അന്ത്യകാലത്ത് സംഭവിക്കാനിരിക്കുന്ന ഒരു പ്രധാനപ്പെട്ട സംഭവം
ആണ് നമ്മളുടെ ഇന്നത്തെ ചിന്താവിഷയം.
ഈ സംഭവം, വിശുദ്ധന്മാരുടെ ഉല്‍പ്രാപണം, ഈ ഭൂമിയിലെ ക്രിസ്തുവിന്റെ
ആയിരമാണ്ട് വാഴ്ച, വെള്ളസിംഹാസനവും ന്യായവിധിയും
എന്നിവയ്ക്ക് ശേഷം ആണ് ഉണ്ടാകുന്നത്.
അപ്പോസ്തലനായ
യോഹന്നാന് വെളിപ്പാടിനാല്‍ കാണുന്ന പുതിയ ആകാശത്തെയും പുതിയ ഭൂമിയെയും
കുറിച്ചാണ് നമ്മള് പഠിക്കുവാന്‍ പോകുന്നത്.
പഴയനിയമത്തിലും,
സുവിശേഷങ്ങളിലും, ലേഖനങ്ങളിലും വെളിപ്പാട് പുസ്തകത്തിലും ഇതിനെ കുറിച്ചുള്ള വിവരണം
നമ്മള് വായിക്കുന്നുണ്ട്.
നമ്മളുടെ
ഈ പഠനത്തില്‍ ഒരു പുതിയ വ്യാഖ്യാനം അവതരിപ്പിക്കുവാനല്ല ഞാന്‍ ശ്രമിക്കുന്നത്.
ദൈവവചനം
സാധാരണക്കാരായ വിശ്വാസികള്‍ക്കായി വിശദീകരിക്കുക എന്നതുമാത്രമാണ് എന്റെ ലക്ഷ്യം.
പാരമ്പര്യമായി
നമ്മള് വിശ്വസിച്ചുപോരുന്നവ ആവര്‍ത്തിക്കുക എന്നതും പുതിയതായി ഞെട്ടിപ്പിക്കുന്ന
എന്തെങ്കിലും പറയുക എന്നതും എന്റെ ഉദ്ദേശ്യം അല്ല.
എഴുതപ്പെട്ട
ദൈവവചനം സത്യം ആണ് എന്ന് ഞാന്‍ വിശ്വസിക്കുന്നു. അത് വിശദീകരിച്ച് പഠിപ്പിക്കുവാന്‍
ഞാന്‍ ശ്രമിക്കുന്നു. അത്രമാത്രം.
പുതിയ
ആകാശം പുതിയ ഭൂമി എന്നിവയെ കുറിച്ചുള്ള മൂന്ന് കാര്യങ്ങള്‍ ആണ് നമ്മള് മുഖ്യമായും
ചര്‍ച്ച ചെയ്യുന്നത്.
1.
എന്താണ് പുതിയ ആകാശം പുതിയ ഭൂമി
എന്നത്?
2.
പുതിയ ആകാശത്തിന്റെയും പുതിയ
ഭൂമിയുടെയും സ്വഭാവം എന്തായിരിക്കും?
ഒരു
വേദഭാഗം വായിച്ചുകൊണ്ടു നമ്മളുടെ പഠനം ആരംഭിക്കാം.
വെളിപ്പാട്
21: 1 ഞാൻ
പുതിയ ആകാശവും പുതിയ ഭൂമിയും കണ്ടു; ഒന്നാമത്തെ ആകാശവും ഒന്നാമത്തെ ഭൂമിയും
ഒഴിഞ്ഞുപോയി; സമുദ്രവും ഇനി
ഇല്ല.
ഈ വാക്യത്തില്‍
മൂന്ന് പ്രധാനപ്പെട്ട വിവരങ്ങള്‍ അടങ്ങിയിരിക്കുന്നു.
1.
ഇപ്പോഴത്തെ ആകാശവും ഭൂമിയും ഇല്ലാതെ ആകും.
2.
പുതിയ ആകാശവും ഭൂമിയും സൃഷ്ടിക്കപ്പെടും
3.
പുതിയ ഭൂമിയില്‍ സമുദ്രം ഉണ്ടായിരിക്കുക ഇല്ല.
വെളിപ്പാട് 20: 11 ല്‍ ന്യായവിധിയുടെ വലിയ വെള്ളസിംഹാസനവും
അതിൽ ന്യാധിപനായി
ക്രിസ്തുവും ഇരിക്കുന്നത് യോഹന്നാന് കാണുന്നു.
ന്യായാധിപനായ
രാജാവ് അതില്‍ ഇരുന്നപ്പോള്‍ തന്നെ “അവന്റെ സന്നിധിയിൽനിന്നു ഭൂമിയും ആകാശവും
ഓടിപ്പോയി; അവയെ പിന്നെ
കണ്ടില്ല.” എന്ന് നമ്മള് വായിക്കുന്നു.
അതായത്,
സിംഹാസനത്തില്‍ രാജാവായി ഇരുന്ന ക്രിസ്തുവിന്റെ സാന്നിധ്യത്തില്‍ നില്ക്കുവാന്
പോലും പാപ പങ്കിലമായ ഈ ഭൂമിക്കു കഴിഞ്ഞില്ല; അത് അവന്റെ സന്നിധിയില്‍ നിന്നും
ഓടിപ്പോയി.
എന്നാല്‍ “അവയെ
പിന്നെ കണ്ടില്ല”, എന്ന് കൂടി ഈ വാക്യത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നു.
അതിന്റെ അര്‍ത്ഥം,
ഈ ആകാശവും ഭൂമിയും ദൂരെ ഒരു സ്ഥലത്തേക്ക് താല്‍ക്കാലികമായി മാറിനില്‍ക്കുക അല്ല,
അവ എന്നന്നേക്കുമായി ഇല്ലാതാകുക ആയിരുന്നു.
ഇതു ക്രിസ്തുവിന്റെ
കല്പ്പനയാലോ ശക്തിയാലോ സംഭവിച്ചതല്ല, അവന്റെ സാന്നിധ്യം കൊണ്ട് മാത്രം
സംഭവിച്ചതാണ്.
എന്താണ് പുതിയ ആകാശവും പുതിയ ഭൂമിയും?
ഈ പഠനത്തിലേക്ക്
കൂടുതല്‍ മുന്നോട്ടു പോകുന്നതിന് മുമ്പായി എന്താണ് ആകാശം, എന്താണ് ഭൂമി എന്ന്
നമ്മള് മനസ്സിലാക്കുന്നത് നല്ലതായിരിക്കും.
കാരണം “ആകാശം”
എന്നതിതിന് മൂല ഭാഷയിലും ഇംഗ്ലീഷ് പരിഭാഷയിലും “heaven” അഥവാ “സ്വര്‍ഗ്ഗം” എന്ന
വാക്കാണ് ഉപയോഗിച്ചിരിക്കുന്നത്.
അതായത്
എബ്രായഭാഷയില്‍ ദൈവീക സ്വര്‍ഗ്ഗത്തിനും ആകാശത്തിനും നക്ഷത്ര മണ്ഡലത്തിനും
ഉപയോഗിക്കുന്നത് ഒരേ വാക്കാണ്.
അതുകൊണ്ടാണ് 2 കൊരിന്ത്യര്‍ 12: 2
ല്‍ പൌലോസ് “മൂന്നാം സ്വർഗ്ഗത്തോളം” എന്ന പദസമുച്ചയം ദൈവീക സ്വര്‍ഗ്ഗത്തെക്കുറിച്ച്
പറയുവാന്‍ ഉപയോഗിച്ചിരിക്കുന്നത്.
“പ്രപഞ്ചം” എന്ന്
പറയുവാനും എബ്രായ ഭാഷയില്‍ മറ്റൊരു പദം ഇല്ല.
വെളിപ്പാട്
20, 21 അദ്ധ്യയങ്ങളിലും 2
പത്രോസ് 3: 7, 13 വാക്യങ്ങളിലും ‘ആകാശം’
എന്ന വാക്ക് നമുക്ക് മുകളില്‍ ഉള്ള കാണുന്നതും കാണുവാന്‍ കഴിയാത്തതുമായ ആകാശ
മണ്ഡലത്തെ ആണ് പരാമര്‍ശിക്കുന്നത്.
അങ്ങനെ
ചിന്തിക്കുമ്പോള്‍ ഒരേ വാക്ക്കൊണ്ട് വേദപുസ്തകത്തില്‍ മൂന്ന് സ്വര്‍ഗ്ഗങ്ങളെക്കുറിച്ച്
പരാമര്‍ശിക്കുന്നുണ്ട് എന്ന് മനസ്സിലാക്കുവാന്‍ കഴിയും.
1.
ഭൂമിയ്ക്ക് മുകളില്‍ നമ്മളുടെ നഗ്നനേത്രങ്ങള്‍കൊണ്ട്
കാണുന്ന ആകാശ മണ്ഡലം.
2.
സൂര്യന്, ചന്ദ്രന്, നക്ഷത്രങ്ങള്‍ എന്നിവ സ്ഥിതിചെയ്യുന്ന
ശൂന്യാകാശം.
3.
ദൈവത്തിന്റെ വാസസ്ഥലമായ സ്വര്‍ഗ്ഗം.
എന്നാല്‍ അന്ത്യകാലത്ത്
ഇവ മൂന്നും നീങ്ങിപോകുക ഇല്ല.
ആദ്യ മനുഷ്യരിലൂടെ പാപം
ഇപ്പോഴത്തെ ഭൂമിയിലും അതിലൂടെ ആദ്യത്തെയും രണ്ടാമത്തെയും ആകാശ മണ്ഡലത്തിലും അഥവാ
സ്വര്‍ഗ്ഗ മണ്ഡലങ്ങളിലും കയറികൂടി.
എന്നാല്‍ ദൈവത്തിന്റെ
വാസസ്ഥലമായ മൂന്നാം സ്വര്‍ഗ്ഗത്തില്‍ പാപം കയറിയില്ല, ദൈവീക സ്വര്‍ഗ്ഗം കളങ്കമില്ലത്തതായി
നിലനില്ക്കുന്നു.
നമ്മള് ഇപ്പോള്‍ വസിക്കുന്നതായ
ഈ ആകാശവും ഭൂമിയും പാപത്താല്‍ മലിനം ആണ്, അതിനെ പുതുക്കി എടുത്തേ പറ്റൂ.
നമ്മളുടെ ഭൂമിയും
ആകാശവും അഴിഞ്ഞു പോകും എന്നാല്‍ സ്വര്‍ഗ്ഗാധി സ്വര്‍ഗ്ഗമായ ദൈവത്തിന്റെ വാസസ്ഥലം
എന്നേക്കും നിലനില്ക്കും.
എബ്രായര്‍ 12: 26, 27
26 അവന്റെ
ശബ്ദം അന്നു ഭൂമിയെ ഇളക്കി; ഇപ്പോഴോ “ഞാൻ ഇനി ഒരിക്കൽ ഭൂമിയെ മാത്രമല്ല,
ആകാശത്തെയും ഇളക്കും” എന്നു അവൻ
വാഗ്ദത്തം ചെയ്തു.
27 “ഇനി ഒരിക്കൽ” എന്നതു, ഇളക്കമില്ലാത്തതു നിലനിൽക്കേണ്ടതിന്നു നിർമ്മിതമായ
ഇളക്കമുള്ളതിന്നു മാറ്റം വരും എന്നു സൂചിപ്പിക്കുന്നു.
ഈ
വാക്യം പറയുന്നതിതാണ്: നിര്‍മ്മിതമായ ഇളക്കമുള്ളതിനു മാറ്റം വരും.
ഇളക്കമില്ലാത്തത്
ഒന്നുണ്ട്, അത് നിലനില്ക്കും.
അതായാത്
ഇളക്കമില്ലാത്ത ദൈവീക സ്വര്‍ഗ്ഗം എന്നേക്കും നിലനില്ക്കും.
കൂടുതല്‍
വിശദമായി പറഞ്ഞാല്‍, നമ്മള് പാര്‍ക്കുന്ന ഈ ഭൂമിയും അതിനുമീതെ ഉള്ള ആകാശവും
ഇല്ലാതെ ആകും.
നമ്മളുടെ
ഭൂമി സ്വര്‍ഗീയ ദൂതന്മാര്ക്ക് പാര്‍ക്കുവാന്‍ വേണ്ടിയാണ് ആദ്യം സൃഷ്ടിച്ചത്.
എന്നാല്‍
അവര്‍ ലൂസിഫര്‍ എന്ന ദൂതന്റെ നേതൃത്വത്തില്‍ ദൈവത്തോട് മത്സരിച്ചതിനാല്‍ അവരെ
മാറ്റികളഞ്ഞു ഭൂമിയെ വെള്ളത്താലും അന്ധകാരത്തിലും മൂടി ശിക്ഷിച്ചു.
അത്
ഇപ്രകാരം എത്രനാള്‍ കിടന്നു എന്ന് നമ്മള്‍ക്ക് കൃത്യമായി അറിയില്ല.
അനേക
വര്‍ഷങ്ങള്‍ക്കു ശേഷം ദൈവം അതിനെ പുനര്‍ സൃഷ്ടിക്കുവാന്‍ തീരുമാനിച്ചു.
അതിനായി,
ദൈവത്തിന്റെ ആത്മാവ് ഇരുളിനു മീതെയും വെള്ളതിനു മീതെയും പരിവര്ത്തിച്ചുക്കൊണ്ടിരുന്നു.
അതിനുശേഷം
ദൈവം തന്റെ വാക്കിനാല്‍ ഭൂമിയും ആകാശ മണ്ഡലത്തെയും പുനര്‍ സൃഷ്ടിച്ചു.
വേദപുസ്തകം
ഈ പുനര്‍സൃഷ്ടിയുടെ ചരിത്രം പറഞ്ഞുകൊണ്ടാണ് ആരംഭിക്കുന്നത്.
അതിനുമുമ്പുള്ള
സംഭവങ്ങളെക്കുറിച്ച് വ്യക്തവും കൃത്യവുമായ ചരിത്രം വേദപുസ്തകത്തില്‍
രേഖപ്പെടുത്തിയിട്ടില്ല.
എന്നാല്‍
മുന്‍പുള്ള ചരിത്രം അനുമാനിച്ചെടുക്കുവാന് ആവശ്യമായ പരാമര്‍ശങ്ങള്‍ വേദപുസ്തകത്തില്‍
ലഭ്യമാണ്.
ഉല്‍പ്പത്തിയിലെ
പുനര്‍സൃഷ്ടിക്ക് ശേഷം ദൈവം വീണ്ടും ഒരിക്കല്‍ക്കൂടി ഭൂമിയെ വെള്ളത്താല്‍
ശിക്ഷിക്കുകയും ശുദ്ധീകരിക്കുകയും ചെയ്തു.
അത്
നോഹയുടെ കാലത്ത് സംഭവിച്ചു.
അങ്ങനെ
മഹാ പ്രളയത്തിനു ശേഷം വെള്ളത്താലും വെള്ളത്തില്‍നിന്നും ശുദ്ധീകരിച്ച് ലഭിച്ച
ഭൂമിയില്‍ ആണ് നമ്മള് ഇപ്പോള്‍ ജീവിക്കുന്നത്.
എന്നാല്‍
നിര്‍ഭാഗ്യവശാല്‍ ഇപ്പോള്‍ ആകാശവും ഭൂമിയും നോഹയുടെ കാലത്തെക്കാളും അധികം പാപവും
ദുഷ്ടതയും നിറഞ്ഞതായി തീര്‍ന്നിരിക്കുന്നു.
ഈ
ഭൂമിക്ക് ഒരു മാറ്റം വീണ്ടും ആവശ്യമാണ്.
ആകാശവും ഭൂമിയും
എങ്ങനെ അവസാനിക്കും?
ആകാശത്തെയും
ഭൂമിയും കുറിച്ചുള്ള ഈ അടിസ്ഥാന അറിവുകളോടെ നമുക്ക് നമ്മളുടെ പഠനം തുടരാം.
യെശയ്യാവ്
65: 17 ല്‍ നമ്മള് ഇപ്രകാരം വായിക്കുന്നു: ഇതാ, ഞാൻ പുതിയ ആകാശവും പുതിയ ഭൂമിയും
സൃഷ്ടിക്കുന്നു; മുമ്പിലത്തെവ ആരും ഓർക്കുകയില്ല; ആരുടെയും മനസ്സിൽ വരികയുമില്ല.”
യെശയ്യാവ്,
ഇപ്പോഴത്തെ ആകാശത്തിനും ഭൂമിക്കും എന്ത് സംഭവിക്കും എന്ന് പറയുന്നില്ല.
വെളിപ്പാട് 20, 21 അദ്ധ്യയങ്ങളില്
യോഹന്നാന് പറയുന്നു, “അവന്റെ
സന്നിധിയിൽനിന്നു ഭൂമിയും ആകാശവും ഓടിപ്പോയി; അവയെ പിന്നെ കണ്ടില്ല.”
എന്നാല്‍ അത്
എങ്ങനെ സംഭവിക്കും എന്ന് യോഹന്നാന് പറയുന്നില്ല.
മത്തായി
24: 35 ല്‍ യേശു പറഞ്ഞു: “ആകാശവും ഭൂമിയും
ഒഴിഞ്ഞുപോകും”. എന്നാല്‍ അത് എങ്ങനെ സംഭവിക്കും എന്ന് യേശു പറഞ്ഞില്ല.
എന്നാല്‍ ദൈവ വചനം ഈ വിഷയത്തില്‍ നമ്മളെ പൂര്‍ണ്ണമായും ഇരുട്ടില്‍
നിറുത്തുന്നില്ല.
പത്രോസിന്റെ ലേഖനത്തില്‍ ഇതിനെക്കുറിച്ച് ആവശ്യമായ വെളിപ്പാട്
ലഭ്യമാണ്.
2 പത്രോസ് 3: 7 ഇപ്പോഴത്തെ ആകാശവും ഭൂമിയും അതേ
വചനത്താൽ തീക്കായി സൂക്ഷിച്ചും ന്യായവിധിയും ഭക്തികെട്ട മനുഷ്യരുടെ നാശവും
സംഭവിപ്പാനുള്ള ദിവസത്തേക്കു കാത്തുമിരിക്കുന്നു എന്നും അവർ മനസ്സോടെ മറന്നുകളയുന്നു.
2 പത്രോസ് 3: 10 കർത്താവിന്റെ ദിവസമോ കള്ളനെപ്പോലെ വരും.
അന്നു ആകാശം കൊടുമ്മുഴക്കത്തോടെ ഒഴിഞ്ഞു പോകും; മൂലപദാർത്ഥങ്ങൾ കത്തിയഴികയും ഭൂമിയും
അതിലുള്ള പണികളും വെന്തുപോകയും ചെയ്യും.
പത്രോസ്
പറഞ്ഞ കാര്യങ്ങള്‍ നമുക്ക് ഒന്ന് ചുരുക്കി പറയാം.
നമ്മള് ഇപ്പോള്‍
ജീവിക്കുന്ന ആകാശവും ഭൂമിയും തീകൊണ്ട് നശിപ്പിക്കുവനായി ദൈവം കരുതിയിരിക്കുന്നു.
അന്ന്, ആകാശം കൊടുമ്മുഴക്കത്തോടെ ഒഴിഞ്ഞു പോകും; ഭൂമിയിലെ മൂലപദാർത്ഥങ്ങൾ
കത്തിയഴികയും ഭൂമിയും അതിലുള്ള പണികളും വെന്തുപോകയും ചെയ്യും.
അതായത് ഭൂമിയും
അതിലുള്ളതെല്ലാം തീയില്‍ നശിച്ചുപോകും എന്ന് പത്രോസ് വ്യക്തമായി പറയുന്നു.
ഭൂമിയുടെ ഉപരിതലം
മാത്രമല്ല, അതിലെ മൂല പദാര്‍ത്ഥങ്ങള്‍ മുഴുവനും കത്തിയമരും.
അങ്ങനെ
മൂലപദാർത്ഥങ്ങൾ കത്തിയഴിയുന്നതിനാല് ആകാശവും ഭൂമിയും ഒഴിഞ്ഞുപോകും എന്നാണു
അദ്ദേഹം പറയുന്നത്.
നീതി വസിക്കുന്ന
പുതിയ ആകാശവും പുതിയ ഭൂമിയും സൃഷ്ടിക്കപ്പെടും എന്നും അദ്ദേഹം തുടര്‍ന്ന്
പറയുന്നുണ്ട്.
പുതിയ ആകാശവും പുതിയ
ഭൂമിയും എങ്ങനെ സൃഷ്ടിക്കപ്പെടും എന്ന് പത്രോസിന് വ്യക്തത ഇല്ല എങ്കിലും ഇപ്പോഴത്തെ
ആകാശവും ഭൂമിയും എങ്ങനെ അവസാനിക്കും എന്ന് വ്യക്തമായി പറയുന്നുണ്ട്.
അപ്പോസ്തലനായ
യോഹന്നാന്, ക്രിസ്തു ന്യായവിധിയുടെ വലിയ വെള്ളസിംഹാസനത്തില് ന്യാധിപനായി ഇരിക്കുമ്പോള്‍ അത്
സംഭവിക്കും എന്ന് പറയുന്നു.
പുതിയ ആകാശവും പുതിയ ഭൂമിയും
വെളിപ്പാട്
പുസ്തകത്തില്‍ പുതിയ ആകാശം പുതിയ ഭൂമി എന്നിവയെക്കുറിച്ച് യോഹന്നാന് പറയുമ്പോള്‍,
ഈ പ്രപഞ്ചം മൊത്തമായി, പുതുക്കപ്പെടുകയോ പുനര്‍ സൃഷ്ടിക്കപ്പെടുകയോ ചെയ്യും
എന്നാണു ഉദ്ദേശിക്കുന്നത്.
നമ്മള്
പറഞ്ഞുകൊണ്ടിരുന്നതുപോലെ ഈ ആകാശവും ഭൂമിയും പുതിയ ആകാശത്തിനായും ഭൂമിക്കായും
അഴിഞ്ഞു പോകും.
എന്നാല്‍
ഇതു എങ്ങനെ സംഭവിക്കും എന്നതിനെ കുറിച്ച് വേദപണ്ഡിതന്മാരുടെ ഇടയില്‍ വ്യത്യസ്തങ്ങളായ
അഭിപ്രായങ്ങള്‍ ഉണ്ട്.
ചിലര്‍
ക്രിസ്തു രണ്ടാമത് വരുമ്പോള്‍ ദൈവരാജ്യം ഈ ഭൂമിയില്‍ സ്ഥാപിക്കുകയും ആയിരമാണ്ട്
വാഴുകയും ചെയ്യും എന്നും അതിനെ ആണ് പുതിയ ആകാശം പുതിയ ഭൂമി എന്നിവകൊണ്ട്
ഉദ്ദേശിക്കുന്നത് എന്നും പറയുന്നു.
എന്നാല്‍
യോഹന്നാല്‍ വളരെ വ്യക്തമായി, വലിയ വെള്ളസിംഹാസനത്തിലുള്ള ന്യായവിധിയുടെ
നാളില്‍ മാത്രമേ ഈ ഭൂമി ഒഴിഞ്ഞുപോകുക ഉള്ളൂ എന്ന് പറയുന്നതിനാല്‍ ഈ വാദഗതിക്ക്
യാതൊരു പ്രസക്തിയും ഇല്ല.
വെള്ളസിംഹാസനത്തിലുള്ള ന്യായവിധി ആയിരമാണ്ട്
വാഴ്ചയ്ക്ക് ശേഷം മാത്രമേ സംഭവിക്കുക ഉള്ളൂ.
പുതിയ ആകാശവും പുതിയ ഭൂമിയും അതിനുശേഷം ഉണ്ടാകും
എന്നും യോഹന്നാന് പറയുന്നുണ്ടല്ലോ.
ഇതൊരു ദൈവ വചന പഠനം ആയതിനാല്‍ നമുക്ക് ഇവിടെ അല്‍പ്പനേരം
നിന്ന് മറ്റു രണ്ട് അഭിപ്രായങ്ങള്‍ എന്തൊക്കെ ആണ് എന്ന് നോക്കാം.
ഓര്‍ക്കുക, ഇനി പറയുന്ന ഒരു അഭിപ്രായത്തോടും പക്ഷം
ചേരുവാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല.
നമ്മളുടെ അറിവിലേക്കും ചിന്തക്കും ആയി അത് രണ്ടും
വിശദീകരിക്കുന്നു എന്ന് മാത്രം.
ചില വേദപണ്ഡിതന്മാര്, അന്ത്യകാലത്ത് ഈ ആകാശവും
ഭൂമിയും രൂപാന്തരപ്പെടുകയും പുതുക്കപ്പെടുകയും ചെയ്യും എന്ന് വിശ്വസിക്കുന്നു.
മറ്റ് ചിലര്‍ ഇപ്പോഴത്തെ ആകാശവും ഭൂമിയും പൂര്‍ണ്ണമായും
ഇല്ലാതാകും എന്നും, അതിനു ശേഷം ദൈവം ഒന്നും ഇല്ലായ്മയില്‍ നിന്നും പുതിയ ആകാശവും
ഭൂമിയും സൃഷ്ടിക്കും എന്നും വിശ്വസിക്കുന്നു.
ഇവിടെ തര്‍ക്ക വിഷയം ഈ ഭൂമിയുടെ തുടര്‍ച്ചയെക്കുറിച്ചാണ്
എന്ന് മനസ്സിലാക്കുക.
രണ്ടു കൂട്ടരും ഇപ്പോഴത്തെ ആകാശവും ഭൂമിയും
ഒഴിഞ്ഞുപോകും എന്ന് വിശ്വസിക്കുന്നവര്‍ ആണ്.
എന്നാല്‍ പുതിയ ഭൂമി ഇപ്പോഴത്തെ ഭൂമിയുടെ തുടര്‍ച്ചയായിരിക്കും
എന്നും ഇതിന്റെ പുനരുദ്ധാരണം അഥവാ നവീകരണം മാത്രമേ ഭാവിയ്ല് സംഭവിക്കൂ എന്നും ഒരു
കൂട്ടര് വിശ്വസിക്കുന്നു.
രണ്ടാമത്തെ കൂട്ടര്, ഇപ്പോഴത്തെ ഭൂമിയുടെ തുടര്‍ച്ചയില്‍
വിശ്വസിക്കുന്നില്ല.
ഇതാണ് ഇവര്‍ രണ്ടു കൂട്ടരും തമ്മിലുള്ള വ്യത്യാസം.
നവീകരണമോ മാറ്റിവെക്കലോ?
യോഹന്നാന് വെളിപ്പാട് പുസ്തകം എഴുതിയത് അന്ത്യകാല
സംഭവങ്ങള്‍ എഴുതുന്ന ഒരു പ്രത്യേക സാഹിത്യ ശൈലിയില്‍ ആണ്.
ഇതിനെ ഇംഗ്ലീഷില്‍ apocalyptic
literature എന്നാണു വിളിക്കുന്നത്.
‘apocalypse’ എന്ന
ഗ്രീക്ക് വാക്കിന്റെ അര്‍ത്ഥം, വെളിപ്പാട്, മുമ്പ് മറഞ്ഞിരുന്നവയുടെ
വെളിപ്പെടുത്തല്‍ എന്നിങ്ങനെ ആണ്.
യഹൂദന്മാരുടെ പ്രവാസ കാലത്താണ് ഇത്തരമൊരു സാഹിത്യ
ശാഖ ഉടലെടുത്തത്.
ബിസി 200 നും എഡി 100 ഇടയില്‍ ഈ ശൈലിയില്‍ ചില
കൃതികള്‍ രചിക്കപ്പെട്ടിരുന്നു.
ഇവയില്‍, വര്‍ത്തമാന കാലം ദുഷ്ടത നിറഞ്ഞതാണ് എന്ന
ധ്വനിയും, ഭാവിയെക്കുറിച്ചുള്ള ദര്‍ശനങ്ങളും, ദൈവരാജ്യത്തിന്റെ സ്ഥാപനത്തെക്കുറിച്ചുള്ള
പ്രതീക്ഷകളും ഉണ്ടായിരുന്നു.
ഇവ എല്ലാം ഒരു സ്വര്‍ഗീയ ദൂതന് നല്‍കുന്നതായി
കരുതപ്പെട്ടു.
ഇത്തരം കൃതികള്‍ യഹൂദന്മാരുടെ ഇടയിലും
ക്രൈസ്തവരുടെ ഇടയിലും, ബാബിലോണിയ പ്രവാസകാലം മുതല്‍ മദ്ധ്യ കാലഘട്ടം വരെ
പ്രചാരത്തില്‍ ഉണ്ടായിരുന്നു.
ഇവയില്‍ സങ്കല്‍പ്പിക ലോകം പോലെയുള്ള
അന്തരീക്ഷവും, ഗൂഡമായ ഭാഷയും, അശുഭാപ്തി
വിശ്വാസവും, ലോകത്തിന്റെ അവസാന നാളുകള്‍ സമീപമായി എന്ന ചിന്തകളും ഉണ്ടായിരുന്നു.
വേദപുസ്തക രചയിതാക്കളില്‍ പ്രവചന
ഗ്രന്ഥങ്ങള്‍ എഴുതിയിട്ടുള്ള ചിലര്‍ ഈ രചനാ ശൈലി ഉപയോഗിച്ചിട്ടുണ്ട്.
യോവേല്‍, ആമോസ്, സെഖര്യാവ്,
ദാനിയേല്‍ എന്നിവരുടെ പ്രവചന പുസ്തകങ്ങളില്‍ ഈ രീതിയില്‍ എഴുതിയിട്ടുള്ള ഭാഗങ്ങള്‍
ഉണ്ട്.
യോഹന്നാനും ഈ സാഹിത്യ ശൈലി സ്വീകരിച്ചു എങ്കിലും, വെളിപ്പാട്
പുസ്തകം വെറുമൊരു സാഹിത്യ കൃതി അല്ല, അത് ദൈവത്തില്‍നിന്നും പ്രാപിച്ച വെളിപ്പാടുകളും
പ്രവചനങ്ങളും ആണ്.
യോഹന്നാന് കണ്ട ദര്‍ശനങ്ങള്‍, ഒരു ഏകാന്ത
ദ്വീപില്‍ വിശന്ന്, തളര്‍ന്ന് വീണുപോയ നിസ്സഹായനായ ഒരു മനുഷ്യന്റെ വിഭ്രാന്തി അല്ല.
അദ്ദേഹത്തിന്റെ വെളിപ്പാടുകള്‍ ഒരു യഥാര്‍ത്ഥ ആത്മീയ
അനുഭവം തന്നെ ആയിരുന്നു.
അദ്ദേഹം ദൈവത്തെ കണ്ടു, ദൈവത്തിന്റെ വാസസ്ഥലം
കണ്ടു.
അദ്ദേഹം കണ്ടതും കേട്ടതുമായ കാര്യങ്ങള്‍
മനുഷ്യരുടെ ഭാഷയില്‍ രേഖപ്പെടുത്തുക അസാദ്ധ്യം ആയിരുന്നു.
അതുകൊണ്ടായിരിക്കാം അദ്ദേഹം ഈ പ്രത്യേക സാഹിത്യ
ശൈലി സ്വീകരിച്ചത്.
ഇതൊരു പ്രത്യേക കാലഘട്ടത്തില്‍ നിലനിന്നിരുന്ന
സാഹിത്യ ശൈലി ആണ് എന്ന് ഞാന്‍ പറഞ്ഞല്ലോ.
അതായാത്, അവിടെയും ദൈവത്തിന്റെ അദൃശ്യ കരങ്ങളുടെ
ഇടപെടല്‍ നമ്മള് കാണേണ്ടതുണ്ട്.
ഈ രചനാ ശൈലിക്ക് ഈ പ്രപഞ്ചത്തെക്കുറിച്ചുള്ള, ദൈവീക
മര്‍മ്മങ്ങള്‍ രേഖപ്പെടുത്തുവാനുള്ള ശേഷി ഉണ്ട്.
യോഹന്നാന് എഴുതിയ വെളിപ്പാട് പുസ്തകം പൂര്‍ണ്ണമായും
ഈ പ്രത്യേക ശൈലിയില്‍ എഴുതപ്പെട്ടതാണ്.
അതുകൊണ്ട് അതില്‍ മൂടപ്പെട്ടിരിക്കുന്ന മര്‍മ്മങ്ങളും
അടയാളങ്ങളും പ്രതിരൂപങ്ങളും ഉണ്ട്. ചിലത് നമുക്ക് ഇപ്പോള്‍ മനസ്സിലാക്കുവാന്‍
കഴിയും, മറ്റു ചിലത് അന്ത്യനാളിലേക്ക് മര്‍മ്മമായി തന്നെ ഇരിക്കും.
ഞാന്‍ മുമ്പ് പറഞ്ഞതുപോലെ, ഇപ്പോഴത്തെ ഭൂമിയുടെ
അവസാനത്തെക്കുറിച്ചും പുതിയ ഭൂമിയുടെ സൃഷ്ടിയെ കുറിച്ചും പ്രധാനമായും രണ്ടു
വ്യത്യസ്തങ്ങളായ അഭിപ്രായങ്ങള്‍ ആണ് നിലനിക്കുന്നത്.
പുതിയ ഭൂമി ഇപ്പോഴത്തെ ഭൂമിയെ തീകൊണ്ട്
ശുദ്ധീകരിച്ച് പുതിയതാക്കി എടുക്കുന്നതാണോ അതോ ഇപ്പോഴത്തെ ഭൂമിയുമായി യാതൊരു
ബന്ധവും ഇല്ലാതെ ഒന്നുമില്ലായ്മയില്‍ നിന്നും ദൈവം പുതിയതായി സൃഷ്ടിക്കുന്നതാണോ എന്നതാണ്
തര്‍ക്കവിഷയം.
ആദ്യത്തേതിനെ നമുക്ക് നവീകരണ
സിദ്ധാന്തം അഥവാ renovation theory
എന്ന് വിളിക്കാം; രണ്ടാമത്തേതിനെ മാറ്റിവെക്കുന്ന
സിദ്ധാന്തം അഥവാ replacement
theory എന്നും വിളിക്കാം.
നവീകരണ സിദ്ധാന്തം അഥവാ renovation theory
നവീകരണ
സിദ്ധാന്തം അഥവാ renovation theory
യെ പിന്താങ്ങുന്നവര്, പത്രോസ് പറയുന്നത് ഈ ഭൂമിയെ തീകൊണ്ട് ശുദ്ധീകരിക്കുകയും
അതിനെ തന്നെ പുതുതാക്കി എടുക്കുകയും ചെയ്യും എന്നാണ്, എന്ന് വാദിക്കുന്നു.
പുതിയ
ആകാശവും പുതിയ ഭൂമിയും എന്നത് അക്ഷരാര്‍ത്ഥത്തിലുള്ള,
തീകൊണ്ട് ശുദ്ധീകരിക്കപ്പെട്ട ഭൂമി തന്നെ ആണ്.
നോഹയുടെ കാലത്ത് അന്നത്തെ പാപ പങ്കിലമായ ഭൂമിയെ വെള്ളത്താല്‍ മൂടിയും
വെള്ളത്തിലൂടെ കടത്തിവിട്ടും ശുദ്ധീകരിച്ചത് ഉദാഹരണം ആണ്.
ഇതു ഈ ഭൂമിയുടെ തുടര്‍ച്ച ഉറപ്പാക്കുന്നു; ഭൂമിയുടെയും മനുഷ്യരുടെയും
സൃഷ്ടിയുടെ ദൈവീക ഉദ്ദേശ്യത്തിന്റെ നിവര്‍ത്തി ഇങ്ങനെ സംഭവിക്കും.
ഈ ഭൂമിയുടെ എല്ലാ ഘടകങ്ങള്‍ക്കും പ്രകൃതിക്കും തുടര്‍ച്ച ഉണ്ടായിരിക്കും,
എന്നാല്‍ അവ എല്ലാം തീകൊണ്ട് ശുദ്ധീകരിക്കപ്പെട്ടത് ആയിരിക്കും എന്ന് മാത്രം.
ക്രിസ്തുവിന്റെ ഉയിര്ത്തെഴുന്നെല്ക്കപ്പെട്ട ശരീരം ഒരു ദൃഷ്ടാന്തം
ആണ്.
ഉയിര്പ്പിനുശേഷവും ക്രിസ്തുവിന് സ്പര്ശിക്കുവാന് കഴിയുന്ന ഒരു
ശരീരം ഉണ്ടായിരുന്നു.
അവനു സംസാരിക്കുവാനും, കേള്‍ക്കുവാനും, ഗ്രഹിക്കുവാനും
കഴിയുമായിരുന്നു.
അവനു ഹിതമെങ്കില്‍ തിന്നുവാനും കുടിക്കുവാനും കഴിയുമായിരുന്നു. (ലൂക്കോസ് 24:43)
ലൂക്കോസ് 24:39 പറയുന്നു:
ഉയിര്‍ത്തെഴുന്നേറ്റ ക്രിസ്തു ആത്മാവ് മാത്രം ആയിരുന്നില്ല, അവന് മാംസവും അസ്ഥിയും ഉണ്ടായിരുന്നു.
എന്നാല്‍ ക്രിസ്തുവിന്റെ പുനരുദ്ധാരണം പ്രാപിച്ച ശരീരം നമ്മളുടെ മര്‍ത്യശരീരത്തില്‍
നിന്നും വിഭിന്നം ആയിരുന്നു.
അവന് എവിടെയും, അടച്ചിട്ട മുറിക്കുള്ളിലും പ്രത്യക്ഷമാകുവാനും
അപ്രത്യക്ഷമാകുവാനും കഴിയുമായിരുന്നു.
അവന് മേഘങ്ങളിലൂടെ സ്വര്‍ഗ്ഗത്തിലേക്ക് എടുക്കപ്പെടുകയും ചെയ്തു.
പുതിയനിയമത്തിന്റെ മൂല ഭാഷയായ ഗ്രീക്കില്‍, ‘പുതിയത്’ എന്ന് പറയുവാന്‍
neos, എന്നും kainos എന്നും രണ്ട് വാക്കുകള്‍ ഉപയോഗിക്കുന്നുണ്ട്.
neos എന്ന വാക്കിന് കാലം കൊണ്ട് പുതിയത് എന്ന അര്‍ത്ഥവും kainos എന്ന
വാക്കിന് പ്രകൃത്യാ കൂടുതല്‍ നല്ലതും പുതിയതും എന്ന അര്‍ത്ഥവും ആണ് ഉള്ളത്.
അസാധാരണമായ, അപ്രതീക്ഷിതമായ, അതിശയകരമായ എന്നിങ്ങനെ ഉള്ള ആശയം രണ്ടു
വാക്കുകള്‍ക്കും ഉണ്ട്.
യോഹന്നാന് വെളിപ്പാട് പുസ്തകത്തില്‍ പ്രകൃത്യാ കൂടുതല്‍ നല്ലതും
പുതിയതും എന്ന അര്‍ത്ഥമുള്ള kainos എന്ന വാക്ക് ആണ് പുതിയ ആകാശം പുതിയ ഭൂമി
എന്നിവയെ കുറിച്ച് പറയുവാന്‍ ഉപയോഗിച്ചിരിക്കുന്നത്.
എന്നാല്‍ ഈ വാക്കിന്റെ അര്‍ത്ഥത്തില്‍ പൂര്‍ണ്ണമായും പുതിയത് എന്ന
ആശയമില്ല എന്നാണ് നവീകരണ സിന്ദ്ധാന്തം പഠിപ്പിക്കുന്നവരുടെ വാദം.
പുതിയ ഭൂമി പഴയത് തന്നെ ആണ്, എന്നാല്‍
അതിന്റെ ഗുണം മെച്ചപ്പെട്ടു എന്ന് മാതമേ ഉള്ളൂ എന്ന് ഇവര്‍ വാദിക്കുന്നു.
അതിനാല്‍ വെളിപ്പാട് പുസ്തകത്തില്‍
പറയുന്ന പുതിയ ആകാശവും പുതിയ ഭൂമിയും നവീകരിക്കപ്പെട്ടതും പുനസ്ഥാപിക്കപ്പെട്ടതുമായ
ആകാശവും ഭൂമിയും ആണ്.
അതിനായി ഇപ്പോഴത്തെ ഭൂമിയെ തീകൊണ്ട്
ശുദ്ധീകരിക്കുന്നു എന്നേ ഉള്ളൂ.
മാറ്റിവെക്കുന്ന സിദ്ധാന്തം (replacement theory)
മാറ്റിവെക്കുന്ന
സിദ്ധാന്തം അഥവാ replacement theory
യില്‍ വിശ്വസിക്കുന്നവരും പത്രോസിന്റെ ലേഖനം തന്നെ ആണ് അടിസ്ഥാനമായി എടുക്കുന്നത്.
പത്രോസ്
പറയുന്നു: “ആകാശം കൊടുമ്മുഴക്കത്തോടെ ഒഴിഞ്ഞു പോകും; മൂലപദാർത്ഥങ്ങൾ കത്തിയഴികയും ഭൂമിയും അതിലുള്ള പണികളും
വെന്തുപോകയും ചെയ്യും.” (2 പത്രോസ് 3: 10)
യോഹന്നാന്
പറയുന്നതിങ്ങനെ ആണ്: ക്രിസ്തു വലിയ വെള്ള സിംഹാസനത്തില്‍ ന്യായവിധിക്കായി
ഇരിക്കുമ്പോള്‍ തന്നെ “അവന്റെ സന്നിധിയിൽനിന്നു ഭൂമിയും ആകാശവും ഓടിപ്പോയി; അവയെ പിന്നെ കണ്ടില്ല.” (വെളിപ്പാട് 20, 21)
അതുനു ശേഷം പുതിയ ആകാശത്തെയും പുതിയ ഭൂമിയേയും
യോഹന്നാന് ദര്‍ശിക്കുക ആണ്.
ഇപ്പോഴത്തെ ഭൂമിയെ നവീകരിച്ചെടുത്ത് പുതിയ
ആകാശവും പുതിയ ഭൂമിയും ആക്കി മാറ്റും എന്ന് പത്രോസ് പറയുന്നില്ല.
ക്രിസ്തു ഭൂമിയില്‍ വാഴും എന്നോ, ക്രിസ്തുവിന്റെ
രണ്ടാമത്തെ വരവിന് ശേഷം ഭൂമിയില്‍ മനുഷ്യര്‍ താമസിക്കും എന്നോ അദ്ദേഹം
പറയുന്നില്ല.
ഇപ്പോഴത്തെ ഭൂമിയുടെ നവീകരണമോ തുടര്‍ച്ചയോ
പത്രോസോ യോഹന്നാനോ ഉറപ്പിച്ച് പറയുന്ന കാര്യം അല്ല.
ഇപ്പോള്‍ നമ്മള് വസിക്കുന്ന ആകാശവും ഭൂമിയും
ദൈവം ഒന്നുമില്ലായ്മയില്‍ നിന്നും സൃഷ്ടിച്ചതാണ്.
ആദ്യ സൃഷ്ടിക്ക് ശേഷം ദൈവം രണ്ട് പ്രാവശ്യം
ഭൂമിയെ ശുദ്ധീകരിച്ചു; ദൂതന്മാരുടെ പാപത്തിന് ശേഷവും നോഹയുടെ കാലത്തെ പാപം
നീക്കുവാനും ദൈവം ഈ ഭൂമിയെ ഇരുട്ടുകൊണ്ടും വെള്ളത്താലും ശുദ്ധീകരിച്ചു.
പത്രോസ് ഈ ഭൂമിയെക്കുറിച്ച് പറയുന്നതിതാണ്: “ഇപ്പോഴത്തെ
ആകാശവും ഭൂമിയും അതേ വചനത്താൽ തീക്കായി സൂക്ഷിച്ചും ന്യായവിധിയും ഭക്തികെട്ട
മനുഷ്യരുടെ നാശവും സംഭവിപ്പാനുള്ള ദിവസത്തേക്കു കാത്തുമിരിക്കുന്നു”. (2 പത്രോസ് 3: 7)
ഈ ആശയം
വിശ്വസിക്കുന്നവരും നമ്മള് മുമ്പ് പറഞ്ഞ ഗ്രീക്ക് മൂല ഭാഷയിലെ വാക്കുകളുടെ അര്‍ത്ഥം
എടുത്തു കാണിക്കുന്നു.
അത് ഞാന്‍
ഒന്നുകൂടി പറയട്ടെ:
പുതിയനിയമത്തിന്റെ മൂല ഭാഷയായ ഗ്രീക്കില്‍, neos എന്ന വാക്കിന് കാലം
കൊണ്ട് പുതിയത് എന്ന അര്‍ത്ഥവും kainos എന്ന വാക്കിന് പ്രകൃത്യാ കൂടുതല്‍ നല്ലതും
പുതിയതും എന്ന അര്‍ത്ഥവും ആണ് ഉള്ളത്.
യോഹന്നാന് വെളിപ്പാട് പുസ്തകത്തില്‍ പ്രകൃത്യാ കൂടുതല്‍ നല്ലതും
പുതിയതും എന്ന അര്‍ത്ഥമുള്ള kainos എന്ന വാക്ക് ആണ് പുതിയ ആകാശം പുതിയ ഭൂമി
എന്നിവയെ കുറിച്ച് പറയുവാന്‍ ഉപയോഗിച്ചിരിക്കുന്നത്.
അതുകൊണ്ട് പുതിയ ആകാശവും പുതിയ ഭൂമിയും, ഒന്നുമില്ലായ്മയില്‍ നിന്നും
സൃഷ്ടിക്കപ്പെടുന്ന പൂര്‍ണ്ണമായും പുതിയതായ ആകാശവും ഭൂമിയും തന്നെ ആയിരിക്കേണം.
ഇതില്‍ ഏതു സിന്ദ്ധാന്തം ആണ് ശരി എന്ന് നമുക്ക്
തീര്‍ച്ചയില്ല.
നമ്മള് മുമ്പ് പറഞ്ഞതുപോലെ തന്നെ, യോഹന്നാന് ഇപ്പോഴത്തെ
ഭൂമി എങ്ങനെ ഇല്ലാതാകും എന്നോ പുതിയ ഭൂമി എങ്ങനെ സൃഷ്ടിക്കപ്പെടും എന്നോ
പറയുന്നില്ല.
പത്രോസാകട്ടെ, ഇപ്പോഴത്തെ ഭൂമി വെന്തെരിയും എന്ന്
പറയുന്നു എങ്കിലും പുതിയ ഭൂമി എങ്ങനെ സൃഷ്ടിക്കപ്പെടും എന്ന് പറയുന്നില്ല.
അതായത്, പുതിയ ആകാശവും പുതിയ ഭൂമിയും എങ്ങനെ
സൃഷ്ടിക്കപ്പെടും എന്നത് ഒരു മര്‍മ്മമായി നില്‍ക്കുകയാണ്.
ഒരു പക്ഷെ അത്, മനുഷ്യ മനസ്സുകള്‍ക്ക്
മനസ്സിലാക്കുവാന്‍ കഴിയാത്ത ഒരു മര്‍മ്മം ആയിരിക്കാം.
അതായത്, ഇപ്പോഴത്തെ ആകാശവും ഭൂമിയും ഇല്ലാതാകും
എന്നത് എല്ലാവരും സമ്മതിക്കുന്ന ഒരു സത്യം ആണ് എങ്കിലും പുതിയതിന്റെ സൃഷ്ടി എങ്ങനെ
ആയിരിക്കും എന്നതിനെക്കുറിച്ച് നമുക്ക് കൃത്യമായ അറിവില്ല. ദൈവം അത്
വെളുപ്പെടുത്തിയിട്ടില്ല. അതൊരു മര്‍മ്മം ആയി തുടരുന്നു.
ഈ ഭൂമിയുടെ ഉപരിതലം മാത്രം തീകൊണ്ട്
വെന്തെരിയുകയും അങ്ങനെ അത് ശുദ്ധീകരിക്കപ്പെടുകയും ചെയ്താലും, അല്ലെങ്കില്‍ ഈ ഭൂമി
പൂര്‍ണ്ണമായും തീകൊണ്ട് കത്തി ഇല്ലാതാകുകയും ദൈവം ഒന്നുമില്ലായ്മയില്‍ നിന്നും
പുതിയതൊന്നു സൃഷ്ടിക്കുകയും ചെയ്താലും, അന്തിമഫലം പുതിയ ആകാശവും പുതിയ ഭൂമിയും
ആയിരിക്കും.
ദൈവം ഈ ഭൂമിയെ നവീകരിക്കുകയോ, ഇതിനെ മാറ്റി
മറ്റൊന്ന് സൃഷ്ടിക്കുകയോ ചെയ്യും.
പുതിയതിനെയും ആകാശം, ഭൂമി എന്നാണ് വിളിക്കുന്നത്
എന്ന് നമ്മള് മനസ്സിലാക്കിയിരിക്കേണം.
ഒന്ന് തീര്‍ച്ചയാണ്, പുതിയത് ഒരിക്കലും പഴയത്
ആയിരിക്കില്ല.
പുതിയതിന്റെ പ്രകൃതി എന്തായിരിക്കും?
വിശുദ്ധന്മാരുടെ വാസസ്ഥലം
അന്ത്യന്യായവിധിക്കുശേഷം ഉണ്ടാകുന്ന പുതിയ
ആകാശവും പുതിയ ഭൂമിയും വിശുദ്ധന്മാരുടെ വാസസ്ഥലം ആയിരിക്കും.
പുതിയ ഭൂമി വിശുദ്ധന്മാരുടെ “സ്വര്‍ഗ്ഗം”
ആയിരിക്കും.
സ്വര്‍ഗ്ഗത്തില്‍ നിന്നും ഇറങ്ങി വരുന്ന പട്ടണമായ
പുതിയ യെരുശലേമും പുതിയ ഭൂമിയില്‍ ആയിരിക്കും സ്ഥാപിക്കപ്പെടുക.
അവിടെ, മുത്തുകള്‍ കൊണ്ടുള്ള ഗോപുരങ്ങളും, സ്വച്ഛസ്ഫടികത്തിന്നു
തുല്യമായ തങ്കം കൊണ്ടുള്ള നഗരവീഥികളും ഉണ്ടായിരിക്കും.
അതിന്റെ മതില് സൂര്യകാന്തം കൊണ്ടുള്ളതും, നഗരമതിലിന്റെ അടിസ്ഥാനങ്ങൾ സകല രത്നവുംകൊണ്ടു
അലങ്കരിച്ചതും ആയിരിക്കും.
ഇവയെല്ലാം നമ്മളുടെ
ഭൂമില് ഇപ്പോള്‍ കാണുന്ന മൂല്യമേറിയ വസ്തുക്കള്‍ ആണ്.
അതായത്, പുതിയ ഭൂമി
ഒരു സാങ്കല്‍പ്പിക ദേശം അല്ല, അതൊരു സ്വപനം മാത്രമല്ല, അത് നമ്മളുടെ ഭൂമിപോലെയുള്ള
ഒരു പ്രദേശം ആയിരിക്കും.
അവിടെ പുനരുദ്ധാരണവും
രൂപാന്തരവും പ്രാപിച്ച, മഹത്വമുള്ള ശരീരത്തോടെ നമ്മള് വസിക്കും.
മനുഷ്യര്‍
കൈവശമാക്കുവാന്‍ പോകുന്ന നിത്യമായ സ്വര്‍ഗ്ഗം ആകാശത്തിലെവിടെയോ പൊങ്ങിനടക്കുന്ന
ഒരു അദൃശ്യ വസ്തുവാണ് എന്നും നമ്മള് ആത്മാക്കള്‍ മാത്രമായി പറന്ന് നടക്കും എന്നതും
വചന പ്രകാരമുള്ള ഒരു കാഴ്ചപ്പാട് അല്ല.
മനുഷ്യര്‍ കൈവശമാക്കുവാന്‍
പോകുന്ന പുതിയ ഭൂമി പരിപൂര്‍ണ്ണവും ശുദ്ധവും ആയ ഭൂമി തന്നെ ആയിരിക്കും.
ഈ പുതിയ ഭൂമിയില്‍
പാപവും, ദുഷ്ടതയും, രോഗവും, കഷ്ടതയും, മരണവും ഉണ്ടായിരിക്കുക ഇല്ല.
അവിടെ കണ്ണുനീരും,
ദുഖവും, മുറവിളിയും ഉണ്ടാകുക ഇല്ല.
അതായത്, പുതിയ ഭൂമി
ഇപ്പോഴത്തേതിന്റെ പിന്തുടര്ച്ചയോ പുനര്സൃഷ്ടിയോ ആകാം, പക്ഷെ അവിടെ പാപമോ, ശാപമോ,
പാപത്തിന്റെയോ ശാപത്തിന്റെയോ അനന്തര ഫലങ്ങളോ ഉണ്ടായിരിക്കുക ഇല്ല.
പുതിയ ഭൂമി
ദൈവത്തിന്റെ വാസസ്ഥലമായ സ്വര്‍ഗ്ഗം അല്ല എങ്കിലും അതും സ്വര്‍ഗ്ഗം ആണ്,
അല്ലെങ്കില്‍ സ്വര്‍ഗ്ഗതുല്യം ആണ്.
മനുഷ്യരുടെ ഭാഷയില്‍
പറഞ്ഞാല്‍, ഈ ഭൂമി സ്വര്‍ഗ്ഗത്തിന്റെ ഒരു പ്രവിശ്യയായി, ദൈവീക ഭരണം നടപ്പിലാകുന്ന
ഒരു പ്രദേശമായി ആണ് ദൈവം ആദ്യം സൃഷ്ടിച്ചത്.
ദൈവത്തിന്റെ ഇഷ്ടം
സ്വര്‍ഗ്ഗത്തിലെപ്പോലെ ഭൂമിയിലും നടപ്പിലായിരിക്കേണം എന്നായിരുന്നു ദൈവത്തിന്റെ പദ്ധതി.
എന്നാല്‍ ലൂസിഫറും
വീണുപോയ ദൂതന്മാരും ദൈവീക പദ്ധതിയെ തകിടം മറിച്ചു.
അതിനു ശേഷം
സൃഷ്ടിക്കപ്പെട്ട മനുഷ്യരും പിശാചിനോട് ഒപ്പം ചേര്‍ന്ന് ദൈവീക പദ്ധതിയെ തകര്‍ത്തു
കളഞ്ഞു.
എന്നാല്‍ നമ്മളുടെ പ്രാര്‍ത്ഥന,
ഭൂമിയില്‍, ദൈവത്തിന്റെ ഇഷ്ടം സ്വര്‍ഗ്ഗത്തിലെപ്പോലെ ആക്കേണമേ എന്നാണ്.
പുതിയ ആകാശവും പുതിയ
ഭൂമിയും ഇപ്പോഴത്തെ ഭൂമിയെ രൂപന്തരപ്പെടുത്തിയോ മാറ്റിയോ കൂടുതല്‍ മെച്ചമായ
പ്രദേശമായി പുതിയതായി സൃഷ്ടിക്കുന്നതാണ്.
യോഹന്നാന് പറയുന്നത്
പുതിയ ആകാശവും പുതിയ ഭൂമിയും നിത്യമായി നിലനില്‍ക്കുന്ന ഒന്നായിരിക്കും എന്നാണ്.
എവിടെ ദൈവീക ഭരണം
നടക്കുന്നുവോ, എവിടെ ദൈവത്തിന്റെ ഇഷ്ടം നിറവേറ്റപ്പെടുന്നുവോ, എവിടെ ദൈവം
വസിക്കുന്നുവോ, അത് സ്വര്‍ഗ്ഗം ആണ്.
വെളിപ്പാട് 21: 2, 3
2 പുതിയ യെരൂശലേം എന്ന വിശുദ്ധനഗരം ഭർത്താവിന്നായി
അലങ്കരിച്ചിട്ടുള്ള മണവാട്ടിയെപ്പോലെ ഒരുങ്ങി സ്വർഗ്ഗത്തിൽനിന്നു,
ദൈവസന്നിധിയിൽനിന്നു തന്നേ,
ഇറങ്ങുന്നതും ഞാൻ കണ്ടു.
3 സിംഹാസനത്തിൽനിന്നു ഒരു മഹാശബ്ദം പറയുന്നതായി ഞാൻ
കേട്ടതു: ഇതാ, മനുഷ്യരോടുകൂടെ
ദൈവത്തിന്റെ കൂടാരം; അവൻ അവരോടുകൂടെ വസിക്കും;
അവർ അവന്റെ ജനമായിരിക്കും;
ദൈവം താൻ അവരുടെ ദൈവമായി അവരോടുകൂടെ ഇരിക്കും.
ദൈവം വസിക്കുന്ന ഇടം സ്വര്‍ഗ്ഗം
ആണ്.
ഈ അര്‍ത്ഥത്തില്‍ പുതിയ ഭൂമി മനുഷ്യര്‍ക്ക് വസിക്കുവനായി ദൈവം നല്കുവാന്
പോകുന്ന സ്വര്‍ഗ്ഗം ആണ്.
അതുകൊണ്ടാണ് നമ്മള്
സ്വര്‍ഗ്ഗത്തില്‍ നിത്യമായി ജീവിക്കും എന്ന് നമ്മള് വിശ്വസിക്കുന്നത്.
അതിനാല്‍ ഫിലിപ്പിയര്‍ 3:20 ല്‍ പൌലോസ് പറയുന്നു: “നമ്മുടെ പൗരത്വമോ സ്വർഗ്ഗത്തിൽ ആകുന്നു”. ഇതാകുന്നു
നമ്മളുടെ ഏക പ്രത്യാശ.
എല്ലാ അര്‍ത്ഥത്തിലും
പുതിയ ഭൂമി പുതുക്കം ഉള്ളത് തന്നെ ആയിരിക്കും.
നമ്മള് മുമ്പ്
ഒരിക്കലും താമസിച്ചിട്ടില്ലാത്ത ഭൂമി തന്നെ ആയിരിക്കും.
രക്ഷിക്കപ്പെട്ടവര്‍,
മഹാത്വീകരിക്കപ്പെട്ട ശരീരത്തില്‍ ദൈവത്തെ ആദ്യമായി മുഖാമുഖം കാണുന്നതും കൂടെ
വസിക്കുന്നതും ഇവിടെ ആയിരിക്കും.
ഇവിടെ പാപവും
മരണവും ഇല്ലാത്തതിനാല്‍, കര്‍ത്താവിന്റെ വരവിങ്കില്‍ എടുക്കപ്പെടുന്നവരുടെയും
രക്ഷപ്രാപിക്കുന്നവരുടെയും നിത്യമായ വാസസ്ഥലം ഇതായിരിക്കും.
സമുദ്രവും ഇനി ഇല്ല
വെളിപ്പാട് 21 ല്‍ യോഹന്നാന് കാണുന്ന പുതിയ ഭൂമിയുടെ ഒരു
പ്രത്യേകത, “സമുദ്രവും ഇനി ഇല്ല” എന്നതാണ്.
ഇതു ഇപ്പോഴത്തെ ഭൂമിയില്‍ നിന്നും തികച്ചും
വ്യത്യസ്തമായ ഒരു അവസ്ഥ ആണ്.
വെളിപ്പാട് പുസ്തകത്തില്‍ പൊതുവെ, സമുദ്രത്തെ
നാശത്തിന്റെയും ദുഷ്ടതയുടെയും പ്രതീകമായിട്ടാണ് യോഹന്നാന് ഉപയോഗിച്ചിരിക്കുന്നത്.
വെളിപ്പാട് 13: 1 ല്‍ ഒരു “മൃഗം സമുദ്രത്തിൽനിന്നു കയറുന്നതു ഞാൻ കണ്ടു.” എന്നും 17: 1 ല്‍ “പെരുവെള്ളത്തിന്മീതെ ഇരിക്കുന്ന മഹാവേശ്യയുടെ
ന്യായവിധി ഞാൻ കാണിച്ചുതരാം”
എന്നും യോഹന്നാന് പറയുന്നു.
ദൈവം
നമ്മളുടെ ഭൂമിയെ രണ്ടു പ്രാവശ്യം വെള്ളത്താല്‍ നശിപ്പിച്ചു എന്ന് നമ്മള്
പറഞ്ഞുകഴിഞ്ഞല്ലോ.
പുതിയ
ഭൂമിയില്‍ “സമുദ്രവും ഇനി ഇല്ല” എന്നത്, “സർവ്വസൃഷ്ടിയും ഇന്നുവരെ ഒരുപോലെ ഞരങ്ങി ഈറ്റുനോവോടിരിക്കുന്ന”
വിടുതലിനെ കാണിക്കുന്നു. (റോമര്‍ 8: 22)
ദൈവം സൃഷ്ടിച്ച
ആദ്യ ഭൂമി പാപത്തിന്റെ അനന്തര ഫലത്താല്‍ തകര്‍ന്നുപോയിരിക്കുന്നു എങ്കിലും ഇനി
വരുവാനിരിക്കുന്ന പുതിയ ഭൂമി പാപമോ അതിന്റെ ശാപമോ ഇല്ലാത്ത തികഞ്ഞ ഭൂമി
ആയിരിക്കും.
സകലവും
പുതിയത്
മനുഷ്യരുടെ
വീണ്ടെടുപ്പില്‍ “പുതിയത്” എന്ന ആശയത്തിന് വളരെ പ്രസക്തി ഉണ്ട്.
അത്
അന്ത്യനാളുകളിലെ സംഭവങ്ങളിലേക്ക് വരുമ്പോള്‍ കൂടുതല്‍ പ്രധാനപ്പെട്ട ആശയമായി മാറുന്നു.
വീണ്ടെടുപ്പിന്റെ
ഉന്നതാവസ്ഥ വെളിപ്പാട് പുസ്തകം 21:5 ല്‍
നമ്മള് കാണുന്നു: “സിംഹാസനത്തിൽ ഇരിക്കുന്നവൻ: ഇതാ, ഞാൻ
സകലവും പുതുതാക്കുന്നു എന്നു അരുളിച്ചെയ്തു.”
പുതിയ ഭൂമി ഒരു
പുതിയ ഏദന്‍ തോട്ടം ആണ്.
അവിടെ വീഥിയുടെ
നടുവിൽ ദൈവത്തിന്റെയും കുഞ്ഞാടിന്റെയും സിംഹാസനത്തിൽനിന്നു പുറപ്പെടുന്നതായി
പളുങ്കുപോലെ ശുഭ്രമായ ജീവജലനദി ഉണ്ട്.
നദിക്കു ഇക്കരെയും
അക്കരെയും ജീവവൃക്ഷം ഉണ്ടു; അതു പന്ത്രണ്ടു വിധം ഫലം കായിച്ചു മാസംതോറും അതതു
ഫലം കൊടുക്കുന്നു; വൃക്ഷത്തിന്റെ ഇല ജാതികളുടെ രോഗശാന്തിക്കു
ഉതകുന്നു.
യാതൊരു ശാപവും അവിടെ
ഉണ്ടാകയില്ല; രാത്രി ഉണ്ടാകുക ഇല്ല; സൂര്യനും ചന്ദ്രനും ഇല്ല; ദൈവതേജസ്സു അതിനെ പ്രകാശിപ്പിക്കും;
ക്രിസ്തു അതിന്റെ വിളക്കു ആയിരിക്കും..
ദൈവം അവരുടെ കണ്ണിൽനിന്നു
കണ്ണുനീർ എല്ലാം തുടെച്ചുകളയും; അവിടെ
മരണം ഉണ്ടാകയില്ല; ദുഃഖവും മുറവിളിയും കഷ്ടതയും ഉണ്ടാകയില്ല.
ദൈവം സകലവും പുതുതാക്കും.
ദൈവം ഇപ്പോഴുള്ള
സൃഷ്ടിക്കപ്പെട്ട സകലതും മാറ്റി പുതിയത് സ്ഥാപിക്കും.
ഈ പുതിയ
ക്രമീകരണത്തില്‍ ദൈവജനം മാത്രമേ അവിടെ ഉണ്ടായിരിക്കുക ഉള്ളൂ.
അവര്‍ ഉറ്റ
സ്നേഹബന്ധത്തില്‍ സന്തോഷത്തോടെ നിത്യമായി വസിക്കും.
അവിടെ ആരെല്ലാം വസിക്കും?
വെളിപ്പാട്
പുസ്തകം 21 ല്‍ നമ്മള് കാണുന്ന പൂര്‍ണ്ണതയുള്ള അവസ്ഥയില്‍ മനുഷ്യരുടെ
സമയം എന്ന അവസ്ഥ നീങ്ങിപ്പോയിരിക്കും.
അതായത് സമയം
എന്നൊന്ന് അവിടെ ഉണ്ടായിരിക്കുക ഇല്ല.
നിത്യത എന്നത്
കോടാനുകോടി വര്‍ഷങ്ങള്‍ അല്ല, അത് സമയബന്ധിതമാല്ലാത്ത അവസ്ഥ ആണ്.
നമ്മള് മനുഷ്യര്‍ക്ക്
സമയമില്ലാത്ത ഒരു അവസ്ഥയെ കുറിച്ച് മനസ്സിലാക്കുവാന്‍ ഇപ്പോള്‍ പരിമിതികള്‍ ഉണ്ട്.
കാരണം നമ്മള് ഇപ്പോള്‍ സമയവുമായി ബന്ധിക്കപ്പെട്ടിരിക്കുന്നു.
എന്നാല്‍ പുതിയ
ആകാശത്തിലും പുതിയ ഭൂമിയിലും സമയം ഉണ്ടായിരിക്കുക ഇല്ല; നിത്യത സമയമില്ലാത്ത അവസ്ഥ
ആണ്.
മനുഷ്യന്
കൈവശമാക്കുവാന്‍ പോകുന്ന മനോഹരമായ ഭൂമിയെ ദൈവം യോഹന്നാന് കാണിച്ചുകൊടുത്തു.
ദൈവം വസിക്കുന്ന
സ്വര്‍ഗ്ഗമാണ് മനുഷ്യരുടെ നിത്യ വാസസ്ഥലം എങ്കില്‍ പുതിയ ഭൂമിയെ സൃഷ്ടിക്കേണ്ട
ആവശ്യമില്ലായിരുന്നു.
പുതിയ ആകശവും പുതിയ
ഭൂമിയും സൃഷ്ടിച്ചതിന്റെ ദൈവീക ഉദ്ദേശ്യം യേശു ക്രിസ്തു തന്നെ പറയുന്നുണ്ട്: “സൗമ്യതയുള്ളവർ ഭാഗ്യവാന്മാർ; അവർ ഭൂമിയെ
അവകാശമാക്കും.” (മത്തായി 5:5)
ദൈവത്തിന്റെ കൈപ്പണിയാല്‍
സൃഷ്ടിക്കപ്പെടുന്ന, ശുദ്ധവും മനോഹരവും ആയ പുതിയ ഭൂമിയെ കൈവശമാക്കുന്നതിനെ
കുറിച്ചാണ് യേശു സംസാരിക്കുന്നത്.
ദൈവം വീണ്ടും മനുഷ്യര്‍ക്കായി ഭൂമിയെ
സൃഷ്ടിക്കുക ആണ്.
പുതിയ ആകാശവും പുതിയ ഭൂമിയും
കണ്ടതിന് തൊട്ടുശേഷം യോഹന്നാന് കാണുന്നത് ഇതാണ്: “പുതിയ യെരൂശലേം എന്ന
വിശുദ്ധനഗരം ഭർത്താവിന്നായി അലങ്കരിച്ചിട്ടുള്ള മണവാട്ടിയെപ്പോലെ ഒരുങ്ങി
സ്വർഗ്ഗത്തിൽനിന്നു, ദൈവസന്നിധിയിൽനിന്നു തന്നേ, ഇറങ്ങുന്നതും ഞാൻ
കണ്ടു.” (വെളിപ്പാട് 21:2)
അതായത്, പുതിയ
ഭൂമിയില്‍ അതിമനോഹരവും ബൃഹത്തായതും ആയ ഒരു പുതിയ പട്ടണം സ്ഥാപിക്കപ്പെടുന്നു.
ഇതിനെ പുതിയ യെരുശലേം എന്ന്
വിളിക്കുന്നു.
നമ്മളുടെ കര്‍ത്താവ് വീണ്ടും
വരുമ്പോള്‍ അവന് ഈ ഭൂമിയില്‍ തന്റെ രാജ്യം സ്ഥാപിക്കുകയും 1000 ആണ്ട് രാജാവായി
വാഴുകയും ചെയ്യും.
അന്ന് ക്രിസ്തുവിന്റെ രാജ്യത്തിന്റെ
തലസ്ഥാനം ഇപ്പോഴത്തെ യെരുശലേം ആയിരിക്കും എന്ന് നമ്മള് വിശ്വസിക്കുന്നു.
എന്നാല്‍ പുതിയ ഭൂമിയിലെ പുതിയ
യെരുശലേം, ഭൂമിയുടെ മാത്രം അല്ല, പുതിയ പ്രപഞ്ചത്തിന്റെ തന്നെ കേന്ദ്രം
ആയിരിക്കും.
അതിലുപരി, പുതിയ യെരുശലേം പിതാവായ
ദൈവത്തിന്റെ വാസസ്ഥലം കൂടി ആയിരിക്കും.
വെളിപ്പാട്
21: 3 സിംഹാസനത്തിൽനിന്നു ഒരു മഹാശബ്ദം
പറയുന്നതായി ഞാൻ കേട്ടതു: ഇതാ, മനുഷ്യരോടുകൂടെ ദൈവത്തിന്റെ കൂടാരം; അവൻ അവരോടുകൂടെ വസിക്കും; അവർ അവന്റെ
ജനമായിരിക്കും; ദൈവം താൻ അവരുടെ ദൈവമായി അവരോടുകൂടെ ഇരിക്കും.
22 - മത്തെ വാക്യം പറയുന്നു: “മന്ദിരം അതിൽ
കണ്ടില്ല; സർവ്വശക്തിയുള്ള
ദൈവമായ കർത്താവും കുഞ്ഞാടും അതിന്റെ മന്ദിരം ആകുന്നു.”
അതായത്, പുതിയ ഭൂമി
മനുഷ്യര്‍ക്ക് വസിക്കുവാന്‍ ഉള്ളതാണ്, മനുഷ്യര്‍ അവിടെ നിത്യമായി വസിക്കും.
എന്നാല്‍, അതിന്റെ
അര്‍ത്ഥം ഈ ഭൂമിയില്‍ ജീവിച്ചിരുന്ന എല്ലാ മനുഷ്യര്‍ക്കും അവിടെ പ്രവേശനം ഉണ്ട്
എന്നല്ല.
ആരെല്ലാം അവിടെ കാണില്ല
എന്ന് വേദപുസ്തകം വ്യക്തമായി പറയുന്നുണ്ട്.
വെളിപ്പാട് 21: 8, 27
8 എന്നാൽ ഭീരുക്കൾ, അവിശ്വാസികൾ, അറെക്കപ്പെട്ടവർ, കൊലപാതകന്മാർ, ദുർന്നടപ്പുകാർ, ക്ഷുദ്രക്കാർ, ബിംബാരാധികൾ
എന്നിവർക്കും ഭോഷ്കുപറയുന്ന ഏവർക്കും ഉള്ള ഓഹരി തീയും ഗന്ധകവും കത്തുന്ന
പൊയ്കയിലത്രേ: അതു രണ്ടാമത്തെ മരണം.
27 കുഞ്ഞാടിന്റെ ജീവപുസ്തകത്തിൽ
എഴുതിയിരിക്കുന്നവരല്ലാതെ അശുദ്ധമായതു യാതൊന്നും മ്ലേച്ഛതയും ഭോഷ്കും
പ്രവർത്തിക്കുന്നവൻ ആരും അതിൽ കടക്കയില്ല.
വരുവാനിരിക്കുന്ന പുതിയ ആകാശം പുതിയ
ഭൂമി എന്നിവയെ പൂര്‍ണ്ണമായി മനസ്സിലാക്കുവാന്‍ നമ്മളുടെ ബുദ്ധിക്കു കഴിയില്ല
എന്നതാണ് സത്യം.
ആരെല്ലാം പുതിയ ഭൂമില് വസിക്കും എന്ന
ചോദ്യത്തിന് മറുപടിയായി ഒരു വേദവാക്യം ഉദ്ധരിക്കുവാന്‍ ആഗ്രഹിക്കുന്നു.
വെളിപ്പാട്
21: 7 ജയിക്കുന്നവന്നു ഇതു അവകാശമായി
ലഭിക്കും; ഞാൻ അവന്നു ദൈവവും
അവൻ എനിക്കു മകനുമായിരിക്കും.
ഉപസംഹാരം
ഞാന്‍ ഈ പഠനം ഇവിടെ
അവസാനിപ്പിക്കുവാന്‍ ആഗ്രഹിക്കുന്നു.
പുതിയ ആകാശത്തെക്കുറിച്ചും
പുതിയ ഭൂമിയെക്കുറിച്ചുമുള്ള നമുക്ക് ലഭ്യമായ അറിവില്‍ ഇപ്പോഴത്തെ ഭൂമിയും പുതിയ
ഭൂമിയും തമ്മിലുള്ള ബന്ധം എങ്ങനെ ആയിരിക്കും എന്ന് അന്തിമമായി പറയുവാന്‍ നമുക്ക്
കഴിയുക ഇല്ല.
നമ്മളുടെ ഇപ്പോഴത്തെ
ഭൂമി, പുതുക്കി എടുക്കുമോ അതോ ഇതിനെ പൂര്‍ണ്ണമായും ഇല്ലാതാക്കിയിട്ട്
ഒന്നുമില്ലായ്മയില്‍ നിന്നും പുതിയത് സൃഷ്ടിക്കുമോ എന്ന് നമുക്ക് തീര്‍ച്ചയില്ല.
രണ്ടു വാദങ്ങള്‍ക്കും
വാക്യങ്ങള്‍ ഉണ്ട്.
യഥാര്‍ത്ഥത്തില്‍ ഇത്
മനുഷ്യ ബുദ്ധിക്കു മനസ്സിലാക്കുവാന്‍ കഴിയാത്ത ഒരു മര്‍മ്മം ആണ്.
നമുക്ക് തീര്‍ത്ത്
പറയുവാന്‍ കഴിയുന്ന ചില കാര്യങ്ങള്‍ ഉണ്ട്: പുതിയ ആകാശവും പുതിയ ഭൂമിയും
പാപരഹിതവും ജീര്‍ണ്ണത ഇല്ലാത്തതും ആയിരിക്കും.
പുതിയതിന് പഴതുമായി
ചില കാര്യങ്ങളില്‍ തുടര്‍ച്ച ഉണ്ടായിരിക്കും.
അത് മനുഷ്യന്റെ പുനരുദ്ധാരണം
പ്രാപിക്കുന്ന ശരീരത്തോട് സമം ആയിരിക്കും.
ഇപ്പോഴത്തെ
ആകാശവും ഭൂമിയും മാറിപ്പോകും എന്നും ദൈവം പുതിയ ആകാശവും ഭൂമിയും സൃഷ്ടിക്കും
എന്നും അവിടെ ദൈവജനം നിത്യമായി ദൈവത്തോടൊപ്പം വസിക്കും എന്നും നമുക്ക് നിശ്ചയമായും
പറയുവാന്‍ കഴിയും.
വിശ്വാസികളുടെ
നിത്യമായ ഭവനം പുതിയ ഭൂമി ആയിരിക്കും.
ദൈവം സകലവും
പുതിയതാക്കുവാന്‍ പോകുന്നു. ദൈവം മനുഷ്യരോട് കൂടെ വസിക്കുവാന്‍ പോകുന്നു.
ദൈവം നിങ്ങളെ
സമൃദ്ധമായി അനുഗ്രഹിക്കട്ടെ. ആമേന്‍.
വിശദമായ വിവരങ്ങൾ അറിയാൻ ഇവിടെ സാധിച്ചു.
ReplyDelete