യോബേൽ സംവത്സരം

അടിമത്തവും വീണ്ടെടുപ്പും എന്നത് വേദപുസ്തകത്തിലെ ഒരു പ്രധാനപ്പെട്ട ചിത്രം ആണ്.
അടിമത്തവും വീണ്ടെടുപ്പും പഴയനിയമത്തില്‍ ഒന്നിലധികം പ്രാവശ്യം വിവരിക്കപ്പെട്ടിട്ടുണ്ട്.
പുതിയ നിയമമാകട്ടെ അടിമത്തത്തില്‍ നിന്നുമുള്ള വീണ്ടെടുപ്പിന്റെ ചരിത്രമാണ്.

പഴയനിയമ കാലത്തെ വിശ്വാസികള്‍ക്കും, യേശുവിന്റെ കാലത്തെ ജനങ്ങള്‍ക്കും അപ്പൊസ്തലന്മാര്‍ക്കും അടിമത്തവും വീണ്ടെടുപ്പും സുപരിചിതം ആയിരുന്നു.
അടിമത്തം അക്കാലത്ത് ഒരു യാഥാര്‍ത്ഥ്യം ആയിരുന്നു; വീണ്ടെടുപ്പും സാധ്യമായിരുന്നു.
യിസ്രായേലിന്റെ ചരിത്രത്തില്‍ അവര്‍ പലപ്പോഴും അടിമത്തത്തിലേക്കു പോയിട്ടുണ്ട്.
അടിമത്തവും വീണ്ടെടുപ്പും എന്നതിന് മൂന്നു ഭാഗങ്ങള്‍ ഉണ്ട്:

1.   സ്വന്ത ദേശത്തില്‍ നിന്നും പുറത്താക്കപ്പെട്ട് അടിമത്തത്തില്‍ ആകുക.
2.   അടിമത്തത്തില്‍നിന്നുമുള്ള വീണ്ടെടുപ്പ്
3.   ദേശത്തിന്റെ പുനസ്ഥാപനം
നമുക്ക് ഈ മൂന്നു കാര്യങ്ങളും ഹൃസ്വമായി ചിന്തിക്കാം.

1.    സ്വന്ത ദേശത്തില്‍ നിന്നും പുറത്താക്കപ്പെട്ട് അടിമത്തത്തില്‍ ആകുക.

മനുഷ്യനെ ദൈവം സൃഷ്ടിച്ചു ഏദന്‍ തോട്ടത്തിലാക്കി.
ഏദന്‍ തോട്ടം ഈ ഭൂമിയില്‍ തന്നെ ഒരു ഭൂവിപ്രദേശം വേര്‍തിരിച്ചു ഉണ്ടാക്കിയതാണ്.
ഈ ഭൂമി മുഴുവന്‍ ദൈവത്തിന്റെതാണ് എങ്കിലും, ദൈവം കിഴക്ക് ഒരു ഭൂപ്രദേശം പ്രത്യേകമായി വേര്‍തിരിച്ചു.
അവിടെ മനുഷ്യര്‍ക്കായി ഒരു തോട്ടം ഉണ്ടാക്കി.

എന്നാല്‍ പാപം കാരണം മനുഷ്യന്‍ അവിടെനിന്നും പുറത്താക്കപ്പെട്ടു.
അങ്ങനെ അവര്‍ക്ക് ആ ദേശം നഷ്ടമായി.

പാപം നിമിത്തം മനുഷ്യര്‍ പിശാചിന് അടിമയായി.
അടിമത്തത്തിന്റെ ഫലമോ സ്വന്ത ദേശം നഷ്ട്ടപ്പെടുക എന്നതായിരുന്നു.
നമ്മളുടെ ഈ പഠനത്തിനു ഈ സത്യം വളരെ പ്രധാനപ്പെട്ടതാണ്.
അതിനുശേഷം മനുഷ്യന്റെ വീണ്ടെടുപ്പിനായുള്ള പദ്ധതി ദൈവം നടപ്പിലാക്കുവാന്‍ ആരംഭിച്ചു.
അതിനായി ദൈവം വീണ്ടും ഒരു ദേശം, കനാന്‍ ദേശത്തെ, തനിക്കു സ്വന്തമായി തിരഞ്ഞെടുത്തു.

കനാന്‍ ദേശം ജാതികളുടെ രാജ്യം ആയിരുന്നു.
മദ്ധ്യപൂര്‍വ ദേശത്തെ സമ്പന്നമായ ഒരു രാജ്യം ആയിരുന്നു കനാന്‍.
ഈ രാജ്യം ഫെനിഷ്യന്‍ സാമ്രാജ്യത്തിന്റെ ഭാഗം ആയിരുന്നു എന്നും ഫെനിഷ്യ തന്നെ ആയിരുന്നു എന്നും ചില ചരിത്രകാരന്മാര്‍ പറയുന്നുണ്ട്.
ഇന്നത്തെ യിസ്രായേല്‍, പലസ്തീന്‍, ലെബനോന്‍, സിറിയ, യോര്‍ദ്ദാന്‍ എന്നീ രാജ്യങ്ങളുടെ ചില ഭാഗങ്ങള്‍ പഴയ കനാന്‍ ദേശത്തില്‍ ഉള്‍പ്പെട്ടിരുന്നു എന്ന് പറയപ്പെടുന്നു.

ദൈവം കനാന്‍ ദേശം തനിക്ക് സ്വന്തമായി തിരഞ്ഞെടുത്തു, തന്റെ സ്വന്ത ജനത്തെ അവിടെ പര്‍പ്പിക്കുവാന്‍ തീരുമാനിച്ചു.
ദൈവീക പദ്ധതി നിവൃത്തിക്കുവാനായി ദൈവം അബ്രഹാമിനെ വിളിച്ച് അവന്റെ സ്വന്ത ദേശത്തില്‍ നിന്നും ബന്ധുമിത്രാദികളുടെ അടുക്കല്‍ നിന്നും മറ്റൊരു ദേശത്തിലേക്കു പുറപ്പെടുവാന്‍ ആവശ്യപ്പെട്ടു.

നമ്മള്‍ ഇവിടെ ഒരു കാര്യം ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്‌.
സ്വന്ത ദേശത്തില്‍നിന്നും പോകുക എന്നാല്‍ അടിമത്തത്തിലേക്കു പോകുക എന്നതായിരുന്നു.
പഴയനിയമ കാലത്ത്, സ്വന്ത ദേശം എന്നത് സംരക്ഷണവും അനുഗ്രഹങ്ങളും സ്വസ്ഥതയും ആയിരുന്നു.
അതായതു ദൈവം അബ്രഹാമിനെ വിളിച്ചത് ദൈവത്തിന്റെ അടിമത്തത്തിലെക്കും ദൈവത്തിന്റെ സ്വന്ത ദേശത്തിലേക്കും ആണ്.
കനാന്‍ ദേശം അബ്രഹാമിനും അവന്റെ സന്തതിപരമ്പരകള്‍ക്കും അവകാശമായി നല്‍കാം എന്ന് ദൈവം വാഗ്ദത്തം ചെയ്തു.

യിസ്രായേല്‍ ജനത്തിന് അവരുടെ ദേശം, ദൈവത്തിന്റെ വാഗ്ദത്ത പ്രകാരമുള്ള അവകാശം ആണ്; അത് അവര്‍ക്ക് സംരക്ഷണവും സമാധാനവും സ്വസ്ഥതയും ആണ്.
ദേശത്തില്‍ നിന്നും പുറത്താക്കപ്പെടുക എന്നത് അടിമത്തം ആണ്.
യിസ്രായേല്‍ ജനത്തിനു ഇന്നും അവരുടെ ദേശത്തോടുള്ള സ്നേഹത്തിന്റെ രഹസ്യം ഇതാണ്.

2.    അടിമത്തത്തില്‍ നിന്നുമുള്ള വീണ്ടെടുപ്പ്

അടിമത്തത്തിന്റെയും വീണ്ടെടുപ്പിന്റെയും ചിത്രത്തിലെ രണ്ടാമത്തെ ഭാഗം വീണ്ടെടുപ്പു എന്നതാണ്.

ദൈവം തനിക്കു സ്വന്തമായി തിരഞ്ഞെടുത്ത കനാന്‍ ദേശം അബ്രഹാമിനും സന്തതിപരമ്പരകള്‍ക്കും അവകാശമായി നല്‍കാം എന്ന് ദൈവം വാഗ്ദത്തം നല്‍കി.
അങ്ങനെ അബ്രഹാം അവിടെ താമസിച്ചു, മകനായ യിസഹാക്ക് അവിടെ ജീവിച്ചു, കൊച്ചു മകനായ യാക്കോബും അവിടെ താമസിച്ചു.
എന്നാല്‍ ദേശം അവകാശമായി ലഭിക്കുന്ന കാലം മറ്റൊരു സംഭവുമായി ബന്ധിപ്പിക്കപ്പെട്ടിരുന്നു.
അമോര്യരുടെ പാപങ്ങള്‍ തികയുന്ന കാലമായിരുന്നു അത്.

അമോര്യര്‍ എന്നതുകൊണ്ട്‌ കനാന്‍ ദേശത്തു താമസിച്ചിരുന്ന ജാതീയര്‍ എന്നാണ് ഉദ്യേശിച്ചത്‌.
യാക്കോബിന്റെ കാലത്ത് ദേശത്തു വലിയ ക്ഷാമം ഉണ്ടായതിനാല്‍ അവര്‍ക്ക് മിസ്രയീം ദേശത്ത്‌ പോകേണ്ടതായി വന്നു.
അങ്ങനെ അവര്‍ സ്വന്ത ദേശത്തുനിന്നും മാറ്റപ്പെട്ടു.
ഫലമായി അടിമത്തത്തില്‍ ആയി.
സ്വന്ത ദേശത്തിന് പുറത്ത് എപ്പോഴും അടിമത്തം ആണ് ഉള്ളത്.

ഇതിനു ശേഷമുള്ള ചരിത്രം ഒരു ജനതയുടെ വീണ്ടെടുപ്പിന്റെ കഥ ആണ്.
400 വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍. അമോര്യരുടെ പാപം തകഞ്ഞു വന്നപ്പോള്‍ ദൈവം മാനവ വീണ്ടും ചരിത്രത്തില്‍ ഇടപെട്ടു.
യഹോവയായ ദൈവം അവരെ ഈജിപ്തിലെ അടിമത്തത്തില്‍നിന്നും വിടുവിച്ചു.
അങ്ങനെ യിസ്രായേല്‍ ദൈവത്തിന്റെ സ്വന്തദേശമായ, അവര്‍ക്ക് അവകാശമായി ലഭിക്കുന്ന കനാന്‍ ദേശത്തിലേക്കു തിരികെ പോന്നു.

സത്യത്തില്‍ വീണ്ടെടുപ്പു എന്ന് പറഞ്ഞാല്‍ ഒരു യജമാനനില്‍ നിന്നും യഥാര്‍ത്ഥ യജമാനനിലെക്കുള്ള മാറ്റം ആണ്.
ആദ്യ യജമാനന്‍ ക്രൂരനായിരുന്നു എങ്കില്‍ യഥാര്‍ത്ഥ യജമാനന്‍ സ്നേഹസമ്പന്നന്‍ ആണ്.
യിസ്രായേല്‍ ജനത്തെ ദൈവം വിടുവിച്ചത് അവന്റെ അടിമകളായി ഇരിക്കുവാനാണ്.

അതുകൊണ്ടാണ് പഴയനിയമത്തില്‍ യിസ്രായേലിനെ കുറിച്ച് പറയുവാന്‍ കെട്ടപ്പെട്ട ദാസന്‍ എന്ന് അര്‍ത്ഥമുള്ള “ebed” എന്ന എബ്രായ പദം ഉപയോഗിച്ചിരിക്കുന്നത്.
പുതിയനിയമ വിശ്വാസികളെക്കുറിച്ചു പറയുവാന്‍ അടിമ എന്ന അര്‍ത്ഥമുള്ള “doulos” എന്ന ഗ്രീക്ക് പദമാണ് ഉപയോഗിച്ചിരിക്കുന്നത്.

വീണ്ടെടുപ്പു എന്നത് അടിമത്തത്തില്‍ നിന്നുള്ള മോചനം അല്ല; ദുഷ്ടനായ യജമാനനില്‍ നിന്നും യഥാര്‍ത്ഥ യജമാനനിലെക്കുള്ള മാറ്റം ആണ്.
ഈ മാറ്റം വളരെ പ്രധാനപ്പെട്ടതാണ്.

3.   ദേശത്തിന്റെ പുനസ്ഥാപനം

അടിമത്തം വീണ്ടെടുപ്പു എന്നതിന്റെ മൂന്നാമത്തെ ഭാഗം ദേശത്തിന്റെ പുനസ്ഥാപനം ആണ്.

ദേശം എന്നത് സംരക്ഷണവും അനുഗ്രഹവും സ്വസ്ഥതയും ആണ് എന്ന് നമ്മള്‍ ഇതിനോടകം കണ്ടു കഴിഞ്ഞല്ലോ.
ദേശത്തിന്റെ പുനസ്ഥാപനം എന്നാല്‍ സംരക്ഷണത്തിന്റെയും അനുഗ്രഹത്തിന്റെയും സ്വസ്ഥതയുടേയും പുനസ്ഥാപനം ആണ്.

ദേശം എന്നത് സമ്പത്താണ്‌, വെള്ളമാണ്, ആഹാരം ആണ്.
ദേശം വലിയവനായ ദൈവത്തിന്റെതായതിനാല്‍ അത് സംരക്ഷിത മേഖല ആണ്.
ജനങ്ങള്‍ അവിടെ ഭയവും ക്ഷാമവും കൂടാതെ ജീവിച്ചു.

യിസ്രായേല്‍ ജനത്തെ ദൈവം സ്വന്തം ദേശത്തിലേക്ക് മടക്കി കൊണ്ടുവന്നു; അവര്‍ അത് കൈവശമാക്കി.
യിസ്രായേലിലെ 12 ഗോത്രങ്ങള്‍ക്കുമായി ദേശത്തെ വിഭാഗിച്ചു നല്‍കുവാന്‍ ദൈവം യോശുവയോടു കല്‍പ്പിച്ചു.
അങ്ങനെ ദേശം പുനസ്ഥാപിക്കപ്പെട്ടു.
ഇതു സംരക്ഷണത്തിന്റെയും അനുഗ്രഹങ്ങളുടെയും സ്വസ്ഥതയുടേയും പുനസ്ഥാപനം ആയിരുന്നു.

യിസ്രായേല്‍ ദൈവത്തിന്റെ സ്വന്ത ദേശത്തു വസിക്കുന്ന യഹോവയായ ദൈവത്തിന്റെ സ്വന്ത ജനം ആയിരുന്നു.
യിസ്രായേലിലെ 12 ഗോത്രങ്ങള്‍ക്കുമായി ദേശത്തെ വിഭാഗിച്ചു നല്‍കി എങ്കിലും ദേശത്തിന്റെ യഥാര്‍ത്ഥ ഉടമസ്ഥന്‍ ദൈവം തന്നെ ആയിരുന്നു.
അതുകൊണ്ട് ദൈവം ദേശത്തെക്കുറിച്ചു ചില നിയമങ്ങള്‍ കല്‍പ്പിച്ചു.
അതിലെ പ്രധാനപ്പെട്ട നിയമം, ഓരോരുത്തര്‍ക്കും ലഭിച്ചിരിക്കുന്ന ഭാഗം മറ്റൊരാള്‍ക്ക്‌ എന്നന്നേക്കുമായി വില്‍ക്കുവാന്‍ പാടില്ല എന്നതായിരുന്നു.

നമ്മള്‍ ഇതുവരെ പഠിച്ച അടിമത്തം, വീണ്ടെടുപ്പു എന്ന വിഷയവും ദേശം നഷ്ടപ്പെടുക, അത് പുനസ്ഥാപിക്കുക എന്നിവയെക്കുറിച്ചും ലേവ്യപുസ്തകം 25 -)൦ അധ്യായത്തില്‍ വിവരിക്കപ്പെടുന്നുണ്ട്.
ഇതേ അദ്ധ്യായത്തില്‍ യോബേല്‍ സംവത്സരത്തെക്കുറിച്ചും പറയുന്നുണ്ട്.
യോബേല്‍ സംവത്സരത്തിന്റെ നിവൃത്തി നമുക്ക് പുതിയ നിയമകാലത്ത് കാണാം.
അതിന്റെ പൂര്‍ണത വരുവാനുള്ള നിത്യതയില്‍ ഉണ്ടാകും എന്ന് മനസ്സിലാക്കാം.

ശബ്ബത്ത് വര്‍ഷം

യഹോവയായ ദൈവം ആണ് ദേശത്തിന്റെ യഥാര്‍ത്ഥ ഉടമസ്ഥന്‍ എന്ന ചിന്തയോടെ നമുക്ക് നമ്മളുടെ പഠനം മുന്നോട്ട് കൊണ്ടുപോകാം.
മനുഷ്യര്‍ കാര്യസ്തന്മാര്‍ മാത്രമാണ്.
ദൈവത്തിന്റെ പരമാധികാരം സാര്വ്വലൌകീകം ആയതിനാല്‍ മനുഷ്യന്റെ എല്ലാ വസ്തുവകകളും അവന്റെ ജീവിതം തന്നെയും അവന്റെ അധികാരത്തിന്‍കീഴില്‍ ആണ്.
അതുകൊണ്ട് ദൈവത്താല്‍ വിശുദ്ധീകരിക്കപ്പെടേണ്ട ആവശ്യമില്ലാത്ത യാതൊന്നും മനുഷ്യന് ഇല്ല.
അതുകൊണ്ട് ദൈവം എല്ലാ ഏഴാമത്തെ വര്‍ഷത്തെയും ശബ്ബത്ത് അഥവാ സ്വസ്ഥത ആയി വിശുദ്ധീകരിച്ചു.
ഏഴാമത്തെ വര്ഷം ദേശത്തു സാധാരണ പ്രവര്‍ത്തികള്‍ ദൈവം വിലക്കി.

ശബ്ബത്ത് വര്‍ഷം ഏഴാമത്തെ വര്ഷം ആണ്.
ശബ്ബത്ത് വര്‍ഷത്തില്‍ ഭൂമി വിതക്കാതെയും കൊയ്യാതെയും ഇരിക്കേണം.

ശബ്ബത്ത് വര്‍ഷം ആരംഭിക്കുന്നത് ശരത്ത് കാലത്തിലാണ്; അത് കൊയ്ത്തുകാലത്തിനുശേഷം ആണ്.
നമ്മളുടെ autumn season അഥവാ സെപ്റ്റംബര്‍ മാസം ആണത്.
ആറാമത്തെ വര്‍ഷത്തെ വിളവെടുപ്പ് ആ വര്‍ഷം ഏഴാം മാസം നടക്കും.
ആറാമത്തെ വര്‍ഷം കൊയ്ത്തിനുശേഷം അവര്‍ വിതക്കുക ഇല്ല.
ഏഴാമത്തെ വര്‍ഷം വിതയോ കൊയ്ത്തോ ഇല്ല.
എട്ടാമത്തെ വര്‍ഷത്തിലേ പിന്നീട് വിത്ത്‌ വിതക്കുക ഉള്ളൂ; അതിന്റെ വിളവെടുപ്പ് ഒന്‍പതാമത്തെ വര്‍ഷത്തില്‍ നടക്കും.

അതുകൊണ്ട് ആറാമത്തെ വര്‍ഷത്തെ വിളവെടുപ്പിനെ ദൈവം സമൃദ്ധമായി അനുഗ്രഹിക്കും.
അതിനുശേഷം വരുന്ന മൂന്നു വര്‍ഷത്തേക്ക് ആവശ്യമായ വിളവ്‌ ആറാമത്തെ വര്‍ഷം ലഭിക്കും.
അതുകൊണ്ട് അടുത്ത മൂന്നു വര്‍ഷങ്ങള്‍ സുഖമായി ജീവിക്കാം.

യോബേല്‍ സംവത്സരം

യോബേല്‍ അഥവാ Jubilee എന്നത് ഒരു പുരാതനമായ വാക്ക് ആണ്.
യോബേല്‍ എന്നതിന്റെ എബ്രായ പദം “t@ruw`ah” (ter-oo-aw) എന്ന വാക്കാണ്‌.
കാഹളത്തിന്റെ ശബ്ദത്തില്‍നിന്നും ഉരുവായ ഒരു പദം ആണിത്.
സാധാരണ കേള്‍ക്കാറുള്ള കാഹള ശബ്ദത്തില്‍ നിന്നും വ്യത്യസ്തമായി തിരിച്ചറിയുവാന്‍ കഴിയുന്ന ഒരു കാഹള ശബ്ദത്തെ ആണ് ഈ പദം സൂചിപ്പിക്കുന്നത്.
യോബേല്‍ സംവത്സരത്തിന്റെ ആഗമനത്തെ വിളിച്ചറിയിക്കുന്ന കാഹള ശബ്ദം ആണിത്.

യോബേല്‍ സംവത്സരം എല്ലാ അന്‍പതാമത്തെ വര്‍ഷത്തില്‍ ആഘോഷിക്കപ്പെട്ടിരുന്നു.
രാജ്യത്തെ എല്ലാ പ്രദേശങ്ങളിലും ഊതുന്ന കാഹള ശബ്ദത്തോടെ അത് ആരംഭിക്കുന്നു.

ലേവ്യപുസ്തകം 25: 9  അപ്പോൾ ഏഴാം മാസം പത്താം തിയ്യതി മഹാധ്വനികാഹളം ധ്വനിപ്പിക്കേണം; പാപപരിഹാരദിവസത്തിൽ നിങ്ങൾ നിങ്ങളുടെ ദേശത്തു എല്ലാടവും കാഹളം ധ്വനിപ്പിക്കേണം. 

പാപപരിഹാര യാഗത്തിന്റെ ദിവസം അവസാനിക്കുമ്പോള്‍ കാഹളം ധ്വനിക്കും.
അതോടുകൂടെ യോബേല്‍ സംവത്സരം ആരംഭിക്കും.
അതായത് യിസ്രായേല്‍ ജനം ദൈവവുമായി നിരപ്പ് പ്രാപിച്ചുകഴിയുമ്പോള് സ്വാതന്ത്ര്യം പ്രഖ്യാപിക്കും.

യോബേല്‍ സംവത്സരത്തില്‍ പ്രധാനമായും മൂന്നു കാര്യങ്ങള്‍ സംഭവിക്കുന്നു.

1.   ശബ്ബത്ത് അഥവാ ദേശത്തിന് സ്വസ്ഥത (ലേവ്യപുസ്തകം 25: 1 - 22)
2.   ദേശത്തിന്റെ പുനസ്ഥാപനം (ലേവ്യപുസ്തകം 25: 23 - 38)
3.   അടിമകളുടെ വീണ്ടെടുപ്പ് (ലേവ്യപുസ്തകം 25: 39 - 55)

യിസ്രായേല്‍ ജനം കനാന്‍ അവകാശമാക്കി കഴിഞ്ഞപ്പോള്‍ അവരുടെ ഓരോ ഗോത്രത്തിനും ദേശം വിഭാഗിച്ചു കൊടുത്തു.
എന്നാല്‍ അവര്‍ കുടിയാന്മാരെ പോലെ ദേശം കൈവശം വെച്ചു എന്നേയുള്ളൂ.
അന്യര്‍ക്ക് ദേശം വില്‍ക്കുവാനുള്ള അവകാശം അവര്‍ക്ക് ഇല്ലായിരുന്നു.
എന്നാല്‍ ചില സാഹചര്യങ്ങളില്‍ വ്യക്തികള്‍ക്ക് താല്‍ക്കാലികമായി ദേശം കൈമാറാമായിരുന്നു.
ഇത്തരം സാഹചര്യങ്ങളില്‍ ഏതു സമയത്തും കടം കൊടുത്തവന് തക്ക പരിഹാരം നല്‍കി ദേശം തിരികെ വാങ്ങുവാന്‍ അവര്‍ക്ക് കഴിയുമായിരുന്നു.
അവര്‍ക്ക് ഒരു പരിഹാരം നല്‍കി ദേശം വാങ്ങുവാന്‍ കഴിഞ്ഞില്ലാ എങ്കിലും യോബേല്‍ സംവത്സരത്തിന്റെ വര്‍ഷം സ്വന്ത ദേശം എല്ലാവര്‍ക്കും മടക്കി ലഭിക്കും.
ഇതായിരുന്നു യോബേല്‍ സംവത്സരത്തിന്റെ നിയമങ്ങള്‍.

മൂന്ന് വ്യത്യസ്തമായ സാഹചര്യങ്ങളില്‍ ഒരു വ്യക്തിയുടെ ദേശം മറ്റൊരാള്‍ക്ക്‌ കൈമാറുകയോ അയാള്‍ തന്നെ അടിമത്തത്തില്‍ ആയിതീരുകയോ ചെയ്യാം.
ദേശം നഷ്ടപ്പെടുക എന്ന് പറഞ്ഞാല്‍ തന്നെ അടിമത്തത്തില്‍ ആകുക എന്നാണ്.
അത് അനുഗ്രഹത്തിന്റെയും സംരക്ഷണത്തിന്റെയും സ്വസ്ഥതയുടേയും നഷ്ടം ആണ്.
അത് പ്രവസകാലത്തിലെ അടിമത്തം ആണ്.

ലേവ്യപുസ്തകം 25 -)൦ അദ്ധ്യായത്തില്‍ വിവരിക്കുന്ന ദേശം നഷ്ടപ്പെടുവാനുള്ള മൂന്ന് സാഹചര്യങ്ങള്‍ നോക്കാം.

1.   ഒരു വ്യക്തി അദ്ദേഹത്തിന്റെ കുറ്റം കൂടാതെ ദരിദ്രന്‍ ആയി മാറുക

ഒരു കൃഷിക്കാരന്‍ വിതയ്ക്കുവാന്‍ വിത്ത്‌ വാങ്ങുവാനായി പണം കടം വാങ്ങി.
എന്നാല്‍ ആ വര്‍ഷം അദ്ദേഹത്തിനു കടം വീട്ടുവാന്‍ കഴിയതക്കവണ്ണം വിളവ്‌ ലഭിച്ചില്ല.
അങ്ങനെ അദ്ദേഹം ദരിദ്രന്‍ ആയി മാറി.
ഈ കടം വീട്ടുവാനും അടുത്ത വിതക്കുള്ള വിത്ത്‌ വാങ്ങുവാനുമായി അദ്ദേഹം തന്റെ ദേശത്തിന്റെ ഒരു ഭാഗം പണം കടം കൊടുക്കുന്നയാള്‍ക്ക് താല്‍ക്കാലികമായി വില്‍ക്കുന്നു.

ഈ സാഹചര്യത്തില്‍ ഈ വിവരം അറിയുന്ന കൃഷിക്കാരന്റെ അടുത്ത ബന്ധുവിന് ഒരു വീണ്ടെടുപ്പുകാരന്‍ എന്ന നിലയില്‍ അദ്ദേഹത്തെ സഹായിക്കുവാന്‍ കഴിയും.
ഈ വീണ്ടെടുപ്പുകാരനായ ബന്ധുവിന് കടം നല്‍കിയ വ്യക്തിക്ക് പരിഹാരം നല്‍കുകയും ദേശം വീണ്ടെടുക്കുകയും ചെയ്യാം. (ലേവ്യപുസ്തകം 25: 25)
അടുത്ത യോബേല്‍ സംവത്സരം വരെ അദ്ദേഹത്തിനു ഈ ദേശം കൈവശം വെക്കാം.
കൃഷിക്കാരന് ആ വസ്തുവില്‍ കൃഷി ചെയ്യാം.
യോബേല്‍ സംവത്സരത്തില്‍ ആ ദേശം കൃഷിക്കാരന് മടക്കി നല്‍കേണം.

2.   രണ്ടാമത്തെ സാഹചര്യം അല്‍പ്പം ഗുരുതരം ആണ്. (ലേവ്യപുസ്തകം 25: 35 -38.)

ഒരു വീണ്ടുപ്പുകാരന്‍ എന്ന നിലയില്‍ ബന്ധുക്കള്‍ ആരും വന്നില്ല.
കൃഷിക്കാരന്‍ വീണ്ടും പുറത്തു കടക്കുവാന്‍ കഴിയാതെ കടത്തില്‍ ആയി.
അതുകൊണ്ട് കൃഷിക്കാരന്‍ തന്റെ ദേശമെല്ലാം പണം കടം നല്‍കിയ വ്യക്തിക്ക് കൈമാറി.
പണം കടം നല്‍കുന്നയാള്‍ കൃഷിക്കാരന് കൃഷി ചെയ്യുവാന്‍ ആവശ്യമായ പണം നല്‍കുകയും അദ്ദേഹത്തെ ഒരു കുടിയാന്‍ എന്ന നിലയില്‍ അവിടെ കൃഷി ചെയ്യുവാന്‍ അനുവദിക്കുകയും ചെയ്യുന്നു.
എന്നാല്‍ കൃഷിക്കാരനില്‍ നിന്നും പലിശ വാങ്ങുവാന്‍ പാടില്ല.
കൃഷിയില്‍നിന്നും ലഭിക്കുന്ന ലാഭംകൊണ്ട് കൃഷിക്കാരന് തന്റെ കടം വീട്ടുവാനും ദേശം തിരികെ വാങ്ങുവാനും കഴിയും.
കടം വീട്ടുവാന്‍ കഴിഞ്ഞില്ല എങ്കിലും, യോബേല്‍ സംവത്സരത്തില്‍ ദേശം യാതൊരു ബാധ്യതയുമില്ലാതെ കൃഷിക്കാരന് തിരികെ കൊടുക്കേണം.

3.   മൂന്നാമത്തെ സാഹചര്യം ഇവ രണ്ടിലും ഗൌരവമേറിയതാണ്.

ഇത്തരം സാഹചര്യത്തിന്റെ വിശദീകരണം നമുക്ക് ലേവ്യപുസ്തകം 25: 39 – 43 വരെയുള്ള വാക്യങ്ങളില്‍ വായിക്കാവുന്നതാണ്.
കൃഷിക്കാരന് കടം തിരികെ നല്‍കുവാന്‍ കഴിയുന്നില്ല എന്ന് മാത്രമല്ല അദ്ദേഹത്തിനും കുടുംബത്തിനും ജീവിക്കുവാനുള്ള സാഹചര്യവും നഷ്ടപ്പെടുന്നു.
അതുകൊണ്ട് കൃഷിക്കാരന്‍ തന്നെത്താന്‍ വില്‍ക്കുന്നു.
അങ്ങനെ അദ്ദേഹം പണം കടം കൊടുക്കുന്ന വ്യക്തിയുടെ കെട്ടപ്പെട്ട ദാസന്‍ ആയി തീരുന്നു; ഇതു അടിമത്തം ആയിരുന്നു.
ഈ അവസ്ഥയില്‍ കൃഷിക്കാരന്‍ ജോലി ചെയ്യുന്നു എങ്കിലും കൂലി എല്ലാം കടം വീട്ടുവാനായി കണക്കിടുന്നു.
എന്നാല്‍ യോബേല്‍ സംവത്സരത്തില്‍ കൃഷിക്കാരന് സ്വാതന്ത്ര്യം ലഭിക്കുകയും തന്റെ ദേശം യാതൊരു ബാധ്യതയും ഇല്ലാതെ തിരികെ ലഭിക്കുകയും ചെയ്യും. (ലേവ്യപുസ്തകം 25: 41)

ഈ നിയങ്ങളുടെ ഉദ്യേശ്യം ഇതാണ്:
യിസ്രായേല്‍ ജനം ഒരിക്കലും മറ്റൊരു വ്യക്തിയുടെ അടിമ ആയിരിക്കുവാന്‍ പാടില്ല.
ദൈവം അവരെ ഈജിപ്തിലെ അടിമത്തത്തില്‍ നിന്നും വീണ്ടെടുത്തത് അവന്റെ അടിമ ആയിരിക്കുവാന്‍ വേണ്ടി ആണ്.
അതുകൊണ്ട് യിസ്രായേല്‍ ജനം മറ്റൊരാള്‍ക്ക്‌ അടിമയായി തീരുക എന്നത് യോജ്യമല്ല.
ഒരു യിസ്രായേല്യനും സ്ഥിരമായി അടിമത്തത്തില്‍ തുടരുന്നില്ല എന്നത് യോബേല്‍ സംവത്സരം ഉറപ്പു നല്‍കുന്നു.

പുതിയ നിയമത്തിലുള്ള പ്രാധാന്യം

ഇവിടെ നിന്നും യോബേല്‍ സംവല്‍സരത്തിനു പുതിയനിയമത്തിലുള്ള പ്രധാന്യത്തിലേക്ക് പോകും മുമ്പ് ഒരു കാര്യം ഞാന്‍ ഓര്‍മ്മിപ്പിക്കട്ടെ.
പഴനിയമ വെളിപ്പാടുകള്‍ക്കും പുതിയനിയമത്തിനും ഒരു തുടര്‍ച്ച ഉണ്ട്.
വേദപുസ്തകം മുഴുവന്‍ ഒരേഒരു വിഷയമാണ് പറയുന്നത്: മാനവരാശിയുടെ വീണ്ടെടുപ്പ്.
അതുകൊണ്ട് യോബേല്‍ സംവത്സരം എന്ന ഈ പഴയനിയമ സംഭവത്തിന് പുതിയനിയമ കാലത്ത് എന്തെങ്കിലും പ്രാധാന്യം ഉണ്ടോ എന്ന് നമുക്ക് നോക്കാം.

മശിഹാ തമ്പുരാന്റെ കാലത്തിന്റെ ഒരു നിഴല്‍ ആണ് യോബേല്‍ സംവത്സരം.
യിസ്രായേല്‍ കാത്തിരുന്ന മശിഹ ആയ യേശു ക്രിസ്തുവില്‍ നിവൃത്തിക്കപ്പെടുന്ന വീണ്ടെടുപ്പിന്റെ ആദ്യ മാതൃക ആണ് യോബേല്‍ സംവത്സരം.

തന്റെ ശുശ്രൂഷയുടെ ആരംഭത്തില്‍ തന്നെ യേശു ക്രിസ്തു ഈ സത്യം വിളംബരം ചെയ്തു.
  
ലൂക്കോസ് 4: 18, 19
 18    “ദരിദ്രന്മാരോടു സുവിശേഷം അറിയിപ്പാൻ കർത്താവു എന്നെ അഭിഷേകം ചെയ്കയാൽ അവന്റെ ആത്മാവു എന്റെമേൽ ഉണ്ടു; ബദ്ധന്മാർക്കു വിടുതലും കുരുടന്മാർക്കു കാഴ്ചയും പ്രസംഗിപ്പാനും പീഡിതന്മാരെ വിടുവിച്ചയപ്പാനും 
19     "കർത്താവിന്റെ പ്രസാദവർഷം പ്രസംഗിപ്പാനും എന്നെ അയച്ചിരിക്കുന്നുഎന്നു എഴുതിയിരിക്കുന്ന സ്ഥലം കണ്ടു.

 താന്‍ യോബേല്‍ സംവത്സരത്തിന്റെ ശുശ്രൂഷയില്‍ ആണ് എന്നാണു യേശു പറഞ്ഞത്.
യെശയ്യാവ് 61: 1, 2 വാക്യങ്ങള്‍ വായിച്ചതിനു ശേഷം യേശു പറഞ്ഞു, ഈ വചനം താന്‍ വായിച്ച് കേള്‍ക്കയാല്‍ അതിനു നിവൃത്തി വന്നിരിക്കുന്നു.
യെശയ്യാവ് പ്രവാചകന്‍ പറഞ്ഞതിന് നിവൃത്തി ആകുന്നു എന്നത് യോബേല്‍ സംവത്സരം എന്ന നിഴലിന്റെ നിവൃത്തി ആണ്.
മശിഹാ കാലം പീഡിതന്മാര്‍ക്കും ബദ്ധന്മാർക്കും വിടുതലിന്റെ കാലം ആണ്.

മശിഹയുടെ കാലം യേശു ക്രിസ്തുവിന്റെ ആദ്യത്തെ വരവോടെ ആരംഭിച്ചു. (Luke 4:21)
അത് യേശുവിന്റെ രണ്ടാമത്തെ വരവോടെ പൂര്‍ത്തിയാകും. (James. 5:1-8; Luke 16:19-31)
അതിന്റെ അര്‍ത്ഥം യോബേല്‍ സംവത്സരം യിസ്രായേല്‍ ജനത്തിന്റെ ഈജിപ്തില്‍ നിന്നുള വീണ്ടെടുപ്പിലേക്ക് പിന്നോട്ട് നോക്കുന്നു.
അതോടൊപ്പം തന്നെ മുന്നോട്ട്, നീതി വസിക്കുന്ന പുതിയ ആകാശത്തിന്നും പുതിയ ഭൂമിക്കുമായിട്ടു നോക്കുന്നു. (Acts 3:21  2 Peter. 3:13)

യേശുവിന്റെ പര്‍വ്വത പ്രസംഗത്തില്‍ യേശു വിളിച്ചു പറഞ്ഞു: ആത്മാവില്‍ ദരിദ്രര്‍ ആയവര്‍ ഭാഗ്യവാന്മാര്‍.
ഈ പ്രഖ്യാപനത്തില്‍ യോബേല്‍ സംവത്സരത്തിന്റെ സാരാംശം അടങ്ങിയിട്ടുണ്ട്.

ഉത്സവത്തിന്റെ അവസാന ദിവസം യേശു ദാഹിക്കുന്ന സകല ജനത്തെയും തന്റെ അടുക്കലേക്ക്‌ ക്ഷണിച്ചു.
അവര്‍ക്ക് ഇനി ഒരിക്കലും ദാഹിക്കാതവണ്ണം കുടിപ്പാന്‍ കൊടുക്കുവാന്‍ തനിക്കു കഴിയും.
മാത്രവുമല്ല, യേശുവില്‍ വിശ്വസിക്കുന്നവരില്‍നിന്നും ജീവന്റെ ഉറവ പുറപ്പെടുകയും ചെയ്യും. (John 7:37-38)
ഇവിടെ യേശു യിസ്രായേല്‍ ജനത്തിന് കുടിപ്പാന്‍ ജലം നല്‍കുന്ന ദേശത്തിനു പകരമായി തന്നെത്തന്നെ നല്‍കുകയാണ്.

പഴയനിയമ വിശുദ്ധര്‍ കനാന്‍ ദേശത്തെ ദൈവത്തിന്റെ സന്നിധ്യമുള്ളതും ദൈവീക അനുഗ്രഹമുള്ളതുമായ സവിശേഷ ദേശമായി കണ്ടിരുന്നു.
പുതിയനിയമം നമ്മളെ പഠിപ്പിക്കുന്നത്‌ ദൈവം വസിക്കുന്ന ദേശം, സംരക്ഷണവും അനുഗ്രഹവും സ്വസ്ഥതയും ഉള്ള ദേശം ക്രിസ്തു ആണ് എന്നാണ്.
പഴയനിയമ വിശുദ്ധര്‍ ദൈവത്തിന്റെ ദേശത്തില്‍ ആയിരിക്കുന്നതില്‍ സന്തോഷിച്ചു; പുതിയ നിയമ വിശ്വാസികള്‍ ക്രിസ്തുവില്‍ ആയിരിക്കുന്നതില്‍ സന്തോഷിക്കുന്നു.

ക്രിസ്തീയ കാലം എന്നത് ഒരു നീണ്ട യോബേല്‍ സംവത്സരം ആണ്.
കർത്താവിന്റെ പ്രസാദവർഷത്തിലെ അനുഗ്രഹങ്ങളും നന്മയും അനുഭവിച്ചുകൊണ്ടാണ് നമ്മള്‍ ഇന്ന് ജീവിക്കുന്നത്.
സുവിശേഷം എന്നത് യോബേല്‍ സംവത്സരത്തില്‍ മുഴങ്ങിക്കേള്‍ക്കുന്ന കാഹളധ്വനി ആണ്.
അത് നിവൃത്തിക്കപ്പെട്ട യേശുവിന്റെ യാഗത്തോടെ മുഴങ്ങുന്നു.

യോബേല്‍ സംവത്സരവും അന്ത്യകാല നിവൃത്തിയും

നിത്യതയിലെ എന്നന്നെക്കുമുള്ള വിശ്രമത്തിന്റെ ചിത്രം കൂടി ആണ് യോബേല്‍ സംവത്സരം.

എബ്രായര്‍ 4: 9  ആകയാൽ ദൈവത്തിന്റെ ജനത്തിന്നു ഒരു ശബ്ബത്തനുഭവം ശേഷിച്ചിരിക്കുന്നു.

കനാന്‍ ദേശത്ത് ഒരു സ്വസ്ഥതയുടെ കാലം ദൈവം തന്റെ ജനത്തിനു വാഗ്ദത്തം ചെയ്തിരുന്നു.
എന്നാല്‍ ഈ സ്വസ്ഥത വാഗ്ദത്ത ദേശത്തിലേക്കു വിളിക്കപ്പെട്ട യിസ്രായേലിന് മാത്രം ഉള്ളതല്ല.
എല്ലാ കാലത്തെയും ദൈവജനത്തിനും സ്വസ്ഥതയുടെ ഒരു കാലം ദൈവം വാഗ്ദത്തം ചെയ്യുക ആണ്.
കനാന്‍ ദേശത്ത്‌ ശബ്ബത്ത് ദിവസം ലഭിക്കുന്ന താല്‍ക്കാലിക സ്വസ്ഥത മാത്രമായിരുന്നില്ല ദൈവത്തിന്റെ വാഗ്ദത്തം.
ദൈവം വാഗ്ദത്തം ചെയ്തത് ഒരു ആത്മീയ സ്വസ്ഥത ആണ്; സ്വര്‍ഗീയമായ നിത്യമായ വിശ്രമം.
കനാനിലെ വിശ്രമവും ശബ്ബത്ത് നാളിലെ വിശ്രമവും വരുവാനിരിക്കുന്ന സ്വര്‍ഗീയമായത്തിന്റെ നിഴല്‍ മാത്രം ആയിരുന്നു.

ക്രിസ്തീയ യുഗത്തെ യോബേല്‍ സംവത്സരം എന്ന് വിളിക്കുന്നത്‌ ശരിയാണ്.
എന്നാല്‍ യോബേല്‍ സംവത്സരത്തിന്റെ പൂര്‍ണ്ണത ഇതുവരെയും വന്നിട്ടില്ല; അതിന്റെ ശ്രേഷ്ടമായ നിവൃത്തി ഇനിയും വരാനിരിക്കുന്നതെ ഉള്ളൂ.
ദൈവപുത്രന്റെ രാജ്യം അതിന്റെ സകല മഹത്വത്തോടെ സ്ഥാപിക്കപ്പെടുമ്പോള്‍ മാത്രമേ യോബേല്‍ സംവത്സരത്തിന്റെ പൂര്‍ണ്ണത നിവൃത്തിയാകുക ഉളളൂ.

ഇനിയും മറ്റൊരു കാഹളധ്വനിയോടെ ഒരു അന്ത്യകാല യോബേല്‍ സംവത്സരം ആരംഭിക്കും.

1 തെസ്സലൊനീക്യർ 4: 16, 17
16   കർത്താവു താൻ ഗംഭീരനാദത്തോടും പ്രധാനദൂതന്റെ ശബ്ദത്തോടും ദൈവത്തിന്റെ കാഹളത്തോടുംകൂടെ സ്വർഗ്ഗത്തിൽനിന്നു ഇറങ്ങിവരികയും ക്രിസ്തുവിൽ മരിച്ചവർ മുമ്പെ ഉയിർത്തെഴുന്നേൽക്കയും ചെയ്യും.

17   പിന്നെ ജീവനോടെ ശേഷിക്കുന്ന നാം അവരോടു ഒരുമിച്ചു ആകാശത്തിൽ കർത്താവിനെ എതിരേല്പാൻ മേഘങ്ങളിൽ എടുക്കപ്പെടും; ഇങ്ങനെ നാം എപ്പോഴും കർത്താവിനോടുകൂടെ ഇരിക്കും.

No comments:

Post a Comment