പരിച്ഛേദനയും ക്രിസ്തീയ സ്നാനവും

പഴയ നിയമത്തിലെ പരിച്ഛേദനയും ക്രിസ്തീയ സ്നാനവും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ എന്നതാണു ഇന്നത്തെ നമ്മളുടെ ചിന്താവിഷയം.  ശിശുസ്നാനത്തെ പിന്താങ്ങുന്നവരും കേരളത്തിലെ സുവിശേഷ വിഹിത വേര്‍പെട്ട സഭകളിലെ ചില ദൈവദാസന്മാരും, പഴയ നിയമത്തിലെ പരിച്ഛേദനയുടെ നിവര്‍ത്തിയും പൊരുളും തുടര്‍ച്ചയും  ആണ് ക്രിസ്തീയ സ്നാനം എന്ന് തെറ്റായി പഠിപ്പിക്കാറുണ്ട്. ഇതാണ് നമ്മള്‍ ഇവിടെ പരിശോധിച്ചു നോക്കുന്നത്.

ആരംഭമായി, പരിച്ഛേദനയുടെ വേദപുസ്തക ചരിത്രം ചുരുക്കമായി നമുക്ക് നോക്കാം.
യഹൂദ പ്രമാണമായ പഴയനിയമത്തില്‍ പറഞ്ഞിരിക്കുന്ന ഒരു മതപരമായ ചടങ്ങ് ആണ് പരിച്ഛേദന. ഇതിനെകുറിച്ചു വേദപുസ്തകത്തില്‍ നൂറോളം സ്ഥലങ്ങളില്‍ പരമാര്‍ശമുണ്ട്.
ഇത് യഹൂദന്മാരെ സംബന്ധിച്ചിടത്തോളം, അബ്രഹാമിന്റെ ഉടമ്പടിയുടെ ഒഴിച്ചുകൂടാനാവാത്ത അടയാളമാണ്.
അബ്രാഹാമും അബ്രാഹാമിന്‍റെ സന്തതികളില്‍ പുരുഷപ്രജ എല്ലാവരും, അവന്റെ വീട്ടിൽ ജനിച്ച ദാസനും അവന്‍ വിലകൊടുത്തു വാങ്ങിയ അടിമയും പരിച്ഛേദന ഏല്ക്കണമായിരുന്നു. (ഉല്‍പ്പത്തി 17:11)
ഈ ആചാരം അബ്രാഹാമില്‍ നിന്നും ഉല്‍ഭവിച്ച ഇസ്ലാം മതവിശ്വാസികളും യഹൂദന്മാരും പിന്തുടര്‍ന്നു പോരുന്നു.


പരിച്ഛേദന യഹൂദന്മാരെ ചുറ്റുമുള്ള മറ്റ് ജാതീയ രാജ്യങ്ങളിലെ മനുഷ്യരുമായി അക്കാലത്ത് വേര്‍തിരിച്ച് നിറുത്തിയില്ല. കാരണം, യഹൂദന്മാരെ കൂടാതെ, മദ്ധ്യപൂര്‍വ്വ ദേശങ്ങളിലെ, അമോന്യര്‍, മോവാബ്യര്‍, എദോമ്യര്‍ എന്നീ രാജ്യക്കാരും പരിച്ഛേദന എറ്റിരുന്നു. എന്നാല്‍ ആ ദേശങ്ങളിലെ മെസൊപ്പൊത്താമ്യ, കനാന്‍, ശെഖേം എന്നീ രാജ്യങ്ങളില്‍ പരിച്ഛേദന ഇല്ലായിരുന്നു.
ചില യഹൂദ റബ്ബിമാരുടെ ലിഖിതങ്ങളില്‍ പരിച്ഛേദന അബ്രാഹാമിനും മുമ്പുതന്നെ ആ ദേശങ്ങളില്‍ നിലനിന്നിരുന്നു എന്ന് കാണാവുന്നതാണ്.
യിരെമ്യാവ് 9: 25, 26 ല്‍ നിന്നും യഹൂദന്മാരുടെ അയല്‍രാജ്യങ്ങളില്‍ പരിച്ഛേദന ഉണ്ടായിരുന്നു എന്ന് നമുക്ക് മനസ്സിലാക്കാവുന്നതാണ്.
സിറിയ, ഫെനീഷ്യ എന്നീ രാജ്യങ്ങളില്‍ പരിച്ഛേദന ഉണ്ടായിരുന്നു എന്ന് പുരാവസ്തു ഗവേഷകര്‍ അഭിപ്രായപ്പെടുന്നു.
പുരാതന ലിഖിതങ്ങള്‍ പരിശോദിച്ചാല്‍, ക്രിസ്തുവിനും ഏകദേശം 2200 വര്‍ഷങ്ങള്‍ക്ക് മുമ്പും ഈജിപ്റ്റില്‍ പരിച്ഛേദന ഉണ്ടായിരുന്നു എന്ന് മനസ്സിലാക്കാവുന്നതാണ്. അതായത് യിസ്രായേല്‍ ജനം ഈജിപ്റ്റില്‍ അടിമകള്‍ ആയി എത്തിച്ചേരുന്നതിനും മുമ്പ് ആ രാജ്യത്ത് പരിച്ഛേദന ഉണ്ടായിരുന്നു.
ഒരു പക്ഷേ ഈജിപ്റ്റില്‍ ആയിരുന്ന കാലത്ത്, യിസ്രയീല്‍ ജനവും സ്വദേശീയരുടെ സമ്പ്രദായം അനുസരിച്ച് പരിച്ഛേദന സ്വീകരിച്ചിരുന്നിരിക്കേണം.
 അതുകൊണ്ടായിരിക്കാം “മിസ്രയീമിന്റെ നിന്ദ” ഉരുട്ടിക്കളയുവാനായി യിസ്രായേൽമക്കളെ രണ്ടാമതും പരിച്ഛേദന ചെയ്ക എന്നു” ദൈവം യോശുവയോട് കല്‍പ്പിച്ചത്. (യോശുവ 5:2, 9).

എന്നാല്‍ യഹൂദന്മാരുടെ സമ്പ്രദായവും മറ്റ് ജാതീയ രാജ്യങ്ങളിലെ രീതികളും തമ്മില്‍ വ്യത്യാസങ്ങള്‍ ഉണ്ടായിരുന്നു.
ജാതീയ രാജ്യങ്ങളില്‍ ഒരു പുരുഷന്‍ പ്രായപൂര്‍ത്തി ആകുന്നതിന്റെ ചടങ്ങുകളുമായോ, വിവാഹത്തോടുള്ള ബന്ധത്തിലോ ആണ്  പരിച്ഛേദന എറ്റിരുന്നത്.
എന്നാല്‍,തലമുറതലമുറയായി നിങ്ങളിൽ പുരുഷപ്രജയൊക്കെയും എട്ടുദിവസം പ്രായമാകുമ്പോൾ പരിച്ഛേദന ഏൽക്കേണം എന്നാണ് ദൈവം അബ്രാഹാമിനോട് അരുളിച്ചെയ്തത്. (ഉല്‍പ്പത്തി 17:12)
ഇത്, ആരോഗ്യ പ്രശങ്ങള്‍ കാരണത്താലോ ജീവന് അപകടം ഉണ്ടാകും എന്ന കാരണത്താലോ മാത്രമേ മാറ്റി വെയ്ക്കാറുണ്ടായിരുന്നുള്ളൂ.
യഹൂദന്മാര്‍ അല്ലാത്തവര്‍ പരിച്ഛേദന ഏൽക്കേണം എന്ന് അവര്‍ വിശ്വസിച്ചിരുന്നില്ല. ജാതീയര്‍ നോഹയുടെ ഏഴ് പ്രമാണങ്ങള്‍ അനുസരിച്ചാല്‍ മതിയാകും എന്നായിരുന്നു അവരുടെ അഭിപ്രായം.

പരിച്ഛേദന യിസ്രയേല്യര്‍ക്ക് ഒരു കൂദാശ ആയിരുന്നില്ല. അത് ഒരു യിസ്രായേല്യന്‍ എന്ന പദവിക്ക് ആവശ്യം ആയിരുന്നില്ല. അതായത് എന്തെങ്കിലും കാരണത്താല്‍ പരിച്ഛേദന ഏറ്റില്ല എങ്കിലും അബ്രാഹാമിന്റെ ജഡപ്രകാരമുള്ള സന്തതികള്‍ എല്ലാം യിസ്രായേല്യര്‍ ആയിരുന്നു.
യഹൂദന്മാരുടെ കൂട്ടത്തില്‍ ആരോഗ്യപരമായ കാരണത്താല്‍ പരിച്ഛേദന ഏല്‍ക്കാത്തവര്‍ ഉണ്ടായിരുന്നു.
അപൂര്‍വ്വമായിട്ടെങ്കിലും, പഴയനിയമ കാലത്തും ഇന്നും, രക്തസ്രാവത്താലും രോഗാണു സംക്രമത്താലും പരിച്ഛേദന ഏല്‍ക്കുന്ന കുട്ടികള്‍ മരിക്കാറുണ്ട്. ഒരു കുടുംബത്തിലെ രണ്ടു കുട്ടികള്‍ ഇപ്രകാരം മരിച്ചിട്ടുണ്ട് എങ്കില്‍ മൂന്നാമനെ പരിച്ഛേദന കഴിക്കാറില്ലായിരുന്നു.
പരിച്ഛേദനയ്ക്കു എന്തെങ്കിലും ആരോഗ്യപരമായ ഗുണം ഉണ്ട് എന്ന് വേദപുസ്തകം പറയുന്നില്ല.

പരിച്ഛേദനയുടെ ചരിത്രം ഇങ്ങനെ ആയിരുന്നു എങ്കിലും, യേശുക്രിസ്തുവിന്റെ കാലത്തെ സാമൂഹിക ജീവിതത്തില്‍ അതിന് വളരെ പ്രാധാന്യം ഉണ്ടായിരുന്നു. കാരണം ഗ്രീക്ക് സംസ്കാരവും തത്വചിന്തകളും യഹൂദന്മാരുടെ ജീവിതത്തെ സ്വാധീനിക്കുവാന്‍, ഒന്ന് രണ്ട് നൂറ്റാണ്ടുകളായി  ശ്രമിച്ചുകൊണ്ടിരുന്ന ഒരു കാലമായിരുന്നു അത്. അതിനാല്‍ ഗ്രീക്ക്കാരില്‍ നിന്നും വിഭിന്നമായി നില്‍ക്കുവാന്‍ യഹൂദന്‍ പരിച്ഛേദനയെ വളരെ ആശ്രയിച്ചു.
യഹൂദ പ്രമാണം അനുസരിച്ചു ശിശു ആയിരുന്ന യേശു പരിച്ഛേദന ഏറ്റതായി നമ്മള്‍ ലൂക്കോസ് 2: 21 ല്‍ വായിക്കുന്നു. ഗ്രീക് ഓര്‍ത്തോഡോക്സ് സഭ ജനുവരി ഒന്നാം തീയതിയും, ജൂലിയന്‍ കലണ്ടര്‍ ഉപയോഗിയ്ക്കുന്ന മറ്റ് ഓര്‍ത്തോഡോക്സ് സഭകള്‍ ജനുവരി 14 ആം തീയതിയും ഇതിന്‍റെ ഓര്‍മ്മ കൊണ്ടാടുന്നു.

ക്രിസ്തീയ സഭയുടെ ആദ്യകാലത്ത്, പരിച്ഛേദന ഒരു യഹൂദ മതാചാരം ആണ് എന്ന നിലപാട് ആയിരുന്നു സഭയ്ക്ക് ഉണ്ടായിരുന്നത്. എന്നാല്‍ സുവിശേഷം യഹൂദന്മാര്‍ അല്ലാത്ത ജാതീയരിലേക്ക് പരക്കുവാന്‍ തുടങ്ങിയപ്പോള്‍, പരിച്ഛേദന ഒരു തര്‍ക്ക വിഷയമായി മാറി.
ക്രിസ്തുവിലൂടെ ഉള്ള രക്ഷ പ്രാപിക്കുവാന്‍ ആഗ്രഹിക്കുന്ന ജാതീയര്‍, പരിച്ഛേദന സ്വീകരിക്കേണം എന്നു യഹൂദ ക്രിസ്ത്യാനികള്‍ വാദിച്ചു. പരിച്ഛേദന രക്ഷയ്ക്ക് അത്യാവശ്യമാണ് എന്നും പരിച്ഛേദന ആണ് രക്ഷയുടെ ഉറപ്പ് എന്നും അവര്‍ പറഞ്ഞു.
എന്നാല്‍ രക്ഷയ്ക്ക് പരിച്ഛേദന ആവശ്യമില്ല എന്ന് മറ്റൊരു കൂട്ടര്‍ വാദിച്ചു. ജാതീയരില്‍ നിന്നും രക്ഷ പ്രാപിച്ചവരുടെ മേല്‍ പരിശുദ്ധാത്മാവ് പകരപ്പെട്ടത്, പരിച്ഛേദനകൂടാതെ തന്നെ രക്ഷ പ്രാപിക്കുവാന്‍ കഴിയും എന്നതിന്റെ അടയാളമാണ് എന്ന് രണ്ടാമത്തെ കൂട്ടര്‍ വിശ്വസിച്ചു.
“ഞാൻ നിങ്ങളുടെമേൽ നിർമ്മലജലം തളിക്കും; നിങ്ങൾ നിർമ്മലരായി തീരും”; “ഞാൻ നിങ്ങൾക്കു പുതിയോരു ഹൃദയം തരും; പുതിയോരു ആത്മാവിനെ ഞാൻ നിങ്ങളുടെ ഉള്ളിൽ ആക്കും”; “ഞാൻ എന്റെ ആത്മാവിനെ നിങ്ങളുടെ ഉള്ളിൽ ആക്കി നിങ്ങളെ എന്റെ ചട്ടങ്ങളിൽ നടക്കുമാറാക്കും” എന്നിങ്ങനെ ഉള്ള യെഹെസ്കേല്‍ പ്രവാചകന്‍റെ വാക്കുകളുടെയും; “അതിന്റെ ശേഷമോ, ഞാൻ സകലജഡത്തിന്മേലും എന്റെ ആത്മാവിനെ പകരും, നിങ്ങളുടെ പുത്രന്മാരും പുത്രിമാരും പ്രവചിക്കും;” എന്നിങ്ങനെ ഉള്ള യോവേല്‍ പ്രവാചകന്‍റെ വാക്കുകളുടെയും നിവര്‍ത്തിയാണ് ജാതീയരില്‍ നിന്നും രക്ഷ പ്രാപിക്കുന്നവരില്‍ കാണുന്നത് എന്ന് അവര്‍ ഉറപ്പിച്ച് പറഞ്ഞു. (യെഹെസ്കേല്‍ 36: 25 – 27; യോവേല്‍ 2: 28)

അതിനാല്‍, യെരുശലേമില്‍ കൂടിയ ഒന്നാമത്തെ അപ്പോസ്തലന്മാരുടെ കൌണ്‍സില്‍, സുദീര്‍ഘമായ ചര്‍ച്ചയുടെ അവസാനത്തില്‍, ജാതീയരില്‍ നിന്നും രക്ഷ പ്രാപിച്ചുവരുന്നവര്‍ക്ക് പരിച്ഛേദന ആവശ്യമില്ല എന്ന് തീരുമാനിച്ചു.
ഇവിടം മുതല്‍ ആണ്, ക്രിസ്തീയ വിശ്വസം യഹൂദ മതത്തില്‍ നിന്നും വ്യത്യാസ്തമാകുവാന്‍ തുടങ്ങിയത്.

ഇന്ന് പരിച്ഛേദന യഹൂദ മതത്തിലും ഇസ്ലാം മതത്തിലും നിലവില്‍ ഉണ്ട്. ഒപ്പം മറ്റ് ചില പ്രദേശങ്ങളിലെ ക്രൈസ്തവ വിഭാഗങ്ങളിലും ഈ ആചാരം പാലിക്കപ്പെടുന്നുണ്ട്. ആഫ്രിക്കയിലെ കോപ്റ്റിക് ഓര്‍ത്തോഡോക്സ് സഭ, എത്യോപ്പിയയിലെ ഓര്‍ത്തോഡോക്സ് സഭ, എറിട്രിയന്‍ ഓര്‍ത്തോഡോക്സ് സഭ എന്നിവ ഉദാഹരണങ്ങള്‍ ആണ്.

നമ്മള്‍ ഇതുവരെ ചിന്തിച്ചത്, പരിച്ഛേദനയുടെ ഒരു ലഘു ചരിത്രം ആണ്. ഇനി നമുക്ക് നമ്മളുടെ വിഷയത്തിലേക്ക് കടക്കാം: ക്രിസ്തീയ സ്നാനം പരിച്ഛേദനയുടെ നിവര്‍ത്തിയോ പൊരുളോ തുടര്‍ച്ചയോ ആണോ?

അബ്രാഹാമിന്‍റെ ഉടമ്പടിയും പരിച്ഛേദനയും

ഒരു വാക്കോ, ആശയമോ, സംഭവമോ, വെളിപ്പാടോ വേദപുസ്തകത്തില്‍ ആദ്യമായി രേഖപ്പെടുന്ന അവസരത്തിലെ അതിന്റെ അര്‍ഥത്തിന് വളരെ പ്രാധാന്യമുണ്ട്. വചന വ്യാഖ്യാന ശാസ്ത്രത്തില്‍ ഇതിനെ, ആദ്യ സൂചനയുടെ പ്രമാണം അല്ലെങ്കില്‍ law of first mentionഎന്നാണ് പറയുന്നതു. ഇത് പണ്ഡിതന്‍മാര്‍ എല്ലാവരും അംഗീകരിക്കുകയും പിന്തുടരുകയും ചെയ്യുന്ന ഒരു വ്യാഖ്യാന പ്രമാണം ആണ്.
ഒരു കാര്യം ആദ്യമായി പറയുന്ന സന്ദര്‍ഭത്തിലെ അതിന്റെ അര്‍ത്ഥം വ്യക്തവും സുതാര്യവും ആയിരിയ്ക്കും. അതില്‍ ആവശ്യമായ ആത്മീയ മര്‍മ്മം അടങ്ങിയിരിക്കും.

പരിച്ഛേദന എന്ന ആശയം ആദ്യമായി വേദപുസ്തകത്തില്‍ കാണുന്നത് ഉല്‍പ്പത്തി 17 ആം അദ്ധ്യായത്തില്‍ ആണ്.
അന്ന് വരെയുള്ള അബ്രാഹാമിന്‍റെ ജീവിതത്തിലൂടെ വേഗത്തില്‍ ഒന്നു യാത്ര ചെയ്തുകൊണ്ടു നമുക്ക് ആ ഭാഗത്തേക്ക് വരാം.
ആരംഭത്തില്‍ അദ്ദേഹത്തിന്റെ പേര് അബ്രാം എന്നായിരുന്നു. അബ്രാം മെസൊപ്പൊത്താമ്യയിലെ ഊര്‍ എന്ന പട്ടണത്തില്‍ ആയിരുന്നു ജനിച്ചതും വളര്‍ന്നതും. ഈ സ്ഥലം ഇന്നത്തെ ഇറാഖില്‍ ആയിരുന്നു. അവിടെ പരിച്ഛേദന ആചരിച്ചിരുന്നില്ല.
അദ്ദേഹത്തിന്റെ പിതാവ് തേരഹ് ആണ് ഊരില്‍ നിന്നും കനാന്‍ ദേശത്തേക്ക് മാറിതാമസിക്കുവാനായി യാത്ര തിരിച്ചത്. തേരഹ് തന്നോടൊപ്പം അബ്രാമിനെയും, അബ്രാമിന്റെ ഭാര്യ സാറായിയെയും, തേരഹിന്റെ കൊച്ചുമകനായ ലോത്തിനെയും ഒപ്പം കൂട്ടി.
വഴിമദ്ധ്യേ അവര്‍ ഹാരാന്‍ എന്ന സ്ഥലത്തു എത്തിയപ്പോള്‍, അവിടെ അല്‍പനാളുകള്‍ താമസിച്ചു. നിര്‍ഭാഗ്യവശാല്‍ അവിടെ വച്ച് 205 ആമത്തെ വയസ്സില്‍ തേരഹ് മരിച്ചു.

തേരഹിന്റെ മരണശേഷം, ഒരു പുതിയ ജനസമൂഹത്തെ സൃഷ്ടിക്കുവാനും അതിനായി കനാന്‍ എന്ന രാജ്യത്തേക്ക് യാത്ര തുടരുവാനും യഹോവയായ ദൈവം അബ്രാമിനോട് അരുളിച്ചെയ്തു. അപ്പോള്‍ അബ്രാമിന് 75 വയസ്സായിരുന്നു; അദ്ദേഹത്തിന് സന്തതികളോ സവിശേഷമായ എന്തെങ്കിലും അനുഗ്രഹങ്ങളോ ഉണ്ടായിരുന്നില്ല.
എന്നാല്‍ ഉല്‍പ്പത്തി 12:3 ല്‍ ദൈവം അബ്രാമിനെ അനുഗ്രഹിക്കുന്നതായി നമ്മള്‍ വായിക്കുന്നു: നിന്നെ അനുഗ്രഹിക്കുന്നവരെ ഞാൻ അനുഗ്രഹിക്കും. നിന്നെ ശപിക്കുന്നവരെ ഞാൻ ശപിക്കും; നിന്നിൽ ഭൂമിയിലെ സകല വംശങ്ങളും അനുഗ്രഹിക്കപ്പെടും.” അപരിചിതമായ ദേശത്ത് ദൈവം അബ്രാഹാമിനെ സംരക്ഷിക്കാം എന്നതിന്റെ ഉറപ്പാണിത്. അങ്ങനെ അബ്രാം യാത്ര തുടര്‍ന്നു കനാന്‍ ദേശത്ത് എത്തി.
ഉല്‍പ്പത്തി 15 ആം അദ്ധ്യായത്തില്‍ മൃഗങ്ങളെ കൊന്ന് രക്തം ചൊരിഞ്ഞു, ഇതേ ഉടമ്പടി ദൈവം പുതുക്കി. (15: 13-16).
ദൈവവും അബ്രാമും തമ്മിലുള്ള ഈ ഉടമ്പടിയെ ആണ് നമ്മള്‍ അബ്രാഹാമിന്റെ ഉടമ്പടി എന്നു വിളിക്കുന്നത്.
ഉല്‍പ്പത്തി 17 ല്‍ ദൈവം അബ്രാമിന്റെ പേര് അബ്രഹാം എന്നും അദ്ദേഹത്തിന്റെ ഭാര്യ സാറായിയുടെ പേര് സാറാ എന്നും ആക്കി മാറ്റുന്നു.
ഇവിടെ ആണ് ദൈവം ആദ്യമായി പരിച്ഛേദനയെ കുറിച്ച് പറയുന്നത്.

ഉല്‍പ്പത്തി 17: 10: 11
10   എനിക്കും നിങ്ങൾക്കും നിന്റെ ശേഷം നിന്റെ സന്തതിക്കും മദ്ധ്യേയുള്ളതും നിങ്ങൾ പ്രമാണിക്കേണ്ടതുമായ എന്റെ നിയമം ആവിതു: നിങ്ങളിൽ പുരുഷപ്രജയൊക്കെയും പരിച്ഛേദന ഏൽക്കേണം.
11    നിങ്ങളുടെ അഗ്രചർമ്മം പരിച്ഛേദന ചെയ്യേണം; അതു എനിക്കും നിങ്ങൾക്കും മദ്ധ്യേയുള്ള നിയമത്തിന്റെ അടയാളം ആകും.

വേദപുസ്തകത്തില്‍ ആദ്യമായി പരിച്ഛേദനയെ കുറിച്ചു പറയുന്നതും ഇവിടെ ആണ്.
തുടര്‍ന്നു, അബ്രാഹാമിന്റെ സന്തതി പരമ്പരകളില്‍ ജനിക്കുന്ന പുരുഷപ്രജ എല്ലാം എട്ട് ദിവസം പ്രായമാകുമ്പോള്‍ പരിച്ഛേദന എല്‍ക്കേണം എന്നും അവരുടെ വീട്ടില്‍ ജനിച്ച ദാസനും, വിലയ്ക്ക് വാങ്ങിയ ദാസന്മാരും പരിച്ഛേദന എല്‍ക്കേണം എന്നും ദൈവം കല്‍പ്പിക്കുന്നു. (17:12)
പരിച്ഛേദന ഏല്‍ക്കാത്തവരെ യിസ്രായേല്‍ ജനത്തില്‍ നിന്നും ഛേദിച്ചുകളയേണം എന്നും ദൈവം കല്‍പ്പിച്ചു.
അങ്ങനെ പരിച്ഛേദന അബ്രാഹാമിന്റെ ഉടമ്പടിയുടെ ജഡത്തിലുള്ള അടയാളമായി മാറി. പരിച്ഛേദന അബ്രാഹാമിന്റെ ഉടമ്പടിയുടെ ഉറപ്പായി മാറി.

അബ്രാഹാമിന്റെയും തുടര്‍ന്നു എല്ലാ യിസ്രായേല്‍ ജനത്തിന്റെയും വീട്ടിലെ ദാസന്മാര്‍ പരിച്ഛേദന എല്‍ക്കേണം എന്നു കല്പ്പന ഉണ്ടായിരുന്നു എങ്കിലും, ദാസന്‍മാര്‍ക്ക് അബ്രാഹാമിന്റെ ഉടമ്പടിയിന്‍മേല്‍ അവകാശം ഉണ്ടായിരുന്നില്ല. ഉടമ്പടിയുടെ അവകാശികള്‍ അബ്രാഹാമിന്റെ ജഡപ്രകാരമുള്ള സന്തതികള്‍ മാത്രം ആയിരുന്നു.
അബ്രാഹാമിന്റെ വിശ്വസ്ത ദാസനായ എല്യേസർ പോലും അബ്രാഹാമിന്റെ ഉടമ്പടിയുടെ അവകാശി ആയിരുന്നില്ല. (15:4)
അബ്രാഹാമിന് സാറയുടെ ദാസിയില്‍ ജനിച്ച മകന്‍ യിശ്മായേലിനെ ദൈവം അനുഗ്രഹിച്ചു എങ്കിലും അവന്‍  ഉടമ്പടിയ്ക്കു അവകാശി ആയില്ല.
എന്നു പറഞ്ഞാല്‍, പരിച്ഛേദനകൊണ്ട് മാത്രം ആരും അബ്രാഹാമിന്റെ ഉടമ്പടി പ്രകാരമുള്ള അനുഗ്രഹങ്ങള്‍ക്ക് അവകാശി ആകുന്നില്ല.
അബ്രാഹാമിന്റെ വാഗദത്ത സന്തതി ആയ, യിസ്ഹാക്കില്‍ നിന്നും ജനിച്ച സന്തതി പരമ്പരകള്‍ ഉടമ്പടി ഓര്‍ക്കുവാനും ഉറപ്പാക്കുവാനും മാത്രമേ പരിച്ഛേദന ഉപകരിച്ചുള്ളൂ.

ഉല്‍പ്പത്തി 15:6 അബ്രഹാം നീതീകരിക്കപ്പെട്ടതിനെ പറയുന്നു. “അവൻ യഹോവയിൽ വിശ്വസിച്ചു; അതു അവൻ അവന്നു നീതിയായി കണക്കിട്ടു. അതായത്, അബ്രഹാം നീതീകരിക്കപ്പെട്ടത് പരിച്ഛേദന ഉള്‍പ്പെടെ ഉള്ള യാതൊരു പ്രവര്‍ത്തികളാലും അല്ല, വിശ്വസം മൂലമാണ്.
ഇത് അബ്രാഹാമിന് 86 ആമത്തെ വയസ്സില്‍ യിശ്മായേല്‍ ജനിക്കുന്നതിന് മുമ്പ് സംഭവിച്ചതാണ്. (16:16)
പരിച്ഛേദന ഏല്‍ക്കുന്നതിനുള്ള ദൈവീക കല്പ്പന അബ്രാഹാമിന് ലഭിക്കുന്നത് 89 ആമത്തെ വയസ്സില്‍ ആണ്.
അതിന്റെ അര്‍ത്ഥം, ദൈവീക നീതീകരണം ലഭിക്കുവാന്‍ അബ്രാഹാമിന് പരിച്ഛേദന ആവശ്യമില്ലായിരുന്നു. വിശ്വാസത്താല്‍ ആണ് അബ്രാഹാമും, അവന്റെ സന്തതികളും, ഇന്ന് നമ്മള്‍ എല്ലാവരും നീതീകരിക്കപ്പെടുന്നത്.

മോശെയും പരിച്ഛേദനയും

അബ്രാഹാമും അവന്റെ പിന്തുടര്‍ച്ചയും പരിച്ഛേദനയെ നൂറ്റാണ്ടുകള്‍ ആചരിച്ചു പോന്നു. എന്നാല്‍ മോശയുടെ ജീവിത ചരിത്രത്തില്‍ നമ്മള്‍ വ്യത്യസ്ഥമായ ചില സംഭവങ്ങള്‍ കാണുന്നുണ്ട്.
മോശെ പരിച്ഛേദന ഏറ്റിരുന്നതിന്റെ യാതൊരു തെളിവുകളും വേദപുസ്തകത്തില്‍ ലഭ്യമല്ല. അവന്‍ ജനിച്ചപ്പോള്‍, ജീവന് നേരെ ഉണ്ടായിരുന്ന ഭീഷണി കാരണം അവന്റെ അമ്മ അവനെ മൂന്നു മാസം ഒളിപ്പിച്ചു വച്ചു എന്നു വേദപുസ്തകത്തില്‍ നമ്മള്‍ വായിക്കുന്നു. ഈ സമയത്ത് അവനെ യഹൂദ പ്രമാണപ്രകാരം പരിച്ഛേദന കഴിപ്പിക്കുവാന്‍ സാധ്യത ഇല്ല.
എന്നാല്‍ അക്കാലത്ത് മിസ്രയീമില്‍ പൊതുവേ പരിച്ഛേദന കഴിക്കുന്ന രീതി ഉണ്ടായിരുന്നതിനാല്‍ ഫറവോന്‍റെ കൊട്ടാരത്തില്‍ എത്തിയ ശേഷം മോശെയെ പരിച്ഛേദന കഴിപ്പിച്ചിരിക്കുവാന്‍ സാധ്യത ഉണ്ട്.
യഹൂദ റബ്ബിമാരുടെ പാരമ്പര്യമനുസരിച്ച് മോശെ ജന്‍മനാല്‍ തന്നെ പരിച്ഛേദന ഉള്ളവന്‍ ആയിരുന്നു.
എന്നാല്‍ മോശെ പരിച്ഛേദന ഏറ്റിരുന്നതായി വേദപുസ്തകത്തില്‍ തെളിവുകള്‍ ഇല്ല.
മാത്രവുമല്ല, മോശെ പരിച്ഛേദന എറ്റിരുന്നാലും ഇല്ലായെങ്കിലും അവന്‍ പരിച്ഛേദനയെ ഗൌരവമായി കണ്ടിരുന്നില്ല എന്നതിന് തെളിവുകള്‍ ഉണ്ട്.

പുറപ്പാടു 4: 24 – 26 വരെയുള്ള വാക്യങ്ങളില്‍ നമ്മള്‍ ഒരു പ്രത്യേക സംഭവം വായിക്കുണ്ട്.
മോശെ മിദ്യാനില്‍ ആയിരുന്നപ്പോള്‍ ജനിച്ച ഗേർശോം, എലീയേസെർ എന്നീ രണ്ടു ആണ്‍ മക്കളെയോ അതില്‍ ഒരുവനെയോ അവന്‍ പരിച്ഛേദന കഴിപ്പിച്ചിരുന്നില്ല.  
അതിയനാലായിരിക്കാം, മിദ്യാനില്‍ നിന്നും മിസ്രയീമിലേക്കുള്ള വഴിമദ്ധ്യേ, ദൈവം മോശെയെ “എതിരിട്ടു കൊല്ലുവാൻ ഭാവിച്ചു. അപ്പോള്‍ ഭയന്ന, മിദ്യാന സ്ത്രീ ആയിരുന്ന മോശെയുടെ ഭാര്യ സിപ്പോരാ, ഒരു കൽക്കത്തി എടുത്തു തന്റെ മകന്റെ അഗ്രചർമ്മം ഛേദിച്ചു അവന്റെ കാൽക്കൽ ഇട്ടു: നീ എനിക്കു പരിച്ഛേദന നിമിത്തം രക്തമണവാളൻ എന്നു പറഞ്ഞു.
ഇവിടെ പരിച്ഛേദന, അഗ്രചര്‍മ്മം മുറിച്ച് മാറ്റുക എന്നതിനേക്കാള്‍ ഉപരി രക്തത്താലുള്ള അടയാളമായി മാറുക ആണ്.
യഹൂദ പാരമ്പര്യ പ്രമാണം അനുസരിച്ചു പരിച്ഛേദന സമയത്ത് കുറെ രക്തം പുറത്തേക്ക് ഒഴുകുക എന്നത് പ്രധാനമായിരുന്നു. അതിനായി മുറിവില്‍ അമര്‍ത്തി രക്തം ഒഴുക്കുകയോ, മുറിവില്‍ നിന്നും രക്തം വായ് കൊണ്ടോ മറ്റ് മാര്‍ഗ്ഗങ്ങള്‍ ഉപയോഗിച്ചോ വലിച്ചെടുക്കുകയോ ചെയ്യുമായിരുന്നു.  
പരിച്ഛേദന ഏറ്റവരെപ്പോലെ ജനിക്കുന്നവരുടെ അഗ്രചര്‍മ്മത്തില്‍ മുറിവുണ്ടാക്കി രക്തം പുറത്തേക്ക് ഒഴിക്കേണം എന്നും റബ്ബിമാര്‍ പഠിപ്പിച്ചിരുന്നു.

പരിച്ഛേദനയെ കുറിച്ചുള്ള അടുത്ത വേദഭാഗം പുറപ്പാട് 12:43-50 വരെയുള്ള വാക്യങ്ങള്‍ ആണ്. ഇവിടെ നമ്മള്‍ വായിക്കുന്ന പെസഹയുടെ പ്രമാണങ്ങള്‍ ഇതെല്ലാം ആണ്:
പരിച്ഛേദനയില്ലാത്ത ഒരുത്തനും അതു തിന്നരുതു. അന്യജാതിക്കാരനായ ഒരുത്തനും അതു തിന്നരുതു. പരദേശിയും കൂലിക്കാരനും അതു തിന്നരുതു. എന്നാൽ ദ്രവ്യം കൊടുത്തു വാങ്ങിയ ദാസന്നു ഒക്കെയും പരിച്ഛേദന ഏറ്റശേഷം അതു തിന്നാം. ഒരു അന്യജാതിക്കാരൻ നിന്നോടുകൂടെ പാർത്തു യഹോവെക്കു പെസഹ ആചരിക്കേണമെങ്കിൽ, അവന്നുള്ള ആണൊക്കെയും പരിച്ഛേദന ഏൽക്കേണം. അതിന്റെശേഷം അതു ആചരിക്കേണ്ടതിന്നു അവന്നു അടുത്തുവരാം; അവൻ സ്വദേശിയെപ്പോലെ ആകും.

ഇവിടെ പെസഹ, യേശുക്രിസ്തുവിന്റെ ക്രൂശ് മരണത്തിലൂടെ സാധ്യമായ, സകല മനുഷ്യര്‍ക്കുമുള്ള രക്ഷാ പദ്ധതിയുടെ നിഴല്‍ ആണ്. പെസഹയില്‍ പങ്കുചേരുവാന്‍ യിസ്രായേല്‍ ജനത്തിന്നും ജാതീയനും ഒരു പ്രമാണമേ ഉള്ളൂ, അവന്‍ പരിച്ഛേദന ഏല്‍ക്കേണം.
എന്നാല്‍, ഇവിടെ പറയുന്ന പരിച്ഛേദന ഏറ്റ ഒരു ജാതീയനും അബ്രാഹാമിന്റെ ഉടമ്പടിയ്ക്കു അവകാശി ആകുന്നില്ല.

ലേവ്യപുസ്തകം 12: 3 ല്‍ “എട്ടാം ദിവസം അവന്റെ അഗ്രചർമ്മം പരിച്ഛേദന ചെയ്യേണം.” എന്ന ആണ്‍ കുഞ്ഞുങ്ങളെ കുറിച്ചുള്ള ദൈവ കല്പ്പന മോശെ ജനത്തെ അറിയിക്കുന്നുണ്ട്.
എന്നാല്‍, യിസ്രായേല്‍ ജനത്തിന്റെ മരുഭൂമി യാത്രയില്‍ ഉടനീളം മോശെ പരിച്ഛേദന ആചരിച്ചില്ല എന്നു വേണം കരുതുവാന്‍.
യോശുവ 5: 2 ല്‍ നമ്മള്‍ ഇങ്ങനെ വായിക്കുന്നു: “അക്കാലത്തു യഹോവ യോശുവയോടു: തീക്കല്ലുകൊണ്ടു കത്തി ഉണ്ടാക്കി യിസ്രായേൽമക്കളെ രണ്ടാമതും പരിച്ഛേദന ചെയ്ക എന്നു കല്പിച്ചു.”
ഈ വാക്യത്തിലെ “രണ്ടാമതും പരിച്ഛേദന ചെയ്ക” എന്ന ഭാഗം പ്രത്യേകം ശ്രദ്ധിക്കുമല്ലോ.
ഈ പരിച്ഛേദനയെ കുറിച്ച് യോശുവ വീണ്ടും പറയുന്നു: “ പുറപ്പെട്ടുപോന്ന ജനത്തിനെല്ലാം പരിച്ഛേദന കഴിഞ്ഞിരുന്നു എങ്കിലും മിസ്രയീമിൽനിന്നു പുറപ്പെട്ടശേഷം മരുഭൂമിയിൽവെച്ചു പ്രയാണത്തിൽ ജനിച്ചവരിൽ ആരെയും പരിച്ഛേദന ചെയ്തിരുന്നില്ല.” (5:5)
അതിന്റെ അര്‍ത്ഥം, മരുഭൂയാത്രയില്‍ മോശെ ഒരു ആണ്‍ കുഞ്ഞിനെപ്പോലും എട്ടാംനാള്‍ പരിച്ഛേദന ചെയ്തിരുന്നില്ല.
മാത്രവുമല്ല, യോശുവ 5: 4 ല്‍ നമ്മള്‍ വായിക്കുന്നു: “യോശുവ പരിച്ഛേദന ചെയ്‍വാനുള്ള കാരണമോ മിസ്രയീമിൽനിന്നു പുറപ്പെട്ട ആണുങ്ങളായ ജനമൊക്കെയും യോദ്ധാക്കളെല്ലാവരും മിസ്രയീമിൽനിന്നു പുറപ്പെട്ടുപോന്നശേഷം പ്രയാണത്തിൽ മരുഭൂമിയിൽവെച്ചു മരിച്ചുപോയി.”
അതായത്, മിസ്രയീമില്‍ നിന്നും യാത്ര പുറപ്പെട്ട പ്രായപൂര്‍ത്തി ആയ എല്ലാവരും പരിച്ഛേദന ഏറ്റവരായിരുന്നു എങ്കിലും അവര്‍ ദൈവത്തോട് മല്‍സരിച്ചതിനാല്‍, എല്ലാവരും മരുഭൂമിയില്‍ വച്ച് മരിച്ചുപോയി.
എന്നാല്‍ മരുഭൂമിയാത്രാ മദ്ധ്യേ ജനിച്ചവര്‍ കനാന്‍ ദേശത്തു എത്തി എന്ന് പറയുമ്പോള്‍ അവര്‍ ദൈവത്തോട് മല്‍സരിച്ചില്ല എന്ന് നമ്മള്‍ മനസ്സിലാക്കേണം. അതായത് പരിച്ഛേദന ഏറ്റിരുന്നില്ല എങ്കിലും ദൈവത്തോട് മല്‍സരിക്കാത്ത, ഹൃദയപരിച്ഛേദന ഉള്ളവര്‍ മരുഭൂയാത്ര വിജയകരമായി പൂര്‍ത്തീകരിച്ചു.

ഇതില്‍ നിന്നും നമ്മള്‍ മനസ്സിലാക്കുന്നത്, മരുഭൂപ്രയാണ നാളികളില്‍ എട്ടാം നാളില്‍ ഉള്ള പരിച്ഛേദനയ്ക്കു വലിയ പ്രാധാന്യം മോശെ നല്‍കിയിരുന്നില്ല. എങ്കിലും യിസ്രായേല്‍ ജനത്തില്‍ ഒരുവന് പോലും അബ്രാഹാമിന്റെ സന്തതി എന്നതും യിസ്രായേല്‍ എന്നതുമായ പദവി നഷ്ടമായില്ല.

പരിച്ഛേദനയുടെ അര്‍ത്ഥം

അബ്രാഹാമിന്റെ ജഡപ്രകാരമുള്ള സന്തതികള്‍ ഉടമ്പടിയ്ക്കു അവകാശികള്‍ ആയിരുന്നു. അബ്രാഹാമിന്റെ ജഡപ്രകാരം ജനിച്ച എല്ലാ സന്തതിയും, അവന്‍ പരിച്ഛേദന സ്വീകരിച്ചാലും ഇല്ലെങ്കിലും, യഹൂദന്‍ ആയിരുന്നു.
അങ്ങനെ ജഡപ്രകാരം പ്രവേശനം ലഭിക്കുന്ന ഒരു ഉടമ്പടിയുടെ ജഡത്തില്‍ ഉള്ള അടയാളം ആയിരുന്നു പരിച്ഛേദന.
അബ്രാഹാമിന്റെ സന്തതിപരമ്പരയില്‍ ജനിക്കുന്ന എല്ലാ ആണ്‍ പ്രജയും, അവന്റെ ആത്മീയ ജീവിതം പരിഗണിക്കാതെ, പരിച്ഛേദന ഏറ്റിരുന്നു. ജഡത്തില്‍ ഉള്ള പരിച്ഛേദന ആത്മീയ ജീവിതത്തിന്റെയോ, വീണ്ടും ജനനത്തിന്റെയോ, രക്ഷയുടെയോ അടയാളം അല്ലായിരുന്നു.

ഉടമ്പടിയുടെ രണ്ടു തലങ്ങള്‍
അബ്രാഹാമിന്റെ ഉടമ്പടിയ്ക്കു ഭൌതീകവും ആത്മീയവും ആയ രണ്ടു തലങ്ങള്‍ ഉണ്ടായിരുന്നു.
ദൈവം അബ്രാഹാമിന് ഭൌതീകമായ സന്തതികളും, അനുഗ്രഹങ്ങളും ദേശവും വാഗ്ദത്തം ചെയ്തു. അബ്രഹാമും അവന്റെ സന്തതികളും ഭൌതീകമായി തന്നെ അവയെല്ലാം അവകാശമാക്കി.
ഇതൊനോടൊപ്പം, അബ്രാഹാമിന്റെ ഉടമ്പടിയില്‍ ആത്മീയ സന്തതികളും, ആത്മീയ അനുഗ്രഹങ്ങളും, ആത്മീയ ദേശവും ഉണ്ട്. അബ്രഹാമിന് ഉടമ്പടിയുടെ ആത്മീയ തലത്തേകുറിച്ചു ബോധ്യം ഉണ്ടായിരുന്നു.
അതുകൊണ്ട്, “വിശ്വാസത്താൽ അവൻ വാഗ്ദത്തദേശത്തു ഒരു അന്യദേശത്തു എന്നപോലെ ചെന്നു വാഗ്ദത്തത്തിന്നു കൂട്ടവകാശികളായ യിസ്ഹാക്കിനോടും യാക്കോബിനോടുംകൂടെ കൂടാരങ്ങളിൽ പാർത്തുകൊണ്ടു, ദൈവം ശില്പിയായി നിർമ്മിച്ചതും അടിസ്ഥാനങ്ങളുള്ളതുമായ നഗരത്തിന്നായി കാത്തിരുന്നു. (എബ്രായര്‍ 11: 9, 10)
                                                                                                      
ഹൃദയത്തില്‍ ഉള്ള പരിച്ഛേദന
പഴയനിയമ കാലത്തും പരിച്ഛേദനയും, യഹൂദന്‍ എന്ന പദവിയും നീതീകരിക്കപ്പെടുവാന്‍ കാരണമായിരുന്നില്ല.
അബ്രഹാമിന് ജഡത്തിലുള്ള പരിച്ഛേദനയ്ക്കൂ കല്പ്പന നല്‍കിയതിന് ഏകദേശം 700 വര്‍ഷങ്ങള്‍ക്ക് ശേഷം ദൈവം മോശെയിലൂടെ, ഹൃദയത്തില്‍ ഉള്ള പരിച്ഛേദനയെ കുറിച്ച് അരുളിച്ചെയ്തു.
നമ്മള്‍ ആവര്‍ത്തനപുസ്തകം 10:16 ല്‍ വായിക്കുന്നതിങ്ങനെ ആണ്: ആകയാൽ നിങ്ങൾ നിങ്ങളുടെ ഹൃദയത്തിന്റെ അഗ്രചർമ്മം പരിച്ഛേദന ചെയ്‍വിൻ; ഇനിമേൽ ദുശ്ശാഠ്യമുള്ളവരാകരുതു.”
ജഡത്തില്‍ പരിച്ഛേദന ഏറ്റവരായ യിസ്രായേല്‍ ജനത്തോട് ആണ്, “നിങ്ങളുടെ ഹൃദയത്തിന്റെ അഗ്രചർമ്മം പരിച്ഛേദന ചെയ്‍വിൻ” എന്ന ദൈവീക കല്പ്പന മോശെ അറിയിക്കുന്നത്. 
അതായത് ജഡത്തിലെ പരിച്ഛേദന, ഹൃദയത്തിന്റെ പരിച്ഛേദനയ്ക്കൂ പകരം ആകുന്നില്ല. ജഡത്തിലെ പരിച്ഛേദന, ആത്മീയ പരിച്ഛേദനയ്ക്കൂ പകരം ആകുന്നില്ല.

പരിച്ഛേദനയെ കുറിച്ചുള്ള ഈ മര്‍മ്മം യിരെമ്യാവ് പ്രവാചകനും പറയുന്നുണ്ട്.
യിസ്രായേലേ, നീ മനംതിരിയുമെങ്കിൽ എന്റെ അടുക്കലേക്കു മടങ്ങി വന്നുകൊൾക എന്നു യഹോവയുടെ അരുളപ്പാടു എന്നു പറഞ്ഞുകൊണ്ടാണ് യിരെമ്യാവ് 4 ആം അദ്ധ്യായാം ആരംഭിക്കുന്നത്.
യിരെമ്യാവ് 4: 4 ഇങ്ങനെ ആണ്: “യെഹൂദാപുരുഷന്മാരും യെരൂശലേംനിവാസികളും ആയുള്ളോരേ, നിങ്ങളുടെ ദുഷ്‌പ്രവൃത്തികൾനിമിത്തം എന്റെ കോപം തീപോലെ ജ്വലിച്ചു ആർക്കും കെടുത്തുകൂടാതവണ്ണം കത്താതിരിക്കേണ്ടതിന്നു നിങ്ങളെത്തന്നേ യഹോവെക്കായി പരിച്ഛേദന ചെയ്തു നിങ്ങളുടെ ഹൃദയത്തിന്റെ അഗ്രചർമ്മം നീക്കിക്കളവിൻ.
മോശെ 800 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഉപയോഗിച്ച അതേ വാക്കുകള്‍ യിരെമ്യാവ് പ്രവാചകനും ഉപയോഗിക്കുക ആണ്. യിസ്രായേല്‍ ജനത്തോട് മാനസാന്തരപ്പെടുവാന്‍ ദൈവം പ്രവാചകനിലൂടെ അരുളിചെയ്യുക ആണ്.

ജഡത്തിലുള്ള പരിച്ഛേദനയും ഹൃദയത്തിന്‍റെ പരിച്ഛേദനയും വ്യത്യസ്തമാണ് എന്ന് വ്യക്തമാക്കുന്ന മറ്റൊരു വേദഭാഗം ആണ് യിരെമ്യാവ് 9: 25, 26 വാക്യങ്ങള്‍.

യിരെമ്യാവ് 9: 25, 26
25 ഇതാ മിസ്രയീം, യെഹൂദാ, ഏദോം, അമ്മോന്യർ, മോവാബ്, തലയുടെ അരികു വടിക്കുന്ന മരുവാസികൾ എന്നിങ്ങനെ അഗ്രചർമ്മത്തോടുകൂടിയ സകല പരിച്ഛേദനക്കാരെയും ഞാൻ ശിക്ഷിപ്പാനുള്ള കാലം വരുന്നു.
26 സകലജാതികളും അഗ്രചർമ്മികളല്ലോ; എന്നാൽ യിസ്രായേൽഗൃഹം ഒക്കെയും ഹൃദയത്തിൽ അഗ്രചർമ്മികളാകുന്നു എന്നു യഹോവയുടെ അരുളപ്പാടു.

ഇവിടെ പ്രവാചകന്‍ “അഗ്രചർമ്മത്തോടുകൂടിയ സകല പരിച്ഛേദന”ക്കാരുടെയും പട്ടിക പറയുക ആണ്. മിസ്രയീം, ഏദോം, അമ്മോന്യർ, മോവാബ്, എന്നിവരുടെ കൂട്ടത്തില്‍ പ്രവാചകന്‍ യെഹൂദയെയും ഉള്‍പ്പെടുത്തിയിരിക്കുന്നു.
“യിസ്രായേൽഗൃഹം ഒക്കെയും ഹൃദയത്തിൽ അഗ്രചർമ്മികളാകുന്നു” എന്നുകൂടി അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.
അതിന്റെ അര്‍ത്ഥം, ജഡത്തിലെ പരിച്ഛേദനയും ഹൃദയത്തിന്റെ പരിച്ഛേദനയും വ്യത്യസ്തങ്ങള്‍ ആണ്; ജഡത്തില്‍ പരിച്ഛേദന ഏറ്റവരും ഹൃദയത്തില്‍ പരിച്ഛേദന ഏല്‍ക്കേണം.
പഴയനിയമത്തില്‍, ഹൃദയത്തിന്റെ പരിച്ഛേദന ആത്മീയ പരിച്ഛേദന ആണ്, അത് ദൈവത്തോടുള്ള അനുസരണക്കേടില്‍ നിന്നുമുള്ള മാനസാന്തരം ആണ്.

നമുക്ക് പഴയനിയമത്തിലെ പരിച്ഛേദനയെ കുറിച്ചുള്ള പഠനം ഇങ്ങനെ സംഗ്രഹിക്കാം.
ജഡത്തിലുള്ള  പരിച്ഛേദന യിസ്രായേല്‍ ജനത്തിന് മാത്രം ഉള്ളതാണ്. അത് ദൈവവും അബ്രാഹാമും അദ്ദേഹത്തിന്റെ ജഡപ്രകാരമുള്ള സന്തതികളുമായുള്ള ഉടമ്പടിയുടെ അടയാളം ആണ്. യിസ്രായേലിന് വെളിയില്‍ ആര്‍ക്കും അതില്‍ പങ്കോ ഓഹരിയോ ഇല്ല.
ജഡത്തില്‍ ഉള്ള പരിച്ഛേദന, ഉടമ്പടിയിലെ ഭൌതീക അനുഗ്രഹങ്ങള്‍ അവകാശമാക്കുവാനായി നല്കിയ അടയാളം ആണ്.
എന്നാല്‍ ആത്മീയ പരിച്ഛേദനയായ ഹൃദയത്തിന്റെ പരിച്ഛേദന, ഉടമ്പടിയിലെ ആത്മീയ അനുഗ്രഹങ്ങള്‍ കൈവശമാക്കുവാന്‍ ആവശ്യമാണ്. 
ജഡത്തില്‍ പരിച്ഛേദന ഏറ്റ യഹൂദനും ഹൃദയത്തില്‍ പരിച്ഛേദന എല്‍ക്കണമായിരുന്നു. രണ്ടു തലത്തിലുള്ള പരിച്ഛേദനയും ഒരേ സമയം പഴയനിയമത്തില്‍ കാണാവുന്നതാണ്.
ജഡത്തിലെ പരിച്ഛേദന അബ്രാഹാമില്‍ ആരംഭിച്ച് അബ്രാഹാമിന്റെ ജഡപ്രകാരമുള്ള സന്തതികളില്‍ അവസാനിക്കുക ആണ്. എന്നാല്‍ ഹൃദയത്തിന്റെ പരിച്ഛേദന പഴയനിയമ വിശ്വസിക്കും പുതിയ നിയമ വിശ്വാസിക്കും ഒരേപോലെ ബാധകം ആണ്.

ഇതില്‍ നിന്നും ഗൌരവമായ ഒരു സത്യം നമ്മള്‍ മനസ്സിലാക്കേണ്ടതുണ്ട്. 
ജഡത്തിലുള്ള പരിച്ഛേദനയും ഹൃദയത്തിന്റെ പരിച്ഛേദനയും ആദ്യം പഴയനിയമത്തില്‍ കാണുന്നതും പിന്നീട് പുതിയ നിയമത്തില്‍ വെളിപ്പെടുന്നതുമായ നിഴലുകള്‍ അല്ല. അവയ്ക്കു മര്‍മ്മങ്ങള്‍ അടങ്ങിയിരിക്കുന്ന നിഴലുകളെപ്പോലെ, പടിപടിയായുള്ള വെളിപ്പെടുത്തലുകള്‍ ഇല്ല. ഇത് രണ്ടും പഴയ നിയമത്തില്‍ എന്തായിരിക്കുന്നുവോ അതുതന്നെ ആണ് പുതിയ നിയമത്തിലും.
ഒരു ആത്മീയ മര്‍മ്മത്തിന്റെ പടിപടിയായുള്ള വെളിപ്പെടുത്തലുകളെ ഇംഗ്ലിഷില്‍ progressive revelation എന്നാണ് വിളിക്കുന്നത്.
Progressive revelation അല്ലെങ്കില്‍ പടിപടിയായ വെളിപ്പെടുത്തലുകള്‍ അല്ലാത്തവ പുതിയനിയമത്തില്‍ മറ്റൊന്നിനാല്‍ മാറ്റി സ്ഥാപിക്കപ്പെടുകയോ നിവര്‍ത്തിക്കപ്പെടുകയോ ചെയ്യുക ഇല്ല.

ഈ സത്യങ്ങള്‍ മനസ്സില്‍ വച്ചുകൊണ്ടു നമുക്ക് പുതിയ നിയമത്തിലേക്ക് കടക്കാം.

പുതിയ നിയമം

പുതിയ നിയമ വിശ്വാസികള്‍, അബ്രാഹാമിന് ദൈവം നല്കിയ വാഗ്ദത്തങ്ങളുടെ ഭൌതീക തലത്തിന് അവകാശികള്‍ അല്ല. അതിനാല്‍ അതിന്റെ അടയാളമായ ജഡത്തിലുള്ള പരിച്ഛേദന നമുക്ക് ആവശ്യമില്ല.
ഇതാണ്, യെരൂശലേമില്‍ കൂടിയ അപ്പോസ്തലന്മാരുടെ പ്രഥമ കൌണ്‍സിലില്‍ തീരുമാനിച്ച് പ്രഖ്യാപിച്ച ആദ്യത്തെ ഉപദേശ സത്യം. ഇത് ഏകദേശം AD 50 ല്‍ ആണ് നടക്കുന്നതു.
അന്ത്യോക്യാ, സിറിയ, കിലിക്ക്യ എന്നിവിടങ്ങളില്‍ ജാതീയരില്‍ നിന്നും ക്രിസ്തുവില്‍ വിശ്വസിച്ച് രക്ഷപ്രാപിച്ച ക്രിസ്ത്യാനികള്‍ യഹൂദ മതാചാരം അനുസരിച്ച് പരിച്ഛേദന സ്വീകരിക്കേണം എന്ന്, അവിടെ എത്തിയ യഹൂദ ക്രിസ്ത്യാനികള്‍ നിര്‍ബ്ബന്ധിക്കുവാന്‍ തുടങ്ങിയതാണ് സാഹചര്യം.
ഇതില്‍ അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്നതിനാല്‍, അപ്പൊസ്തലനായ പൌലൊസും ബര്‍ന്നബാസും ഈ വിഷയം മറ്റ് അപ്പോസ്തലന്മാരുമായി ചര്‍ച്ച ചെയ്യുവാനായി യെരൂശലേമിലേക്ക് പോയി. ഈ സംഭവം അപ്പോസ്തല പ്രവര്‍ത്തികള്‍ 15 ആം അദ്ധ്യായത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
യെരൂശലേമില്‍ ഉണ്ടായിരുന്ന യാക്കോബ്, പത്രൊസ് എന്നീ അപ്പോസ്തലന്മാരും മൂപ്പന്മാരും കൂടി ഈ വിഷയം സമഗ്രമായി ചര്‍ച്ച ചെയ്തു.  രക്ഷ ദൈവത്തിന്റെ കൃപയാല്‍ ലഭിക്കുന്നു എന്നും പരിച്ഛേദനയാല്‍ അല്ല എന്നും പത്രൊസ് അഭിപ്രായപ്പെട്ടു. ദൈവം യഹൂദന്മാര്‍ അല്ലാത്തവരെയും രക്ഷയിലേക്ക് ക്ഷണിക്കുന്നു എന്ന സത്യം യാക്കോബും ചൂണ്ടികാണിച്ചു. ചൂടുപിടിച്ച ചര്‍ച്ചകള്‍ അവിടെ നടന്നു. അതിന്റെ പര്യവസാനത്തിങ്കല്‍ സഭകള്‍ക്കു ഒരു കത്ത് എഴുതുവാന്‍ അവര്‍ തീരുമാനിച്ചു. അതിലെ പ്രധാന ഉപദേശം ഇതായിരുന്നു.

അപ്പോസ്തല പ്രവര്‍ത്തികള്‍ 15: 28, 29
28  വിഗ്രഹാർപ്പിതം, രക്തം, ശ്വാസംമുട്ടിച്ചത്തതു, പരസംഗം എന്നിവ വർജ്ജിക്കുന്നതു ആവശ്യം എന്നല്ലാതെ അധികമായ ഭാരം ഒന്നും നിങ്ങളുടെമേൽ ചുമത്തരുതു എന്നു പരിശുദ്ധാത്മാവിന്നും ഞങ്ങൾക്കും തോന്നിയിരിക്കുന്നു.
29  ഇവ വർജ്ജിച്ചു സൂക്ഷിച്ചുകൊണ്ടാൽ നന്നു; ശുഭമായിരിപ്പിൻ.

അതായത്, അപ്പോസ്തലന്മാരുടെ പ്രഥമ കൌണ്സില്‍, ജഡത്തിലുള്ള പരിച്ഛേദന തികച്ചും യഹൂദ മതാചാര പ്രകാരമുള്ള അബ്രാഹാമിന്റെ ഉടമ്പടിയുടെ ജഡത്തിലുള്ള അടയാളം മാത്രം ആണ് എന്നും, ജാതിയില്‍ നിന്നും വിശ്വാസത്തില്‍ വന്നു രക്ഷ പ്രാപിച്ച പുതിയ നിയമ വിശ്വാസികള്‍ അത് അനുസരിക്കേണ്ടതില്ല എന്നും തീരുമാനിച്ച് പ്രഖ്യാപിച്ചു.
എന്നാല്‍, പഴയനിയമ പ്രകാരമുള്ള ജഡത്തിലുള്ള പരിച്ഛേദന പുതിയ നിയമത്തില്‍ ക്രിസ്തീയ സ്നാനമായി മാറ്റപ്പെട്ടു എന്നോ, നിവര്‍ത്തിയായി എന്നോ അവര്‍ പറഞ്ഞില്ല.
മാത്രവുമല്ല, ഈ കൌണ്‍സിലിനും ശേഷവും യഹൂദ ക്രിസ്ത്യാനികള്‍ ജഡത്തിലുള്ള പരിച്ഛേദന സ്വീകരിച്ചിരുന്നതിന് വേദപുസ്തകത്തില്‍ തന്നെ തെളിവ് ഉണ്ട്.
ഒപ്പം തന്നെ, യഹൂദന്മാരില്‍ നിന്നും ജാതീയതയില്‍ നിന്നും രക്ഷപ്രാപിച്ചു വന്ന എല്ലാ ക്രിസ്ത്യാനികളും സ്നാനം സ്വീകരിക്കുകയും ചെയ്തിരുന്നു.

പൌലൊസിന്റെ ദൈവശാസ്ത്രം

പരിച്ഛേദന
ഇനി നമുക്ക് അപ്പൊസ്തലനായ പൌലൊസിന്റെ പരിച്ഛേദനയെ കുറിച്ചുള്ള ദൈവ ശാസ്ത്രം അല്പമായി ചിന്തിക്കാം.
പൌലൊസിന്റെ ശുശ്രൂഷയില്‍ ഉടനീളം പരിച്ഛേദന എന്ന വിഷയം തര്‍ക്കവും ചര്‍ച്ചയും ആയി നിലനിന്നിരുന്നു.
പൌലൊസ് സ്വയം വിശേഷിപ്പിക്കുന്നത്, ജാതികളുടെ അപ്പോസ്തലന്‍ എന്നാണ്. (റോമര്‍ 11: 13). അദ്ദേഹം ഒരിയ്ക്കലും ജഡത്തിലുള്ള പരിച്ഛേദന രക്ഷയ്ക്ക് ആവശ്യമാണ് എന്ന് പഠിപ്പിച്ചിട്ടില്ല.

റോമര്‍ 2: 28, 29
28  പുറമെ യെഹൂദനായവൻ യെഹൂദനല്ല; പുറമെ ജഡത്തിലുള്ളതു പരിച്ഛേദനയുമല്ല;
29  അകമെ യെഹൂദനായവനത്രേ യെഹൂദൻ; അക്ഷരത്തിലല്ല ആത്മാവിലുള്ള ഹൃദയപരിച്ഛേദനയത്രേ പരിച്ഛേദന; അവന്നു മനുഷ്യരാലല്ല ദൈവത്താൽ തന്നേ പുകഴ്ച ലഭിക്കും.

ഇവിടെ പൌലൊസ് ജഡത്തിലുള്ള പരിച്ഛേദനയെ ഹൃദയപരിച്ഛേദനയില്‍ നിന്നും വ്യത്യാസപ്പെടുത്തുന്നു.
പൌലൊസ് പരിച്ഛേദനയേകുറിച്ചു പറഞ്ഞ മറ്റ് ചില വാക്യങ്ങള്‍ കൂടി വായിക്കാം:

1 കൊരിന്ത്യര്‍ 7:19 പരിച്ഛേദന ഒന്നുമില്ല, അഗ്രചർമ്മവും ഒന്നുമില്ല, ദൈവകല്പന പ്രമാണിക്കുന്നതത്രേ കാര്യം.

ഗലാത്യര്‍ 5: 6 ക്രിസ്തുയേശുവിൽ പരിച്ഛേദനയല്ല അഗ്രചർമ്മവുമല്ല സ്നേഹത്താൽ വ്യാപരിക്കുന്ന വിശ്വാസമത്രേ കാര്യം.

ഗലാത്യര്‍ 6: 15 പരിച്ഛേദനയല്ല അഗ്രചർമ്മവുമല്ല പുതിയ സൃഷ്ടിയത്രേ കാര്യം.

പരിച്ഛേദന പ്രധാനപ്പെട്ടതല്ല എന്നാണ് പൌലൊസ്  ഇവിടെ പറയുന്നത്. “ദൈവകല്പന പ്രമാണിക്കുന്നതത്രേ കാര്യം”, “സ്നേഹത്താൽ വ്യാപരിക്കുന്ന വിശ്വാസമത്രേ കാര്യം”, “പുതിയ സൃഷ്ടിയത്രേ കാര്യം” എന്നിങ്ങനെ ആണ് പൌലൊസ് പറയുന്നത്.  
എഫെസ്യര്‍ 2:8, ല്‍ നമ്മള്‍ വായിക്കുന്നു: കൃപയാലല്ലോ നിങ്ങൾ വിശ്വാസംമൂലം രക്ഷിക്കപ്പെട്ടിരിക്കുന്നതു; അതിന്നും നിങ്ങൾ കാരണമല്ല; ദൈവത്തിന്റെ ദാനമത്രേയാകുന്നു.
അതിന്റെ അര്‍ത്ഥം, നമുക്ക് രക്ഷ ലഭിച്ചിരിക്കുന്നത് ദൈവകൃപയാല്‍ വിശ്വസം മൂലം ആണ്, അതില്‍ യാതൊരു പ്രവര്‍ത്തികളും കാരണമാകുന്നില്ല; യാതൊരു പ്രവര്‍ത്തികളും ഉള്‍പ്പെടുന്നില്ല. പരിച്ഛേദന ഉള്ളതോ ഇല്ലാത്തതോ രക്ഷയില്‍ യാതൊരു മാറ്റവും ഉണ്ടാക്കുന്നില്ല.

യേശുക്രിസ്തു ക്രൂശില്‍ ചെയ്തു തീര്‍ത്ത പരമമായ യാഗത്തില്‍ ഉള്ള വിശ്വസം മൂലം ആണ് നമ്മള്‍ രക്ഷിക്കപ്പെട്ടത്. പുറമെ ഉള്ള ജഡത്തില്‍ ഉള്ള ആചാരങ്ങള്‍ക്ക് നമ്മളെ രക്ഷിക്കുവാന്‍ കഴിയുക ഇല്ല.
പഴയ നിയമവും, ഹൃദയത്തിന്റെ പരിച്ഛേദന ആവശ്യം ആണ് എന്ന് പഠിപ്പിച്ചിരുന്നു എന്ന് നമ്മള്‍ മുകളില്‍ കണ്ടുകഴിഞ്ഞു.

ചുരുക്കത്തില്‍, പരിച്ഛേദനയെക്കുറിച്ച് ഉള്ള പൌലൊസിന്റെ ദൈവശാസ്ത്രം, പുറമെ ഉള്ളതിനെ തള്ളുകയും അകമേ ഉള്ളതിനെ സ്വീകരിക്കുകയും ചെയ്യുന്നു. അത് ജഡത്തിലുള്ള ആചാരങ്ങള്‍ക്കും അകമേ ഉള്ള സത്യത്തിനും ഇടയില്‍ ഉള്ള വിയോജിപ്പ് ആണ്. ഒരിയ്ക്കലും ഒരു സന്ദര്‍ഭത്തിലും പൌലൊസ് ഈ ദൈവശാസ്ത്ര വീക്ഷണത്തില്‍ നിന്നും മാറിയിട്ടില്ല.

സ്നാനം
ഇനി നമുക്ക് ക്രിസ്തീയ സ്നാനത്തെക്കുറിച്ചുള്ള പൌലൊസിന്റെ കാഴ്ചപ്പാട് എന്തായിരുന്നു എന്ന് നോക്കാം.
 പ്രവര്‍ത്തിയിലും, ഘടനയിലും, അര്‍ത്ഥത്തിലും ക്രിസ്തീയ സ്നാനം പരിച്ഛേദനയില്‍ നിന്നും തികച്ചും വിഭിന്നം ആണ്.
സ്നാനത്തിന്‍റെ ചരിത്രം പഠിച്ചാല്‍, അത് പടിപടിയായി വെളിപ്പെട്ടു വന്ന ഒരു ആത്മീയ മര്‍മ്മം  ആണ് എന്നു നമുക്ക് മനസ്സിലാക്കാവുന്നതാണ്.
പഴയ നിയമ കാലത്തും, പുതിയ നിയമ കാലത്തും, യഹൂദന്മാര്‍ പരിച്ഛേദന ആചരിച്ചിരുന്നപ്പോഴും അവരുടെ ഇടയില്‍, ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍, സ്നാനം ഉണ്ടായിരുന്നു.
പഴയനിയമ കാലത്ത് ദൈവം യിസ്രായേല്‍ ജനത്തോട് ഒന്നിലധികം സന്ദര്‍ഭങ്ങളില്‍ ശുദ്ധീകരണത്തിനായി അവരെ തന്നെ കഴുകുവാന്‍ പറയുന്നുണ്ട്. 
ഈ കഴുകലിനെ കുറിച്ചാണ് എബ്രായ ലേഖനം 9: 10 ല്‍ നമ്മള്‍ വായിക്കുന്നത്: “അവ ഭക്ഷ്യങ്ങൾ, പാനീയങ്ങൾ, വിവിധ സ്നാനങ്ങൾ എന്നിവയോടു കൂടെ ഗുണീകരണകാലത്തോളം ചുമത്തിയിരുന്ന ജഡികനിയമങ്ങളത്രേ.”
ഈ വാക്യത്തില്‍ പൌലൊസ് “സ്നാനങ്ങൾ” എന്ന് പറയുവാന്‍ ഉപയോഗിയ്ക്കുന്ന ഗ്രീക് പദം, “ബപ്തിസ്മൊസ്” (baptismos) എന്ന വാക്കാണ്. പുതിയ നിയമത്തില്‍ ക്രിസ്തീയ സ്നാനത്തെകുറിക്കുന്ന പദവും ഇത് തന്നെ ആണ്.
മാത്രവുമല്ല, അക്കാലത്ത് ജാതീയരില്‍ നിന്നും യഹൂദ വിശ്വാസത്തിലേക്ക് വരുന്ന എല്ലാവരും സ്നാനം സ്വീകരിക്കണമായിരുന്നു.
അതിന്റെ അര്‍ത്ഥം, യോഹന്നാന്‍ സ്നാപകന്‍ സ്നാനത്തെക്കുറിച്ച് പ്രസംഗിച്ചപ്പോള്‍ അതൊരു പുതിയ കാര്യം ആയിരുന്നില്ല. എന്നാല്‍ യോഹന്നാന്‍ സ്നാപകന്റെ സ്നാനത്തിന് ഒരു പ്രത്യേകത ഉണ്ടായിരുന്നു. അത് വെള്ളത്താലുള്ള ശരീരത്തിന്റെ കഴുകല്‍ മാത്രം ആയിരുന്നില്ല.
യോഹന്നാന്റെ സ്നാനം “മാനസാന്തരസ്നാനം” ആയിരുന്നു. (മര്‍ക്കോസ് 1: 4; അപ്പോസ്തല പ്രവര്‍ത്തികള്‍ 19: 4)
യേശു യോഹന്നാനാല്‍ സ്നാനം സ്വീകരിച്ചു എങ്കിലും തന്റെ പരസ്യ ശുശ്രൂഷാ വേളയില്‍ ഒരിയ്ക്കലും സ്നാനത്തെക്കുറിച്ച് പ്രസംഗിക്കുകയോ ആരെയെങ്കിലും സ്നാനപ്പെടുത്തുകയോ ചെയ്തിട്ടില്ല. (യോഹന്നാന്‍ 4: 2)
എന്നാല്‍ യേശു ഉയിര്‍ത്തെഴുന്നേറ്റത്തിന് ശേഷം സ്വര്‍ഗ്ഗാരോഹണത്തിന് മുമ്പ്, “ആകയാൽ നിങ്ങൾ പുറപ്പെട്ടു, പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ സ്നാനം കഴിപ്പിച്ചും, ഞാൻ നിങ്ങളോടു കല്പിച്ചതു ഒക്കെയും പ്രമാണിപ്പാൻ തക്കവണ്ണം ഉപദേശിച്ചുംകൊണ്ടു സകലജാതികളെയും ശിഷ്യരാക്കിക്കൊൾവിൻ എന്ന കല്പ്പന നല്കി. (മത്തായി 28: 19, 20)
സ്നാനം എന്താണണോ, അതിന്റെ ആത്മീയ മര്‍മ്മം എന്താണണോ, അത് എങ്ങനെ ചെയ്യേണം എന്നോ ഉള്ള യാതൊരു വിശദീകരണവും യേശു നല്‍കിയില്ല.
അതിന്റെ അര്‍ത്ഥം, അന്ന് നിലവില്‍ ഉണ്ടായിരുന്നതും യേശു സ്വീകരിച്ചതുമായ സ്നാനത്തിന്‍റെ വഴിയേ ശിഷ്യന്മാര്‍ക്കും പോകാമെന്നാണ്. അത് വെള്ളത്തില്‍ പൂര്‍ണ്ണമായും മുങ്ങി ഉള്ള മാനസാന്തര സ്നാനം ആയിരുന്നു.
എന്നാല്‍ പിന്നീട്, അനേക ആത്മീയ മര്‍മ്മങ്ങള്‍ ദൈവത്തില്‍ നിന്നും വെളിപ്പാടിനാല്‍ പ്രാപിച്ച പൌലൊസ്, ക്രിസ്തീയ സ്നാനത്തിന്‍റെ ആത്മീയ മര്‍മ്മം വെളിപ്പെടുത്തുകയും അതിനെ യഹൂദന്മാരുടെ “വിവിധ സ്നാനങ്ങൾ” ളില്‍ നിന്നും വേര്‍പെടുത്തുകയും ചെയ്തു.
പൌലൊസിന് ലഭിച്ച വെളിപ്പാടു പ്രകാരം, ക്രിസ്തീയ സ്നാനം ക്രിസ്തുവിന്റെ മരണത്തോടും ഉയിര്‍പ്പിനോടും ഏകീകരിക്കപ്പെടുവാനുള്ളതാണ്.  

റോമര്‍ 6: 3-5
  അല്ല, യേശുക്രിസ്തുവിനോടു ചേരുവാൻ സ്നാനം ഏറ്റവരായ നാം എല്ലാവരും അവന്റെ മരണത്തിൽ പങ്കാളികളാകുവാൻ സ്നാനം ഏറ്റിരിക്കുന്നു എന്നു നിങ്ങൾ അറിയുന്നില്ലയോ?
  അങ്ങനെ നാം അവന്റെ മരണത്തിൽ പങ്കാളികളായിത്തീർന്ന സ്നാനത്താൽ അവനോടുകൂടെ കുഴിച്ചിടപ്പെട്ടു; ക്രിസ്തു മരിച്ചിട്ടു പിതാവിന്റെ മഹിമയാൽ ജീവിച്ചെഴുന്നേറ്റതുപോലെ നാമും ജീവന്റെ പുതുക്കത്തിൽ നടക്കേണ്ടതിന്നു തന്നേ.
  അവന്റെ മരണത്തിന്റെ സാദൃശ്യത്തോടു നാം ഏകീഭവിച്ചവരായെങ്കിൽ പുനരുത്ഥാനത്തിന്റെ സാദൃശ്യത്തോടും ഏകീഭവിക്കും.

സ്നാനത്തിലൂടെ നമ്മള്‍ ക്രിസ്തുവിന്റെ മരണം, അടക്കം, ഉയിര്‍പ്പ് എന്നിവയോട് ഏകീഭവിക്കുന്നത് “ക്രിസ്തു മരിച്ചിട്ടു പിതാവിന്റെ മഹിമയാൽ ജീവിച്ചെഴുന്നേറ്റതുപോലെ നാമും ജീവന്റെ പുതുക്കത്തിൽ നടക്കേണ്ടതിന്നു തന്നേ.” എന്ന് പൌലൊസ് പറയുന്നു. അങ്ങനെ ക്രിസ്തീയ സ്നാനം ക്രിസ്തുവിനോട് കൂടെ ചേരുന്ന ഒരു അനുഭവമായി മാറുന്നു.
ആദ്യ നൂറ്റാണ്ടിലെ സഭയ്ക്കു, രക്ഷയും സ്നാനവും ഒരേ കാലയളവില്‍ നടക്കുന്ന രണ്ടു കാര്യങ്ങള്‍ ആണ്. അതായത്, രക്ഷിക്കപ്പെട്ടു കഴിഞ്ഞു സ്നാനപ്പെടാതിരിക്കുക എന്ന രീതി അന്നില്ലായിരുന്നു. രക്ഷിക്കപ്പെട്ട എല്ലാവരും ഉടന്‍ തന്നെ സ്നാനപ്പെട്ടു.
അതുകൊണ്ടു അവര്‍ രക്ഷയേയും സ്നാനത്തെയും കുറിച്ച് ഒന്നായി, ഒരേ സംഭവം എന്നപോലെ സംസാരിച്ചു.
എന്നാല്‍ ക്രിസ്തീയ സ്നാനം രക്ഷയുടെ ഭാഗം അല്ല എന്നും പൌലൊസ് വ്യക്തമായി പറയുന്നുണ്ട്. നമ്മള്‍ രക്ഷിക്കപ്പെട്ടപ്പോള്‍ നമ്മളുടെ ഉള്ളില്‍ എന്തു സംഭവിച്ചു എന്നതിന്റെ പരസ്യമായ ഏറ്റുപറച്ചില്‍ ആണ് ക്രിസ്തീയ സ്നാനം. സ്നാനം ആരെയും രക്ഷിക്കുന്നില്ല.  
നമ്മള്‍ പാപം സംബന്ധമായി മരിച്ചു എന്നും ക്രിസ്തുവില്‍ ഒരു പുതിയ ജീവിതത്തിലേക്ക് ഉയിര്‍ത്തെഴുന്നേറ്റിരിക്കുന്നു എന്നുമാണ് സ്നാനം അര്‍ത്ഥമാക്കുന്നത്.
അകമേ സംഭവിച്ചു കഴിഞ്ഞ ഒരു രൂപാന്തരത്തിന്റെ പുറമെ ഉള്ള സാക്ഷ്യമാണ് സ്നാനം. സ്നാനം കൊണ്ട് നമ്മളുടെ ശരീരത്തില്‍ യാതൊരു മാറ്റവും സംഭവിക്കുന്നില്ല.
സ്നാനം പുതിയ ഉടമ്പടിയില്‍ പ്രവേശിക്കുവാനുള്ള മാര്‍ഗ്ഗം അല്ല, പുതിയ ഉടമ്പടി ഹൃദയത്തിന്റെ പരിച്ഛേദനയാല്‍ മാത്രമേ അവകാശമാക്കുവാന്‍ കഴിയൂ.
ക്രിസ്തീയ സ്നാനം ഒരു വിശ്വാസിയുടെ ജഡത്തിലോ ആത്മാവിലോ ഉള്ള അടയാളം അല്ല. ഹൃദയത്തിന്റെ പരിച്ഛേദന ആണ് വീണ്ടും ജനനം പ്രാപിച്ച വിശ്വാസിയുടെ അടയാളം. പുതിയ ഉടമ്പടിയുടെ അടയാളം ജഡത്തില്‍ അല്ല, ഹൃദയത്തില്‍ ആണ്.

കൊലൊസ്യര്‍ 2: 11, 12

ഈ പഠനം അവസാനിപ്പിക്കുന്നതിന് മുമ്പ്, ജഡത്തില്‍ ഉള്ള പരിച്ഛേദനയുടെ തുടര്‍ച്ചയും പകരവുമാണ് ക്രിസ്തീയ സ്നാനം എന്നതിനാല്‍ ശിശു സ്നാനം ശരിയാണ് എന്ന് വാദിക്കുന്നവര്‍ ഉദ്ദരിക്കുന്ന ഒരു വാക്യം കൂടി വായിക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.  
ജഡത്തിലുള്ള പരിച്ഛേദനയും ഹൃദയത്തിന്റെ പരിച്ഛേദനയും രണ്ടാണ് എന്ന് നമ്മള്‍ കണ്ടു കഴിഞ്ഞു. ഇവ രണ്ടും ഒരേ സമയം ഒരു വ്യക്തിയുടെ ജീവിതത്തില്‍ ആവശ്യമാണ് എന്ന് പഴയനിയമത്തില്‍ ദൈവം കല്‍പ്പിച്ചിട്ടുണ്ട്.
ഈ രണ്ടു വിധത്തിലുള്ള പരിച്ഛേദനയും പടിപടിയായി വെളിപ്പെട്ടുവരുന്ന ആത്മീയ മര്‍മ്മങ്ങള്‍ അല്ല, എന്നതിനാല്‍ അവയ്ക്കു പുതിയനിയമത്തില്‍ മറ്റൊന്നിനാല്‍ മാറ്റാമോ, നിവര്‍ത്തിയോ, പൂര്‍ത്തീകരണമോ സാധ്യമല്ല. ഈ രണ്ടു പരിച്ഛേദനകളും അതേ ഘടനയിലും രൂപത്തിലും അര്‍ത്ഥത്തിലും പുതിയനിയമ കാലത്തും യഹൂദന്മാരുടെ ഇടയില്‍ നിലനിന്നിരുന്നു.

പരിച്ഛേദനയും ശിശു സ്നാനവും തുടര്‍ച്ച ആണ് എന്ന് വാദിക്കുന്നവര്‍ ഉദ്ദരിക്കുന്ന വാക്യം ഇതാണ്:

കൊലൊസ്യര്‍ 2:11, 12
11    അവനിൽ നിങ്ങൾക്കു ക്രിസ്തുവിന്റെ പരിച്ഛേദനയാൽ ജഡശരീരം ഉരിഞ്ഞുകളഞ്ഞതിനാൽ തന്നേ കൈകൊണ്ടല്ലാത്ത പരിച്ഛേദനയും ലഭിച്ചു.
12   സ്നാനത്തിൽ നിങ്ങൾ അവനോടുകൂടെ അടക്കപ്പെടുകയും അവനെ മരിച്ചവരുടെ ഇടയിൽനിന്നു ഉയിർത്തെഴുന്നേല്പിച്ച ദൈവത്തിന്റെ വ്യാപാരശക്തിയിലുള്ള വിശ്വാസത്താൽ അവനോടുകൂടെ നിങ്ങളും ഉയിർത്തെഴുന്നേൽക്കയും ചെയ്തു.

എബ്രായര്‍ക്ക് എഴുതിയ ലേഖനത്തിന് ശേഷമാണ് കൊലൊസ്യര്‍ക്കുള്ള ലേഖനം എഴുതപ്പെട്ടത് എന്ന് വേദപണ്ഡിതന്മാര്‍ വിശ്വസിക്കുന്നു. അങ്ങനെ ആണ് എങ്കില്‍, കൊലൊസ്യര്‍ 2: 12 ആണ് വേദപുസ്തകത്തില്‍ സ്നാനത്തെ കുറിച്ചുള്ള അവസാനത്തെ പരാമര്‍ശം. പരിച്ഛേദനയെ കുറിച്ചുള്ള അവസാനത്തെ പരാമര്‍ശം കൊലൊസ്യര്‍ 2: 11 ഉം ആണ്. 
പരിച്ഛേദനയും സ്നാനവും ഒരു വേദഭാഗത്ത് ഒരുമിച്ച് പരാമര്‍ശിക്കപ്പെടുന്നതും ഇവിടെ മാത്രം ആണ്.
എന്നാല്‍ ശ്രദ്ധയോടെ വായിച്ചാല്‍, പഴയനിയമത്തിലെ ജഡത്തിലെ പരിച്ഛേദനയെ കുറിച്ചല്ല പൌലൊസ് ഇവിടെ പറയുന്നതു എന്ന് മനസ്സിലാക്കുവാന്‍ കഴിയും. 
പൌലൊസ് അബ്രാഹാമിന്റെ പരിച്ഛേദനയെകുറിച്ചല്ല ഇവിടെ പറയുന്നതു, കാരണം അത് കൈകൊണ്ടുള്ള പരിച്ഛേദന ആയിരുന്നു. പൌലൊസ് പറയുന്നതാകട്ടെ, കൈകൊണ്ടല്ലാത്ത പരിച്ഛേദനയെ കുറിച്ചാണ്. അത് പാപത്തിന്റെ ജഡശരീരം ഉരിഞ്ഞുകളഞ്ഞു.
അതായത് ഈ വാക്യത്തിന്റെ ലളിതമായ അര്‍ത്ഥം ഇതാണ്: നമ്മള്‍ പാപത്തിന്റെ ജഡശരീരം ഉരിഞ്ഞു കളഞ്ഞതിനാല്‍ നമുക്ക് കൈകൊണ്ടല്ലാത്ത ക്രിസ്തുവിന്റെ പരിച്ഛേദന ലഭിച്ചിരിക്കുന്നു. കൈകൊണ്ടല്ലാത്ത ക്രിസ്തുവിന്റെ പരിച്ഛേദന ആത്മീയമായ അനുഭവം ആണ്, അത് സ്നാനത്തിന് മുമ്പ് നിര്‍ബന്ധമായും സംഭവിക്കേണ്ടത് ആണ്.

ഫിലിപ്പിയര്‍ 3: 2, 3 വാക്യങ്ങളില്‍ പൌലൊസ് ഇത് കൂടുതല്‍ വ്യക്തമാക്കുന്നുണ്ട്:

ഫിലിപ്പിയര്‍ 3: 2, 3
   നായ്ക്കളെ സൂക്ഷിപ്പിൻ; ആകാത്ത വേലക്കരെ സൂക്ഷിപ്പിൻ; വിച്ഛേദനക്കാരെ സൂക്ഷിപ്പിൻ.
   നാമല്ലോ പരിച്ഛേദനക്കാർ; ദൈവത്തിന്റെ ആത്മാവുകൊണ്ടു ആരാധിക്കയും ക്രിസ്തുയേശുവിൽ പ്രശംസിക്കയും ജഡത്തിൽ ആശ്രയിക്കാതിരിക്കയും ചെയ്യുന്ന നാം തന്നേ.

ഉപസംഹാരം

ഒന്നു രണ്ടു കാര്യങ്ങള്‍ കൂടി പറഞ്ഞുകൊണ്ടു ഈ പഠനം ഇവിടെ അവസാനിപ്പിക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.
കര്‍ത്താവ് തന്റെ ശിഷ്യന്മാരെ ഏല്‍പ്പിച്ച ശ്രേഷ്ഠ ദൌത്യത്തില്‍, സുവിശേഷം അറിയിക്കുക, സ്നാനപ്പെടുത്തുക, അവരെ ശിഷ്യര്‍ ആക്കുക എന്നീ കാര്യങ്ങള്‍ ആണ് ഉള്ളത്. അവിടെ യേശു ജഡത്തിലുള്ള പരിച്ഛേദനയെ കുറിച്ച് യാതൊന്നും പറയുന്നില്ല.
യേശു സ്ഥാപിച്ച പുതിയനിയമ ഉടമ്പടിയിലേക്കുള്ള പ്രവേശനം ആത്മീയ മാര്‍ഗ്ഗത്തിലൂടെ മാത്രമേ സാധ്യമാകൂ. (അപ്പോസ്തല പ്രവര്‍ത്തികള്‍ 16: 31)
അബ്രാഹാമില്‍ ആരംഭിച്ച ജഡത്തിലുള്ള പരിച്ഛേദന അബ്രാഹാമിന്റെ ജഡപ്രകാരമുള്ള സന്തതികളായ യഹൂദരില്‍ അവസാനിക്കുന്നു.
പുതിയ നിയമ ഉടമ്പടി ആവശ്യപ്പെടുന്നത് ഹൃദയത്തിന്റെ പരിച്ഛേദന ആണ്.
ജഡത്തിലുള്ള പരിച്ഛേദനയും ഹൃദയത്തിന്റെ പരിച്ഛേദനയും സ്നാനവും ഒരേ ആത്മീയ മര്‍മ്മം അര്‍ത്ഥമാക്കുന്നില്ല.
ക്രിസ്തീയ സ്നാനത്തിന് ഹൃദയത്തിന്റെ പരിച്ഛേദന ആവശ്യമാണ്, എന്നാല്‍ സ്നാനത്തിന് അതില്‍ കൂടുതല്‍ ആത്മീയ മര്‍മ്മം ഉണ്ട്. സ്നാനം മരണം, അടക്കം, ഉയിര്‍പ്പ് എന്നിവയാണ്. 

ഹൃദയ പരിച്ഛേദന പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തി ആണ്.
അതായത്, ഒരു മനുഷ്യന്‍ പുതിയ നിയമ ഉടമ്പടി പ്രകാരം ദൈവവുമായി ഒരു ബന്ധത്തില്‍ പ്രവേശിക്കുന്നത് മതാചാരപ്രകാരം ജഡത്തിലുള്ള കര്‍മ്മങ്ങള്‍ മുഖാന്തിരം അല്ല; പരിശുദ്ധാത്മാവ് അവന്റെ ഹൃദയത്തില്‍ വരുത്തുന്ന രൂപാന്തരം മൂലമാണ്.
അതിന്റെ അര്‍ത്ഥം, സ്നാനം ഉള്‍പ്പെടെ ഉള്ള യാതൊരു പ്രവര്‍ത്തിയും രക്ഷയെയോ ദൈവരാജ്യത്തെയോ അവകാശമാക്കുവാന്‍ മൂല കാരണമായി തീരില്ല.

ജഡത്തിലുള്ള പരിച്ഛേദനയും ഹൃദയപരിച്ഛേദനയും സ്നാനവും ഒരേ സമയത്ത്, പഴയ നിയമ കാലത്തും, പുതിയ നിയമ കാലത്തും, യഹൂദന്മാരുടെ ഇടയില്‍ നിലനിന്നിരുന്നു എന്നതിന് ദൈവവചനത്തിലും ചരിത്രത്തിലും തെളിവുകള്‍ ഉണ്ട്.
നമ്മള്‍ മുംബ് കണ്ടതുപോലെ, യെരൂശലേമില്‍ കൂടിയ അപ്പോസ്തലന്മാരുടെയും മൂപ്പന്മാരുടെയും ആദ്യത്തെ യോഗത്തില്‍, ജാതീയരില്‍ നിന്നും ക്രിസ്തീയ വിശ്വാസത്തിലേക്ക് വരുന്നവര്‍ക്ക് പരിച്ഛേദന ആവശ്യമില്ല എന്ന് തീരുമാനിക്കുക ഉണ്ടായി.
ഈ യോഗത്തിന് തൊട്ട് ശേഷം, അപ്പൊസ്തലനായ പൌലൊസ് തിമൊഥെയൊസിനെ പരിച്ഛേദന കഴിപ്പിക്കുന്നതായും നമ്മള്‍ വായിക്കുന്നു. (അപ്പൊസ്തല പ്രവര്‍ത്തികള്‍ 16: 3)
തിമൊഥെയൊസിന്റെ പിതാവ് ഗ്രീക്കുകാരനും അമ്മ യഹൂദ സ്ത്രീയും ആയിരുന്നു എന്നതിനാല്‍ പ്രമാണ പ്രകാരം അവന്‍ യഹൂദന്‍ ആയിരുന്നു.
അവര്‍ യഹൂദന്മാരോടു സുവിശേഷം അറിയിക്കുവാന്‍ ആഗ്രഹിച്ചതിനാല്‍ തിമൊഥെയൊസ് പരിച്ഛേദന എല്‍ക്കാതെ ഇരുന്നാല്‍ യഹൂദന്മാര്‍ അവനെ സ്വീകരിക്കുക ഇല്ല എന്ന് പൌലൊസിന് തോന്നി.
എന്നാല്‍ ഗലാത്യര്‍ 2: 3  ല്‍ “എന്റെ കൂടെയുള്ള തീതൊസ് യവനൻ എങ്കിലും പരിച്ഛേദന ഏല്പാൻ അവനെ ആരും നിർബ്ബന്ധിച്ചില്ല.” എന്ന് പൌലൊസ് പറയുന്നു.

ജഡത്തിലുള്ള പരിച്ഛേദന സ്നാനത്തിന്റെ മുന്‍കുറി ആണന്നോ, സ്നാനം ജഡത്തിലുള്ള പരിച്ഛേദനയെ മാറ്റിയെന്നോ, നിവര്‍ത്തിച്ചെന്നോ ഒന്നാം നൂറ്റാണ്ടില്‍ ആരും അഭിപ്രായപ്പെട്ടില്ല. അന്നത്തെ തര്‍ക്കവിഷയം രക്ഷിക്കപ്പെടുവാന്‍ പരിച്ഛേദന ആവശ്യമാണോ അല്ലയോ എന്നുള്ളത് ആയിരുന്നു.
അതിനുള്ള മറുപടി പൌലൊസ് വിശദമായി പറയുന്നതു നമ്മള്‍ വിവരിച്ചു കഴിഞ്ഞുവല്ലോ.

ഈ പഠനം ഇവിടെ അവസാനിപ്പിക്കട്ടെ.
ദൈവം നിങ്ങളെ എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ. ആമേന്‍.

Watch more videos in English and Malayalam @ naphtalitribetv.com
Listen to the audio message @ naphtalitriberadio.com
Read study notes in English at our official web: naphtalitribe.com
Read study notes in Malayalam @ vathil.in

No comments:

Post a Comment