്ത് ഉണ്ടായിരുന്നു എന്നതിനാല്‍, കൊലചെയ്യപ്പെട്ട വ്യക്തി ഏത് യക്കോബ് ആണ് എന്നു വ്യക്തമാക്കുവാനായി, “ക്രിസ്തു എന്നു വിളിക്കപ്പെട്ടിരുന്ന യേശുവിന്‍റെ സഹോദരനായ യാക്കോബ്” എന്നാണ് ജോസെഫസ് എഴുതിയത്. ജോസെഫസ് രേഖപ്പെടുത്തിയിരിക്കുന്ന ചരിത്രത്തില്‍, യോക്കോബിനെ കൊന്ന സമയവും രീതിയും, പുതിയനിയമത്തില്‍ പറയുന്നതിനോട് ചേരുന്നില്ല. അതിനാല്‍ തന്നെ ജോസെഫസിന്റെ ഗ്രന്ഥത്തിലെ രേഖപ്പെടുത്തല്‍ അദ്ദേഹം തന്നെ എഴുതിയതാണ് എന്നും എഴുത്തുകാരന്‍ ഒരു ക്രിസ്തീയ വിശ്വാസി അല്ല എന്നും നമുക്ക് തീര്‍ച്ചയാക്കാം.

റ്റാസിറ്റസ്

 ജോസെഫസിന് ശേഷം ഏകദേശം 20 വര്‍ഷങ്ങള്‍ കഴിഞ്ഞ്, റ്റാസിറ്റസ് (Tacitus), പ്ലിനി (Pliny) എന്നീ റോമന്‍ ചരിത്രകാരന്മാരും അവരുടെ പുസ്തകങ്ങളില്‍ യേശുക്രിസ്തുവിനെ കുറിച്ച് പരാമര്‍ശിച്ചിട്ടുണ്ട്. AD 55 നും 118 നും ഇടയില്‍ ആണ് റ്റാസിറ്റസ് ജീവിച്ചിരുന്നത്. അദ്ദേഹം റോമന്‍ സെനറ്ററും, പ്രഗല്ഭനായ ഒരു വാഗ്മിയും, നരകുലശാസ്ത്രജ്ഞനും എല്ലാവരാലും അംഗീകരിക്കപ്പെട്ട ഒരു ചരിത്രകാരനും ആയിരുന്നു. അദ്ദേഹത്തിന്റെ പ്രധാന ഗ്രന്ഥം ആയ അനല്‍സ്  (Annals) AD 116 ലോ 117 ലോ ആണ് എഴുതപ്പെട്ടത്. ഇതില്‍ നീറോ ചക്രവര്‍ത്തിയുടെ ചരിത്രമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

AD 64 ല്‍ റോമാ പട്ടണം അഗ്നിക്ക് ഇരയായി. നീറോ ചക്രവര്‍ത്തി തന്നെ ആ ഭാഗത്തെ കെട്ടിടങ്ങളെ അഗ്നിക്കിരയാക്കിയതാണ് എന്നൊരു ആരോപണം അക്കാലത്ത് ഉയര്‍ന്നു വന്നു. അദേഹത്തിന് അവിടെ പുതിയ കെട്ടിടങ്ങള്‍ നിര്‍മ്മിക്കേണം എന്നു ആഗ്രഹം ഉണ്ടായിരുന്നു.

ആരോപണങ്ങളില്‍ നിന്നും രക്ഷപ്പെടുവാനായി, പട്ടണത്തെ തീവച്ചത്, ക്രിസ്തീയ വിശ്വാസികള്‍ ആണ് എന്നു നീറോ കുറ്റം ആരോപിക്കുകയും ക്രിസ്ത്യാനികളെ ക്രൂരമായി പീഡിപ്പിക്കുകയും ചെയ്തു. ഇതിനെക്കുറിച്ച് എഴുതുന്ന അവസരത്തിലാണ് റ്റാസിറ്റസ് ക്രിസ്തുവിനെക്കുറിച്ച് പരാമര്‍ശിക്കുന്നത്. ക്രിസ്തുവിനെ പീലാത്തൊസ് ക്രൂശിച്ചുകൊന്നു എന്നും ക്രിസ്തു ആണ് ക്രിസ്തീയ വിശ്വസം സ്ഥാപിച്ചത് എന്നും അദ്ദേഹം എഴുതിയിട്ടുണ്ട്. ക്രിസ്ത്യാനികളെ അസാധാരണവും നിന്ദ്യവുമായ ജീവിത രീതി ഉള്ളവര്‍ എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചിരിക്കുന്നത്. യേശുക്രിസ്തുവിനെ, റ്റൈബേരിയസ് ചക്രവര്‍ത്തിയുടെ കാലത്ത്, പീലാത്തൊസ് യഹൂദയുടെ ഗവര്‍ണര്‍ ആയിരിക്കുമ്പോള്‍ ആണ് ക്രൂശിക്കുന്നത് എന്നും അദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട്. ഈ വിവരണം, യേശുക്രിസ്തുവിന്‍റെ ക്രൂശീകരണത്തെക്കുറിച്ചുള്ള പുതിയനിയമത്തിലെ വിവരണത്തോട് ഒക്കുന്നു. അപ്പോസ്തലപ്രവര്‍ത്തികളില്‍ പറയുന്നതുപോലെ, യേശുവിന്‍റെ ക്രൂശീകരണത്തിന് ശേഷം ക്രിസ്തീയ സഭ അതിവേഗം വളര്‍ന്നു എന്നും ആദ്യകാല വിശ്വാസികള്‍ ഒരു പ്രതികൂലത്തിലും തങ്ങളുടെ വിശ്വാസത്തെ ഉപേക്ഷിക്കാതെ നിന്നും എന്നും റ്റാസിറ്റസ് പറയുന്നുണ്ട്.

 റോമന്‍ സാമ്രാജ്യത്തിലെ ഏറ്റവും വിശ്വസനീയന്‍ ആയ ചരിത്രകാരന്‍ ആയിരുന്നു റ്റാസിറ്റസ്. വളരെ ശ്രദ്ധാപൂര്‍വ്വം ചരിത്രം രചിക്കുക അദ്ദേഹത്തിന്റെ രീതി ആയിരുന്നു. അദേഹത്തിന് ക്രിസ്തീയ വിശ്വാസത്തോട് യാതൊരു പ്രതിപത്തിയും ഇല്ലായിരുന്നു എന്നും നമുക്ക് മനസ്സിലാക്കാവുന്നതെ ഉള്ളൂ. അതിനാല്‍ അദ്ദേഹത്തിന്റെ പരാമര്‍ശങ്ങളെ ചരിത്ര സത്യമായി തന്നെ നമുക്ക് സ്വീകരിക്കാം.

 പ്ലിനി ദി യങ്ങര്‍

 പ്ലിനി ദി യങ്ങര്‍ (Pliny the Younger) മറ്റൊരു റോമന്‍ ചരിത്രകാരനും രാജ്യതന്ത്രജ്ഞനും ആയിരുന്നു. റോമന്‍ പ്രവിശ്യ ആയിരുന്ന വടക്കന്‍ തുര്‍ക്കിയില്‍, ട്രാജന്‍ ചക്രവര്‍ത്തിയുടെ കാലത്ത്, (Emperor Trajan) അദ്ദേഹം ഗവര്‍ണര്‍ ആയി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഏകദേശം AD 112 ല്‍, അദ്ദേഹം ചക്രവര്‍ത്തിക്ക് എഴുതിയ ഒരു കത്തില്‍ ആദ്യകാല ക്രിസ്ത്യാനികള്‍, “ദൈവത്തോട് എന്നപോലെ ക്രിസ്തുവിനോട് പാട്ടുകള്‍ പാടുമായിരുന്നു” എന്നു രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് അന്നത്തെ ക്രിസ്തീയ വിശ്വാസികള്‍ യേശുക്രിസ്തുവിനെ ദൈവമായി തന്നെ ആരാധിച്ചിരുന്നു എന്നതിന്റെ തെളിവാണ്. അദ്ദേഹം ഒരിയ്ക്കലും ക്രിസ്തീയ വിശ്വാസത്തോട് യോജിപ്പുള്ള വ്യക്തി ആയിരുന്നില്ല. ക്രിസ്ത്യാനികള്‍ പന്നികളെപ്പോലെ മര്‍ക്കടമുഷ്ടി ഉള്ളവരായിരുന്നു എന്നു അദ്ദേഹം എഴുതിയിട്ടുണ്ട്.  

 അദ്ദേഹത്തിന്റെ 10 ആമത്തെ കത്തില്‍ 96 ആം വാക്യം ഇവിടെ എടുത്തു പറയുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഇതൊരു സ്വതന്ത്ര പരിഭാഷ ആണ്, പദാനുപദ തര്‍ജ്ജമ അല്ല.   

 

“അവര്‍ (ക്രിസ്ത്യാനികള്‍) അതിരാവിലെ സൂര്യപ്രകാശം പരക്കുന്നതിന് മുമ്പായിതന്നെ, ഒരു നിശ്ചിത ദിവസത്തില്‍ ഒരു സ്ഥലത്തു ഒരുമിച്ചുകൂടുക പതിവായിരുന്നു. ദൈവത്തോട് എന്നപോലെ അവര്‍ ക്രിസ്തുവിനോട് പാട്ടുകള്‍ പാടുമായിരുന്നു. ദുഷ്ടത പ്രവര്‍ത്തിക്കുക ഇല്ല എന്നും, കളവ് കാണിക്കുക ഇല്ല എന്നും, പരസംഗം ചെയ്യുക ഇല്ലാ എന്നും, കള്ള സാക്ഷ്യം പറയുക ഇല്ലാ എന്നും, അവരെ വിചാരണയ്ക്കായി വിളിക്കപ്പെട്ടാല്‍ പോലും വിശ്വസം ത്യജിക്കുക ഇല്ല എന്നും അവര്‍ പ്രതിജ്ഞ എടുക്കും. അതിനുശേഷം പിരിഞ്ഞു പോകുക എന്നത് അവരുടെ രീതി ആയിരുന്നു. എന്നാല്‍ വളരെ ലളിതമായ ആഹാരം ഒരുമിച്ച് കഴിക്കുവാന്‍ അവര്‍ വീണ്ടും ഒത്തുചേരുകയും ചെയ്യും.”

ഇതാണ് പ്ലിനി അദ്ദേഹത്തിന്റെ ഒരു കത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

മറ്റ് ചില ചരിത്ര രേഖകള്‍

 മറ്റ് ചില റോമര്‍ ചരിത്രകാരന്മാരും എഴുത്തുകാരും യേശുക്രിസ്തുവിനെക്കുറിച്ച് പരാമര്‍ശിച്ചിട്ടുണ്ട് എന്നാണ് പണ്ഡിതന്മാര്‍ വിശ്വസിക്കുന്നത്.  

സെറ്റോണിയസ് (Suetonius) എന്ന റോമന്‍ ചരിത്രകാരന്‍, ക്ലോഡിയസ് ചക്രവര്‍ത്തി (Emperor Claudius ) യഹൂദന്മാരെ റോമില്‍ നിന്നും പുറത്താക്കിയത്, “ക്രിസ്തുവിന്റെ (Chrestus) പ്രേരണയാല്‍ അവര്‍ നിരന്തരമായി ശല്യം ഉണ്ടാക്കിയത്” കൊണ്ടാണ് എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.

സമോസറ്റയിലെ ലൂഷിയന്‍ (Lucian of Samosata) AD 115 നും 200 ഇടയില്‍ ജീവിച്ചിരുന്ന ഒരു ഗ്രീക്ക് ഹാസ്യ സാഹിത്യകാരന്‍ ആയിരുന്നു. AD 165 ല്‍ അദ്ദേഹം എഴുതിയ പ്രശസ്തമായ പെരെഗ്രിനസിന്‍റെ മരണം എന്ന കൃതി, ക്രിസ്ത്യാനികളെക്കുറിച്ച് അവമതിപ്പ് ഉളവാക്കുന്ന ഒരു രചന 

ആണ്. ക്രിസ്ത്യാനികള്‍ ഒരു മനുഷ്യനെ ആരാധിച്ചിരുന്നു എന്നു അദ്ദേഹം എഴുതിയിട്ടുണ്ട്. ആ മനുഷ്യനാണ് അവരുടെ നവീനമായ ആചാര രീതികള്‍ കൊണ്ടുവന്നത് എന്നും അതുകാരണം അവനെ ക്രൂശില്‍ തറച്ചു കൊല്ലുക ആയിരുന്നു എന്നും അദ്ദേഹം എഴുതി. തങ്ങള്‍ അമര്‍ത്യര്‍ ആണ് എന്ന മൂഢ വിശ്വസം ഉള്ള വഴിതെറ്റിപ്പോയ ഒരു കൂട്ടര്‍ ആണ് ക്രിസ്ത്യാനികള്‍ എന്നു അദ്ദേഹം അഭിപ്രായപ്പെട്ടു.

ഗ്രീക്ക് തത്വ ചിന്തകന്‍ ആയിരുന്ന പ്ലേറ്റോയുടെ ആശയങ്ങളില്‍ വിശ്വസിച്ചിരുന്ന മറ്റൊരു തത്വ ചിന്തകന്‍ ആയിരുന്നു സെല്‍സസ് (Celsus). രണ്ടാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന അദ്ദേഹം ക്രിസ്തീയ വിശ്വാസത്തിന് എതിരായിരുന്നു. സത്യ പ്രമാണങ്ങളെ കുറിച്ച് (On the True Doctrine) എന്ന അദ്ദേഹത്തിന്റെ കൃതി AD 175 നും 177 നും ഇടയില്‍ രചിച്ചത് ആയിരിക്കേണം. ഈ കൃതി ഇപ്പോള്‍ നമുക്ക് ലഭ്യമല്ല. എന്നാല്‍ ഇതില്‍ പറഞ്ഞിരിക്കുന്ന ക്രിസ്തീയ വിരുദ്ധതയ്ക്ക് മറുപടി ആയി അലക്സാണ്ട്രിയയിലെ ഒറിഗെന്‍ (Origen of Alexandria) എന്ന ക്രിസ്തീയ വേദ പണ്ഡിതന്‍, കോണ്ട്രാ സെല്‍സം (Contra Celsum) എന്നൊരു കൃതി രചിച്ചിട്ടുണ്ട്. ഇത് നമുക്ക് ഇന്നും ലഭ്യമാണ്. സെല്‍സസിന്റെ കൃതിയില്‍ നിന്നും ധാരാളം ഉദ്ദരിണികള്‍ ഒറിഗന്‍റെ പുസ്തകത്തില്‍ ഉണ്ട്. ഇതില്‍ നിന്നും സെല്‍സസ് എന്തായിരുന്നു എഴുതുയിരുന്നത് എന്നു നമുക്ക് മനസ്സിലാക്കാം. യേശുക്രിസ്തുവിന്റെ ജനനം വഴിപിഴച്ചതായിരുന്നു എന്നും അവന്‍ ചെയ്ത അത്ഭുതങ്ങള്‍ മന്ത്രവാദ ശക്തിയാല്‍ ചെയ്തതായിരുന്നു എന്നും സെല്‍സസ് പറഞ്ഞു. എന്നാല്‍ യേശുക്രിസ്തു ഈ ഭൂമിയില്‍ ജീവിച്ചിരുന്നു എന്നതില്‍ അദ്ദേഹത്തിന് തര്‍ക്കമില്ല.

മാറാ ബാര്‍ സെറാപിയോണ്‍ (Mara bar Serapion), റോമന്‍ പ്രവിശ്യ ആയിരുന്ന സിറിയയില്‍ ജീവിച്ചിരുന്ന ഒരു സ്റ്റോയിക് തത്ത്വചിന്തകന്‍ (Stoic philosopher) ആയിരുന്നു. അദ്ദേഹം AD 73 ല്‍ തന്റെ മകനായ സെറാപിയോണിന് (Serapion) എഴുതിയ ഒരു കത്ത് ചരിത്രകാരന്‍മാര്‍ക്കിടയില്‍ പ്രശസ്തമാണ്. യേശുക്രിസ്തുവിനെ കുറിച്ചുള്ള ഏറ്റവും പഴക്കമുള്ള അക്രൈസ്തവ രേഖ ആണ് ഇത്. ഈ കത്തില്‍, മൂന്ന് ബുദ്ധിമാന്മാര്‍ക്കെതിരെ പ്രവര്‍ത്തിച്ച അനീതിയെക്കുറിച്ച് അദ്ദേഹം പറയുന്നു. അത്, സോക്രട്ടീസിന്‍റെ കൊലപാതകം, പൈതഗോറസിനെ അഗ്നിക്കിരയാക്കി കൊന്നത്, യഹൂദന്മാരുടെ ബുദ്ധിമാനായ രാജാവിന്‍റെ കൊലപാതകം എന്നിവ ആണ്. ഈ ബുദ്ധിമാന്മാരെ കൊന്നതിനുള്ള ശിക്ഷ ഭാവി തലമുറ അനുഭവിക്കും എന്നും, ഒടുവില്‍ അവരുടെ ജ്ഞാനം വിജയിക്കും എന്നും അവരുടെ പീഡകരെ ദൈവം ശിക്ഷിക്കും എന്നും അദ്ദേഹം ആ കത്തില്‍ പറയുന്നുണ്ട്.

യഹൂദ റബ്ബിമാരുടെ രചനകള്‍

റോമന്‍, ഗ്രീക് എഴുത്തുകാരില്‍ നിന്നും ഇനി നമുക്ക് യഹൂദ റബ്ബിമാരുടെ രചനകളിലേക്ക് പോകാം. യേശുക്രിസ്തു ജന്‍മനാല്‍ ഒരു യഹൂദന്‍ ആയിരുന്നു എങ്കിലും യഹൂദന്മാര്‍ അവനെ തള്ളിപ്പറയുകയും എതിര്‍ക്കുകയും ആയിരുന്നു. യഹൂദ റബ്ബിമാര്‍ യേശുവിന്റെ ശുഷ്യന്മാരോ അനുകൂലികളോ ആയിരുന്നില്ല. അവരുടെ രചനകളില്‍ യേശുക്രിസ്തുവിനെ കുറിച്ചുള്ള പരാമര്‍ശങ്ങള്‍ ഉണ്ട്. അത് അക്കാലത്ത് ജീവിച്ചിരുന്ന ഒരു യഥാര്‍ത്ഥ മനുഷ്യന്‍ എന്ന നിലയില്‍ തന്നെ ആണ്.

 AD 70 നും 500 നും ഇടയില്‍ രചിക്കപ്പെട്ട, അവരുടെ ബാബിലോണിയന്‍ താല്‍മഡ് (Babylonian Talmud) എന്ന കൃതിയില്‍, “പെസഹയുടെ തലേ ദിവസം വൈകുന്നേരം യേശുവിനെ തൂക്കികൊന്നു” എന്നു പറയുന്നുണ്ട്. യേശു ഒരു വഴിപിഴച്ച ബന്ധത്തില്‍ ജനിച്ച സന്തതി ആണ് എന്നും, അവന്‍ മന്ത്രവാദ ശക്തിയാല്‍ അത്ഭുതങ്ങള്‍ പ്രവര്‍ത്തിരുന്നു എന്നും, അവന്‍ വേദ വിപരീതമായ ദൈവ ദൂഷണം പഠിപ്പിച്ചിരുന്നു എന്നും അതിനാല്‍ ന്യായമായി തന്നെ അവന്‍റെ പാപങ്ങള്‍ കാരണം അവനെ കൊല്ലുക ആയിരുന്നു എന്നും റബ്ബിമാര്‍ അഭിപ്രായപ്പെട്ടിരുന്നു. എങ്കിലും അവരില്‍ ആരും യേശു ജീവിച്ചിരുന്നിട്ടില്ല എന്നു പറഞ്ഞിട്ടില്ല.

നമ്മള്‍ ഇതുവരെയും പറഞ്ഞുകൊണ്ടിരുന്ന കാര്യങ്ങളില്‍ നിന്നും നമുക്ക് രണ്ടു കാര്യങ്ങള്‍ മനസ്സിലാക്കാം. ആദ്യ നൂറ്റാണ്ടിലെ ചരിത്രകാരന്‍മാര്‍ക്കും, സാഹിത്യകാരന്‍മാര്‍ക്കും യേശുക്രിസ്തുവിനെ കുറിച്ച് വ്യക്തമായി അറിയാമായിരുന്നു. ആദ്യ നൂറ്റാണ്ടില്‍ ആരും യേശു ക്രിസ്തു ജീവിച്ചിരുന്നിട്ടില്ല എന്നോ അവനെക്കുറിച്ചുള്ള ക്രിസ്തീയരുടെ വിശ്വാസങ്ങള്‍ കെട്ടുകഥകള്‍ ആണ് എന്നോ അഭിപ്രായപ്പെട്ടിട്ടില്ല.

 പുതിയ നിയമ തെളിവുകള്‍

 ഇനി നമുക്ക് ഈ ചര്‍ച്ചയുടെ അവസാന ഭാഗത്തേക്ക് പോകാം. വേദപുസ്തകത്തിലെ പുതിയ നിയമ കൃതികളെ നമുക്ക് ചരിത്ര രേഖകള്‍ ആയി കണക്കാക്കാമോ? ഇവിടെ നമ്മള്‍ ഒരു പ്രമാണം ഓര്‍ക്കേണം. ഒരു നീതിന്യായ കോടതിയില്‍, കുറ്റവാളിയായി ആരോപിക്കപ്പെട്ട് നില്‍ക്കുന്ന ഒരു വ്യക്തിയോട് ഉള്ള കോടതിയുടെ സമീപനം എന്തായിരിക്കേണം? രണ്ടു സമീപനങ്ങള്‍ ആകാം. ഒന്ന്, ഈ വ്യക്തി നിരപരാധി ആണ് എന്നു തെളിയിക്കപ്പെടുന്നത് വരെ, അവനെ കുറ്റവാളിയായി കണക്കാക്കുക. രണ്ടാമത്തെ സമീപനം, കുറ്റവാളി ആണ് എന്നു തെളിയിക്കപ്പെടുന്നത് വരെ നിരപരാധി ആയി കണക്കാക്കുക. ഇതില്‍ രണ്ടാമത്തെ സമീപനമാണ് കൂടുതല്‍ ശരി. അതാണ് ഇന്ന് നമ്മളുടെ നീതിന്യായ കോടതികളില്‍ സ്വീകരിച്ചിരിക്കുന്നതും.

പുതിയ നിയമവും ആദ്യകാല ക്രിസ്തീയ രചനകളും ചരിത്ര രേഖകള്‍ ആണോ എന്ന ചോദ്യത്തിനും നമുക്ക് ഇതേ പ്രമാണം ഉപയോഗിക്കാവുന്നതാണ്. അതായത്, പുതിയ നിയമവും ആദ്യകാല ക്രിസ്തീയ രചനകളും, ചരിത്ര രേഖകള്‍ അല്ല എന്നു തെളിയിക്കപ്പെടുന്നത് വരെ, അതിനെ ചരിത്രമായി കണക്കാക്കുക. ഈ ചിന്ത മനസ്സില്‍ സൂക്ഷിച്ചുകൊണ്ടു നമുക്ക് മുന്നോട്ട് നീങ്ങാം.

യേശുക്രിസ്തുവിനെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ ഉള്ള എല്ലാ അക്രൈസ്തവ രേഖകളും, ക്രൈസ്തവ രേഖകളും യേശുക്രിസ്തുവിന്റെ ക്രൂശീകരണത്തിന് ശേഷം എഴുതപ്പെട്ടതാണ്.  എല്ലാ സുവിശേഷങ്ങളും ലേഖനങ്ങളും യേശുക്രിസ്തുവിന്റെ മരണത്തിനും ഉയിര്‍പ്പിനും ചില വര്‍ഷങ്ങള്‍ക്ക് ശേഷം എഴുതപ്പെട്ടതാണ്. ക്രൈസ്തവ രചനകളില്‍ ഏറ്റവും പഴക്കം ഉള്ളത്, AD 50 നും 60 നും ഇടയില്‍ എഴുതപ്പെട്ട അപ്പൊസ്തലനായ പൌലൊസിന്റെ ലേഖനങ്ങള്‍ ആണ്. അതായത് അവയെല്ലാം ക്രിസ്തുവിന്റെ മരണത്തിനും 20 മുതല്‍ 30 വര്‍ഷങ്ങള്‍ക്ക് ശേഷം എഴുതപ്പെട്ടത് ആണ്.

പൌലൊസിന്റെ ലേഖനങ്ങളില്‍ യേശുക്രിസ്തുവിന്റെ ജീവിത ചരിത്രം അധികമായി വിവരിക്കപ്പെടുന്നില്ല. എന്നാല്‍ യേശു ജീവിച്ചിരുന്ന വ്യക്തി ആയിരുന്നു എന്ന ചിന്തയോടെ തന്നെയാണ് അദ്ദേഹം ലേഖനങ്ങള്‍ എഴുതിയിരുന്നത്. പൌലൊസ് യേശുക്രിസ്തുവിനെ നേരില്‍ കണ്ടിട്ടില്ല, എന്നാല്‍ അപ്പോസ്തലന്മാരെയും യേശുവിന്റെ സഹോദരന്‍ ആയ യാക്കോബിനെയും നേരില്‍ പരിചയപ്പെട്ടിട്ടുണ്ട്. പൌലൊസിന്റെ ലേഖനങ്ങള്‍ക്ക് 10 ഓ 20 ഓ വര്‍ഷങ്ങള്‍ക്ക് ശേഷം ആണ് സുവിശേഷങ്ങള്‍ രചിക്കപ്പെടുന്നത്. ഇവയെല്ലാം യേശുവിനെ നേരില്‍ കാണുകയും കേള്‍ക്കുകയും ചെയ്ത അനേകം ദൃക് സാക്ഷികള്‍ ജീവനോടെ ഇരിക്കുമ്പോള്‍ തന്നെ എഴുതപ്പെട്ടത് ആണ്. ആയതിനാല്‍ അതില്‍ കളവ് എഴുതുവാന്‍ സാധ്യമല്ല. അവയില്‍ പറഞ്ഞിരിക്കുന്ന സാംസ്കാരിക പശ്ചാത്തലവും ഭൂപ്രദേശവും അതിന്റെ പ്രത്യേകതകളും ഒന്നാം നൂറ്റാണ്ടിലെ പലസ്തീനിലെ സാഹചര്യങ്ങള്‍ തന്നെ ആണ്. അത്ഭുത രോഗശാന്തി ചെയ്യുന്ന ഒരു ഗുരുവിന്റെ അടുക്കല്‍ അനേകര്‍, അദ്ദേഹത്തിന്റെ വാക്കുകള്‍ കേള്‍ക്കുവാനും സൌഖ്യം പ്രാപിക്കുവാനും ഒരുമിച്ച് കൂടുന്ന അന്നത്തെ രീതി പുരാവസ്തു ഗവേഷകര്‍ ശരി വയ്ക്കുന്നുണ്ട്. അന്ന് കുഷ്ഠരോഗികളും ക്ഷയരോഗികളും അനേകര്‍ ഉണ്ടായിരുന്നു എന്നും ഗവേഷകര്‍ പറയുന്നു. കൌമാര പ്രായക്കാരുടെ മരണ നിരക്കും അക്കാലത്ത് വളരെ കൂടുതല്‍ ആയിരുന്നു.

യേശുക്രിസ്തുവിന്റെ സ്നാനം, ക്രൂശീകരണം എന്നിവയെക്കുറിച്ചുള്ള പുതിയ നിയമ വിവരണം സത്യമാണ് എന്നതില്‍ ചരിത്രകാരന്‍മാര്‍ക്കു അഭിപ്രായ വ്യത്യാസം ഇല്ല. അതിനു അവര്‍ പറയുന്ന കാരണം ഇതാണ്. യേശുക്രിസ്തുവിന്റെ ശിഷ്യന്മാരും ആദ്യകാല വിശ്വാസികളും യഹൂദന്മാര്‍ ആയിരുന്നു. യഹൂദ പശ്ചാത്തലത്തില്‍ നിന്നും വന്ന ഇവര്‍ ഒരിയ്ക്കലും, യോഹന്നാന്‍ സ്നാപകന്‍ എന്ന പ്രവാചകന്‍ അവരുടെ ഗുരുവും ദൈവവുമായിരിക്കുന്ന യേശുവിനെ സ്നാനപ്പെടുത്തി എന്നൊരു കഥ വ്യാജമായി സൃഷ്ടിക്കുക ഇല്ല. കാരണം സ്നാനപ്പെടുത്തുന്ന വ്യക്തി സ്നാനപ്പെടുന്ന വ്യക്തിയെക്കാള്‍ ആത്മീയമായി ഉയര്‍ന്നു നില്‍ക്കുന്നു എന്നായിരുന്നു യഹൂദന്മാരുടെ വിശ്വസം. അങ്ങനെ യോഹന്നാന്‍ ആണ് യേശുവിനെക്കാള്‍ ആത്മീയമായി ഉയര്‍ന്നവന്‍ എന്ന ചിന്ത ശിഷ്യന്‍മാര്‍ക്കോ ആദ്യ കാല ക്രിസ്തീയ വിശ്വാസികള്‍ക്കൊ അംഗീകരിക്കുവാന്‍ കഴിയുമായിരുന്നില്ല. യോഹന്നാന്‍ പാപ പരിഹാരത്തിനായി യഹൂദന്മാരെ ആണ് സ്നാനപ്പെടുത്തിയത്. എന്നാല്‍ യേശുക്രിസ്തു പാപ രഹിതന്‍ ആയിരുന്നു എന്നു ക്രിസ്തീയ വിശ്വാസികള്‍ വിശ്വസിച്ചു. ഇവിടെയും യേശുവിന്റെ സ്നാനം വിശദീകരിക്കുവാന്‍ പ്രയാസമുള്ളത് ആയി മാറുന്നു. അതിനാല്‍ ഇത്തരമൊരു കഥ അവര്‍ വ്യാജമായി സൃഷ്ടിച്ചെടുക്കുവാന്‍ സാധ്യത ഇല്ല. എന്നാല്‍ യോഹന്നാന്‍ സ്നാപകനില്‍ നിന്നും യേശു സ്നാനം സ്വീകരിച്ചു എന്നത് ഒരു ചരിത്ര സത്യമായിരുന്നതിനാല്‍ അപ്പോസ്തലന്‍മാര്‍ക്കും ആദ്യകാല വിശ്വാസികള്‍ക്കും അത് സമ്മതിക്കുകയും പ്രസംഗിക്കുകയും ചെയ്യേണ്ടി വന്നു.

അന്ന്, യഹൂദ ദേശം റോമന്‍ സാമ്രാജ്യത്തിലെ ഒരു പ്രവിശ്യ ആയിരുന്നു. റോമാക്കാര്‍ എപ്പോഴും യഹൂദന്മാരെ സംശയത്തോടെ വീക്ഷിക്കുകയും ചെയ്തിരുന്നു. ഈ പശ്ചാത്തലത്തില്‍, യഹൂദന്മാരെ രക്ഷിക്കുവാനായി, അവര്‍ കാത്തിരുന്ന മശിഹ വന്നു എന്നോ, അവര്‍ അവന്റെ ശിഷ്യന്മാര്‍ ആണ് എന്നോ, വ്യാജമായി അക്കാലത്ത് ആരും അവകാശപ്പെടുക ഇല്ല. അങ്ങനെ അവകാശപ്പെട്ടല്‍ കൊടിയ പീഡനവും മരണവും ആയിരിയ്ക്കും അനന്തര ഫലം എന്നും അപ്പോസ്തലന്‍മാര്‍ക്ക് അറിയാമായിരുന്നു. ഇവിടെയും സത്യം അതായിരുന്നത് കൊണ്ട് മാത്രമാണു അവര്‍ അങ്ങനെ പ്രസംഗിച്ചത്.

അതുപോലെതന്നെ, റോമന്‍ സാമ്രാജ്യത്താല്‍ ക്രൂശിക്കപ്പെട്ട മശിഹ എന്ന ആശയവും ശിഷ്യന്മാരുടെ സൃഷ്ടിയല്ല. ക്രൂശീകരണം അക്കാലത്തെ ഏറ്റവും ഹീനവും ക്രൂരവുമായ ശിക്ഷ ആയിരുന്നു. രാജ്യദ്രോഹികളേയും ഭീകരമായ കുറ്റകൃത്യങ്ങള്‍ ചെയ്തവരേയും മാത്രമേ ക്രൂശിക്കാറുള്ളായിരുന്നു. അതിനാല്‍ യേശുവിനെ ക്രൂശിച്ചു കൊന്നു എന്നത് യേശുവിന്റെ ദൈവീകത്വത്തോടു പൊരുത്തപ്പെടുത്തി വിശദീകരിക്കുവാന്‍ ആദ്യകാല വിശ്വാസികള്‍ നല്ലതുപോലെ പ്രായാസപ്പെട്ടു. ദൈവമായ യേശു എങ്ങനെ മനുഷ്യരാല്‍ ക്രൂശിക്കപ്പെട്ടു മരിച്ചു എന്നതായിരുന്നു ഗ്രീക്ക് ചിന്തകരുടെ ചോദ്യം. അതുകൊണ്ടു തന്നെ, അത് ചരിത്ര സത്യം അല്ലായിരുന്നു എങ്കില്‍ ഒരിയ്ക്കലും അപ്പോസ്തലന്മാര്‍ അങ്ങനെ പ്രസംഗിക്കുക ഇല്ലായിരുന്നു. അതിനാല്‍, യോഹന്നാന്‍ സ്നാപകനാല്‍ യേശു സ്നാനം സ്വീകരിച്ചു എന്നതും യേശു ക്രൂശിക്കപ്പെട്ടു എന്നതും ചരിത്ര സത്യം തന്നെ എന്നു ചരിത്രകാരന്‍മാര്‍ ഒരേ ശബ്ദത്തില്‍ പറയുന്നു.

യേശു ഇന്നും ജീവിക്കുന്നു

ഈ പഠനം ഇവിടെ അവസാനിപ്പിക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. യേശുക്രിസ്തു ഈ ഭൂമിയില്‍ ഒരു മനുഷ്യന്‍ ആയി ജീവിച്ചിരുന്നു, അവന്‍ ഒരു ചരിത്ര പുരുഷന്‍ ആയിരുന്നു എന്നതിന്റെ തെളിവുകള്‍ പഠിക്കുക എന്നതായിരുന്നുവല്ലോ നമ്മളുടെ ഉദ്ദേശ്യം. യേശുക്രിസ്തുവില്‍ വിശ്വസിക്കുന്നവര്‍ക്ക് ചരിത്ര തെളിവുകള്‍ ആവശ്യമില്ല എങ്കിലും ചരിത്ര തെളിവുകളും നമുക്ക് ലഭ്യമാണ് എന്നത് ഒരു പ്രചോദനം ആയിരിയ്ക്കും. യേശുവിന്റെ ചരിത്ര പശ്ചാത്തലത്തെ ചോദ്യം ചെയ്യുന്നവര്‍ക്ക്, നിഷ്പക്ഷതയോടെ പഠിച്ചാല്‍, സത്യം മനസ്സിലാക്കുവാനും കഴിയും.

 യേശുവിന്റെ കാലത്തെ സാധാരണ മനുഷ്യര്‍ ആരും തന്നെ ചരിത്ര പുസ്തകങ്ങളില്‍ കയറിക്കൂടിയിട്ടില്ല. ആരും അവരുടെ ചരിത്രം അക്കാലത്ത് എഴുതാറില്ല. അവര്‍ പുരാവസ്തുക്കള്‍ അവശേഷിപ്പിക്കാറുമില്ല. മാത്രവുമല്ല, സത്യത്തിലും ആത്മാവിലും ദൈവത്തെ മാത്രമേ ആരാധിക്കാവൂ എന്നു നിര്‍ബന്ധമുള്ള സ്വര്‍ഗസ്ഥനായ ദൈവം, ഭൌതീക വസ്തുക്കളെ അവശേഷിപ്പിക്കുക ഇല്ല. ഇന്ന് നമുക്ക് ലഭ്യമായിരിക്കുന്ന ചരിത്ര തെളിവുകളും, നമ്മളുടെ വിശ്വാസവും, നിരന്തമായി നമ്മള്‍ അനുഭവിക്കുന്ന ദൈവീക സാന്നിധ്യവും, യേശുക്രിസ്തു ജീവിച്ചിരുന്നു എന്നതിനും, ഇന്നും ജീവിക്കുന്നു എന്നതിനും മതിയയായ തെളിവുകള്‍ ആണ്.

അതിനാല്‍, വിശ്വസിക്കുന്നവര്‍ക്കും സംശയാലുക്കള്‍ക്കും ഈ പഠനം അനുഗ്രഹമാകട്ടെ എന്നു പ്രാര്‍ഥിക്കുന്നു.


തിരുവചനത്തിന്റെ ആത്മീയ മര്‍മ്മങ്ങള്‍ വിവരിക്കുന്ന അനേകം വീഡിയോകളും ഓഡിയോകളും നമ്മളുടെ
online ചാനലുകളില്‍ ലഭ്യമാണ്.

വീഡിയോ കാണുവാന്‍ naphtalitribetv.com എന്ന ചാനലും ഓഡിയോ കേള്‍ക്കുവാന്‍ naphtalitriberadio.com എന്ന ചാനലും സന്ദര്‍ശിക്കുക.

രണ്ടു ചാനലുകളും subscribe ചെയ്യുവാന്‍ മറക്കരുത്. അത് ഇനിയും പ്രസിദ്ധീകരിക്കുന്ന വീഡിയോ, ഓഡിയോ എന്നിവ നഷ്ടപ്പെടാതെ ലഭിക്കുവാന്‍ സഹായിക്കും.

 ഇതിന്റെ എല്ലാം വേദപഠന കുറിപ്പുകളും online ല്‍ ലഭ്യമാണ.  English ല്‍ വായിക്കുവാന്‍ naphtalitribe.com എന്ന വെബ്സൈറ്റും, മലയാളത്തിനായി vathil.in എന്ന വെബ്സൈറ്റും സന്ദര്‍ശിക്കുക

പഠനക്കുറിപ്പുകള്‍ ഇ-ബുക്ക് ആയി ലഭിക്കുവാനും ഇതേ വെബ്സൈറ്റുകള്‍ സന്ദര്‍ശിക്കാവുന്നതാണ്. അല്ലെങ്കില്‍ whatsapp ലൂടെ ആവശ്യപ്പെടാം. ഫോണ്‍ നമ്പര്‍: 9895524854.

 എല്ലാ മാസവും ഒന്നാമത്തെയും മൂന്നാമത്തെയും ശനിയാഴ്ച വൈകിട്ട് അഞ്ച് മണിക്ക് പവ്വര്‍ വിഷന്‍ TV ല്‍ നമ്മളുടെ പ്രോഗ്രാം ഉണ്ട്.  ദൈവ വചനം ഗൌരമായി പഠിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ ഈ പ്രോഗ്രാമുകള്‍ മറക്കാതെ കാണുക മറ്റുള്ളവരോടും കൂടെ പറയുക.


No comments:

Post a Comment